Followers

Tuesday, June 26, 2018

ജലജാതം


ജലമൊരിന്ദ്രജാലം! 
പൊഴിഞ്ഞാൽ വർഷം  
തുഴഞ്ഞാലൊരു പുഴ 
വഴി തടഞ്ഞാലണ  
കര കവിഞ്ഞാൽ പ്രളയം  
കീഴെപ്പതിച്ചാൽ പ്രപാതം     
തിര ഞൊറിഞ്ഞാൽ സമുദ്രം  
തപിച്ചുയർന്നാൽ  ബാഷ്പം 
തണുത്തുറഞ്ഞാൽ  തുഷാരം   
മനമുടഞ്ഞാൽ ചുടുലോചം  
ഉരുളടർന്നാൽ  വിലയം!  
സർവ്വം ജലജാതജാലം!!  

Tuesday, June 19, 2018

നിയതിയുടെ ഗതി

ചിന്തകൾ  വന്മരങ്ങളിൽനിന്ന് തൂങ്ങിയാടുന്ന കാട്ടുവള്ളികൾ  പോലെയാണ്.  തോന്നിയതുപോലെയാണ് അവയുടെ ആട്ടം. മനസ്സാകട്ടെ,  വള്ളികളിൽ നിന്ന് വള്ളികളിലേക്ക്  ചാടിച്ചാടിനടക്കുന്ന കാട്ടുകുരങ്ങനും. ആ കുരങ്ങനെ  വേണമെങ്കിൽ കോടാനുകോടിവർഷങ്ങൾക്ക് മുൻപുള്ള പ്രപഞ്ചത്തിലേക്ക്  കൊണ്ടുപോകാൻ  യുഗങ്ങൾക്ക് പുറകിലേക്ക് തലമുറകളുള്ള  ചിന്താവേടുകൾക്ക് കഴിയും! എല്ലാ കടുംപിടുത്തങ്ങളും മുൻവിധികളും ധാരണകളും തല്ക്കാലം  മാറ്റിവയ്ക്കണമെന്നുമാത്രം.

നമുക്ക് നമ്മുടെ എത്ര തലമുറ മുമ്പുള്ളവരെ കുറിച്ച് ഓർമ്മിക്കാൻ  കഴിയും? കഴിയുന്നത്ര ഓർക്കാം. അവർക്ക് ശാരീരികമായും മാനസികമായും  എന്തെല്ലാം  കഴിവുകൾ ഉണ്ടായിരുന്നു? ആ കഴിവുകൾ എല്ലാം ഇന്നും നമുക്കുണ്ടോ? പലതും ഉണ്ട്. എന്നാൽ അപൂർവ്വം ചിലതെല്ലാം പൊയ്‌പ്പോയിരിക്കുന്നു. എല്ലാവരിലും അതിൻറെ അളവ്  ഒരുപോലെ ആകണമെന്നില്ല. എങ്കിലും പതുക്കെ, വളരെ പതുക്കെ നമ്മുടെ പൂർവ്വികർക്കുണ്ടായിരുന്ന പല കഴിവുകളും ശ്രദ്ധയിൽപ്പെടാവുന്നതിലും  പതുക്കെ നമ്മിൽനിന്നും അടർന്നുപൊയ്ക്കൊണ്ടിരിക്കുന്നുണ്ട്. 
പണ്ട് ആളുകൾ  കാൽനടയായി ദേശാന്തരഗമനം ചെയ്തിരുന്നത് ഒരു വാർത്തയായിരുന്നില്ല. അതവരെ  കായികമായി വളരെയൊന്നും തളർത്തിയിരുന്നുമില്ല. ഇന്ന് കന്യാകുമാരി മുതൽ കാസർഗോഡ് വരെ ഒരു കാൽനടയാത്ര എന്നു  പറഞ്ഞാൽത്തന്നെ അപൂർവ്വമായി സംഭവിക്കുന്ന, പത്രത്തിലൊക്കെ വാർത്ത വരാവുന്ന അത്രയും അത്ഭുതകരമായ കാര്യമാണ്. നമ്മിൽ പലർക്കും അത് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യവും. രണ്ടു മൈൽ ദൂരത്തേക്ക് പോകണമെങ്കിൽപ്പോലും നമുക്കിന്ന് മോട്ടോർവാഹനങ്ങളെ ആശ്രയിക്കണം. ഏതു ദിക്കിലേക്കുള്ള വഴിയറിയില്ലെങ്കിലും കുഴപ്പമില്ല, 
ജി.പി. എസ് നമ്മെ ഭൂമിയുടെ അറ്റംവരെ കൊണ്ടുപോയ്ക്കോളും! മറിച്ച് ഒന്ന് വഴിതെറ്റിക്കളയാമെന്ന് തോന്നിയാലാണ്  സാധിക്കാത്തത്! അങ്ങനെ ബുദ്ധിരാക്ഷസന്മാരായ മോട്ടോർവാഹനങ്ങളെ വികസിപ്പിക്കാനുള്ള കൂർമ്മബുദ്ധി നമ്മൾ നേടി. എന്നാൽ നമ്മുടെ ശരീരവും ബുദ്ധിയും സ്വയം ചെയ്തിരുന്ന, സഞ്ചരിക്കുക, വഴി ഓർത്തിരിക്കുക എന്നീ കഴിവുകൾ  നമ്മൾ യന്ത്രത്തിന് കൈമാറി.

കാൽക്കുലേറ്ററിൻറെ കണ്ടുപിടുത്തത്തിന് മുൻപ്  അത്യാവശ്യം മനക്കണക്കുകൾ ചെയ്യാൻ നമ്മിൽ ഒരുവിധപ്പെട്ടവർക്കൊക്കെ സാധിക്കുമായിരുന്നു. കാൽക്കുലേറ്ററിൻറെ കാലവും  പോയി മൊബൈൽ ഫോൺ കൂടി  വന്നതോടെ നമ്പറുകൾ ഓർത്തുവയ്ക്കുക എന്ന കഴിവ്  നമ്മിൽ തീരെ ശോഷിച്ചു.  നാടോടുമ്പോൾ നടുവേ ഓടാതെ  കുറച്ചുപേരൊക്കെ കുറേക്കാലംകൂടി പിടിച്ചുനിൽക്കുമായിരിക്കും. എന്നാൽ കുറച്ചുപേർക്കെങ്കിലും  ഇനിയൊരിക്കലും  ആ കഴിവ് തിരിച്ച്കിട്ടുവാനും പോകുന്നില്ല. അതുകൊണ്ടാണ് ആരെങ്കിലും പതിവിൽ കൂടുതൽ കാര്യങ്ങൾ ഓർമ്മയിൽനിന്നും പറയുന്നതും മറ്റും ഇന്ന് വാർത്തയിൽ സ്ഥാനം പിടിക്കുന്നത്.

ഇടിക്കാനും പൊടിക്കാനും അലക്കാനും ഉണക്കാനും 
അരയ്ക്കാനും അരിയാനും  ഒക്കെ  യന്ത്രങ്ങളായി. ഈ ജോലികളെല്ലാം സ്വയം ചെയ്തിരുന്ന അവസാനത്തെ വ്യക്തിയും അവരെ ഓർമ്മയുള്ള പിന്നത്തെ തലമുറകളുംകൂടി ഇല്ലാതായാൽ ഈവക ജോലികളൊക്കെ ഒരിക്കൽ മനുഷ്യർ സ്വയം ചെയ്തിരുന്നു എന്ന് വിശ്വസിക്കുന്നവർ ഭ്രാന്തന്മാരോ അന്ധവിശ്വാസികളോ ആകും.
ഇനി, ഇതിലും ഒക്കെ വേഗത്തിൽ വേരറ്റുപോകുവാൻ തയ്യാറെടുക്കുന്ന  ഒരു മനുഷ്യസവിശേഷതയാണ് സ്വന്തം കൈപ്പടയിൽ എഴുതുക എന്നത്. ഇന്ന് വികസിതരാജ്യങ്ങളിൽ എല്ലാം തന്നെ ചെറിയ ക്ലാസ്സുകൾ മുതൽക്കേ ഐപാഡുകൾ ഉപയോഗിച്ചാണ് പഠനം.  കൈകൊണ്ട് എഴുതുക എന്ന പ്രക്രിയ  ക്രമേണ അന്യംനിന്നുപോവുകതന്നെ ചെയ്യും എന്നതിൽ സംശയമേതുമില്ല. പണ്ടത്തെ മണലിലെഴുത്ത് പോലെ സ്‌ക്രീനിൽ വിരൽ കൊണ്ടെഴുതുന്ന വിദ്യ ഇപ്പോൾ വീണ്ടും ഉടലെടുത്തിട്ടുള്ളത് നിലനിന്നാൽ മാത്രം ഇതിനൊരപവാദമാകും! അല്ലെങ്കിൽ ഒരു നൂറു വർഷങ്ങൾക്കുശേഷം കൈകൊണ്ട് അക്ഷരങ്ങൾ എഴുതിയിരുന്ന നമ്മളെയൊക്കെ  പരിണാമം സംഭവിച്ച അന്നത്തെ ജീവികൾ അതിമാനുഷർ ('യന്ത്രാതീതർ'  എന്നാവും കൂടുതൽ ശരി)  എന്നുവിളിക്കും. അന്ന് അക്ഷരങ്ങൾ ഉണ്ടാകുമോ എന്നത് വേറെ കാര്യം!

ചിന്തകളാകുന്ന കാട്ടുവള്ളികൾ ആട്ടം നിറുത്തുന്ന ലക്ഷണമില്ല! ഞാനോർത്തു...
പത്ത്നാലായിരം വർഷങ്ങൾക്കു മുമ്പുണ്ടായിരുന്ന  മഹാഋഷിമാർക്കും  മറ്റും വായുവേഗത്തിൽ സഞ്ചരിക്കുവാൻ കഴിഞ്ഞിരുന്നു എന്നതും, അതീന്ദ്രിയജ്ഞാനം കൊണ്ട് പ്രപഞ്ചഗോളങ്ങളുടെ വ്യതിയാനങ്ങളും രഹസ്യങ്ങളും പ്രവചിക്കാൻ കഴിഞ്ഞിരുന്നു എന്നതും ഒക്കെ  നമുക്കിന്ന് അന്ധവിശ്വാസമാണ്. ഇന്ദ്രിയാതീതവിചാരവിനിമയം അഥവാ ടെലിപ്പതി പോലുള്ള കാര്യങ്ങളും അത്യധികം തപശ്ശക്തിയുള്ള യോഗിമാർക്ക് പണ്ട് സാധിച്ചിരുന്ന കാര്യങ്ങളാണെന്നത്   നമുക്കിന്ന്  വിശ്വസിക്കാനാകുന്നില്ല.  എന്നാൽ വിമാനം വായുവിനേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും,  ഇലക്ട്രോണിക് മെയിലുകളും മിസൈലുകളും മറ്റും   മാത്രകൾക്കുള്ളിൽ എത്തേണ്ടിടത്ത് എത്തുന്നതും, ബാഹ്യഗ്രഹങ്ങളിൽ നിന്ന് സാറ്റലൈറ്റു കൾ ചിത്രങ്ങളും സന്ദേശങ്ങളും അയക്കുന്നതും ഒന്നും നമുക്കിന്ന് അത്ഭുതമല്ല.
ഒരുപക്ഷേ  ഓരോ നൂറ്റാണ്ടിനിപ്പുറവും അദ്ധ്വാനഭാരം കുറയ്ക്കാനായി യന്ത്രങ്ങൾക്ക് ഏല്പിച്ചുകൊടുക്കുകമൂലം മനുഷ്യന്   കൈമോശം വന്ന കഴിവുകൾ ആയിക്കൂടേ  ഇതെല്ലാം? യന്ത്രങ്ങളില്ലാതിരുന്ന പുരാതനകാലത്തെ മഹാനിർമ്മിതികൾ ഇന്നും നമ്മെ അന്ധാളിപ്പിച്ചുകൊണ്ട് തലയുയർത്തിനിൽക്കുന്നു. നമ്മളോ നമ്മുടെ പിതാമഹന്മാരുടെ പ്രപിതാമഹന്മാർ പോലുമോ കണ്ടിട്ടില്ലാത്ത ആ ലോകത്തെ ജീവജാലങ്ങൾ എങ്ങനെയൊക്കെ ജീവിച്ചിരുന്നില്ല എന്നോ അവർക്ക് എന്തെല്ലാം മനുഷ്യാതീതമായ കഴിവുകൾ ഉണ്ടായിരുന്നില്ല  എന്നോ തീർത്തുപറയുവാൻ നമുക്കാവുമോ? 

സ്രഷ്ടാവ്  തൻറെ മറ്റു സൃഷ്ടികൾക്ക് കൊടുത്തതിനേക്കാൾ  വിശേഷബുദ്ധി മനുഷ്യനാണ്  കൊടുത്തത്. തെറ്റും ശരിയും തിരിച്ചറിയാനുള്ള ആ സവിശേഷബുദ്ധി അവനിൽ കൂടുതൽ വികസിച്ചിട്ടുള്ളതുകൊണ്ടാണ് തന്നെ സൃഷ്ടിച്ചതാരെന്ന ചോദ്യം മനുഷ്യൻ നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്നതും 'തങ്ങൾക്കതീതമായ ഒരു പ്രപഞ്ചശക്തി' എന്ന്  വിവേകമുള്ളവർ അതിനുത്തരം കണ്ടെത്തുന്നതും. ചിലരാകട്ടെ അങ്ങനെയൊരു ശക്തിയില്ലെന്ന് ആണയിട്ട് പറയുമ്പോഴും അതുപറയാനുള്ള തലച്ചോറിൻറെ സന്ദേശം ശബ്ദമാക്കി നാക്കിലൂടെ പുറത്തുവരുത്തുവാനുള്ള തത്വം  തന്നിൽ ഉരുവാക്കിയ ശക്തി എവിടെനിന്നെന്നറിയാതെ കുഴങ്ങുകയും  ചെയ്യുന്നു! മനുഷ്യരൊഴിച്ചുള്ള മൃഗങ്ങൾ തങ്ങൾക്കതീതമായ ആ പ്രപഞ്ചശക്തിയെ മനസ്സിലാക്കി അതിനു വിധേയരായി കഴിയുക മൂലം അവയ്ക്ക് ഭാവിയെക്കുറിച്ച് മനുഷ്യനോളം വേവലാതിയും ആവലാതിയും ഒന്നുമില്ല.

എന്തായാലും ഇനിയും ഒരു രണ്ടായിരം വർഷങ്ങൾക്കപ്പുറം (ഭൂമി അന്നും ഉണ്ടാകുമെന്ന ശുഭാപ്തിവിശ്വാസത്തിൽ) നമ്മുടെ വരുംതലമുറകൾ എങ്ങനെയൊക്കെ  ജീവിക്കും എന്നോ, മനുഷ്യബുദ്ധിയിൽ പിറന്നുവെങ്കിലും  തങ്ങളുടെ ബുദ്ധിയും പ്രവർത്തിയും വംശവർദ്ധനയ്ക്കുള്ള തന്ത്രങ്ങളും  നിർണ്ണയിക്കുന്നതിൽ  ഇനിയൊരു മനുഷ്യൻറെ സഹായം ആവശ്യമില്ലാത്തവണ്ണം പരമാധികാരം കിട്ടിയ  ആർട്ടിഫിഷ്യൽ ഇന്റലിജൻസ്   എന്നുവിളിക്കുന്ന റോബോട്ടുകളുടെ അടിമകൾ മാത്രമായി, സ്വയം ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയാത്ത, നിശബ്ദമാക്കപ്പെട്ട ജീവനുള്ള  ജഡങ്ങൾ മാത്രമായി അവർ മാറുമോ  എന്നും ഇപ്പോൾ തീർച്ചപ്പെടുത്താനാകില്ല.
ദൈവമാണോ പ്രപഞ്ചം സൃഷ്ടിച്ചത്, ദൈവമുണ്ടോ ഇല്ലയോ എന്നൊക്കെ ഇന്ന് നമ്മൾ തമ്മിൽ അടികൂടുന്നതുപോലെ മനുഷ്യർ എന്ന ജീവികൾ തന്നെയോ തങ്ങളെ സൃഷ്ടിച്ചത് എന്നും മനുഷ്യൻ എന്നത് സത്യമോ മിഥ്യയോ എന്നുമൊക്കെ അവരുടെ വരുംതലമുറകളും തർക്കിക്കുമായിരിക്കും! മനുഷ്യവംശത്തിൻറെ തെളിവ് ശേഷിപ്പിക്കുന്ന അവസാനത്തെ രേഖയും നശിപ്പിച്ചു കളയാൻ അവർക്കിടയിലെ 'അവിശ്വാസികൾ' ശ്രമിച്ചുകൊണ്ടിരുന്നേക്കും!
മനുഷ്യൻ അവൻറെ  സ്രഷ്ടാവിനോട് ചെയ്തതെന്തോ അതുതന്നെ അവൻറെ   സൃഷ്ടികൾ അവനോടും ചെയ്തിരിക്കും! ദൈവീകമായ ഗുണങ്ങൾ ലോപിച്ച മനുഷ്യനെ സ്രഷ്ടാവ് പ്രപഞ്ചത്തിൻറെ അധികാരം ഏൽപ്പിച്ചപ്പോൾ മനുഷ്യൻ  തൻറെ സ്രഷ്ടാവിനെത്തന്നെ   നിശബ്ദനാക്കിയതുപോലെ മനുഷ്യബുദ്ധിയുടെ സന്തതിയായ കൃത്രിമബുദ്ധി  പ്രപഞ്ചപരമാധികാരം കയ്യടക്കുമ്പോൾ  മനുഷ്യനും നിശ്ശബ്ദനായേ   പറ്റൂ. നിയതിയുടെ ഗതി എപ്പോഴും നീതിയുടേതുകൂടിയാണ്.
Human race can survive only if it attains and preserves goodness of heart, wisdom of mind and efficiency in action. 

വായനദിനം

Sunday, June 17, 2018

മേഘഗർജ്ജനം

വേദമാകുമാരണ്യകം തീണ്ടുവാൻ
തോന്നലുണ്ടാകുവാനെന്തു കാരണം?
പൂർവ്വപുണ്യമോ! ജന്മജന്മാന്തര
കർമ്മബന്ധമാം യജ്ഞസായൂജ്യമോ!

തീഷ്ണമാം അരുഷജ്ഞാനജ്വാലാഗ്രമെൻ 
പ്രജ്ഞതൻതുമ്പിൽ വന്നൊന്നു കൊണ്ടതേ
പൊള്ളിടുന്നുവാത്മാവ,തിന്നുള്ളിൽനി-
ന്നെങ്ങുനിന്നറിയാത്തൊരു  നൊമ്പരം!

തൊട്ടുമുന്നിലീ വേദരത്‌നാകരം
കണ്ടിടാഞ്ഞതെന്തിന്നീ ദിനം വരെ?
കേട്ടുകേൾവികൾ കൊണ്ടുനടന്നൊരെൻ
കെട്ട കാതുകൾ പട്ടുപോയീടണം

നിന്നു വിങ്ങുന്നുവജ്ഞത കൊണ്ടു ഞാൻ,
കൊട്ടിഘോഷങ്ങളോർത്തു ലജ്ജിപ്പു ഞാൻ,
ഇത്രനാൾ കണ്ട കാഴ്‌ചതൻ കൂരിരുൾ
വെട്ടമാണെന്നു തെറ്റിദ്ധരിക്കയാൽ.

മൂഢതകൊണ്ടു മൂടിയിരിക്കുമെൻ
ബോധമണ്ഡലമൂടി തുറന്നതിൽ
ഊറിടും ദിവ്യസോമലതാമൃതം
കണ്ടെടുക്കുവാൻ വേദം തുണയ്ക്കണം!

ബോധസാഗരം വറ്റും വരൾച്ചയിൽ
മേഘഗർജ്ജനം കേട്ടുനടുങ്ങണം!
ജ്ഞാനരശ്മിയെ മൂടും തമസ്സിനെ
വേദമാം മിന്നൽ  കൊണ്ടു വേധിക്കണം.

കൂരിരുൾഗുഹയ്ക്കുള്ളിൽ പുളഞ്ഞിടും
വിഭ്രമങ്ങൾ തൻ ദുർഗ്ഗം തകർക്കണം
ജ്ഞാനസൂര്യപ്രകാശമുദിച്ചുയർ-
ന്നേകമാം ദിവ്യജ്യോതിയിൽ മുങ്ങണം!