Followers

Saturday, January 30, 2016

തർപ്പണം







ഹേ രാമ! യെന്നന്ത്യമന്ത്രം ജപിച്ചു ഞാൻ 
വെടിയേറ്റു വീണതിൻ ശ്രാദ്ധമിന്ന് !
ജീവനുതിർത്തൊരാ  തിരയല്ല തീർത്തതെൻ 
ജീവനിൽ വേദനയന്നുമിന്നും 

മതമെന്ന വെടിയുണ്ട പായുമെൻ നാടിൻറെ 
മുറിവേറ്റ ഹൃദയമെൻ തീവ്രദുഃഖം 
എരിയുമാ തീയിലേക്കെണ്ണ പകരുന്ന 
ഭാരതമക്കളെൻ നിത്യദു:ഖം 

വിരിമാറു കാട്ടിയെൻ നാടിന്നതിർത്തിയിൽ 
പൊലിയുന്ന ജന്മങ്ങളെന്‍റെ ദു:ഖം
അധികാരതിമിരത്തിനമരത്തിരിക്കുന്നൊ -
രലിവറ്റ വർഗ്ഗം വിതച്ച  ദുഃഖം 

അപമാനഭാരത്തിലിരുളാർന്ന കുഴിയിലേ-
ക്കമരുന്നൊരഭയമാരെന്‍റെ ദുഃഖം 
വിപണിയിൽ വിലപേശി വിൽക്കുന്ന ഭാരത
നാരി തന്നൈശ്വര്യമെന്‍റെ  ദുഃഖം 

ഒരു നേരം പശിയടക്കീടുവാനായിന്നു -
മലയുന്ന ബാലകരെന്‍റെ  ദുഃഖം 
അളവറ്റ ലഹരിയിൽ മതികെട്ടു മുങ്ങി-
യലയും യുവത്വമെന്നാത്മ ദുഃഖം 

ഭാരതമാതാവിൻ കണ്ണുനീർ വീഴുന്ന 
നിറമറ്റ ചേരികളെന്‍റെ  ദുഃഖം 
ഉടുതുണിയ്ക്കില്ലാ മറുതുണിയെന്നൊരാ 
കാഴ്ച തന്നെയിന്നുമെന്‍റെ  ദുഃഖം 

ഇടിയുന്ന മൂല്യങ്ങളുടയുന്ന സംസ്കാരം 
പെരുകുമഴിമതിയെന്‍റെ  ദുഃഖം 
വംശനാശം വന്നൊരാദർശധീരർ ത-
ന്നാത്മാവിൻ തേങ്ങലിലെന്‍റെ ദുഃഖം 

കണികാണുവാനൊരു കണികയുമില്ലാത്ത 
നേരും നെറിയുമോർത്തെന്‍റെ ദുഃഖം 
ദിശതെറ്റിയൊഴുകുമെൻ ദേശത്തിൻ ഭാവിതൻ 
ചിന്തയല്ലാതെ മറ്റില്ല ദുഃഖം 

വർഷങ്ങൾ തോറുമെൻ ശ്രാദ്ധം നടത്തുമെൻ 
മക്കളേയെൻ ചൊല്ലു കേൾക്കയില്ലേ?
അറിവിന്‍റെ, യലിവിന്‍റെ, സാഹോദര്യത്തിന്‍റെ-
യമൃതു കൊണ്ടൂട്ടുകയെന്‍റെ  പിണ്ഡം 

ധനമോഹിയല്ല ഞാനഭിലാഷമില്ലയെൻ 
തലവച്ച നോട്ടുകൊണ്ടാദരവും 
പകരമെൻ മക്കളെയനുദിനം പോറ്റുന്ന 
കർഷർ നൽകുന്നെനിക്കാദരം 

ഉറ്റവരെവിട്ടു മഞ്ഞും മഴയുമേ-
റ്റെന്നുമെൻ മക്കൾക്കു കാവൽനിൽക്കും 
ധീരജവാന്മാരെനിക്കു നൽകീടുന്നൊ-
രാദരം തന്നെയെനിക്കാദരം 

പ്രതിമകൾ വേണ്ടെനിക്കിടവഴിതോറുമെൻ 
പ്രജകൾ തന്നൊരുമയാണേറെയിഷ്ടം 
പറയട്ടെ ഞാനെന്‍റെയാത്മാഭിലാഷങ്ങ-
ളെൻ മക്കളേയൊരുമാത്ര കേൾക്ക!

കനവിലെനിക്കുണ്ടു കനലെരിയാത്തൊരുൾ-   
ക്കരുണ വറ്റാത്തൊരു മാതൃരാജ്യം 
പല കൊടിയില്ലാതെ നേർനെറിവിൻ കൊടി -
യതു മാത്രമുയരുമെൻ ജന്മരാജ്യം 

മതമെന്ന മാരകമാകുന്നൊരായുധം 
മതിയിലേറ്റാത്തൊരു ശ്രേഷ്ഠരാജ്യം 
പിടയുന്ന ജീവന്‍റെ വിലകൊണ്ടു നേട്ടങ്ങൾ 
കൊയ്യാത്ത മർത്ത്യർ വാഴുന്ന രാജ്യം 

പല ജാതിയില്ലാതെ  സംസ്കാരമാകുന്നൊ-
രേകജാതി പുലരുന്ന രാജ്യം 
ധർമ്മമൊഴിഞ്ഞൊരു കർമ്മവുമില്ലാത്ത  
നന്മ വഴിയുന്ന പുണ്യരാജ്യം 

ആരാരു തേരാളിയാകിലും സൽക്കീർത്തി 
പാരിൽപ്പരത്തുമെൻ നല്ലരാജ്യം
എന്നും നിരുപമശാന്തി തന്നാനന്ദ-
മലതല്ലു,മെന്നുയിരായ രാജ്യം 

കുടിലായ കുടിലുകൾ, കൊട്ടാരക്കെട്ടുക-
ളെവിടെയും  നീതിയൊന്നായ രാജ്യം 
നിയമങ്ങൾ വഴിതെറ്റി നീങ്ങാത്ത നിശ്ചയ-
ദാർഢ്യം നയിക്കുമെൻ ശക്തരാജ്യം 

കാക്കുകെൻ മക്കളേ നിങ്ങളെ വിശ്വസി-
ച്ചേൽപ്പിച്ചൊരീയിന്ത്യയെന്ന രാജ്യം 
ഒരു തുള്ളി രക്തം പൊഴിച്ചിടാതഭിമാന-
മോടെ നയിക്കുവിൻ നിങ്ങൾ രാജ്യം 

ഇനിയുമീ വൈരമാമന്ധത തീണ്ടാതെ- 
യൊരുമ കൊണ്ടൂട്ടുകയെന്‍റെ പിണ്ഡം  
ഇതു മാത്രമാണിനി മമ രാജ്യമെന്നുടെ 
ബലി നാളിൽ നൽകുവാനുള്ള കർമ്മം

"എന്‍റെ നാടെന്‍റെ നാടെ"ന്നുള്ള മന്ത്ര-
മായിന്ത്യയിലിന്നുമലയുന്നു ഞാൻ  
അഭിലാഷമൊത്തുള്ള ബലി മക്കൾ നൽകിലേ
യെന്നുടെയാത്മാവ് മുക്തി നേടൂ

അതുകൊണ്ടു തരികെനിക്കാത്മശാന്തിയ്ക്കൊരേ 
മനമോടെ മക്കൾതൻ ബലിതർപ്പണം... 


Tuesday, January 26, 2016

കർമ്മകാണ്ഡം



ഒരു വിത്തിൽ നിന്നൊരു പൂമരം പന്തലി-
ച്ചുലകിനു മേൽക്കുട തീർത്തിടുമ്പോൾ 
പദമൂന്നി നിൽക്കുന്ന ഭൂമി തൻ മാറിൽ നാം 
പടയോട്ടമല്ലോ നടത്തിടുന്നു 

പടയും പടക്കോപ്പുമില്ലാതെ ഭൂമിയി-
ലൊരു തണൽ തീർക്കുവാൻ മോഹമില്ലേ? 
പായുന്ന പാച്ചിലിൽ വേരിൽ തടയുന്ന 
നേരിന്റെ മൺ തരി കാത്തിടേണ്ടേ? 

ഇനി വരും വേരുകൾക്കിതിലേ പടരുവാൻ 
വരളാതെയീയിടം  കാത്തിടേണ്ടേ? 
എരിയുന്ന വേനലിലൊരു തുള്ളി നീർ  തരും 
അരുവിയായ് തീരുവാൻ ദാഹമില്ലേ? 

ഒരു വെട്ടമണയുന്നതിൻ മുൻപവനിയിൽ 
മറുവെട്ടമൊന്നു തെളിച്ചിടേണ്ടേ? 
പലരാൽ തെളിച്ചോരു തിരിവെട്ട ശോഭയിൽ 
പല നാൾകൾ നമ്മൾ രമിച്ചതല്ലേ! 

ചിതമോടെയോർക്കുവാനപരന്നു നൽകുവാൻ 
കുളിരുള്ളൊരോർമയും ബാക്കിയില്ലേ? 
ചതിയേതുമില്ലാതെ ചിരി തൂകി നിൽക്കുവാ-
നകമേയൊരാഗ്രഹം ബാക്കിയില്ലേ? 

മതി മതിയിനി മതി! നെറികെട്ട വാക്കുകൾ 
പിറവിയെടുക്കാതിരുന്നിടട്ടെ 
പറയുന്ന വാക്കുകൾ പലകുറി മാറവേ 
പതിരാകുമെന്നുമറിവതില്ലേ?

ഒരു കുറുജന്മമാമിടവേളയൊന്നിതി- 
ലതിഥികൾ, നാമതു മാത്രമല്ലേ! 
ഇപ്രപഞ്ചത്തിൻറെ ശ്വാസനിശ്വാസങ്ങ-
ളതിലൊന്ന്! നാമതു മാത്രമല്ലേ? 

പുഴുവരിച്ചീടുവാനുള്ളൊരു ദേഹവും 
പേറി നടക്കുന്നു നമ്മളെന്നും 
താങ്ങും തണലുമായ് തീരുവാനല്ലെങ്കി-
ലെന്തുള്ളു മറ്റൊരു ലക്ഷ്യമോർത്താൽ!! 

കാലം പലതില്ല, കാതലില്ലാതെയീ  
ജീവിതം ചിതലരിച്ചീടുമിപ്പോൾ
അതിനുള്ളിലൊരു നറും പരിമളം കൊണ്ടോരീ 
പാരിനെ മൂടുകിൽ പുണ്യമല്ലേ!

Wednesday, January 6, 2016

യാത്രാമംഗളം!

[ജനരക്ഷായാത്രകൾ, മനുഷ്യച്ചങ്ങലകൾ, കൂട്ടയോട്ടങ്ങൾ തുടങ്ങിയ ഉപരിപ്ലവമായ കസർത്തുകൾ കൊണ്ട് മാത്രം ഇവിടെ ആരെങ്കിലും രക്ഷപ്പെടുമോ? അറിയില്ല!!]

ജനരക്ഷയാത്രയോ 
സ്വയരക്ഷ യാത്രയോ 
ഏതുമാകട്ടെ മാളോരെ!
ആരുമാകട്ടെ മാളോരെ! 

പോകേണ്ട ദിക്കതു  
പോകുന്നവർ തൻറെ 
ഹൃദയത്തിനുള്ളിലെ 
യിരുളാർന്നിടങ്ങളിൽ !

തന്നുള്ളിലുള്ളൊരു 
കളകൾ തൻ കാടുകൾ 
വെട്ടിക്കളഞ്ഞുടൻ  
വൃത്തിയാക്കീടുക  

വെട്ടം പരന്നൊരു 
ഹൃത്തിൽ നിന്നെന്നിട്ടു 
നോക്കുക ലോകത്തെ 
കണ്‍ കുളിരും വരെ 

അപ്പോളതിശയം !
കാണായ് വരും മുന്നി-
ലൊട്ടുമേ സ്വാർത്ഥത 
തീണ്ടാത്ത നന്മയെ 

നഷ്ടപ്പെടാതതു  
കൊണ്ട് പോന്നീടുക 
പിന്നെയീ ജീവിത 
യാത്ര തുടരുക 

ഇത്ര നാൾ തോന്നാത്ത 
ശാന്തത തോന്നുകിൽ 
അത് തന്നെ ജനരക്ഷ! 
അത് തന്നെ സ്വയരക്ഷ !!