Followers

Sunday, January 29, 2023





യുവജനച്ചിന്തേച്ചി ഗതികെട്ട നേരത്തു

മലയപ്പുലയൻ്റെ  വാഴ കണ്ടു.

പഴമല്ലേ, പിഴുതീടാമെന്നോർത്തു ചിന്തേച്ചി

കനിവില്ലാതാക്കൊല കൊണ്ടുപോയി.

ഹെജിമണിപ്പുകയിട്ടു തട്ടിൻപുറത്തേറ്റി,

കൊല പഴുക്കുന്നതും കാത്തിരുന്നു.

പണിയേറെയതിനുമേൽ പണിതൊരു പരുവമായ്,

പിഴകളുമനവധി വന്നുകൂടി.

പുലയൻ്റെ  സ്രഷ്ടാവുമതുകണ്ടു ഗഗനത്തിൻ

മൂലയ്ക്കെങ്ങാണ്ടോ ദുഃഖിച്ചിരുന്നു.

ഹൃദയത്തിൽ മുളയിട്ട മൃദുലവികാരത്താ-

ലഴകേറ്റി ഞാൻ നട്ട വാഴത്തയ്യിൽ 

വിളയിച്ച കുല വെട്ടിയപരന്നു  നൽകുവാ-

നാരിവൾ ലിബറലാം  ചിന്താമണി?

അറുകൊലയിതുകണ്ടു ശരിവച്ച ഗുരുവര-

നജയനജയ്യനെക്കണ്ടോരുണ്ടോ? 

ഇതുപോലുള്ളവരെല്ലാമടിയുന്നൊരിടമുണ്ടി-

ന്നവരുടെ ഭരണത്തിൻ കാലമല്ലോ!

"അഴിമതി,യക്രമ,മത്യന്തരൂക്ഷമാ -

മപരാധം, നിശിതമാമശനിപാതം !

ഇതിനൊക്കെപ്രതികാരം ചെയ്യാതടങ്ങുമോ

പതിതരേ, നിങ്ങൾ തൻ പിന്മുറക്കാർ ?"*


*(അവസാനത്തെ നാലുവരിയ്ക്ക് ശ്രീ ചങ്ങമ്പുഴയോടു കടപ്പാട് )

Tuesday, January 24, 2023

ആരോഗ്യത്തിന് ആരാണ് അധികാരി?

കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടെ വന്ന വാർത്തകളിൽ ചിലതുമാത്രമാണിത്. പെട്ടന്നുള്ള ഒരു ഗൂഗിൾസെർച്ചിൽ കിട്ടിയത്. എങ്കിൽ സമയമെടുത്ത് നമ്മുടെ നാട്ടിൽമാത്രംഒരു സർവ്വേ നടത്തിയാൽത്തന്നെ ഇക്കഴിഞ്ഞ രണ്ടുമൂന്നു വർഷങ്ങൾക്കിടയിൽ ഉണ്ടായിട്ടുള്ള പുതിയ ട്രെന്റ് ആയ   കുഴഞ്ഞുവീണു മരണങ്ങളുടെ എണ്ണിയാലൊടുങ്ങാത്ത  വാർത്തകൾ ലഭിക്കും. അപ്പോൾ ലോകം മുഴുവനുമുള്ള കണക്കെടുത്താലോ? 

കുഴഞ്ഞുവീണുമരിച്ചു എന്നാണു തലക്കെട്ടെങ്കിൽ ഒരാൾ പ്രായംചെന്ന് ആയുസ്സെത്തി മരിച്ചു എന്നു കേൾക്കുന്നതു പോലുള്ള ഒരു അതിസാധാരണത്ത്വവും അംഗീകാരവും ഇക്കഴിഞ്ഞ മൂന്നു വർഷങ്ങൾക്കുള്ളിൽ ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു എന്നത് ആധുനികവൈദ്യശാസ്ത്രത്തിന്റെ  ഏകാധിപത്യത്തൊപ്പിയിലെ ഒരു പൊൻതൂവലാണെന്നതു സംശയമില്ല ! തൊട്ടുമുമ്പുള്ള നിമിഷംവരെ ആരോഗ്യത്തോടെ ദൈനംദിന കാര്യങ്ങൾ ചെയ്തുകൊണ്ടിരുന്ന അനേകായിരങ്ങൾ  ഇത്രയും കുറഞ്ഞ കാലയളവിൽ പ്രായഭേദമന്യേ  കുഴഞ്ഞുവീണുമരിക്കുന്ന ആധുനിക ആരോഗ്യലോകത്തിന് അഭിമാനിക്കാൻ വകയേറെയുണ്ട് !


കുഴഞ്ഞുവീണു മരിച്ചു എന്നു പറഞ്ഞാൽപ്പിന്നെ അതിൽക്കൂടുതൽ വിശദീകരണമൊന്നും ചോദിക്കണ്ട, വിശദീകരണം നൽകാനുള്ള ബാദ്ധ്യത ലോകത്തിലെ ഒരു ആരോഗ്യ പ്രവർത്തകനും മരുന്നുകമ്പനിയ്ക്കും  ഗവൺമെന്റിനും ആരോഗ്യ സംഘടനകൾക്കുമില്ല, അത് നിങ്ങളുടെ വിധിയാണ് എന്നത് ഏതാണ്ട് പ്രബുദ്ധശാസ്ത്രലോകം അംഗീകരിച്ച മട്ടാണ്. ആധുനിക ആരോഗ്യശാസ്ത്രത്തിന്റെ സംഭാവനയുടെ പോക്ക് ഇങ്ങനെയാണെങ്കിൽ ഇതിലും ഭേദം മനുഷ്യർ വേട്ടയാടിയും കായ്കനികൾ ഭക്ഷിച്ചും നൂറ്റാണ്ടുകാലത്തോളം ആരോഗ്യത്തോടെ ജീവിച്ചിരുന്ന ആ കാലഘട്ടമാണ്.

മറ്റൊന്നും വേണ്ട, എന്തുകൊണ്ട് ഇക്കഴിഞ്ഞ മൂന്നു വർഷങ്ങളായിട്ട്  അരോഗദൃഢഗാത്രരായിരുന്നവരിൽപ്പോലും കുഴഞ്ഞുവീണു മരണങ്ങൾ ഇത്രയധികം വർദ്ധിച്ചു  എന്നതിന് ആർക്കെങ്കിലും സത്യസന്ധവും സാമാന്യജനത്തിന്റെ വിവേചന ബുദ്ധിയ്ക്കു നിരക്കുന്നതുമായ ഒരുത്തരം തരാൻ കഴിയുമോ? കോവിഡപ്പന്റെ പേരു മാത്രം പറയരുത്. ആ അസുരനിൽനിന്നു രക്ഷനേടാൻ എന്നു പറഞ്ഞാണല്ലോ ലോകത്തിലുള്ളവരെയെല്ലാം പിടിച്ചു കൊണ്ടുപോയി വരിവരിയായി നിർത്തി വാക്സിനേഷൻ എടുപ്പിച്ചത്. അതിനിപ്പുറം രണ്ടു വർഷങ്ങൾ കഴിഞ്ഞിട്ടും കുഴഞ്ഞുവീണുമരണങ്ങൾ കൂടിവരുന്നു. വ്യക്തിപരമായി താൽപ്പര്യമില്ലാഞ്ഞിട്ടും ഗവൺമെന്റ് നിർദ്ദേശം മറികടക്കാനാവാത്തതിനാലും യാത്രാസ്വാതന്ത്ര്യമില്ലാതാവുമെന്നു ഭയന്നും പൊതുപരീക്ഷകൾക്കും മറ്റും ഇരിക്കാൻ കഴിയാതെ വരുമെന്നു പേടിച്ചും സമൂഹം ഒറ്റപ്പെടുത്തുമെന്ന് വിചാരിച്ചുംമറ്റും വാക്സിനേഷൻ എടുത്തവരോടു  വസ്തുനിഷ്ഠവും, ആധികാരികവും വിശ്വസനീയവുമായ എന്തു സമാധാനമാണ് ആഗോളആധുനികആരോഗ്യശാസ്ത്ര മേഖലയിലെ തലതൊട്ടപ്പൻമാർക്കു പറയാനുള്ളത്? 

നാമോരോരുത്തരും നമ്മുടെ  ആരോഗ്യത്തിന് ബാദ്ധ്യസ്ഥരും അവകാശികളും അധികാരികളും ആണ്. ആ ബാദ്ധ്യതയും അവകാശവും അധികാരവും ഒരു സാധാരണ ഭാവിപ്രവചനത്തേക്കാൾ മേന്മയേറിയ മറ്റൊരുറപ്പും  തരാനാകാത്ത ആധുനിക ഔഷധശാസ്ത്രമെന്ന വേറൊരു സാദ്ധ്യതയുടെ പേരിൽ മറ്റുള്ളവർ നമ്മിൽ അടിച്ചേൽപ്പിക്കുന്നത്  ആരോഗ്യകരമോ എന്നതാണ് ഇനിയെങ്കിലും ഇവിടുത്തെ കോടതികളടക്കമുള്ളവർ ചിന്തിക്കേണ്ട വിഷയം.  ഏതേതുതരം രോഗങ്ങൾക്ക് ഏതേതു തരം ചികിത്സാരീതിയാണ് തൻ്റെ ശരീരത്തിൽ ഫലവത്തായി അനുഭവപ്പെട്ടിട്ടുള്ളതെന്ന്  വ്യക്തിയ്ക്കോ  വ്യക്തിയുടെ അടുത്ത സ്വന്തക്കാർക്കോ അല്ലേ പറയാനാവുക. എല്ലാ ചികിത്സാരീതിയിലെയും നല്ല വശങ്ങളെ അംഗീകരിക്കുന്നതിനോട് ആധുനികഔഷധശാസ്ത്രം കൈകാര്യം ചെയ്യുന്നവരിൽ മാത്രമാണ് എതിർപ്പു കണ്ടിട്ടുള്ളത്. ഇതെന്തിനാണെന്നതാണ് കാതലായ ചോദ്യം.

നല്ലപ്രായത്തിൽത്തന്നെ കുഴഞ്ഞു വീണുമരണമെന്ന പുത്തൻമരണക്കെണിയിൽപ്പെട്ട്  വെറുതെ പൊലിഞ്ഞുപോയ ,  ഒന്നോ രണ്ടോ അങ്കത്തിന് ഇനിയും ബാല്യമുണ്ടായിരുന്ന പരേതാത്മാക്കൾ ഇതേ ചോദ്യവുമായി നമുക്കിടയിൽ അലയുന്നുണ്ടാവാം. 

അവർക്ക്  ശാന്തി ലഭിക്കട്ടെ.

ആചാരം റീലോഡഡ്















സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും ആര്‍ത്തവാവധി. 18 തികഞ്ഞ വിദ്യാർഥിനികള്‍ക്ക് 2 മാസം പ്രസവാവധി. 

ഈ വാർത്ത വന്നിട്ട് രണ്ടുമൂന്നു ദിവസമായി.  പക്ഷേ സ്ഥലത്തെ പതിവു സ്ത്രീ ആക്ടിവിസ്റ്റുകളെയൊന്നും ഈ വഴിയ്ക്കു കണ്ടില്ലല്ലോ?!  എല്ലാവരും ഒറക്കമാന്നോ? 

ഓ! ഓർത്തില്ല... ഇതു നടപ്പിലാക്കിയിരിക്കുന്നത്  സംസ്ഥാനത്തെ    വിപ്ലവകുലജാതരുടെ മടിയിലിരിക്കുന്ന ഉന്നത വിദ്യാഭ്യാസവകുപ്പാകുന്ന ഓമനക്കുഞ്ഞാണല്ലോ അല്ലേ!  ഈ പറഞ്ഞത് ഏതെങ്കിലും ഹെജിമണിത്തറവാട്ടിലെ  കാർന്നോൻമ്മാരായിരുന്നേൽ ഇപ്പോൾ കണ്ടേനെ കളി! അയിത്തം, സ്ത്രീവിവേചനം, അടിച്ചമർത്തൽ... എന്നുവേണ്ട സർവത്ര കുഴപ്പങ്ങളാണെന്നു പറഞ്ഞുകൊണ്ട്  സ്ത്രീസമത്വ, ശാക്തീകരണസിംഹങ്ങളൊക്കെ ഇതിനോടകം മതിലുപണി തുടങ്ങിയേനെ! 

ആർത്തവദിവസങ്ങളിൽ അടുക്കളയിൽ കയറേണ്ട എന്നു പറഞ്ഞ പണ്ടത്തെ കാരണവന്മാരെ  സ്ത്രീവിരോധികൾ,  അയിത്തപ്രചാരകർ എന്നൊക്കെ വിളിച്ചാക്ഷേപിച്ച  കപടപുരോഗമനവാദികൾ അതേ 'ആചാരം' യൂണിവേസിറ്റി നിയമാരിഷ്ടമാക്കി  കുലുക്കി ഉന്നതതലവിദ്യാർത്ഥിനികൾക്കു  വിതരണം ചെയ്തിട്ടു  സ്വയം പറയുന്നു, തങ്ങൾ ഇതാ ചരിത്രത്തിലാദ്യമായി സ്ത്രീപക്ഷകാൽവയ്പു നടത്തി മാതൃകയായിരിക്കുന്നുവെന്ന്! (എന്നെ ഞാൻതന്നെ വിളിക്കുന്ന പേരാണ് വിമൽ കുമാർ  എന്നു 'കുഞ്ഞിക്കൂനൻ' പറഞ്ഞതുപോലെ.)   

ആര്‍ത്തവം ഒരു  ജൈവപ്രക്രിയയാണത്രെ! നൂറ്റാണ്ടുകൾക്കു മുമ്പും, എക്കാലത്തും  അതു ജൈവപ്രക്രിയതന്നെയായിരുന്നു പ്രബുദ്ധചിന്തകമ്മന്യരെ.  ആയിരത്തിതൊള്ളായിരത്തിയമ്പതിൽ ഇവിടെ കമ്യൂണിസ്റ്റ് ഭരണം വന്നതിനുശേഷം ഉണ്ടായ  അതിശയപ്രതിഭാസമൊന്നുമല്ലല്ലോ അത്?  

നിങ്ങൾ പ്രചരിപ്പിക്കുന്ന  ഏഷണി പോലെ,  ആർത്തവമുള്ളതിനാൽ  പെണ്ണുങ്ങളായ ഞങ്ങൾ സമൂഹത്തിലെ ഏതെങ്കിലും മേഖലകളിൽനിന്നും അകറ്റപ്പെടേണ്ടവരാണ് എന്നൊന്നും ഞങ്ങളോടു ഞങ്ങളുടെ കാരണവന്മാരാരും ഞങ്ങളോട് ആജ്ഞാപിച്ചിട്ടില്ല. പകരം അവരുടെ കരുതലും അധികവാത്സല്യവും എക്കാലവും  അനുഭവിച്ചിട്ടേയുള്ളൂ.    ഏതു വിഷയത്തിലും രണ്ടു പക്ഷവും പക്ഷക്കാരുമുള്ളതുപോലെ അജ്ഞത കൊണ്ടും കയ്യൂക്കു കൊണ്ടും ദുരനുഭവങ്ങൾ ഉണ്ടായവർ ഈ വിഷയത്തിലും ഉണ്ട്. അതിനപ്പുറമുള്ള  പൊടിപ്പും തൊങ്ങലുമെല്ലാം ഏതു സമൂഹത്തിലും   എക്കാലത്തും കണ്ടുവരാറുള്ള   കുളംകലക്കികൾ സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച്  പടച്ചുണ്ടാക്കുന്നവയാണ്.

എന്തായാലും ഈ വിഷയത്തിൽ സ്ഥലത്തെ പ്രധാന ബുജികളുടെയൊന്നും ചർച്ച  കേൾക്കാനിടയായില്ല.

അല്ലെങ്കിലും ക്ഷേത്രങ്ങളിൽ കയറ്റുന്നതിനെപ്പറ്റിയുള്ള   വിഷയമൊന്നുമല്ലല്ലോ അല്ലേ  മാദ്ധ്യമങ്ങളെയൊക്കെക്കൂട്ടി ചർച്ച ചെയ്യാൻ! അതുകൊണ്ടാകണം  ഭൂമികുലുക്കിപ്പക്ഷികളായ ആക്ടിവിസ്റ്റുകൾക്കും ഒന്നും വാലുകുലുക്കി പാഞ്ഞുവരാഞ്ഞത്. എന്നാൽ ഇങ്ങനൊരു തീരുമാനം ആദ്യമെടുത്തത്  ഇന്ത്യയിലെ പ്രധാനപ്പെട്ട ഏതെങ്കിലും ഐ. ഐ. ടി.യായിരുന്നുവെന്നു വെറുതെയൊന്നു സങ്കൽപ്പിക്കുക. എങ്കിൽ ഇന്ന്    ഇവിടുത്തെ ചാനലുകളിലെ  ചർച്ചകൾ  എന്തായിരുന്നിരിക്കും എന്ന്  ഈയവസരത്തിൽ  വെറുതെ ഒന്നോർത്തുപോവുകയാണ്.

എന്തായാലും സ്ത്രീ ശാക്തീകരണപിപ്പിടിവിപ്ലവം  കറങ്ങിത്തിരിഞ്ഞ്  ആർത്തവാവധി എന്ന ആ പഴയ  ആചാരത്തിൽത്തന്നെ വന്നുനിന്നല്ലോ.  സന്തോഷം. 

പക്ഷെ ചില സംശയങ്ങൾ ബാക്കിയാണ്. 

1. ഈ ആർത്തവാവധി ഉന്നതവിദ്യാഭ്യാസവകുപ്പിൻ്റെ കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിലെ വിദ്യാർത്ഥിനികൾക്കു മാത്രം മതിയോ? സ്‌കൂൾ തലത്തിൽ പന്ത്രണ്ടാംക്ലാസ്സ് വരെയുള്ള വിദ്യാർത്ഥിനികൾക്ക്   ഈ ആനുകൂല്യം കൊടുക്കണ്ടായോ? 

2. വിദ്യാഭ്യാസം കഴിഞ്ഞു  വിവിധമേഖലകളിൽ  ഉദ്യോഗം ഭരിക്കുന്ന സ്ത്രീകൾക്ക് ആർത്തവാവധിയില്ലേ? അവർക്കു പ്രസവാവധി മാത്രമേയുള്ളോ? അവരെ  ഈ ശാരീരിക, മാനസികബുദ്ധിമുട്ടുകളൊന്നും ബാധിക്കില്ലേ? അതോ അവരെ നടതള്ളിയോ?

3. വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനുമുമ്പുതന്നെ വിവാഹിതരായിട്ടോ  വിവാഹിതരാകാതെതന്നെയോ അമ്മമാരാകുവാനുള്ള ഒരു പ്രചോദനം എന്ന നിലയ്ക്കാണോ പതിനെട്ടു വയസ്സു കഴിഞ്ഞ വിദ്യാർത്ഥിനികൾക്ക് പ്രസവാവധികൂടി  നൽകാനുള്ള പുതിയ ചട്ടം ഉന്നതവിദ്യാഭ്യാസവകുപ്പിൻ്റെ  നിയമത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്? എന്തെന്നുവച്ചാൽ, ഇന്നത്തെകാലത്തു ഭൂരിഭാഗം വരുന്ന വിവേകമതികളായ പെൺകുട്ടികളാരും തങ്ങൾ ലക്ഷ്യമിട്ടിരിക്കുന്ന  വിദ്യാഭ്യാസം പൂർത്തിയാക്കി സ്വന്തം കാലിൽ നിൽക്കാനുതകുന്ന ഒരു തൊഴിൽ ലഭിക്കുന്നതിനുമുമ്പ് തങ്ങളുടെ വിവാഹക്കാര്യം ചർച്ച ചെയ്യാൻപോലും  മാതാപിതാക്കളെ അനുവദിക്കാറില്ല.  പെണ്മക്കളെക്കുറിച്ച്  മുൻകാലങ്ങളിലേക്കാളേറെ വ്യാകുലതയുള്ള  ഇന്നത്തെ മാതാപിതാക്കളും ഏറെക്കുറെ ആ ചിന്താഗതി ശരിവയ്ക്കുന്നുമുണ്ട്. അങ്ങനെയുള്ള ഈ  കാലഘട്ടത്തിൽ വിപ്ലവസിങ്കങ്ങളെകൊണ്ടു നിറഞ്ഞ ഉ.വി.വകുപ്പ് പറയുന്നു, ഇങ്ങള് പതിനെട്ടു വയസ്സുകഴിയുമ്പ്ളേ വേണോങ്കി  പ്രസവാവധിയെടുത്തോളീന്ന്!! 

വിദ്യാഭ്യാസം പൂർത്തിയാകുന്നതിനുമുമ്പു  വിവാഹിതരും ചിലപ്പോൾ അമ്മമാരും ആകുകയും എന്നിട്ടും വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കുകയുമൊക്കെ  ചെയ്യുന്ന ചെറിയൊരു ശതമാനം  വിദ്യാർത്ഥിനികൾ ഈ നിയമം വരുന്നതിനുമുമ്പും നമ്മുടെ  സമൂഹത്തിൽ ഉണ്ടല്ലോ. അപ്പോൾപ്പിന്നെ എന്തിനാണീ അധികനിയമസഹായമെന്നു മനസ്സിലായിട്ടില്ല. ഈ ചെറിയ ശതമാനത്തിനെ വലുതാക്കിയെടുക്കാനുള്ള ഇൻസെൻറീവ് വല്ലതുമാണോ?!

4. മറ്റൊന്ന്,  സർവ്വകലാശാല പരീക്ഷയെഴുതണമെങ്കിൽ  ലിംഗഭേദമന്യേ പരീക്ഷാർത്ഥികൾക്കെല്ലാവർക്കും കുറഞ്ഞത്  75% ഹാജർ വേണം എന്ന മുൻനിയമമാണല്ലോ   വിദ്യാർത്ഥിനികളുടെ മാത്രം കാര്യത്തിൽ ഇനിമുതൽ  73% ഹാജർ മതിയെന്ന രീതിയിൽ മാറ്റിയിട്ടുള്ളത്.  അപ്പോൾ  ലിംഗസമത്വം വേണ്ടേ? പെൺകുട്ടികൾ കൊടുക്കുന്ന അതേ  ഫീസ് അടച്ചു പഠിക്കുന്ന ആൺകുട്ടികൾക്ക് ഇതിനു സമാന്തരമായ മറ്റുവല്ല ആനുകൂല്യങ്ങളും കൊടുത്താലല്ലേ ആൺപെൺസമത്വം നിലവിൽ വരൂ! പെൺകുട്ടികളേക്കാൾ ആൺകുട്ടികൾക്കു  കൂടുതൽ കൊടുത്താലും നേരെ മറിച്ചായാലും രണ്ടിനും  ലിംഗവിവേചനം എന്നുതന്നെയല്ലേ പേര്? 

അതല്ലെങ്കിൽപ്പിന്നെ പെൺകുട്ടികളുടെ ശാരീരികപ്രത്യേകതകളെയും അതു കാരണമായി വേണ്ടിവരുന്ന അധികവിശ്രമവും പരിചരണവുമൊക്കെ   കണക്കിലെടുത്തുകൊണ്ടാണ് ഈ അധികാവധി അവർക്കു നിയമം മൂലം വ്യവസ്ഥയാക്കിക്കൊടുത്തിരിക്കുന്നത് എന്ന് ഏതു വിപ്ലവമടയിലും ചെന്നുനിന്നുറക്കെ പറയാൻ എല്ലാ ജ്ഞാനവഞ്ചകീവഞ്ചകന്മാർക്കും  സാധിക്കണം. ഏതെങ്കിലും  കുബുദ്ധികളായ അധികാരികൾ മതിലുപണിയ്ക്ക് ആജ്ഞ തരുമ്പോൾ ഈ പരിഗണനയെ (അതാരു കൊടുത്തതായാലും) അയിത്തമായും  കുറച്ചിലായും അധിക്ഷേപിച്ചുപറയരുത്. 

എന്തായാലും, നിലവിൽ "സ്ത്രീപക്ഷകാൽ" ഉയർത്തിനിൽക്കുന്ന  ഉ.വി.വകുപ്പ്  ആൺകുട്ടിക്കുൾപറ്റിയ എന്തെങ്കിലും ഒരു തത്തുല്യആനുകൂല്യം  സൃഷ്ടിച്ച് മറ്റേ പുരുഷപക്ഷകാൽകൂടി ഉടനെ ഉയർത്തുമെന്നു പ്രതീക്ഷിക്കുന്നു!

5. Last, but not the least, 

ഈ നിയമത്തിൻ്റെ ചുവടുപിടിച്ച് ഭാവിയിൽ വിവിധമേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കും ആർത്തവാവധി അനുവദിച്ചുകൊണ്ട് നിയമം വന്നേക്കാം. അങ്ങനെ വന്നാൽ അന്നു തങ്ങളുടെ സ്ഥാപനങ്ങളിൽ  സ്ത്രീകളെ ജോലിയ്‌ക്കെടുക്കാൻ ഇന്നുള്ളയത്ര   തൊഴിൽദാദാക്കളെങ്കിലും  താൽപ്പര്യം കാണിക്കുമോ?

എന്തരോ എന്തോ?! വയസ്സ് അമ്പതും കഴിഞ്ഞു  കുഴിയിലേയ്ക്കു കാലും നീട്ടിയിരിക്കുന്ന എന്നെപ്പോലുള്ളവർക്കെന്തിരു പാട്?! 'ഇങ്കുലാ സിന്ദാവാ'

എന്തായാലും സാനിറ്ററി നാപ്ക്കിൻ  കച്ചവടക്കാർക്കിപ്പോൾ   ഇരട്ടിപ്പണിയായി. നിലവിലെ പരസ്യവാചകങ്ങളൊക്കെ പുതുക്കാൻ പരസ്യക്കമ്പനികൾക്ക് ഇപ്പോഴേ അവർ ഓർഡർ കൊടുത്തിട്ടുണ്ടാവും. തങ്ങളുടെ പാഡ് ഉപയോഗിച്ചാൽ സൈക്കിൾ ചവിട്ടിയോ ട്രാക്ടർ ഉരുട്ടിയോ കുതിരപ്പുറത്തുകയറിയോ ഒക്കെ സ്‌കൂളിലും കോളേജിലുമൊക്കെ പോകാം, മലമുകളിൽ നിന്നും മരക്കൊമ്പിൽനിന്നുമൊക്കെ തലകുത്തിച്ചാടാം എന്ന വാഗ്ദാനമൊക്കെ മിക്കവാറുമവർ പിൻവലിയ്ക്കും. 

'ആഘോഷിക്കൂ, ആർത്തവാവധികൾ  ഞങ്ങളോടൊപ്പം' എന്ന പരസ്യവാചകം ഉടനെ  പ്രതീക്ഷിക്കാം.

രസങ്ങൾ വേറെയും പലതിനി കാണാനിരിക്കുന്നതേയുള്ളൂ. 

ഇനിമുതൽ 'As I am suffering from my monthly painful days...' എന്ന ഫോർമാറ്റിലുള്ള ലീവ് ലെറ്ററുകൾ കൂടി അദ്ധ്യാപികമാർ ഫയലിൽ സ്വീകരിക്കേണ്ടിവരും. അതു സ്വീകരിക്കുന്ന അദ്ധ്യാപികയാവട്ടെ, ചിലപ്പോൾ വയറുവേദന സഹിയ്ക്കാഞ്ഞിട്ടും  ഡ്യൂട്ടി സമയം കഴിയാൻ കാത്തിരിക്കുകയുമായിരിക്കും. 

അതു പോകട്ടെ, ഏതൊക്കെ വിദ്യാർത്ഥിനികൾ ഏതെല്ലാം കാലയളവിൽ ലീവ് എടുക്കുന്നു എന്നും എടുക്കുന്നില്ലയെന്നും കൃത്യമായ പഠനം നടത്തുന്ന ജിജ്ഞാസുക്കളായ ഗവേഷകരുടെ സാന്നിദ്ധ്യവും ഇനിവരുംകാലം  കലാലയങ്ങളിൽ പ്രതീക്ഷിക്കാം! 

എന്തായാലും, മുകളിൽ സൂചിപ്പിച്ചതുപോലെ മടുപ്പിക്കുന്ന ഈ  വിപ്ലവക്കോമരങ്ങളുടെ  ഇരട്ടത്താപ്പുകളുമായി ബന്ധപ്പെട്ട ചില മുഷിച്ചിലല്ലാതെ  ആർത്തവാവധി എന്ന നിയമത്തോട്  എതിർപ്പൊന്നുമില്ലതന്നെ.

സന്തോഷിപ്പിൻ പെൺകുട്ടികളെ, ഞങ്ങൾക്കു ലഭിക്കാത്തത് നിങ്ങൾക്കു ലഭിച്ചുവല്ലോ. 

എന്നാലും, ഈ നിയമം ഒരു പത്തുമുപ്പത്തഞ്ചു കൊല്ലം മുമ്പെങ്ങാനും വന്നിരുന്നെങ്കിൽ അന്നു വിദ്യാർത്ഥിനികളായിരുന്ന ഞങ്ങൾക്കും വെറുതെ വയറും ഞെക്കിപ്പിടിച്ചു നടുവും തിരുമ്മി തലയും വേദനിച്ച് ക്ലാസ്സുകളിൽ  ഇരിക്കേണ്ടിവരില്ലായിരുന്നല്ലോ,  വീട്ടിൽക്കിടന്നു വിശ്രമിക്കാമായിരുന്നല്ലോ   എന്നൊരു കലിപ്പ് ഇല്ലാതെയുമില്ല.  

Sunday, January 15, 2023

സമന്തപഞ്ചകതീർത്ഥസംഗമം (കൃഷ്ണകാവ്യാർച്ചന.17 )














അന്നു ശ്രീകൃഷ്ണനും സോദരൻ രാമനും 
ദ്വാരകതന്നിലായ്  വാഴും ദശാന്തരേ 
സൂര്യഗ്രഹണദിവസമണഞ്ഞു  
പ്രളയപ്രവാഹമതെന്നതു പോലവേ 

ആയതു മുന്നേയറിഞ്ഞതിനാൽ ജനം 
പുണ്യസ്നാനാദികൾക്കായിക്കൊതിക്കയാൽ 
ചെന്നുചേർന്നന്നാ  കുരുക്ഷേത്രഭൂമിയി-
ലുള്ളൊരു  പഞ്ചകതീർത്ഥതടസ്ഥലേ 

ആയുധധാരികൾ തന്നിലഗ്രേസര-
നാകും പരശുരാമൻതൻ്റെ നിർമ്മിതി-
യാകുമാ സ്ഥാനമെത്രയും ശ്രേഷ്ഠമാ -
ണെന്നറിയുന്നുടൻ  പാപമോക്ഷം വരാൻ. 

ഉത്തമമായീടുമാ തീർത്ഥയാത്രയി-
ലൊത്തുചേർന്നാത്മതീർത്ഥാടകരൊക്കെയും  
ഭാരതം തന്നുടെ  നാനാവശങ്ങളിൽ 
പാർത്തുവരും  പുണ്യദേഹികളായിരം. 

അക്രൂര,നാഹുകനും വസുദേവരും 
ശ്രേഷ്ഠരാം മറ്റുള്ള  യാദവവൃന്ദവും 
സാംബൻ, ഗദനും  പ്രദ്യുമ്നനുമാദി
ധന്യരും വന്നെത്തി പാപമോക്ഷത്തിനായ്.  

സുചന്ദ്രൻ, ശുകൻ, സാരണനനിരുദ്ധനും 
സേനാപതി കൃതകർമ്മാവുമായവർ 
ദ്വാരക കാത്തുനിലകൊണ്ടു, ശോഭയോ-
ടാന, കുതിര കാലാൾപ്പടയൊക്കെയായ്!

ദിവ്യവേഷാദികളാഭരണങ്ങളു-
മൊക്കെയായ് തൻപത്നിമാരൊത്തുമങ്ങനെ 
ഏകാഗ്രചിത്തരായ് സ്നാനവും ചെയ്തു-
കൊണ്ടേവരും നന്നായുപവസിച്ചങ്ങനെ. 

വസ്ത്രങ്ങൾ സ്വർണ്ണഹാരാദികൾ ഗോക്കളും 
ബ്രാഹ്മണപൂജ്യർക്കു  ദാനം നൽകിയെത്രയും 
ശ്രേഷ്ഠമാമന്നമവർക്കു കൊടുത്തു-
മിരുന്നുവാ കൃഷ്ണഭക്തർ  തരുച്ഛായയിൽ. 

കൃഷ്ണനിലുള്ളൊരു ഭക്തി കുറഞ്ഞിടാ-
തെപ്പോഴും തങ്ങളെ കാക്കണമെന്നൊരു 
സങ്കല്പവുംചെയ്തുകൊണ്ടാ    സമന്ത-
പഞ്ചകം തന്നിലിരുന്നവരിച്ഛ  പോൽ. 

കോസലാധീശർ, ആനർത്തരും മത്സ്യരും 
സൃഞ്ജയൻമാരുമുശീനരന്മാരും 
വിദർഭരും കൗരവർ, കേകയന്മാരുണ്ട് 
കേരളീയർ, മദ്രർ കാംബോജരുമിതി  

പക്ഷങ്ങളെല്ലാത്തിലുമുള്ള രാജരും 
നന്ദാദിമിത്രങ്ങൾ ഗോപരെന്നിങ്ങനെ
ഈശ്വരസംഗമമിച്ഛിച്ചുവന്നൊരു 
സജ്ജനവൃന്ദങ്ങളെക്കണ്ടുയേവരും !

അന്യോന്യദർശനത്താലതിസന്തോഷ-
മാർന്നുമതിശയമന്ദഹാസം പൂണ്ടും 
ഒട്ടു വികസിച്ച ഹൃദത്തടം കൊണ്ടവർ 
തമ്മിൽ പുണർന്നുമാനാന്ദാശ്രു വാർക്കയായ്! 

നിർമ്മലനേത്രങ്ങളാൽ  കടാക്ഷിച്ചു 
സൗഹാർദ്രരായ് സ്ത്രീകളും വന്ദിച്ചു വൃദ്ധരെ, 
കൃഷ്ണൻ്റെ ലീലാമൃതങ്ങളോരോന്നും 
പറഞ്ഞുമറിഞ്ഞും രസം നുകർന്നങ്ങനെ!

കൃഷ്ണപിതൃഷ്വസയായിടും കുന്തിയും 
തൻപ്രിയരാം സ്വന്തബന്ധുമിത്രങ്ങളെ 
കണ്ടും കുശലം പറഞ്ഞും ചിദാനന്ദ-
നാകുമാ കണ്ണനെക്കണ്ടുൾക്കുളിർത്തും,

മെല്ലെയാരാഞ്ഞു തൻ ജ്യേഷ്ഠൻ വസുദേവ-
നോടു പരിഭവഭാവമോടിങ്ങനെ,
"പൂജ്യനാം ജ്യേഷ്ഠ! കൃതാർത്ഥതയില്ലെനി-
യ്ക്കെന്നുടെയാപത്തുകാലം സ്മരിക്കവേ,

ഞങ്ങൾതൻ സങ്കടകാലത്തു ഭ്രാതാവു- 
മോർത്തില്ലയെന്നുടെ ക്ഷേമത്തെയൊട്ടുമേ. 
യാതൊരാൾക്കെന്നു വിധി പ്രതികൂലമാ-
മന്നു സ്മരിക്കുകില്ലുറ്റ ജനങ്ങളും"

സോദരിതൻ വ്യഥയേറിടും  ഭാഷണം 
കേട്ടവാറെപ്പ റഞ്ഞു വസുദേവരും' 
"മാ! മമ സോദരിയിത്തരം വാക്കുകൾ, 
നാം ഭഗവാൻ്റെ കളിക്കോപ്പതല്ലയോ!

ഈശ്വരേച്ഛാനുസൃതം ജഗത്പ്രാണികൾ 
ചെയ്യുന്നു കർമ്മങ്ങൾ സോദരീയിങ്ങനെ, 
ദോഷമാരോപിക്കരുതേയതിനാലെ-
യീശ്വരനിശ്ചയം മാറ്റുന്നതെങ്ങനെ?

നീചനാം കംസനാൽ പീഡിതരായങ്ങു-
മിങ്ങുമലഞ്ഞു നടന്നിതു ഞങ്ങളും 
ഇപ്പോൾ സമയമനുകൂലമാകയാൽ 
സ്ഥാനമാനങ്ങളെ പ്രാപിച്ചു പിന്നെയും." 

രാജവൃന്ദങ്ങളെ  പൂജിച്ചു യാദവർ 
ആനന്ദചിത്തമോടെ  മരുവീയവർ 
പത്നീസമേതനായ് കൃഷ്ണനെക്കാൺകയാൽ 
ഭക്തികൊണ്ടെല്ലാർക്കുമുള്ളം നിറഞ്ഞുപോയ്!

ഭീഷ്മരും ദ്രോണരും പുത്രസമേതയാം 
ഗാന്ധാരിയും ധൃതരാഷ്ട്രരും കുന്തിയും, 
പത്നീസമേതരാം പാണ്ഡവരും, കൃപർ,
കുന്തിഭോജൻ, സൃഞ്ജയനും വിദുരനും 

വിരാടൻ, പുരുജിത് ദ്രുപദനും ശല്യരും 
കാശിരാജൻ, ജനകൻ, ദമഘോഷനും 
ഭീഷ്മകൻ, ധൃഷ്ടകേതു,യുധാമന്യുവും 
മദ്രനും കേകയൻ, പിന്നെ  സുശർമ്മാവും 

നഗ്നജിത്തും ബാഹ്വീകാദിളുമവർ-
തന്നുടെ പുത്രരുമെന്നുവേണ്ടാ  ധർമ്മ-
പുത്രരോടൊപ്പമണഞ്ഞവർ സർവ്വരും 
ശ്രീകൃഷ്‌ണതേജസ്സിലെല്ലാം മറന്നുപോയ്!
  
രാമകൃഷ്ണന്മാരവരെയുമാദരി-
ച്ചാത്മസന്തുഷ്ടരായ് നിൽക്കവേയേവരും 
കൃഷ്ണസഖാത്വം ലഭിക്കുവാൻ ഭാഗ്യം 
ലഭിച്ചൊരു യാദവന്മാരെ സ്തുതിക്കയായ്! 

"ശ്രീകൃഷ്ണദർശനമെത്രയനായാസ  
മാകുന്നു നിങ്ങൾക്കഹോ! പുണ്യജന്മങ്ങൾ!
സാധിക്കയില്ല യോഗീശ്വരർക്കുമീ 
കൃഷ്ണ സാമീപ്യമിത്രയ്ക്കു നുകരുവാൻ!

വിശ്വം മുഴുവനും നിർമ്മലമാക്കുന്നു 
വേദങ്ങളും സ്തുതിച്ചീടുമീ കേശവൻ 
ശ്രീകൃഷ്ണപാദസ്പർശത്താൽ പവിത്രമാം 
ഭൂമി സർവൈശ്വര്യദായിയായ്ത്തീരുന്നു  

അങ്ങനെയുള്ള ഭഗവാനുമായ് സദാ  
ചുറ്റിനടന്നുമിരുന്നുംകിടന്നുമാ 
ഗോവിന്ദദർശനം സ്പർശനം, ഭാഷണ-
മെന്നിവയാലേ മറക്കുന്നു സർവ്വവും" 

അങ്ങനെ ചൊല്ലിയിരിക്കുന്ന നേരത്തു 
നന്ദഗോപർ ഗോപവൃന്ദവുമായിതൻ
പ്രാണൻ്റെ പ്രാണനാം കൃഷ്ണനെക്കാണുവാൻ 
വന്നെത്തിയാഹ്ലാദചിത്തനായങ്ങനെ. 
  
അംഗങ്ങൾ പ്രാണനെ പ്രാപിച്ചിടുംപോലെ -
ഗാഢഗാഢം യാദവർ നന്ദഗോപരെ
വർദ്ധിച്ച  മോദമോടാലിംഗനം ചെയ്തു
സന്തോഷബാഷ്പം പൊഴിച്ചുകൊണ്ടങ്ങനെ!  

രാമകൃഷ്ണന്മാർക്കു ബാല്യകാലത്തിലെ  
യോർമ്മകളെല്ലാം മനസ്സിൽത്തുളുമ്പവേ 
ആനന്ദമോടെയാലിംഗനം ചെയ്തു    
യശോയെയും നന്ദഗോപരെയുമവർ. 

വസുദേവനുമുടൻ ചെന്നുപുണർന്നുതൻ  
കണ്ണിൻ മണിതൻ വളർത്തച്ഛനായിടും 
നന്ദഗോപർതൻ്റെ മേനിയെ ഗാഢമായ്,
പിന്നെയോർമ്മിച്ചവർ പോയ ദിനങ്ങളെ.

"പൊന്നോമനക്കണ്ണനുണ്ടായ മാത്രയിൽ 
കൊണ്ടുവന്നാക്കീലെ നിൻ ഗൃഹത്തിങ്കൽ ഞാൻ, 
കൃഷ്ണബലഭദ്രൻമാരെയാ കംസൻ്റെ 
ദുഷ്ടതയേൽക്കാതെ കാത്തുവല്ലോ ഭവാൻ!"

ദേവകീരോഹിണിമാരും വ്രജേശ്വരി-
യാകും യശോദയെയാലിംഗനം ചെയ്തു 
രാമകൃഷ്ണന്മാർക്കു പോറ്റമ്മയായവൾ 
ചെയ്ത   സഹായങ്ങളോർത്തു കൃതാർത്ഥരായ്.

"വന്ദ്യവ്രജേശ്വരി! നിന്നുടെ മൈത്രിയ്ക്കു 
തുല്യമാകില്ലൊരു  പ്രത്യുപകാരവും. 
ഇന്ദ്രൻ്റെയൈശ്വര്യവും മതിയാകില്ല 
നിന്നുടെ സന്മനസ്സിന്നു പകരമായ് !

ഞങ്ങളിൽനിന്നും വിധിയാലകന്നുപോയ് 
 വന്നുചേർന്നുവവർ നിങ്ങൾക്കു മക്കളായ് 
കൺപോള കൺകളെ കാക്കും കണക്കെൻ്റെ 
കുഞ്ഞുങ്ങളെ പരിപാലിച്ചു നീ സഖി!

നിങ്ങളിൽനിന്നു ലഭിച്ചൊരു ലാളന-
മേറ്റുവളർന്നവരാം രാമകൃഷ്ണന്മാർ 
സർവ്വവിധമാമഭിവൃദ്ധിയും നേടി 
നർഭയരായിന്നു  വാഴുന്നു നാഥരായ്".

ഇങ്ങനെയെല്ലാരുമോരോ കുശലങ്ങൾ 
കൈമാറിയും കൃഷ്ണനാമം ജപിച്ചും 
അത്യന്തം മംഗളമായുള്ള കാഴ്ചകൾ 
കൊണ്ടുനിറഞ്ഞു കുരുക്ഷത്രഭൂമിയും!

ഗോപികൾ കൃഷ്ണനെയുള്ളിൽ സ്മരിച്ചുകൊ-
ണ്ടാലിംഗനം ചെയ്തവനിൽ ലയിക്കയും 
യോഗികൾക്കും ലഭിച്ചീടാൻ കഠിനമാം 
സച്ചിദാനന്ദത്തെയനുഭവിച്ചീടുന്നു.

തന്നെയും ധ്യാനിച്ചിരിക്കുന്ന ഗോപിക-
മാരുടെ ചാരത്തു ചെല്ലുന്നു മാധവൻ, 
ചോദിച്ചിടുന്നവൻ, "ഗോപികളെ, ചൊല്ലു,
ഉള്ളിൽ പരിഭവമുണ്ടോ സഖികളെ?

ബന്ധുമിത്രാദികൾക്കുണ്ടായ സങ്കടം 
തീർക്കാൻ  മഥുരയ്ക്കു പോയന്നു  ഞങ്ങളും,  
യുദ്ധകാര്യങ്ങളിൽ വ്യാപൃതരായിത്ര 
വൈകിയ ഞങ്ങളെയോർക്കുന്നുവോ സഖേ?

ഞങ്ങൾ കൃതഘ്നരാണെന്നു നിനച്ചുവോ? 
ഞങ്ങളിൽ ദോഷമാരോപിച്ചുവോ നിങ്ങൾ?
എങ്കിലിതു കേൾക്ക നിങ്ങൾ സഖികളെ, 
നിർവ്യാജഭക്തിയിലർപ്പിയ്ക്ക നിങ്ങളെ.

ജീവജാലങ്ങളെയൊന്നിപ്പതീശ്വരൻ 
തമ്മിലകറ്റുന്നതുമവൻ നിശ്ചയം. 
കാറ്റിനാലൊന്നിച്ചുകൂടും മുകിലുകൾ 
കാറ്റനാൽത്തന്നെയകലുന്നപോലവേ. 
 
എന്നിലചഞ്ചലഭക്തിയുണ്ടെങ്കി-
ലറിഞ്ഞിടാമെന്നുടെ സാമീപ്യമെപ്പോഴും, 
സർവ്വഭൂതങ്ങൾക്കുമാദിയുമന്ത-
മകവുംപുറവുമീ ഞാനെന്നറിയണം!

സർവ്വചരാചരഹേതുവാമെന്നി-
ലിരിക്കുന്നു ഭോഗ്യവും ഭോക്താവുമൊന്നുപോൽ.
ജ്ഞാനവും ജ്ഞേയവും ജ്ഞാതാവുമെന്നിലെ-
ന്നൊന്നായറിഞ്ഞു  ത്രിപുടിയൊഴിയണം.    

എത്രയുമുത്തമമാം ആത്മതത്വത്തെ 
കൃഷ്ണനിൽ നിന്നുമറിഞ്ഞുവാ ഗോപികൾ 
ആയതിൽത്തന്നെ മനസ്സുറപ്പിച്ചു-
മഹങ്കാരഗ്രന്ഥിയെ ഭേദിച്ചുയർന്നവർ!

സംസാരമാകുമീ കൂപത്തിനുള്ളിൽ
കിടക്കുമീയജ്ഞതയാർന്നുള്ള ഞങ്ങളെ 
വന്നുകരകയറ്റീടണം ഞങ്ങൾതൻ 
മന്ദിരേ വന്നു വിളങ്ങണം ജ്ഞാനമായ്‌!

ഹേ, പദ്മനാഭ! നിൻ പാദപാംസുക്കളീ-
യേഴകൾ തൻ മാർഗ്ഗമുദ്രകളാകണം 
ഏതു കൊടുങ്കാറ്റിലുമുലയാത്തൊര-
ചഞ്ചലഭക്തിയെങ്ങുമുളവാകണം.  



Friday, January 13, 2023

ശ്രീകൃഷ്ണമുചുകുന്ദസംഭാഷണം - ഭാഗം രണ്ട് (കൃഷ്ണകാവ്യാർച്ചന.16 )










"





മുചുകുന്ദൻ പറഞ്ഞു :

ഈശ്വര! മോക്ഷമായെനിക്കിന്നു  നിൻ
തൃപ്പദങ്ങളെ വന്ദിച്ചമാത്രയിൽ.
സ്ത്രീപുരുഷരാം ജാതിദ്വയങ്ങൾ നിൻ
മായയാൽ മോഹമാർന്നിരിക്കുന്നഹോ!  

സത്യരൂപനാം നിന്നിലേക്കെത്തിടാ-
തൊട്ടധികം  ബഹിർദൃഷ്ടികളാർന്നവർ, 
ഒട്ടുമില്ല ഭജനവുമങ്ങയിൽ 
ശ്രദ്ധയന്യേ  മരുവുന്നു സക്തരായ്. 

ത്വൽകൃപകൊണ്ടു  ക്ലേശമെഴാതെയും 
അംഗഭംഗങ്ങളൊന്നുമെഴാതെയും 
അത്ഭുതത്വേന സിദ്ധിച്ച മാനുഷ- 
ജന്മവുമന്ധകൂപത്തിലാഴ്ത്തുന്നു.  

ഏറിടും വിഷയാസക്തിയാലവർ 
വിസ്മരിക്കുന്നു നിൻ പാദസേവനം. 
ദുഃഖമേറ്റും  ഗൃഹാദികൾ തന്നുടെ 
സ്ഥാണുവിൽക്കറങ്ങീടുന്നു ഗോക്കളായ്.

എൻ്റെ ജന്മവും നിഷ്ഫലമായിത്ര- 
കാലവുമിതുപോൽ  അജിത! ഹരേ!
പുത്രപത്നിഭണ്ഡാരങ്ങളെപ്രതി 
സക്തനായ് മനോരാജ്യം പടുത്തു ഞാൻ 

രാജനായധികാരത്തിൽ മത്തനാം
മർത്യനായ് നശ്വരാത്മകബുദ്ധിയാൽ 
നഷ്ടമാക്കി ഞാനെത്രയും ശ്രേഷ്ഠമാം 
ജീവിതത്തെയിക്കണ്ടകാലം വൃഥാ

കേവലം ജഡവസ്തുവാം ദേഹത്തിൽ 
മാനിയായ്,  ചതുരംഗപ്പടകളാൽ 
സേവിതനാമരചനായ്  വാഴവേ 
മാനിച്ചില്ല നീയാം കാലമൂർത്തിയെ

ഏറിവന്നൊരു തൃഷ്ണയാലെത്രയും
നേടിയെങ്കിലുമാർത്തി തീരാതവേ 
ഭോഗലമ്പടനായ്ക്കഴിഞ്ഞിത്രനാൾ 
മർത്യജന്മമാഹാത്മ്യം തിരിയാതെ!  

അങ്ങനെയിവൻ വാഴും ദശാന്തരേ
കാലമൂർത്തിയായെത്തുന്നു നീയുടൻ 
ക്ഷുത്തിനാൽ ചിറി നക്കിത്തുടച്ചുകൊ-
ണ്ടാർത്തിയോടെയാണയുന്ന സർപ്പമായ്! 

തൽക്ഷണം ഗ്രസിച്ചീടുമിവനെ നീ 
കാലസർപ്പമൊരാഖുവെയെന്നപോൽ! 
പണ്ടു സ്വർണ്ണരഥങ്ങളിലേറിയ 
രാജദേഹം  കൃമിയ്ക്കന്നമായിടും! 

യുദ്ധമെല്ലാം ജയിച്ചു സിംഹാസനം 
തന്നിലേറിടും ചക്രവർത്തികളോ!  
മറ്റു മന്നവർ തൻ്റെ സ്തുതികളും 
ചുറ്റും സ്ത്രീകളുമായി രമിക്കുന്നു. 

ഭോഗതൃഷ്ണ  ത്യജിച്ചു  ചിലർ തപോ-
നിഷ്ഠരെന്നു സ്വയം ഭ്രമിക്കുന്നവർ 
ചെയ്‌വതൊക്കെയുമിന്ദ്രപദത്തിനു  
മോഹിച്ചുകൊണ്ടുതാനെന്നതും വാസ്തവം!

സംസാരസാഗരം കണ്ടുഭ്രമിച്ചിടും 
സംസാരിയാം നരൻ നേടുന്നുവീശ്വര-
കല്പിതം പോൽ സജ്ജനങ്ങൾതൻ സംസർഗം, 
മോക്ഷകാലമവനാസന്നമാകവേ!

ഇന്നെനിക്കീശ്വര! രാജ്യബന്ധമൊട്ടു -
മില്ലാതെയായ് നിന്നനുഗ്രഹം കാരണം .
മോക്ഷമാർഗ്ഗം കൊതിച്ചീടുന്ന മന്നവ- 
രാശിച്ചിടും രാജ്യഭാരം വെടിയുവാൻ  

ഇന്നെനിക്കേകാന്തഭക്തിയെ നല്കണ-
മീശ്വരാ നിൻപാദസേവ ചെയ്തീടുവാൻ. 
മോക്ഷം തരും ഭഗവാൻ മുന്നിൽ നിൽക്കവേ 
ബന്ധനം ചോദിച്ചിടുമോ വിവേകികൾ!
  
സത്വരജസ്തമസ്സുക്കളെല്ലാമൊഴി-
ച്ചെന്നെയനുഗ്രഹിച്ചീടണമെൻ വിഭോ!
അദ്വിതീയൻ നിർഗ്ഗുണൻ സക്തിശൂന്യനാം 
നിത്യജ്ഞാനഘനമൂർത്തി! നമാമ്യഹം!

ഹേ പരമാത്മൻ! ശരണദായിൻ ! നമോ!
പ്രാപിച്ചിടുന്നു ഞാൻ നിൻ ചരണങ്ങളെ.  
ഇക്കണ്ട കാലങ്ങൾ കർമ്മബന്ധങ്ങളിൽ 
പെട്ടുതപിച്ചുമതിൻ ഫലമിച്ഛിച്ചും,

ഇന്ദ്രിയശത്രുക്കളോടു മല്ലിട്ടു -
മശാന്തമിരുന്ന ഞാൻ ഭാഗ്യവശാൽ തവ-
കാരുണ്യഹേതുവാൽ നിത്യാഭയപ്രദ-
മാകുമശോകമാം  പാദങ്ങൾ വന്ദിപ്പൂ."

ഇപ്രകാരം ഭക്തിയാർന്ന മുചുകുന്ദ-  
വാക്യങ്ങൾ കേട്ടു സംപ്രീതനായ് കേശവൻ 
ചൊല്ലി ഭഗവാനവനവനോടതെത്രയും   ;
കർണ്ണസുഖമെഴും കാര്യങ്ങളിങ്ങനെ; 


ഭഗവാൻ പറഞ്ഞു:
"സാർവ്വഭൗമൻ! മഹാരാജൻ! തവ മതി-
യെത്രയും ശ്രേഷ്ഠം പരിശുദ്ധമത്ഭുതം!
മായികമാകും വരങ്ങളിലും തവ 
ബുദ്ധി ഭ്രമിച്ചതില്ലൊട്ടും, മഹാമതേ! 

എന്നിലേകാന്തഭക്തിയെഴുന്നവർ-
ക്കേൽക്കയില്ല പ്രലോഭനം ബുദ്ധിയിൽ 
വീഴ്ചയേതും വരുകില്ലയെന്നുടെ 
ഭക്തർതൻ്റെ മതിയ്‌ക്കൊരു കാലവും. 

യോഗവിദ്യയാൽ മാത്രമടക്കുവാ-
നാകയില്ല മനസ്സിൻ്റെ ചേഷ്ടകൾ 
വാസനകളാൽ ബാധിതം മാനസം 
ഭക്തിയെന്യേയൊടുങ്ങില്ല വാസന.

വാസന നശിച്ചീടാത്ത മാനസം 
ചെന്നുചേരും വിഷയങ്ങളിൽ സദാ. 
ഭക്തിയല്ലാതെയില്ലൊരു മാർഗ്ഗവും 
സക്തിയില്ലാതെയാക്കുവാൻ മർത്യനിൽ. 

അങ്ങൊരുത്തമഭക്തൻ, നിൻ മാനസം 
എന്നിലുള്ളൊരു ഭക്തിയാൽ പൂരിതം. 
നീ യഥേഷ്ടം ചരിക്കുകീ ഭൂമിയിൽ 
നിന്നെ ബാധിക്കയില്ല വിഷയങ്ങൾ 

ക്ഷത്രിയധർമ്മപാലനം ചെയ്കയാൽ 
കൊന്നു നീ ചില ജീവജാലങ്ങളെ, 
ചിത്തമെന്നിലേകാഗ്രമാക്കി തപം 
ചെയ്കയെന്നിൽ നീയാശ്രയിക്ക സദാ.  

ജീവികൾക്കു സദ്‌ബന്ധുവാമുത്തമ -
വിപ്രനാകുമടുത്ത ജന്മത്തിൽ നീ  
അന്നു നീ പ്രാപിച്ചിടുമെന്നെ നിശ്ചയം!" 
എന്നനുഗ്രഹിച്ചു മുചുകുന്ദനെ. 

Wednesday, January 11, 2023

ശ്രീകൃഷ്ണമുചുകുന്ദസംഭാഷണം - ഭാഗം ഒന്ന് (കൃഷ്ണകാവ്യാർച്ചന.15 )


"വന്ദനം ഭോ! ഭവാനാരെന്നു ചൊല്ലണം,
തേജസ്വിയെന്നതു സംശയമില്ലഹോ!
സൂര്യനോ ചന്ദ്രനോ ഇന്ദ്രനോവഗ്നിയോ
മറ്റേതോ ലോകത്തിൻ പാലകനോ ഭവാൻ?"

ആരായ്കയാണു മുചുകുന്ദനിങ്ങനെ 
ശ്രീകൃഷ്ണനോടുതന്നാകാംക്ഷ പോക്കുവാൻ.  
"ഇക്ഷ്വാകു വംശജനാകിയ ക്ഷത്രിയൻ,
മാന്ധാതാവിൻ സുതനാം  മുചുകുന്ദൻ ഞാൻ.

ദേവകൾ നൽകിയൊരു വരമെന്നുടെ-
യിച്ഛ പോൽ, അന്നുഞാൻ സേവനം ചെയ്കയാൽ.
ഏറെനാൾ നിദ്രയൊഴിഞ്ഞതിനാൽ ക്ഷീണ-
മാർന്നൊരെൻ ദേഹമന്നിച്ഛിച്ചു  നിദ്രയെ. 
 
സ്വച്ഛന്ദനിദ്രയാണന്നു ഞാൻ ചോദിച്ച-
തീ ലോകതൃഷ്ണകളെല്ലാം വെടിയുവാൻ.  
നൽകിയവരെനിയ്ക്കാമോദമാ വരം 
അങ്ങനെവന്നു ഞാനീ ഗഹ്വരമിതിൽ.

എന്നുടെ നിദ്രയ്ക്കു ഭംഗം വരുത്തുവ-
നാരാകിലുമവനെ  ഭസ്മമാക്കുവാൻ 
സിദ്ധിയുമേകിയെനിയ്ക്കന്നു ദേവകൾ
ഇപ്രകാരം ഗാഢനിദ്രയും പൂകി  ഞാൻ . 

അവസ്ഥാത്രയങ്ങളിലെത്രയും കേമം 
സുഷുപ്തിയതിങ്കലഹങ്കാരം പൊന്തിടാ!
ദേഹാദിബോധമാം ബാധകളേശാത്ത 
ശാന്തസുഷുപ്തിയെ പ്രാപിച്ചിരുന്നു ഞാൻ.

കാലയവനനൊരുവനെൻ  നിദ്രയ്ക്കു 
ഭംഗം വരുത്തി, യവനെ ഞാനക്ഷണം 
ഭസ്മസമാനമാക്കിത്തീർത്തു നില്പിനേൻ,
അപ്പൊഴുതങ്ങയെ കാണായിയിങ്ങനെ!

ദീപം കണക്കെയി ഗഹ്വരംതന്നിലെ-
യന്ധകാരത്തെത്തുരത്തുന്നു നിൻ പ്രഭ!
അഗ്രാഹ്യമീ ദിവ്യതേജസ്സിൻ്റെ പൊരു-
ളെന്നുടെ ബുദ്ധിയ്ക്കതീതമിതു ഹരേ!
  
ചൊല്ക ഭഗവൻ! തവ ചരിതം,പരം! 
ജന്മകർമ്മങ്ങളും ഗോത്രവും വിസ്തരം,  
കേൾക്കുവാനാഗ്രഹമുണ്ടെനിക്കുള്ളി-
ലവിടുത്തെ ജന്മവൃത്താന്തമതൊക്കെയും." 

കേട്ടു മുചുകുന്ദനാകിയ ശ്രേഷ്ഠൻ്റെ 
വാക്കുകളെല്ലാം മുകുന്ദൻ സസുസ്മിതം.
ഭൂതഭാവനൻ മേഘനിനാദമോ-
ടാ  മുചുകുന്ദനോടു പറഞ്ഞുടൻ;  

"എണ്ണിയാലൊടുങ്ങില്ലെടോയെന്നുടെ 
ജന്മകർമ്മങ്ങളും നാമരൂപങ്ങളും!
അന്തമില്ലാതെയുണ്ടവയങ്ങനെ,  
ശക്തനല്ല ഗണിക്കുവാൻ ഞാനിവൻ !

എണ്ണിടാം ചില ബുദ്ധിമാൻമാരിഹ
ഭൂമിയിങ്കലെ മൺതരിയൊക്കെയും 
എങ്കിലുമവനാകില്ലയെണ്ണുവാ-
നെൻ ഗുണങ്ങളനന്തജന്മങ്ങളും.

ഭൂതഭവ്യഭവദ്ക്കാലമൊക്കെയു-
മുള്ളോരെൻ്റെയവതാരലീലകൾ
ഋഷീശ്വരൻമാർക്കുമാകൊലായെണ്ണുവാൻ 
ഇല്ലവയ്ക്കാദിയന്തങ്ങളെന്നതും.

എങ്കിലോ കേട്ടുകൊള്ളുകയെന്നുടെ 
യിപ്പൊഴത്തെയവതാരസംഭവം, 
പണ്ടു ബ്രഹ്‌മാവു പ്രാർത്ഥിച്ചു നാരായണ-
നോടു  ഭൂമിഭാരത്തെക്കളയുവാൻ,  

ഏറിവന്നൊരസുരന്മാർ തന്നുടെ 
ഭാരമേറ്റി വലയുന്നിതു ഭൂമി,  
നിഗ്രഹിച്ചിടേണമസുരരെ- 
യൊക്കെയും ധർമ്മസംരക്ഷണാർത്ഥമായ്.

അങ്ങനെ ഞാൻ യദുകുലം തന്നിലെ 
വസുദേവർതൻ  ഗൃഹത്തിൽ പിറന്നിതു. 
വസുദേവനന്ദനാനായതു കൊണ്ടെന്നെ 
വാസുദേവനെന്നിഹ   വിളിച്ചീടുന്നു.

സാക്ഷാൽ നാരായണൻ തന്നവതാര-
മായ കൃഷ്ണനീ  ഞാനെന്നറികെടോ! 
കൊന്നു ഞാനസുരന്മാർ പലരെയു-
മെന്നുടെ പല ലീലയാലങ്ങനെ!

കാലനേമിതൻ രൂപാന്തരമായ 
കംസനെക്കൊന്നു, പിന്നെ പ്രലംബനെ,   
ഒട്ടനേകമസുരഗണങ്ങളെ-  
ക്കൊന്നു, ദുഷ്ടതയ്ക്കന്തം വരുത്തുവാൻ. 

ഇന്നിവിടേയ്ക്കു  വന്ന യവനനെ 
നിൻ്റെ നേത്രാഗ്നി കൊണ്ടു കൊല്ലിച്ചതും
ഇന്നു നിന്നെയനുഗ്രഹിക്കുന്നതു-
മെൻ്റെ പദ്ധതിതന്നെയറിക നീ!

പണ്ടു ധന്യനാം  നിന്നാലെയൊട്ടുനാൾ
പൂജിതനായി   ഞാൻ ഭക്തവത്സലൻ 
ഇന്നിവിടേയ്ക്കു വന്നതിൻ ഹേതുവും 
നിന്നുടെ പൂർവ്വ പുണ്യമെന്നോർക്ക നീ.

രാജ! നീയിന്നു ചോദിച്ചുകൊള്ളുക,
നിന്നുടെയിംഗിതങ്ങൾ   നിർലജ്ജം 
ഏതൊരാൾ    ശരണാഗതിയ്ക്കായെന്നെ 
പ്രാപിച്ചിടുന്നു  പിന്നില്ലവനു ദുഃഖം!

ഇത്ഥമെത്രയുമാനന്ദഹേതുവാം 
സദ്‌വചനങ്ങൾ   കേട്ടൊരു മാത്രയിൽ 
ഓർത്തു  ഗാർഗ്ഗമുനിതൻ്റെ വാക്കുകൾ, 
മുചുകുന്ദൻ വീണുവാ  വിഷ്ണുപാദങ്ങളിൽ!

സച്ചിദാനന്ദമാനന്ദമാനന്ദ-
മെൻ മുകുന്ദാ മുരാരേ നാരായണ!
കൃഷ്ണ കൃഷ്ണ ഹരേ ഹരേ മാധവ! 
പാഹി മാം പാഹി നാരായണ ഹരേ!


തുടരും  
 


Tuesday, January 10, 2023

മുചുകുന്ദവൃത്താന്തം (കൃഷ്ണകാവ്യാർച്ചന.14 )


സുന്ദരം നീലശ്യാമളഗാത്രം, 
വസനം പീതവർണ്ണാപൂരം.    
ശ്രീവത്സാങ്കിതവക്ഷസ്ഥലം 
കൗസ്തുഭരത്‌നാലങ്കൃതകന്ധരം, 
ബലഭൃത്ചതുർഭുജം ദീർഘം,
നവപങ്കജാരുണവർണ്ണാഭനേത്രം,
സദാ പ്രസന്നം, സുസ്മേരവദനം 
ഉദ്ഭാസിതശ്രീഗണ്ഡസ്ഥലം,  
മകരകുണ്ഡലാലങ്കൃതകർണ്ണം, 
ഉത്‍ഥിതചന്ദ്രവത്  ശോഭിതം! 
ഇത്ഥം  കൃഷ്ണമോഹനഗാത്രം
പരമമോക്ഷപ്രാപ്തം! 

"കൃഷ്ണൻ താനിവൻ മറ്റാരുവാൻ
മോഹനനേത്രൻ,വനമാലാധരി?!
അന്നു നാരദശ്രേഷ്ഠൻ പറഞ്ഞപോൽ 
സുന്ദരരൂപൻതന്നെയിവൻ  നിജം !
ദർശിച്ചിങ്ങനെ മുന്നിലോടും 
മുകുന്ദനെ  യവനനൻ സസംഭ്രമം.
കാലയവനനവൻ  യവനകുല-
സൈന്യാധിപൻ യാദവർക്കവനരി. 
ആയുധമേതുമില്ലെന്നു കാണ്മൂ, 
കാൽനടയായ് പ്പോകുന്നിവ-
നവനുടെ പിമ്പേ പോയിടാം, 
നിരായുധനവനോടു ചെയ്തിടാം  
ഞാനും യുദ്ധമായുധം വിനാ."
ഇത്തരം ചിന്തിച്ചു യവനനും  
പിന്തുടർന്നുവാ  മായക്കണ്ണനെ! 
ദുർഗ്രാഹ്യൻ കണ്ണനചഞ്ചലഭക്തി-
യാർന്നൊരു ഗോപികൾക്കും!! 

കിട്ടുമിപ്പോൾ കൈപ്പിടിയി-
ലെന്നു,മില്ലകന്നുപോയെന്നും
തോന്നുമാറങ്ങനെ യവനനെ
സരസം വിളയാടിയും മുദാ  
നയിച്ചുവാ വനമാലി ലീലയാ   
ദൂരെയൊരു ഗിരിഗഹ്വരേ. 

"ഹേ, കൃഷ്ണ!  യദുകുലോത്തമൻ നീ- 
യെന്നു കേട്ടേൻ ഞാൻ, കഷ്ടം! 
ഉചിതമല്ലീവിധം ഭയന്നോടുന്നവ-
നെങ്ങനെ വീരനായ് വരും ?"
ചൊന്നു, പരിഹാസമൊ-
ടനുധാവനം ചെയ്തുമരികി-
ലെത്താനാഞ്ഞുമാ  യവനൻ.

കണ്ടു മാധവനാ ഗുഹതന്നിലു-
ണ്ടുറങ്ങുന്നു മറ്റൊരുത്തൻ, 
മുചുകുന്ദനിവനിക്ഷ്വാകുവംശജൻ,  
മഹാൻ, സത്യവ്രതനിന്ദ്രരക്ഷകൻ. 
"ഒന്നിലുമാശയില്ലാതായ്, ഇനി-
യുറങ്ങണം, ശല്യം വിനാ." 
നല്കിയവനു വരം ദേവകൾ,
"ഉറങ്ങുകയിച്ഛപോലതിനു- 
ഭംഗമാകുവോർ  ഭസ്മമായിടും."
അന്നുതൊട്ടിവനിങ്ങുറക്കമാ- 
ണഹങ്കാരമൊഴിഞ്ഞാത്മ-
സായൂജ്യമെത്തുവാൻ.

മറഞ്ഞിടാമിനി യവന-
നിങ്ങെത്തും മുമ്പേ- 
യവനുടെ ചരമഗതി-
യാഗതമായതാർക്കു തടയാം?!

പിറകെയെത്തി യവനൻ 
ഭഗവാനെത്തേടി,"ഓടിച്ചെന്നെ- 
ക്കൊണ്ടുവന്നേനിത്രയിട-
മെന്നിട്ടുറങ്ങയോ ഹ! യാദവ!"  
കൃഷ്ണനവനെന്നു നിനച്ചൊരു   
തട്ടു നൽകിയുണർത്തി- 
യറിയാതെ തൻ മൃത്യുവെ!

ഭംഗം വന്നിതു നിദ്രയ്ക്കു-
ണർന്നുപോയ് മുചുകുന്ദൻ.
മുന്നിൽ നിൽക്കുന്നു യവന-
"നിവനെ ഭസ്മമാക്കുവേനഹം"
സ്വനേത്രാഗ്നിയിൽ  ദഹിപ്പിച്ചു- 
ടനാ മുചുകുന്ദൻ യവനനെ!  

മാളികപ്പുറം സിനിമാനുഭവം



സ്വാമി ശരണം!
കഴിഞ്ഞ ശനിയാഴ്ച 'മാളികപ്പുറം' കണ്ടു.
ഷാർജ City Centere ലെ VOX Cinemasൽ.
യു എ ഇ.യിൽ പൊതുവെ മലയാളം സിനിമകൾ പ്രദർശിപ്പിക്കുമ്പോൾ തീയറ്ററിലെ പകുതിഭാഗം സീറ്റുകളെങ്കിലും നിറയുക എന്നത് വളരെ അപൂർവ്വം സിനിമകൾക്കു മാത്രം ലഭിക്കുന്ന ഭാഗ്യമാണ്.
'ന്നാ താൻ കേസു കൊട്' എന്ന സിനിമ ഇറങ്ങിയ സമയത്താണ് തീയറ്റർ ഒരു കാൽ ഭാഗത്തിനു മുകളിലെങ്കിലും നിറഞ്ഞതായി ഈയടുത്ത കാലത്തു കണ്ടിട്ടുള്ളത്. എന്നാൽ മാളികപ്പുറം സിനിമ കാണാൻ രാത്രി പതിനൊന്നുമണിയുടെ പ്രദർശനത്തിനു തീയറ്ററിൽ വിരലിലെണ്ണാവുന്നവയിലൊഴികെ മറ്റെല്ലാ സീറ്റുകളിലും ആളുണ്ടായിരുന്നു. വന്നിരിക്കുന്നവരിൽത്തന്നെ നല്ലൊരു ശതമാനവും കുടുംബമടച്ചുതന്നെയാണ് വന്നിരുന്നത്. അതിൽ നല്ലൊരു ശതമാനവും കുട്ടികളായിരുന്നു എന്നത് ഏറെ ശ്രദ്ധേയം. അതും ചെറിയ കുട്ടികൾ. പ്രത്യേകിച്ചും ഇക്കൊല്ലത്തെ പൊതുപരീക്ഷകൾ അടുത്തുവരികയാണ്. ഈ സമയത്ത് മിക്കവാറും റിവിഷനും ട്യൂഷനുമൊക്കെയായി വീടുകളിൽ കുട്ടികളും അച്ഛനമ്മമാരും തമ്മിൽ അങ്കത്തട്ടു നടക്കേണ്ട സമയമാണ്. അയ്യപ്പനും മാളികപ്പുറത്തമ്മയും കൂട്ടരും ചേർന്ന് പാവം കുട്ടികൾക്ക് അവരുടെ ചിത്തശുദ്ധിയെ വർദ്ധിപ്പിക്കാനുതകുന്ന ഒരിടവേള നൽകി എന്നത് ഏറെ സന്തോഷം. ഈ സിനിമ കുട്ടികളിൽ ഒരു സദ്‌ഫലപ്രദമായ സ്വാധീനമുണ്ടാക്കിയിട്ടുണ്ട് എന്നതിൽ തർക്കമില്ല.
ഇപ്പോൾ സോഷ്യൽ മീഡിയയാകെ മാളികപ്പുറം സിനിമയെക്കുറിച്ചുള്ള റിവ്യൂകളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എല്ലാവർക്കും പറയാനുള്ളതാണെങ്കിൽ ഏറെക്കുറെ ഒന്നുതന്നെ. എങ്കിൽപ്പിന്നെ ഇനി എൻ്റെ വക ഒരു പോസറ്റീവ് റിവ്യൂ കൂടി ആവശ്യമുണ്ടോ എന്നു ചോദിച്ചാൽ, ഉണ്ടല്ലോ, എനിക്ക് ആവശ്യമുണ്ട് .
ഇങ്ങനൊന്ന് എഴുതണമെന്ന് എനിക്ക് ആഗ്രഹം തോന്നിയിട്ട് എഴുതുന്നതാണ്. കാരണം ഇത്തരത്തിൽ ഭൂരിപക്ഷം കാണികളുടെയും മനസ്സു തൊടുന്ന, അവരുടെ ജീവിതാനുഭവങ്ങളുമായി ഏറെയടുത്തു നിൽക്കുന്ന സിനിമകൾ എപ്പോഴും സംഭവിക്കാറില്ല.
അധികം വൈകാതെ ശബരിമലയ്ക്കു പോകാനാവും എന്ന ആഗ്രഹത്തോടെ അയ്യപ്പൻ്റെ വിളി വരാൻ കാത്തിരിക്കുന്ന വ്യക്തിയാണു ഞാനും. ശബരിമലയിൽ ശാന്തി നില നിൽക്കേണ്ടത് എൻ്റെയും കൂടി താൽപ്പര്യമാണ്. ശബരിമലയിലെ സമാധാനം കേരളത്തിൻ്റെയാകെ സമാധാനമാണ്. അവിടെ ഒരു കല്ലു വീണാൽ കേരളമാകെ അശാന്തമാകുമെന്ന് നാം കണ്ടതാണ്. ശബരിമലയിലെ ദേവതാസങ്കല്പം ഒരിക്കലും ഏതെങ്കിലും വിഭാഗത്തിൽപ്പെട്ട സജ്ജനങ്ങൾക്കോ ജീവജാലങ്ങൾക്കോ ഒരുതരത്തിലും ദ്രോഹം ചെയ്യുന്ന ഒന്നല്ല. ബുദ്ധിജീവികളും നിരീശ്വരവാദികളും അങ്ങനെ വരുത്തിത്തീർക്കാൻ എത്രയൊക്കെ ശ്രമിച്ചാലും. അതുകൊണ്ട് ആ ക്ഷേത്രവും ക്ഷേത്രസങ്കല്പവും അത്രത്തോളം പവിത്രമായിത്തന്നെ എക്കാലവും നിലനിൽക്കാൻ ഉതകുന്ന സാഹിത്യവും സിനിമയും ഗാനങ്ങളും എല്ലാം ഹൃദയത്തിൽ എന്നും ചേർത്തുവയ്ക്കും. 'ഹരിവരാസന'വും, 'ശബരിമലയിൽ തങ്കസൂര്യോദയ'വുമൊക്കെ ഇങ്ങനെ കാലങ്ങളായി ഭക്തരുടെ മനസ്സിൽ കുടിയേറിയതാണല്ലോ.
ദേവീദേവന്മാരെ ആസ്പദമാക്കിയുള്ള സിനിമകൾ ഇതിനു മുമ്പും കേരളത്തിൽ ഇറങ്ങിയിട്ടുണ്ട്. എന്നാൽ ഒരു ഈശ്വരഭജനയിൽ പങ്കെടുക്കുന്നതുപോലെയോ ക്ഷേത്രത്തിലെ ദീപാരാധന തൊഴുന്നതു പോലെയോ ഒക്കെയുള്ള മുഖഭാവത്തോടെയിരുന്ന് സിനിമ കാണുന്ന മലയാളികളെ ഇതാദ്യം കാണുകയാണ്.
മനസ്സുനിറച്ച് കുടിലതയും മുഖം നിറച്ച് ക്രൗര്യവും, നാക്കു നിറച്ച് അശ്ലീലവും, ചുണ്ടിൽ തെരുതെരെ പുകയുന്ന സിഗരറ്റുകുറ്റിയും, കയ്യിൽ സമയസന്ദർഭഭേദമന്യേ പതയുന്ന മദ്യക്കുപ്പിയും ഒന്നുമില്ലാതെതന്നെ ഒരു നായകനെയും സഹകഥാപാത്രങ്ങളെയും അവതരിപ്പിച്ചു വിജയിപ്പിക്കാൻതക്ക സാമൂഹ്യപ്രതിബദ്ധതയും അതിന് അവശ്യം വേണ്ടതായ നട്ടെല്ലുറപ്പുമുള്ള പുതുനിര സംവിധായകനും (വിഷ്ണു ശശി ശങ്കർ) തിരക്കഥാകൃത്തും (അഭിലാഷ് പിള്ള ) നിർമ്മാതാവും (പ്രിയ വേണു, നീത പിൻറോ-) ഇപ്പോൾ മലയാളക്കരയിലുണ്ട് എന്ന സന്തോഷം ചെറുതല്ല. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളുടെ കീഴിലാണ് ഈ ചിത്രം ഇറക്കിയിരിക്കുന്നത്.
സിനിമയുടെ ഉള്ളടക്കം, അഭിനേതാക്കളുടെ പ്രകടനം എന്നിവയെക്കുറിച്ചെല്ലാം ഇപ്പോൾ ഒരുവിധം മലയാളികൾക്കെല്ലാം അറിയാം. അതിനാൽ അങ്ങനെയൊരു വിലയിരുത്തലിനു മുതിരുന്നില്ല. മാത്രവുമല്ല
ഏറ്റവും ഹൃദ്യമായിത്തോന്നിയ രംഗങ്ങളെപ്പറ്റി വിശദമായി ഇവിടെപ്പറഞ്ഞാൽ അത്
വരുംദിവസങ്ങളിൽ സിനിമ കാണാൻ തീരുമാനിച്ചിരിക്കുന്നവരുടെ രസച്ചരടു പൊട്ടിച്ചുകളയുന്ന സ്പോയ് ലർ ആയിപ്പോകും. എങ്കിലും രണ്ടു വരി എഴുതാതെയും വയ്യ.
ഏതു വിഷമഘട്ടത്തിലും ഞാനുണ്ട് കൂടെ എന്നു സ്വാമി അയ്യപ്പൻ നൽകുന്ന സന്ദേശമെന്നോണം സിനിമയുടെ പകുതി മുതൽക്കങ്ങോട്ടുള്ള ഉണ്ണി മുകുന്ദൻ്റെ മുഖത്തെ ആ മായാത്ത പുഞ്ചിരി ഈ സിനിമയുടെ ഊർജ്ജമാണ്.
സൈജു കുറുപ്പിൻ്റെ അജയൻ എന്ന കഥാപാത്രം മക്കളുടെ ന്യായമായ ആഗ്രഹങ്ങൾ നടത്തിക്കൊടുക്കാൻ ആഗ്രഹമുള്ള സ്നേഹസമ്പന്നരായ, എല്ലാ ഇടത്തരം കുടുംബങ്ങളിലെയും അച്ഛന്മാരുടെ പ്രതിനിധിയാണ്.
പട്ടട എന്ന കഥാപാത്രമായിവന്ന ടി. ജി. രവിയുടെ പ്രകടനം സിനിമയ്ക്കു മുതൽക്കൂട്ടാണ്.
സിനിമയുടെ പ്രധാന ആകർഷണമായ കുട്ടികൾ, കല്ലുവും പിയുഷും: അവർക്കുള്ള അഭിനന്ദനമറിയിക്കുന്നവരുടെ പ്രവാഹത്തിൽ ഞാനും ഇതാ ചേരുന്നു.
ചിത്രത്തിലെ ഗാനങ്ങളുടെ വരികളും (സന്തോഷ് വർമ്മ, ബി. കെ ഹരിനാരായണൻ) സംഗീതവും (രഞ്ജിൻ രാജ് ) കഥാതന്തുവിനോട് ഇണങ്ങിച്ചേർന്നുപോകുന്നു. പമ്പാനദിയെക്കുറിച്ചു തുടങ്ങുന്ന വരികളുള്ള ഗാനം ഏറ്റവും ഹൃദ്യമായിത്തോന്നി.
ഇതൊക്കെയാണെങ്കിലും എനിക്ക് ഈ സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒരു കുഞ്ഞുകഥാപാത്രമുണ്ട്. പിഷാരടി അഭിനയിച്ച കഥാപാത്രം നടത്തുന്ന പലചരക്കുകടയിൽ സാധനമെടുത്തുകൊടുക്കാൻ നിൽക്കുന്ന ഭിന്നശേഷിക്കാരനായ ആ കഥാപാത്രം. രണ്ടോ മൂന്നോ രംഗങ്ങളിൽ വന്നുപോകുന്ന അദ്ദേഹം തീയറ്ററിൽ എല്ലാവരെയും ചിരിപ്പിക്കുന്നുണ്ട്. അത് തൻ്റെ ദേഹത്തിൻ്റെ സവിശേഷത കൊണ്ടല്ല മറിച്ച് ആ മുഖത്തു വിരിയുന്ന അഭിനയമികവുകൊണ്ടുതന്നെയാണ് എന്നതാണ് ആ കഥാപാത്രത്തിൻ്റെ മികവ്. ആ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ്റെ പേരും വിവരവും അറിയില്ല. കണ്ടുപിടിക്കാൻ നെറ്റിലൊക്കെ അന്വേഷിച്ചിട്ടും ഒരു സൂചനയും കിട്ടിയതുമില്ല. ആർക്കെങ്കിലും അറിയാമെങ്കിൽ പറഞ്ഞുതരിക. ഈ റിവ്യൂവിനൊപ്പം കൊടുത്തിരിക്കുക്കുന്ന ചിത്രത്തിൽ അദ്ദേഹത്തിൻ്റെ മുഖമുണ്ട്. എന്തായാലും ആ നടൻ പ്രത്യേകമായ അഭിനന്ദനം അർഹിക്കുന്നു. വരുംകാലസിനിമകളിൽ അദ്ദേഹത്തിനു മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു.
ഈ സിനിമയിൽ മനസ്സിനെ ഏറ്റവും ആകർഷിച്ച മറ്റു സീനുകൾ ഏതെന്നു ചോദിച്ചാൽ:
ഒന്ന്:
ഒരു ചായക്കടയിൽ വച്ച് പ്രധാനവില്ലനുമായി സംഘർഷമുണ്ടാകുന്ന രംഗത്തിൽ ഉണ്ണി മുകുന്ദൻ കഴുത്തിലണിഞ്ഞിരിക്കുന്ന നൂലിൽ കോർത്ത മണിയിൽ നിന്നും പ്രവഹിച്ച ഒരു രശ്മിയുടെ തിളക്കമേറ്റ് വില്ലൻ പെട്ടന്ന് തൻ്റെ കണ്ണുകളെ പിൻവലിക്കുന്ന സെക്കന്റുകൾ മാത്രം നീണ്ടുനിൽക്കുന്ന രംഗം.
വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച സമ്പത്ത് റാം അതു ഭംഗിയായി ചെയ്തിരിക്കുന്നു. വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച സമ്പത്ത് റാം അതു ഭംഗിയായി ചെയ്തിരിക്കുന്നു. സിനിമാറ്റോഗ്രാഫറും (വിഷ്ണു നാരായണൻ) എഡിറ്ററും (ഷമീർ മുഹമ്മദ്) അവരുടെ ടെക്‌നിക്കൽ ടീമും പ്രത്യേകപരാമർശമർഹിക്കുന്ന രംഗങ്ങളിൽ ഒന്നാണിത്.
രണ്ട് :
ഉണ്ണിമുകുന്ദൻ അമ്പും വില്ലുമേന്തി വെളുത്ത വേഷാഭൂഷകളിൽ വരുന്ന അതിമനോഹരവും ദൈവീകഭാവനയുണർത്തുന്നതുമായ ആക്ഷൻ രംഗം. പൊതുവെ ആക്ഷൻ രംഗങ്ങളിൽ വലിയ കമ്പമില്ലാത്ത എനിക്കും ഹൃദ്യമായി അനുഭവപ്പെട്ടു. അയ്യപ്പസ്വാമി എന്ന സാക്ഷാൽ കലിയുഗനായകനെ ഓർമ്മ വന്നതുകൊണ്ടാകാം!
മൂന്ന്:
അയ്യപ്പസ്വാമി കുക്കുടാസനത്തിൽ ഇരിക്കുന്നതുപോലുള്ള ഉണ്ണി മുകുന്ദൻ്റെ ആ ഇരിപ്പും അതുകണ്ട് കല്ലു (ബാലനടി ദേവനന്ദ) ആ കൈപ്പത്തിയിൽ മെല്ലെ തൊടുന്നതുമായ ആ ഹൃദ്യമായ രംഗം.
നാല്:
കുട്ടികൾക്കൊപ്പം ഉണ്ടായിരുന്ന ആ രക്ഷകൻ ആരെന്നറിയാനായി ആളുടെ ലക്ഷണം ചോദിക്കുന്ന ഉണ്ണിയോടുള്ള പിയൂഷിൻ്റെ (ബാലനടൻ ശ്രീപദ്) മറുപടിയും അതുകേട്ട് കുഴങ്ങിനിൽക്കുന്ന ഉണ്ണിയുടെ (രമേഷ് പിഷാരടി) മുഖവും.
അഞ്ച്:
സിനിമയിലെ ആദ്യസീൻ:- മലയാളത്തിൻ്റെ പ്രിയനടൻ
ശ്രീ മമ്മൂട്ടിയുടെ ശബ്ദത്തിൽ മാളികപ്പുറത്തമ്മയുടെ ഐതിഹ്യം വിവരിക്കുന്ന ഭാഗം. കാലങ്ങളായി മാളികപ്പുറത്തമ്മയെ കുറിച്ചു പ്രചരിച്ചുവരുന്ന അടിസ്ഥാനമില്ലാത്തതും ഓരോരുത്തർക്കും തോന്നുന്നതുപോലെ പടച്ചുവിടുന്നതുമായ പൈങ്കിളിക്കഥകളിൽ നിന്നും സാക്ഷാൽ മധുരമീനാക്ഷിയമ്മയ്ക്ക് ഒരു മോചനം കിട്ടിയല്ലോ!
ആറ് :
ഈ പ്രിയദൃശ്യം സ്‌ക്രീനിലല്ല, തീയറ്ററിലാണ് കാണുക.
സിനിമയുടെ അവസാനം ക്രെഡിറ്റ്സ് കാണിക്കുന്ന സമയത്ത് ചേർത്തിരിക്കുന്ന, പ്രകാശ് പുത്തൂർ എന്ന നവാഗതഗായകൻ ആലപിച്ച ഹരിവരാസനം ഗാനം. സിനിമ കഴിഞ്ഞിട്ടും സീറ്റുകളിൽനിന്നും എഴുനേൽക്കാൻ തിടുക്കം കാണിക്കാതെ കാണികൾ കണ്ണടച്ചും താളം പിടിച്ചും കൂടെപ്പാടിയും ഒരു സൽകർമ്മം മംഗളം പാടിയവസാനിപ്പിക്കുംവിധം അയ്യപ്പനെ പാടിയുറക്കുന്ന അപൂർവ്വ ദൃശ്യം!
മാളികപ്പുറം എന്ന സിനിമയുടെ അണിയറ ശില്പികൾക്ക് ആത്മാർത്ഥമായ നന്ദി പറയുന്നു. ഇത്രയും ഹൃദയവിശുദ്ധി ഉളവാകുന്ന ഒരു സിനിമാനുഭവം നൽകിയതിന്. കേരളത്തിൽ മൂന്നാലു വർഷങ്ങൾക്കു മുമ്പ് ശബരിമലയുമായി ബന്ധപ്പെട്ടുണ്ടായ നിർഭാഗ്യകരമായ സംഭവവികാസങ്ങൾക്കു ശേഷം ശബരിമല പതിവിലേറെ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാണ്. പലരും അതിനുശേഷമാണ് ശബരിമലയെയും അയ്യപ്പനെയും ഇത്രയും വൈകാരികമായി കണ്ടുതുടങ്ങിയത്. അതായത് ആത്മീയമായി കാണേണ്ടതിനെയൊക്കെ ഭൗതികമായ നിയമങ്ങളും കാഴ്ചപ്പാടുകളുമായി കൂട്ടിക്കുഴച്ച് ശാന്തമായി ആചരിച്ചുവരുന്നതിനെയൊക്കെ കോടതികയറ്റി പല സദ്പ്രതീക ങ്ങളും നമുക്ക് നഷ്ടപ്പെട്ടുപോയേക്കുമോ എന്ന തിരിച്ചറിവിൽനിന്നുണ്ടാകുന്ന ഒരുതരം വർദ്ധിച്ച വൈകാരികമായ അടുപ്പം. സമൂഹമനസിൻ്റെ ആ ഒരവസ്ഥയും ഈ സിനിമയുടെ വിജയത്തിനു പരോക്ഷമായ കാരണമാണ്. (ആ വഴിയ്ക്കു നോക്കിയാൽ സിനിമയുടെ വിജയത്തിൻ്റെ ക്രെഡിറ്റിൽ ഒരു പങ്ക് നിലവിലുള്ള നമ്മുടെ സർക്കാരിനും സർക്കാർ കിങ്കരന്മാർക്കും കിങ്കരികൾക്കും കൊടുക്കേണ്ടിവരും!)
ഇനി സിനിമയുടെ തുടക്കത്തിലെ ടൈറ്റിൽസ് കണ്ടുകൊണ്ടിരുന്നപ്പോൾ തോന്നിയ ഒരു തമാശ പറഞ്ഞോട്ടെ. ഈ സിനിമയുടെ thanks list ന് ഒരു നാലഞ്ചു മീറ്ററെങ്കിലും നീളം വരുമെന്നു തോന്നുന്നു! പ്രത്യക്ഷത്തിൽ പരസ്പരം വിഘടിച്ചു നിൽക്കുന്ന പ്രധാനികളെ ആരെയുംതന്നെ ഒഴിവാക്കിയിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോഡി മുതൽ മുഖ്യമന്ത്രി പിണറായി വിജയൻ വരെ, യൂസഫ് അലി മുതൽ നമ്മുടെയൊക്കെ നിയോജകമണ്ഡലത്തിലെ ഏറ്റവും കുഞ്ഞിക്കടയുടെ ഉടമസ്ഥൻ്റെ പേരു വരെ കണ്ടേക്കാമതിൽ. നല്ലതുതന്നെ.
മഹാത്മാഗാന്ധിയുടെയും ഭാര്യ കസ്തൂർബാ ഗാന്ധിയുടെയും പേരുകളേ ചേർക്കാനിനി ബാക്കിയുള്ളൂവെന്നു തോന്നുന്നു! തെറ്റല്ല. കുറ്റമായിട്ടു പറഞ്ഞതുമല്ല. കേരളത്തിലെ ഒരു സാമൂഹികമനസ്സ് അങ്ങനെയായി മാറിയിരിക്കുന്നു എന്നാണു പറഞ്ഞുവന്നത്. 'അവൻ്റെ പേരുണ്ട് അപ്പോൾ ഇവൻ്റെപേരില്ലാത്തതെന്താ' എന്ന ഉടക്ക് ചോദ്യത്തിനുത്തരം പറയാൻ മലയാളി സദാ ബാദ്ധ്യസ്ഥനായി മാറിപ്പോയിരിക്കുന്നു. സമാധാനമായി ഒരു പ്രവൃത്തിയെടുക്കണമെങ്കിൽ ഒരുക്കേണ്ട സന്നാഹങ്ങളാണ് ഇതൊക്കെ. പ്രത്യേകിച്ചും സിനിമ പോലുള്ള രംഗങ്ങളിൽ.
ഇപ്പോഴത്തെ ചുറ്റുപാടിൽ കേരളത്തിലെ ഏതെങ്കിലും കവലയിൽ നിന്ന് ആരെങ്കിലും ഉറക്കെയൊന്ന് അയ്യപ്പൻ എന്നോ ശബരിമല എന്നോ ഒക്കെ പറഞ്ഞുപോയാൽത്തന്നെ ആളുകൂടി വിവരങ്ങൾ തിരക്കുന്ന കാലമാണ്. അങ്ങനെയുള്ള ഈ കേരളത്തിൽ നിലവിൽ സെൻസിറ്റീവ് വിഷയമായ ശബരിമലയെ മുൻനിർത്തിയുള്ള ഒരു സിനിമ സ്ഥിരം കുത്തിത്തിരുപ്പുകാരുടെ ആരുടേയും കണ്ണിലും കാതിലും പെടാതെയും അവരുടെ ശല്യമില്ലാതെയും ഷൂട്ട്‌ ചെയ്തുതീർക്കുകയും സെൻസർ ബോർഡിൻ്റെ ആ പ്രത്യേകതരം വിലയിരുത്തലുകളിൽപ്പെട്ടു തടഞ്ഞുകിടക്കാതെയും തീയറ്ററുകൾ നിറഞ്ഞോടുന്ന നിലയിലേക്ക്‌ ഉയർത്തിക്കൊണ്ടുവന്നതിനു പിന്നിൽ ഈ സിനിമയുടെ ശില്പികളുടെ വിവേകപൂർണ്ണമായ ശ്രമങ്ങൾ ഉണ്ടാവാതെ തരമില്ല. അതിൻ്റെ ഭാഗമായി എല്ലാവരെയും ചേർത്തുനിർത്തികൊണ്ടുതന്നെ ചെയ്യാനുള്ളതു വൃത്തിയായി ചെയ്തതിന് അവർ പ്രത്യേക അഭിനന്ദനമർഹിക്കുന്നു. ശ്രീമാൻ മമ്മൂട്ടിയുടെ ശബ്ദം കൊണ്ടു സിനിമ തുടങ്ങുകവഴി സിനിമയെക്കുറിച്ചു കുത്തിത്തിരുപ്പുകളുണ്ടാക്കുവാൻ സാദ്ധ്യതയുള്ളവർക്കുള്ള അവസാനആണിയും അടിച്ചു എന്നുപറയാം. പ്രശസ്ത സിനിമാനിർമ്മാതാക്കളായ ആൻറോ ജോസഫ്, വേണു കുന്നപ്പിള്ളി എന്നിവരുടെ പങ്കാളിത്തവും പരിചയസമ്പത്തും ഈ ചിത്രത്തെ വിജയമാക്കുന്നതിൽ തീർച്ചയായും സഹായിച്ചിരിക്കണം. അങ്ങനെ ഈ സിനിമ സദുദ്ദേശ്യപരമായ ഒരു കാഴ്ചപ്പാട് സമൂഹത്തിനുമുന്നിൽ അവതരിപ്പിക്കുന്നതിൽ വിവേകത്തോടെ വിജയിച്ചിരിക്കുന്നു. ആ ഉത്തരവാദിത്തം ഏറ്റെടുത്തതിനു ശ്രീ മമ്മൂട്ടിയും നന്ദിയർഹിക്കുന്നു.
ഏതായാലും ഈ റിവ്യൂ ഇങ്ങനെ അവസാനിപ്പിക്കാം. ചില സിനിമകൾ ട്രെൻഡുകൾക്കു പിന്നാലെ പോകുന്നവയാണ്. സാമ്പത്തികവിജയവും പ്രശസ്തിയും മാത്രമായിരിക്കും അവയുടെ ലക്ഷ്യം. എന്നാൽ അപൂർവ്വം ചില സിനിമകൾ കാലഘട്ടത്തിൻ്റെ ആവശ്യമായി സംഭവിക്കുന്നവയാണ്. കുറച്ചു കാലയളവിലേക്കെങ്കിലും ട്രെൻറ് അവയുടെ പുറകെ പോകും. അത്തരത്തിലെ സിനിമകളെടുക്കാൻ സമ്പത്തും സ്വാധീനവും കയ്യൂക്കും മാത്രം പോര. ഈശ്വരാനുഗ്രഹം തന്നെ വേണം. ആ ശ്രേണിയിൽപ്പെടാൻ അനുഗ്രഹം ലഭിച്ച സിനിമയാണ് മാളികപ്പുറം.

ഇനി ഇതിൻ്റെ വിജയത്തിലുള്ള ആഹ്ളാദപ്രകടങ്ങൾ മിതമാക്കി സാമൂഹ്യപ്രതിബദ്ധതയുള്ള അടുത്ത സിനിമാതന്തുക്കൾ കണ്ടെത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സമയമായി എന്നു തോന്നുന്നു. കല്ലുക്കുട്ടിയും പീയൂഷ് കുട്ടിയും കറക്കം മതിയാക്കി go to your classes!😃

സ്വാമി ശരണം!🙏


Sunday, January 8, 2023

ദ്വാരകാപുരി (കൃഷ്ണകാവ്യാർച്ചന.13)








ജരാസന്ധനാൽ പതിനേഴുവട്ടം 
മഥുരാപുരി സംഗരഭൂമിയായി.
യുദ്ധം ജയിക്കിലുമാ ദേശവാസികൾ-
ക്കൊക്കെയും സ്വസ്ഥത കെട്ടുപോയി. 

ദുഷ്ടരെ സംഹരിച്ചീ ഭൂമിതൻ ഭാര-
മാറ്റും വരെയും രണങ്ങളുണ്ടാം   
ആയതിൽ സജ്ജനങ്ങൾക്കൊരു പീഢ-
യുണ്ടാകിലതു ധർമ്മമല്ലതാനും 

വന്നിടാം താൻ വിട്ടയച്ച ജരാസന്ധൻ   
പിന്നെയും സൈന്യസമേതനായി,  
യാദവരാൽ മരണം ഭവിക്കില്ല-
ല്ലവനന്ത്യമതു  ഭീമനാലെ മാത്രം.
  
ആയതിനാലിനി നേരം കളയാതെ 
ബന്ധുക്കൾ തൻ ജീവൻ കാത്തിടണം. 
ചിന്തിച്ചുവിങ്ങനെയോരോന്നുമച്യുതൻ
ധർമ്മപരിപാലനത്തിനായി. 

യുദ്ധക്കെടുതിയേൽക്കാതെ ബന്ധുക്കളെ 
പാർപ്പിക്കണമെന്നുറച്ചു കൃഷ്ണൻ 
ആയതിനായുത്തമമൊരു കോട്ടയെ-  
ക്കെട്ടുവാൻതന്നെയുറച്ചു ഗോപൻ.   

ദ്വാദശയോജന വിസ്തൃതമാം കോട്ട 
നിർമ്മിച്ചു  സിന്ധുസമുദ്രമദ്ധ്യേ.
കോട്ടമദ്ധ്യംതന്നിലുണ്ടാക്കിയത്ഭുത-
മാർന്നെഴും ദിവ്യനഗരമൊന്ന്!

വിശ്വകർമ്മാവിനാൽ നിർമ്മിതമായൊരു 
പട്ടണമെത്രയും ചിത്രം! ചിത്രം!
തച്ചുശാസ്ത്രത്തിലധിഷ്ഠിതമായ് പണി-
ചെയ്തൊരു  ദ്വാരകയദ്വിതീയം!    

ശിൽപ്പനൈപുണ്യം വഴിഞ്ഞൊഴുകും  പല 
നിർമ്മിതികൾകൊണ്ടതിവിശേഷം, 
പ്രൗഢിയെഴും രാജവീഥികൾ, മുറ്റങ്ങൾ 
മറ്റുപമാർഗ്ഗങ്ങളാപണങ്ങൾ; 

ദേവദ്രുമങ്ങളും ദിവ്യലതകളു-
മെങ്ങുമുപവനനന്ദനങ്ങൾ, 
സ്ഫാടികഗോപുരങ്ങൾക്കുമേലെ തനി-
ത്തങ്കത്തിലാ താഴികക്കുടങ്ങൾ.
 
പിച്ചള, വെള്ളിയിത്യാദി ലോഹങ്ങളാ-
ലുണ്ടന്നശാല, കുതിരലായം; 
ദേവാലയങ്ങളുണ്ടാകാശചന്ദ്രിക-  
യേറ്റിരിക്കാൻ  മട്ടുപ്പാവുകളും, 

ദിവ്യസഭയാം സുധർമ്മയും പാദപ -
ശ്രേഷ്‌ഠനാം പാരിജാതമതൊന്നും     
കൃഷ്ണനു ദേവേന്ദ്രനേകി   സമ്മാനമായ്  
ക്ഷുത്പിപാസാദിയ്ക്കു രക്ഷയായി.

അഷ്ടനിധികളെ നൽകി കുബേരനും 
വരുണനേകി ശുക്ലവാജികളെ  
 ലോകപാലന്മാർ യദുകുലനാഥനു
നൽകി സർവ്വൈശ്വര്യഭൂതികളും 

ഇങ്ങനെ കേൾവി കേട്ടുള്ളൊരു ദ്വാരക 
വാണുവാ കൃഷ്ണൻ നൂറ്റാണ്ടുകാലം! 
ധർമ്മസംസ്ഥാപനത്തിന്നു ശ്രീകൃഷ്ണനെ- 
യെന്നും സ്മരിച്ചീടുന്നേൻ സജ്ജനം! 


പരിത്രാണായ സാധൂനാം (കൃഷ്ണകാവ്യാർച്ചന.12 )
















ആർത്തുകരഞ്ഞു ജരാസന്ധപുത്രിമാർ,
അസ്തിയും പ്രാപ്തിയും താതനോടിങ്ങനെ, 
"കംസനെക്കൊന്നുവാ കൃഷ്ണൻ, തവപുത്രി-
മാർക്കിന്നു വൈധവ്യവും ഭവിച്ചയ്യോ!

കേമനാം രാജൻ മഗധേശ്വരൻ ഭവാൻ 
കാണുന്നതില്ലയോ  ഞങ്ങൾതൻ ദുർഗ്ഗതി?"
പുത്രേഷണയാൽ ജരാസന്ധനന്ധനായ്, 
കൃഷ്ണനോടുള്ള പകയാൽ പുകഞ്ഞവൻ. 

പുത്രിമാർക്കുണ്ടായ ദുഃഖമടക്കുവാൻ 
യാദവവംശമൊടുക്കാനുറച്ചവൻ, 
പത്തിരുപത്തിമൂന്നക്ഷൗഹണീസൈന്യ-
സന്നാഹമോടെ മഥുര  വളഞ്ഞുടൻ.

ധർമ്മസംസ്ഥാപനം തന്നെയവതാര- 
ലക്ഷ്യം തനിക്കെന്നു ചിന്തിച്ചുവച്യുതൻ.
ആയതിനുത്തമമായുള്ള കാല-
മടുത്താലതിനൊരു  ഹേതുവുണ്ടായ്‌വരും!  

കാര്യവും കാരണവുമവനല്ലാതെ 
മറ്റാരു സംസാരമാകുമീയബ്ധിയിൽ!
കാരണമാനുഷൻ, ബന്ധവിമോചിതൻ 
ക്ലേശങ്ങളെ നാശനം ചെയ്തിടും ഹരി! 

ചൊന്നു ഹൃഷീകേശൻ ജ്യേഷ്ഠനാം ഭദ്രനോ-
ടാര്യ! യദുനാഥ, കാണണം നമ്മുടെ 
യാദവന്മാർക്കു ഭവിച്ചൊരീ സങ്കടം,
പാലിക്കണം നീയവരെ യഥോചിതം.

സൂര്യനെപ്പോലെത്തിളങ്ങും തവരഥ-
മേറി പുറപ്പെടേണം ജനരക്ഷാർത്ഥം. 
സജ്ജനങ്ങൾതൻ ദുരിതം കളവതി-
നല്ലോ മനുഷ്യരായ് നാം വന്നു ഭൂമിയിൽ.

അസ്ത്രശസ്തകവചങ്ങൾ ധരിച്ചുകൊ- 
ണ്ടെത്രയും വേഗം പുറപ്പെട്ടിരുവരും. 
സൈന്യസമേതരായ് താന്താങ്ങൾതൻ രഥ- 
മേറിത്തിരിച്ചുവീ  ഭൂഭാരമാറ്റുവാൻ.

കൃഷ്ണരഥം ഗരുഡധ്വജാലങ്കൃതം, 
ഭദ്രനു താലധ്വജാലങ്കൃതരഥം.  
ഉച്ചൈസ്തരം മുഴക്കീ കേശവൻ തൻ്റെ  
ശംഖമാകും  പാഞ്ചജന്യം ,  മഹത്തരം! 

ശത്രുക്കളൊക്കെ വിറപൂണ്ടുനിൽക്കവേ 
ധൈര്യം നടിച്ചു ചൊല്ലി ജരാസന്ധനും, 
"പേടിച്ചൊളിച്ചിരിക്കുന്ന നിന്നോടു ഞാൻ 
യുദ്ധത്തിനില്ല, ഹേ കൃഷ്ണ! പൊയ്‌ക്കൊൾക നീ. 

ഹേ, ബാലരാമ! നിനക്കു ധൈര്യം വരു-
മെങ്കിൽ ഹനിക്കുകയെന്നെ നീ യാദവാ 
അല്ലായ്കിലെന്നുടെയസ്ത്രങ്ങളേറ്റു  നീ 
സ്വർഗ്ഗലോകം ചെന്നു പൂകുകയിക്ഷണം." 

ഗർവ്വിയാം മൂഢരാജൻ  തൻ്റെ  വാക്കുകൾ-
ക്കച്യുതൻ ചൊല്ലി മറുപടിയിങ്ങനെ,
"ശൂരന്മാരുണ്ടോ വിടുവാക്കു ചൊല്ലുന്നു?
നേർക്കുനേർ നിന്നവർ പൗരുഷം കാട്ടിടും.

നീ മരണാസന്ന,നാതുരൻ, നിന്നുടെ 
വാക്കുകളാരു വിലയ്‌ക്കെടുക്കാനെടോ?"
വന്നടരാടുക വീരനാണെങ്കിൽ നീ 
നിൻ യുദ്ധസാമർത്ഥ്യം കാണട്ടെ  യാദവർ 

അത്യന്തകോപാകുലനായ് ജരാസന്ധൻ 
വർദ്ധിതവീര്യമോടെ രണോത്സാഹിയായ്, 
തന്നുടെ സൈന്യസന്നാഹങ്ങളാലവൻ 
ചുറ്റിവളഞ്ഞുവാ യാദവസേനയെ.
  
മേഘധൂളീപരിവേഷ്ടിതസൂര്യാ -
നലന്മാർ കണക്കെയാ യാദവസേനതൻ 
ധ്വജരഥാദിചിഹ്നങ്ങൾ  മറഞ്ഞുപോയ്, 
കണ്ടവരൊക്കെയും സങ്കടചിത്തരായ്.

ഘോരമേഘാവൃതവൃഷ്ടിയാൽ പീഢിത-
മായ തൻ സേനയെ കാണവേ കേശവൻ 
ദേവാസുരാരാധിതമായ ശാർങ്ഗമാം 
വില്ലെടുത്തുഗ്രം തൊടുത്തമ്പുകൾ ക്ഷണാൽ .    

അഗ്നിചക്രം പോലെ വില്ലു ചുറ്റിച്ചും 
ശരങ്ങൾ തൊടുത്തും രഥങ്ങൾ തകർത്തുമാ  
രാമകൃഷ്ണന്മാർ ജരാസന്ധപാലിത-
മായൊരാ സേനയെയുൻമൂലനം ചെയ്തു. 

രാമൻ മഹാബലനാ  ജരാസന്ധനെ 
തോൽപ്പിച്ചു, ബന്ധിച്ചിടാൻ തുടങ്ങീടവേ 
"വിട്ടയക്കാം നമുക്കിപ്പോളിവനെ"  
യെന്നച്യുതനഗ്രജൻതന്നോടു ചൊല്ലിനാൻ. 

ശ്രീകൃഷ്ണലീലയറിയുന്ന സോദരൻ 
വിട്ടയച്ചു ജരാസന്ധനെ തൽക്ഷണം.   
ലജ്ജിതനായ് ജരാസന്ധനുമച്യുതൻ 
ദാനമായ് നൽകിയ  തന്നുടെ ജീവനിൽ. 

ദുഃഖമകന്നു  മഥുരാനിവാസികൾ 
യാദവസേനയെ സ്വീകരിച്ചു പ്രിയം  
വന്ദിച്ചു യോദ്ധാക്കളെ പുഷ്പവൃഷ്ടിയാ- 
ലാദരവോടെയാ മാലോകരൊക്കെയും. 

മംഗളവാദ്യങ്ങൾ, വേദഘോഷാദികൾ 
പുഷ്പപതാകാദികൾ, തോരണങ്ങളും 
എങ്ങുമലങ്കൃതവീഥികളും നിറ-
ഞ്ഞുത്സവച്ഛായയാർന്നാ മഥുരാപുരി! 

ഒന്നല്ലയിപ്രകാരം പതിനേഴു-
വട്ടം വിട്ടയച്ചു  ജരാസന്ധനെ ഹരി! 
അത്ഭുതം! ഓർത്താലവനുടെ ചെയ്തിക-
ളാർക്കറിയാം കാര്യകാരണങ്ങൾ വിഭോ!

നാരായണൻതന്നവതാരമാകുവോർ-
ക്കിക്കണ്ടതൊക്കെയും ലീലകൾ കേവലം.
എങ്കിലും സർവ്വലോകാനുഗ്രഹാർത്ഥമീ 
മാനുഷവേഷത്തിലാടുന്നു  ഭൂമിയിൽ!

കൃഷ്ണാ ഹരേ ജയ! കൃഷ്ണാ ഹരേ ജയ! 
കൃഷ്ണ! ബലഭദ്ര! കൃഷ്ണ! ഹരേ!
കൃഷ്ണാ ഹരേ ജയ! കൃഷ്ണാ ഹരേ ജയ! 
കൃഷ്ണ! ബാലഭദ്ര! കൃഷ്ണ! ഹരേ!