Followers

Monday, December 16, 2013

ഡിസംബർ പതിനാറു തൊട്ട് ഡിസംബർ പതിനാറ് വരെ

ഇന്ന് ഡിസംബർ പതിനാറ്. ഭാരതചരിത്രത്തിലെ  ഏറ്റവും ഹീനമായ ഓർമ ദിവസം. ഇന്നും മനസ്സിലെ പ്രതിഷേധം കെട്ടടങ്ങുന്നില്ല.

ഒരു വർഷം മുൻപ് ഇന്നേ ദിവസമാണ് ഭാരത സ്ത്രീയുടെ മാനം മുൻപെങ്ങുമില്ലാത്ത വിധം ക്രൂരമായി പെരുവഴിയിലേക്ക്‌ വലിച്ചെറിയപ്പെട്ടത്. 

അന്ന് ഇന്ത്യ കണ്ട പ്രതിഷേധാഗ്നി ഇന്ന് ഡൽഹിയിലെ ഭരണമാറ്റം വരെ എത്തി നിൽക്കുന്നു. 

എങ്കിലും ഒരിക്കലുമില്ലാത്ത വിധം ഇന്നു  ഭാരതമൊട്ടാകെ പടർന്നു പിടിച്ചിട്ടുള്ള  ഭയത്തിൻറെ  അലകൾ കെടുത്താൻ ഒരു ഭരണാധികാരിക്കും നിയമസംവിധാനത്തിനും, നീതിന്യായ വ്യവസ്ഥയ്ക്കും കഴിഞ്ഞിട്ടില്ല.

പൊതുജനം അത്രമേൽ നിരാശരും അശരണരും പ്രതീക്ഷാശൂന്യരും മാറിമാറി വരുന്ന ഒരു ഭരണത്തിലും വിശ്വാസമില്ലാത്തവരും ആയിത്തീർന്നിരിക്കുന്നു. 

നീതിന്യായവ്യവസ്ഥയിൽ വന്നിട്ടുള്ള മൂല്യച്യുതിയാണ് ഇന്ന് നമ്മെ ഏറ്റവും ഭയാശങ്കയിൽ ആഴ്ത്തുന്നത്. ഭരണാധികാരികളിൽ നിന്ന് ലഭിക്കാത്ത നീതി ഉന്നതനീതിപീഠത്തിൽ നിന്ന് ലഭിക്കുമെന്ന ഒരു ഉറച്ച  വിശ്വാസം മുൻപൊക്കെ പൊതുജനത്തിനുണ്ടായിരുന്നു. ഇന്ന് അവിടെയും അഴിമതിയുടെ വേരുകൾ ആഴത്തിൽ പടർന്നിരിക്കുന്നു.

ഇന്നത്തെ മിക്കവാറും കോടതി വിധികൾ ഭൂരിപക്ഷം വരുന്ന, നിക്ഷിപ്തതാൽപര്യങ്ങ ളില്ലാത്ത, പൊതുജനഹിതത്തിൽ നിന്ന് ഒരുപാടു അകന്നു നില്ക്കുന്നു. 

 ഡൽഹി സംഭവത്തിന്‌ ശേഷവും അത് പോലെയുള്ള  എണ്ണിയാലൊടുങ്ങാത്ത കേസുകൾ രാജ്യത്തിൻറെ പല ഭാഗങ്ങളിൽ നിന്നും റിപ്പോർട് ചെയ്യപ്പെട്ടു. സ്ത്രീപീഡനത്തിൽ  ഇന്ത്യ ഒരു ഗിന്നസ്റിക്കോർഡിനൊരുങ്ങുകയാണെന്നു തോന്നിപ്പിക്കും വിധം. 

ഡൽഹി സംഭവം തന്നെയെടുക്കുക, പെണ്‍കുട്ടിയെ ഏറ്റവും ഹീനമായി പീഡിപ്പിച്ച പതിനേഴര വയസ്സുകാരനോട് കോടതി കാണിക്കുന്ന അകമഴിഞ്ഞ അനുകമ്പ  കോടതി തന്നെ ഒരു സ്ത്രീ പീഡകനായി മാറുന്നതിനു തുല്യമാണ്. പീഡിപ്പിക്കാൻ നേരത്ത് തനിക്ക് അതിനുള്ള പ്രായമായിട്ടില്ല എന്നു തോന്നാത്തവന് ശിക്ഷയുടെ കാര്യത്തിൽ മാത്രം എന്തിനാണ് ഈ ദാക്ഷിണ്യം? മറ്റൊരു പീഡകനെ (ഗോവിന്ദച്ചാമി ) കോടതി ചെല്ലും ചെലവും കൊടുത്ത് ഊട്ടിയുറക്കി പരിപാലിക്കുന്നു. 
കോടതി വിധികൾ നടപ്പിലാക്കാൻ എന്തുകൊണ്ട് നമ്മുടെ നാട്ടിൽ ഇത്രയും കാലതാമസം വരുന്നു എന്നത് എത്രയാലോചിച്ചിട്ടും പിടി കിട്ടാത്ത കാര്യമാണ്.

അപ്പോഴും വിവാഹപ്രായം കുറയ്ക്കുക തുടങ്ങിയ മണ്ടൻ ആശയങ്ങളാണ് പരിഹാരമായി കോടതിയുടെ മനസ്സിൽ ഉദിച്ചത് എന്നത് ഓരോ ഇന്ത്യക്കാരനെയും നാണിപ്പിക്കുന്നതാണ്.  (പലപ്പോഴും കോടതി മണ്ടനായി അഭിനയിക്കുന്നു എന്ന് വേണം കരുതാൻ) 
ആട്ടിൻ തോലിട്ട  ചെന്നായ്ക്കളെ പ്രീണിപ്പിക്കാനും  അവസരം മുതലെടുത്ത്‌ മറ്റു പല സ്ഥാപിത താല്പര്യങ്ങളും ജനങ്ങളിൽ അടിച്ചേൽപ്പിക്കാനും  മാത്രമുള്ളതായിരിക്കണം ഇത്തരത്തിലുള്ള ആശയങൾ.

എന്തുകൊണ്ടാണ് തുടരെത്തുടരെ ആവർ ത്തിക്കപ്പെടുന്ന ഒരു കുറ്റകൃത്യത്തിൻറെ അടിസ്ഥാന കാരണം ഉന്മൂലനം ചെയ്യാൻ ഒരു ഭരണവ്യവസ്ഥയും മുതിരാത്തത്? ഇന്ന് നമ്മുടെ നാട്ടിൽ നടമാടുന്ന കുറ്റകൃത്യങ്ങളുടെ തൊണ്ണൂറു ശതമാനവും മദ്യാസക്തിയുടെയും,മയക്കുമരുന്നിൻറെയും ബാക്കിപത്രങ്ങളാണ്. എന്തുകൊണ്ട് ഇതിനെതിരെ ഒരു ചെറുവിരൽ പോലും അനക്കാൻ ഒരു ഭരണാധികാരിയും ഒരു കോടതിയും ശ്രമിക്കുന്നില്ല? വിഷം വിറ്റു വരുമാനമുണ്ടാക്കുന്ന ഒരു ദേശത്തെ കുറിച്ചാണ് ചോദ്യം എന്നത് മറക്കുന്നില്ല. 

ഇവിടെ എല്ലാ നിയമങ്ങളും ഉപരിപ്ലവം മാത്രം. പുകവലിയും മദ്യപാനവും ആരോഗ്യത്തിനു ഹാനികരം എന്ന് നാട് നീളെ എഴുതി വച്ചതോടെ എല്ലാം ശുഭം, ഭദ്രം.. സ്ത്രീ പീഡനം സ്ത്രീയുടെ മാത്രം ആരോഗ്യത്തിന് ഹാനികരമായ കാര്യമായതു കൊണ്ട് അതിനെതിരെ മുന്നറിയിപ്പൊന്നും കാണുന്നുമില്ല!! സ്ത്രീയെ പീഡിപ്പിച്ചാൽ പീഡിപ്പിക്കുന്നവൻറെ   ശരീരത്തിനും ഹാനിയേൽക്കും എന്നൊരു ധാരണ ഉണ്ടാക്കാൻ സ്ത്രീയ്ക്ക് കഴിഞ്ഞാൽ ഒരുപക്ഷെ അങ്ങിനെ ഒരു മുന്നറിയിപ്പ് ഉടനെ ഉണ്ടായേക്കാം(ഒരു 'female 22' ലൈൻ)!!

എന്തിനാണ് നമുക്ക് ഇത്രയേറെ മന്ത്രിമാരും എം. പി മാരും എം. എൽ. എ മാരും? ഖജനാവ് കാലിയാക്കാമെന്നതും  അഴിമതികളുടെ എണ്ണവും വ്യാപ്തിയും കൂട്ടാമെന്നതുമല്ലാതെ എന്ത് നന്മയാണ് ഇവരെക്കൊണ്ട് പൊതുജനത്തിനു ഉണ്ടാകുന്നത്. ഇപ്പോൾ അവർ  മറയില്ലാതെ സ്ത്രീപീഡ നത്തിനും ഇറങ്ങിയിരിക്കുന്നു! (കുറെയെല്ലാം മാദ്ധ്യമസൃഷ്ടികളാണെങ്കിലും)

എന്നും കൂലംകഷമായ ചർച്ചയിലാണ് ഇക്കൂട്ടർ. രാജ്യത്തിൻറെ നന്മയ്ക്കു വേണ്ടിയുള്ള ചർച്ചയല്ല. പകരം രാജ്യത്തെ ഒന്നോടെ വിഴുങ്ങുന്ന ഇവർ പ്രതിനിധീകരിക്കുന്ന ഒരായിരം വെള്ളാന പ്പാർടികളും അവയുടെ നിലനില്പും അവയ്ക്കുള്ളിലെ അഴിമതിയും, അവമതിയും കുതികാൽ വെട്ടും അതിനുള്ള പ്രതികാരവും, പാര വയ്പ്പും പ്രീണനവും... ഇതൊക്കെ മാത്രമാണ് ഇവരുടെ ചർച്ചാവിഷയങ്ങൾ. രാജ്യം പാർട്ടികൾക്ക് വേണ്ടിയല്ലെന്നും പാർട്ടികൾ രാജ്യത്തിന്‌ വേണ്ടിയാകണമെന്നും ഈ നാട് വിഴുങ്ങികൾ മറന്നുപോകുന്നു.

എന്തിനാണ് നമുക്ക് ഇത്രയേറെ ന്യൂസ് ചാനലുകൾ എന്ന് എപ്പോഴെങ്കിലും ഓർത്തു നോക്കിയിട്ടുണ്ടോ? എത്രരാഷ്ട്രീയ പാർടികളുണ്ടോ അത്രയും ന്യൂസ് ചാനലുകൾ. ഓരോ പാർട്ടിക്കും ഓരോ ചാനൽ. പണ്ടൊക്കെ സംഭവം നടന്നു കഴിഞ്ഞിട്ടാണ് ന്യൂസ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് ന്യൂസ് ഉണ്ടാക്കിയതിനു ശേഷം സംഭവം ഉണ്ടാകുന്നു. ശരിക്കും ഇവരാണ് ന്യൂസ് മേയ്കെഴ്സ്! ഇവരോടിടഞ്ഞാൽ നാളെ ഒരുത്തനും വഴി നടക്കില്ല! 

നീതി നടപ്പാക്കേണ്ടവർ രാഷ്ട്രീയ പാർട്ടികളോട് ചായവുള്ളവരാകുമ്പോൾ ഒരു രാഷ്ട്രം അരക്ഷിതമാകുന്നു. രാഷ്ട്രീയക്കാരും മാദ്ധ്യമങ്ങളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് കൂടിയാകുമ്പോൾ എല്ലാം അശുഭം. 

ഈശ്വരോ രക്ഷതു...