Followers

Friday, January 6, 2023

അക്രൂരചേഷ്ടിതം (അക്രൂരൻ്റെ ഭക്തി-ഭാഗം 3 )/ കൃഷ്ണകാവ്യാർച്ചന.11



സൂര്യൻ പടിഞ്ഞാറു താഴ്ന്നുതുടങ്ങി,യ-ക്രൂരനെത്തിച്ചേർന്നുനന്ദാവനമതിൽ  
മണ്ണിൽപ്പതിഞ്ഞുകാണാകുമാറായ് കന്നു-കാലിക്കിടാങ്ങൾതൻ കാലടിപ്പാടുകൾ.  

കാലിക്കുളമ്പുകൾതൻ്റെയിടയിലായ്   
കാണുന്നു കണ്ണൻ്റെ പാദാങ്കിതങ്ങളും,  
ദിവ്യമാം പാദപങ്കേരുഹമുദ്രകൾ 
കണ്ടതും ചാടുന്നു തേരിൽനിന്നക്രൂരൻ! 

കൃഷ്‌ണനെച്ചിന്തിച്ചുചിന്തിച്ചു വർദ്ധിച്ച 
രോമാഞ്ചവും ഹർഷബാഷ്പമണികളും    
ഉച്ചസ്ഥമായ്, മണ്ണിൽ കുമ്പിട്ടിരുന്നുടൻ 
വന്ദിച്ചു, ചുംബിച്ചുവാപാദമുദ്രകൾ.   

അംഭോരുഹം, യവം, അങ്കുശമിത്യാദി 
ദിവ്യചിഹ്നങ്ങളതിൽക്കണ്ടു ഭൂശയൻ, 
'ഭാഗ്യമെൻ  ഭാഗ്യ'മെന്നാർത്തുകൊണ്ടാനന്ദ- 
തുന്ദിലനായുരുണ്ടാ പാദപാംസുവിൽ!

ശരത്ക്കാലവാരിജം പോലുള്ള സുന്ദര-
നേത്രങ്ങളോടെ വിളങ്ങും ഭ്രാതാക്കളാം 
പീതാംബരൻകൃഷ്ണനേയുമാ നീലാം-
ബരനാം ബലരാമൻതന്നെയും ദർശിച്ചു,  

ഹരിപാദചിഹ്നങ്ങൾതൻ ദിവ്യദർശന-
ത്താലഷ്ടരാഗവും വിട്ടുപോയക്രൂര-
മാനസം ദിവ്യഭാവം പൂണ്ടുനിൽക്കയാ- 
ണാ പരമപുരുഷാർത്ഥം ലഭിക്കയാൽ!

അക്രൂരനാം മഹാഭാഗനാ നാരായ-
ണാവതാരങ്ങളാം സോദരർതന്നുടെ 
കാൽക്കൽ സാഷ്ടാംഗം പ്രണമിച്ചു,
ശൗരിയോ, ഗാഢമാലിംഗനം ചെയ്തുവവനെയും.

ധാർമ്മിഷ്ഠനാം ബലരാമനും ഗാഢം 
പുണർന്നുവക്രൂരനെ സൽക്കരിച്ചുത്തമം. .
ഇപ്രകാരം നടന്നെല്ലാമതേവിധ-
മക്രൂരൻ തൻ്റെ മനോഗതം പോലവേ!

No comments:

Post a Comment