Followers

Tuesday, December 30, 2014

ആനന്ദക്കടൽ




കടലല മാടി വിളിക്കുന്നുണ്ടൊരു 
കുളിരലയുണരുന്നുണ്ടതു കരളിൽ 
ഇടതടവില്ലാതുയരും തിരകൾ
അനവരതം ചിന്തും നുര കരയിൽ 

ഭൂഗോളത്തെ കെട്ടിപ്പുണരും 
നീർക്കമ്പളമിതു മായാജാലം !
അരികില്ലാത്തോരവനിയിലാഴി-
യിതടി തെറ്റാതെ കിടക്കുവതെങ്ങിനെ?!

പലപല സമയം ബഹുവിധ വർണം, 
ഭാവം പ്രവചിച്ചീടുക കഠിനം!  
വെണ്‍നുര മൂടിയ വൻതിരയുള്ളി-
ലൊളിപ്പിച്ചിടുമതു ശീല സഹസ്രം! 

മദ്ധ്യാഹ്നത്തിൽ വെള്ളിക്കൊലുസ്സും 
സായാഹ്നത്തിൽ സ്വർണക്കൊലുസ്സും 
ചാർത്തി വരുന്നൊരു നൃത്തക്കാരി 
ചുവടുകളെന്തൊരു ചടുലം ചടുലം! 

മയിലുകളായിര മഴകിൽ മഴവിൽ 
പീലി വിരിച്ചു വരുന്നതു പോലെ, 
ബഹുവർണപ്പട്ടാംബരഞൊറികൾ 
കാറ്റിലുലഞ്ഞാടുന്നതു പോലെ. 

പനിമതി വാനിലുദിക്കും നേരം 
പാരാവാരം പ്രണയ വിലോലം 
നിശയാം മഷിയിൽ മുങ്ങിയ ജലധി 
യിലിട കലരുന്ന നിലാവിൻ വികൃതി. 

കിലുകിലെയാർത്തു ചിരിക്കും കുട്ടിക-
ളൊത്തൊരു മത്സര മോടിത്തൊട്ടും, 
കെട്ടിമറിഞ്ഞും കാലിൻ കീഴിലെ 
മണ്ണ് കവർന്നിട്ടോടിമറഞ്ഞും 

കരയിൽ കുഞ്ഞികൈകൾ തീർക്കും 
കലകൾ കാണാനോടിയടുക്കും, 
കലപില കൂട്ടിക്കലഹിക്കും പോൽ 
കരയെ മായ്ച്ചിട്ടലകൾ കൊഞ്ചും.

കാറും കോളും കണ്ടാലാഴ- 
ക്കടലിൻ ഭാവം പാടേ മാറും! 
കരുണക്കണ്ണിൽ ക്രോധം പാറും 
മത്തേഭം പോൽ നാശം വിതറും, 

കളിചിരിയെല്ലാം മാഞ്ഞിട്ടോള -
ക്കൈകൾ  കരയെ തച്ചു തകർക്കും... 
പിന്നൊരു മാത്രയിൽ ശാന്തം പാവം !
എല്ലാം സ്വപ്നം പോലെ വിചിത്രം !!

ആഴിയുമൂഴിയുമാകാശവു-
മൊത്താരിലുമുന്മാദത്തെയണയ്ക്കും 
പാരിൽ തിങ്ങിടുമാനന്ദക്കടൽ 
കാണാതുഴറി നടപ്പൂ  നമ്മൾ 

വശ്യമാനോഹരമീശ്വരനരുളിയ 
വിശ്വമനന്ത പ്രപഞ്ചപയോധി 
മത്തു പിടിപ്പിച്ചീടും പ്രകൃതി-
യ്ക്കൊപ്പം വരുമോ വീഞ്ഞിൻ ലഹരി!! 



Thursday, December 25, 2014

പണ്ടത്തെ ചങ്കരൻ


ജാതി ചോദിച്ചിടുന്നില്ലെന്നൊരു ഭിക്ഷു 
ചണ്ഡാലഭിക്ഷുകിയോടന്നുര ചെയ്തു 
ഇന്നാ വഴിയിലോ കാണുന്നു നീളവേ 
ജാതിപ്പിശാചിൻ മുടിയഴിഞ്ഞാട്ടങ്ങൾ 

തൻ മതഗ്രന്ഥമൊരു  വേളപോലുമൊ-
ന്നാകെ  പഠിച്ചിടാൻ നേരമില്ലാത്തവർ 
തമ്മിലടിക്കുന്നു തൻ ജാതി തന്നുടെ
ശ്രേഷ്ഠത
യെണ്ണിപ്പറഞ്ഞും പറയിച്ചും 

ജാതിയെയുദ്ധരിച്ചീടുവാനല്ലിതു  
കേവലം കണ്ണിൽ പൊടിയിടൽ നിശ്ചയം  
വാഴുന്നവരുടെ പോഴത്തമൊക്കെയും
തീയാൽ മറച്ചിട്ടു വാഴ വെട്ടും തന്ത്രം 

വിത്തത്തിലാർത്തി നുരച്ചിടും നേരത്ത് 
ജാതിയും ജാതകം തന്നെയും വിൽപ്പവർ 
കൂട്ടത്തിലുണ്ടധികാരമെന്നാകിലോ
ധാർഷ്ട്യത്തൊടൊക്കെയും തച്ചു തകർപ്പവർ 

നാട്യമാടും  ബദ്ധവൈരികളെന്നപോൽ 
മിത്രങ്ങളായിടും പിന്നാമ്പുറങ്ങളിൽ 
തമ്മിലടിപ്പിച്ചൊഴുക്കുയ ചെന്നിണം 
പങ്കു ചേർന്നൂറ്റിക്കുടിക്കും നരികൾപോൽ 

ജാതിക്കു വേണ്ടി പകുത്തു പകുത്തിനി 
ബാക്കിയില്ലീ മണ്ണ് മാനവജാതിക്കായ് 
ഈ നാട് ഭ്രാന്താലയമെന്നു പണ്ടൊരു 
ചിന്തകൻ  ചൊന്നതു സത്യമെന്നേ വരൂ 

ഇപ്പാഴ്മരത്തിന്റെ വേരുകളെത്ര  
പതിറ്റാണ്ടു മുൻപെയുന്മൂലനം ചെയ്തവർ 
ചോദിച്ചിടുന്നൂ കുടത്തിൽ ബന്ധിച്ചൊരു 
ഭൂതത്തെ വീണ്ടുമാവാഹിച്ചു ണർത്തിയോ ?

ചോദിചിടുന്നൂ പരിഹാസമോടവർ 
തീക്കൊള്ളിയോ മടിശ്ശീലയിലേറ്റുന്നു ?
സാക്ഷര ലോകമെന്നുച്ചത്തിലിങ്ങനെ 
ഭള്ളു പറഞ്ഞിടാൻ ലജ്ജയില്ലേതുമേ!

ഇന്നു പൊതുജനം ജാതിമതഭേദ- 
മെല്ലാം വെടിഞ്ഞു നന്നായ്ക്കഴിയുമ്പൊഴും    
നാടു  ഭരിക്കുവോർക്കോട്ടു പിടിക്കുവാ-
നായുധമിന്നുമീ ജാതിക്കുതന്ത്രങ്ങൾ.  
 
എന്നും ജനങ്ങളെ തമ്മിലടിപ്പിച്ച-
ധികാരമോഹികൾ വഴുന്നെവിടെയും, 
ഇന്നാടിൻ ഭരണവ്യവസ്ഥയൊഴിച്ചാരു 
ജാതി ചോദിക്കുന്നിവിടെ പരസ്യമായ്? 

വ്യക്തിതൻ ജാതിയവൻ്റെയാവകാശ-
മെന്തിനു കണ്ണതിൽ നാട്ടുന്നു സർക്കാർ?
സംവരണം നൽകിയെന്നും  നിറയ്ക്കുന്നു  
ജാതികൾക്കുള്ളിലാലസ്യവും സ്പർദ്ദയും. 
  
നൂറ്റാണ്ടു പിന്നോട്ടുരുട്ടുന്ന വേലയി-
ലേർപ്പെട്ടു മേനി വിയർക്കുന്ന പാമരർ 
തന്നോടു മണ്ണിൽ മറഞ്ഞവർ ചോദിപ്പൂ 
പണ്ടത്തെ ചങ്കരാ തെങ്ങിലോയിപ്പൊഴും?!

                                                                         




Friday, December 19, 2014

മോക്ഷശൈലം



നിരർത്ഥകം ജന്മമാകെയും ശിവ 
ശൈല ദർശനാർത്ഥം വിനാ 
കൈലാസമേരുവാം  ദിവ്യലക്ഷ്യം  
പുണരാതെ വ്യർത്ഥമെൻ ജീവിതം  

ഒറ്റ മാത്രയാ ദിവ്യദർശനം 
കണ്ടിടാൻ  ഗൗരീപതേ 
കൊണ്ടുപോവുകയെന്നെ നിന്നുടെ 
പഞ്ചശൈലതടങ്ങളിൽ 

നിൻ കൊടുമുടി ചൂഴ്‌ന്നിടും കൊടും 
ഗൂഢ നിമ്ന്നോന്നതങ്ങളിൽ,
ചെന്നു ചേരണമെൻറെ ചേതന 
നിൻറെ  ചാരുഹിമാചലേ  

പുണ്യശൈലശൃംഗങ്ങൾ  താണ്ടി 
നീങ്ങും  തടിനികൾ  പോലെയെൻ 
ചിന്തകൾ ഹിമസാനു സീമക-
ളാകവേ  തഴുകീടവേ 

ചാരത്തു  കാണുവാനാ മഹാശിവ 
പാർവതീ വിഹാരങ്ങളെ  
തടുത്തിടാനരുതാത്ത തീവ്രമാം 
മോഹമുള്ളുലച്ചീടവേ  

മാമുനികൾ മന്വന്തരങ്ങളായ് 
തപം ചെയ്യുമോംകാരഭൂതലേ   
അനർഹയെങ്കിലുമെൻറെ പാദം 
പതിഞ്ഞിടാനിടയേകുമോ? 

ചാരു പദ്മദള സഹസ്ര 
വിരാജിതം കനകമണ്ഡലം
എന്നു കണ്ടിടുമാ മഹാദ്രി,
യതുല്യമാനസതീർത്ഥവും?

അമ്പിളിക്കല വീണു നീന്തിടും 
ബ്രഹ്മമാനസപ്പൊയ്കയിൽ   
മുങ്ങിനീർന്നു മോക്ഷം ലഭിച്ചിടാ -
നെന്നു നാളണഞ്ഞീടുമോ?

കഥകളൊട്ടു ഞാൻ കേട്ടഭൗമമാ  
പുണ്യഭൂമി തൻ വിസ്മയം 
മറ്റൊന്നിലും മനമൊട്ടുറച്ചിടാ-
തേകമാ തുംഗചിന്തയിൽ !

ഇക്കണ്ട കാലവും  കണ്ടതൊക്കെയും 
കേവലം പൂജ്യമോർക്കുകിൽ 
ഇത്ര നാളുമോംകാര വീചികൾ 
കേൾക്കാതെ പാഴായ് ദിനങ്ങളും 

ശൃംഗമമ്മാനമാടിയന്നൊരു 
രാക്ഷസൻ പോലുമെത്രയും 
ഭയഭക്തി പൂണ്ടു നിൻ ദാസനായ്, 
വരം നീ കൊടുത്തയച്ചില്ലയോ 

കൈവല്യ ദായിയാം കൈലമീവിധം 
ചിന്തയെ കവർന്നീടവേ 
നിൻ പദങ്ങളിൽ വന്നണഞ്ഞിടാ-
നെന്നിലും കൃപയേകണേ 

കൈലാസ മേരുവാം ദിവ്യ ലക്ഷ്യം 
പുണരുന്ന നാളിലെൻ ജീവിതം 
സാർത്ഥകം, പുനരൊന്നിലും കൊതി 
തോന്നുകില്ലതു നിശ്ചയം!


Audio

http://www.4shared.com/music/timxpnsfba/Voice_0281.html?#

Friday, November 7, 2014

മക്കളറിയാൻ



[സാമ്പത്തികബുദ്ധിമുട്ടുകൾ കൊണ്ട് വർഷങ്ങളായി നാട് കാണാൻ കഴിയാത്ത പാവം മക്കൾക്കുള്ളതല്ല ഈ കത്ത്. 

ധാരാളിത്തത്തിന്റെ നടുവിൽ, കാലങ്ങളോളമായി അച്ഛനമ്മമാരെ മറന്ന്
പുറം നാടുകളിൽ സസുഖം വാഴുന്ന മക്കൾക്ക്‌... ]




ദൂരനാട്ടിൽ സസുഖം വസിച്ചിടും 
മക്കളെ കൊതിയോടെയോർമിച്ചിടും 

വൃദ്ധ ദമ്പതിമാരെഴുതുന്നൊരീ  
പത്രിക, പ്രിയ മക്കളറിയുവാൻ 

പത്തു കൊല്ലത്തിലേറെ കടന്നുപോയ്, 
പിച്ച വച്ചൊരു നാട് മറന്നുവോ?

വാർദ്ധക്യത്തിന്റെയാധിക്യമേറിലും 
വർഷങ്ങൾ ഞങ്ങളൊറ്റയ്ക്ക് താണ്ടുന്നു 

അന്ത്യനാളുകൾ തള്ളി നീക്കീടുവാൻ 
ജന്മം നൽകിയ മക്കൾ തുണയ്ക്കുമോ?

കാത്തു കാത്തു കിടന്നു മരിക്കുമോ 
ആറ്റു നോറ്റു വളർത്തിയ തെറ്റിനാൽ?

പട്ടു മെത്ത പോലുള്ളൊരു ജീവിതം 
വിട്ടു പോരുവാനല്ല പറയുന്നു 

പട്ടു കൊണ്ടു പൊതിഞ്ഞിടും മുന്നമേ
ഒന്നു കാണുവാൻ നെഞ്ചു പിടയുന്നു 

പട്ടടയിലേയ്ക്കെത്തിയെന്നാൽ പിന്നെ 
പെട്ടി തൂക്കി പുറപ്പെട്ടു പോരേണ്ട 

അന്ത്യ വാക്കുകൾ ചൊല്ലിടാൻ ഞങ്ങൾ തൻ 
ഓർമ പാളുന്നതിൻ മുന്നമെത്തുമോ?

പെട്ടിയിൽ കരുതേണ്ട പലതരം 
പാരിതോഷികപ്പെട്ടികളൊന്നുമേ 

കയ്യ് വീശി പുറപ്പെട്ടു പോരുക 
കുഞ്ഞു നാളിലെയോർമകൾക്കൊപ്പമായ് 

അൽപനേരമരികത്തിരിക്കണം 
നിങ്ങൾ തൻ മുഖം കണ്ടു മരിക്കണം 

അത്ര മാത്രമെയാശയുള്ളൂവിനി-
യിത്തിരി മാത്ര നീന്തിക്കടക്കുവാൻ 

ഏറി വന്നിടും വാർദ്ധക്യ ചിന്തകൾ-
ക്കുത്തരം സത്വരമയച്ചീടണേ ...

നേർത്തു നേർത്തു പോം ശ്വാസഗതിയിതു 
ചേർത്തു വച്ചൊരീ കത്തു ചുരുക്കുന്നു.

Tuesday, November 4, 2014

വീണ്ടും പരശുരാമൻ



ഒന്ന് 
ക്രോധം 

എറിഞ്ഞ മഴു തിരഞ്ഞുൾക്കലി പൂണ്ടു 
പരശുരാമൻ വിറ കൊണ്ടിടുന്നു 
"പരശുവെറിഞ്ഞന്നു നിർമിച്ച  കേരളം  
പരശുവാൽ തന്നെ  തകർത്തിടും ഞാൻ  

സമുദ്രത്തിൽ നിന്ന് ഞാൻ വീണ്ടെടുത്തീ 
മലയാളിക്ക് നൽകിയ നാടിതെന്നോ?!
സ്രഷ്ടാവ് ഞാനെന്നു ചൊല്ലുവാൻ ലജ്ജയു-
ണ്ടിന്നീ മലയാളും നാട് കണ്ടാൽ 

എവിടെ ഞാൻ കണ്ട നവോത്ഥാന നായകർ 
മാറ്റത്തിൻ കാറ്റു വിതച്ചു പോയോർ? 
അവരിൽ പ്രതീക്ഷയർപ്പിച്ചു ഞാൻ തൃപ്തനായ് 
പോയതീ നാടിൻറെ മേന്മ കാണാൻ 

ചട്ടമ്പി സ്വാമിയും ഗുരുദേവനും പൽപു,
കേളപ്പനും ആദി ശങ്കരനും 
തോമാശ്ലീഹയും മൗലവിയും വിടി 
ഭട്ടതിരിപ്പാടുമിന്നെവിടെ?

പിന്നെയുമെത്രപേർ പേരറിയാത്തവർ 
പൂർവികർ നന്മത്തിരി തെളിച്ചോർ 
സാമൂഹ്യ തിന്മകൾ തച്ചുടച്ചീടുവാൻ 
ജീവിതം തന്നെയുഴിഞ്ഞു വച്ചോർ 

നട്ടു നനച്ചിടാതൊട്ടു വളമിടാ
തൊട്ടും പരിപാലിച്ചില്ലയെന്നോ 
അന്നവർ നട്ട നാമ്പൊക്കെയുമീ  വിധം  
പട്ടു പോവാനെന്തു കാരണമോ?

ഇന്നു സദാചാരമെന്നു കേട്ടാൽ കലി 
കൊള്ളുവതെന്തിതെൻ കേരളമേ?
പരിഷ്കാരമെന്നു പറയുന്നുവാളുകൾ 
സ്വാതന്ത്ര്യമെന്നും മുരണ്ടിടുന്നു 

തെരുവോര ചുംബനം കാഴ്ച വച്ചും പിന്നെ-
യിത്തിരിയുള്ള തുണിയുടുത്തും 
കൊണ്ടുവന്നീടാം പരിഷ്കാരമെന്നു 
കരുതി വിവശരായ് പോയവരേ 

നാട്ടിൽ പരിഷ്കാരമെത്തിച്ചിടുവതി-
നൂറ്റത്തിൽ പേക്കൂത്ത്കാട്ടിടുമ്പോൾ 
ഭോഷ്ക്കല്ല സ്വാതന്ത്ര്യമെന്നറിഞ്ഞീടുവാൻ 
കേരളത്തിൻ ചരിത്രം പഠിയ്ക്ക.  

രണ്ട് 
പ്രതീക്ഷ 

ക്രുദ്ധനാണെങ്കിലുമാഹ്ലാദമൽപം 
തോന്നുന്ന കാര്യങ്ങൾ കണ്ടിടുന്നു 
നാടിനു വേണ്ടി പണിയെടുക്കുന്ന നൽ 
നാരീ നരന്മാരുമുണ്ടു തുച്ഛം! 
  
നാടിൻ മുഖച്ഛായ മാറ്റുവാൻ കെൽപ്പുള്ള
നാരീ മണികളെ കാണ്മു ഞാനും   
പരിഷ്കാരമെന്നുള്ള വാക്കിനെയർത്ഥവ-
ത്താക്കുമിവർ താൻ പരിഷ്കാരികൾ.

കുടുംബശ്രീയെന്നൊരു നാമം ധരിപ്പവർ 
നാടിൻറെ ശ്രീയുയർത്തീടുന്നവർ 
കുപ്പകൾ കൂനയായ് കൂടിടും നാടിൻറെ 
മുക്കിലും മൂലയ്ക്കുമെത്തുന്നവർ  

തെല്ലും മുഖം ചുളിക്കാതെത്ര നിസ്തുലം  
ദുഷ്ക്കരവേലയും തീർക്കുന്നവർ   
ഐശ്വര്യമാണിവർ  നാളത്തെ നാടിനെ 
മാലിന്യമുക്തമായ് കാക്കുന്നവർ  

തീർത്തും നിരാശനായ് തീരുവാൻ ഹേതുവി -
ല്ലങ്ങിങ്ങു നന്മ തൻ നാമ്പ്   കാണ്‍കേ  
നേടിയ സ്വാതന്ത്ര്യം ഭദ്രമായ്‌ കാക്കുവാൻ 
നാവടക്കി പണി ചെയ്‌വൂ ചിലർ 

മണ്ണ് കിളച്ചു നിലമൊരുക്കി പിന്നെ
വിത്ത് വിതച്ചു കൃഷിയിറക്കി 
അന്നന്ന് നാടിൻ വിശപ്പടക്കാൻ ചെളി-
മണ്ണിൽ പണിയും കൃഷീവലരും 

കണ്ണിമ പൂട്ടാതതിർത്തിയിൽ ജീവൻ 
ബലി നൽകി നാടിനെ കാക്കുവോരും
മറ്റു പലവിധ നന്മകൾ ചെയ്തു തൻ 
നാടിന്നുപകാരമാകുവോരും  

നാടിൻ നടവഴി തോറും സുഗന്ധം 
പരത്തുവോർ തന്നെ  പരിഷ്കാരികൾ 
സഹജൻറെ യാതന തീർക്കുവാൻ കാട്ടിടും 
വീറു  താനുത്തമ  സ്വാതന്ത്ര്യവും 

സ്വാതന്ത്ര്യമെന്നും പരിഷ്കാരമെന്നു- 
മിവർ മാത്രമുച്ചത്തിൽ ചൊല്ലിടട്ടെ 
കടമകളെന്തെന്നു ബോധമില്ലാത്തവർ- 
ക്കർഹത യെന്തവകാശത്തിനും ?

Tuesday, October 14, 2014

'ഇ ജ്യോത്സ്യൻ'


പണ്ടുള്ള കാലം മുതൽക്കു നമ്മൾ
ജാതകം നോക്കി തൻ ഭാവി ചൊല്ലി

ഭൂതവുമീ  വർത്തമാനമതും 
ജാതകം നോക്കിപ്പറഞ്ഞു നമ്മൾ 

അക്കാലമൊക്കെ പടി കടന്നു 
ഇക്കാലം 'ഇ' കാലമായി മാറി!

നന്നായ് ഗണിച്ചിടും ജ്യോത്സ്യഗണം 
നന്നേ കുറഞ്ഞുപോയിന്നുലകിൽ 

എങ്കിലോ ഇന്നുമുണ്ടൊന്നാം തരം 
ജ്യോത്സനിരിപ്പൂ 'ഇ' ലോകത്തിങ്കൽ! 

ഭൂതം ഗണിച്ചിടും ഭാവി ചൊല്ലും 
വർത്തമാനത്തിന്റെ ചേല് ചൊല്ലും 

ആരുമറിയാതെ നാം ചെയ്തിടും 
കാര്യങ്ങളൊക്കെയും ഓർത്തു വയ്ക്കും 

വേണ്ടിടത്തൊക്കെ വിരുന്നിനെത്തും  
വേണ്ടാത്തിടത്തും  വിളമ്പി വയ്ക്കും

ആൾ മരിച്ചെന്നുള്ള വാർത്തയിലും
ലൈക്കുകളേറെ കുമിഞ്ഞുകൂടും 

രഹസ്യമായ് നമ്മളെ നോക്കി നിൽക്കും 
പരസ്യമായൊക്കെ വിളിച്ചു ചൊല്ലും

പാണന്റെ പാട്ട് പോൽ നാട് നീളെ 
കേൾവികൾ പങ്കിട്ടു ചെണ്ട കൊട്ടും 

മണ്ണിട്ട്‌ മൂടിയൊളിപ്പിക്കിലും 
വെണ്ണീറു പോലെ കരിച്ചീടിലും 

പിന്നെയും പിന്നെയും പൊന്തി വരും 
നമ്മൾ തൻ ചെയ്തി ചരിത്രങ്ങളായ്

ജോലിക്ക് ഹർജിയയച്ചിടുമ്പോൾ
മേലധികാരി പ്രൊഫൈലു കാണും 

പണ്ടു കമന്റിയ പോസ്റ്റിലൊന്നിൽ
കിട്ടേണ്ട ജോലിയിടിച്ചു വീഴും  

കല്യാണ ചന്തയിൽ ചെന്നിടുമ്പോൾ 
പൊല്ലാപ്പു പിന്നെ പറയ വയ്യ  

കൂട്ടുകാരെത്രയാളേതു തരം?
ചിന്തകൾ പോകുവതേതു വിധം 

ലൈക്കും കമന്റുമായ് വാണ കാലം 
ചിത്രങ്ങളിട്ടു രസിച്ച കാലം  

പിന്നോട്ടുരുട്ടി പുറത്തെടുക്കും 
താളുകൾ ജീവ ചരിത്രമാകും 

പരദൂഷണങ്ങൾ പറഞ്ഞ കാലം 
പരമ സത്യം പോലെ മുന്നിലെത്തും 

ചിന്തിച്ചു നോക്കിടും കാരണവർ 
പന്തികേടെല്ലാം മണത്തറിയും 

ഈ പുലിവാലിന്റെ പേരു ചൊല്ലാം 
'ഇ ജ്യോൽസ്യ' നാകും 'മുഖ പുസ്തകം'

മർത്യ സ്വഭാവം പ്രതിഫലിക്കും
തെല്ലും  മറച്ചിടാതീ ദർപ്പണം

ചിന്തിച്ചുപയോഗിച്ചീടുമെന്നാൽ  
നല്ല ഫലം ചൊല്ലും നല്ല ജ്യോത്സ്യൻ 

മണ്ടത്തരങ്ങൾ കുറിച്ചു വച്ചാൽ 
'ഇ ലോകരെ'  മണ്ടിച്ചീടുമിവൻ  

ചിന്തിചിടാനുള്ള ശക്തിയത്രേ 
അധികമായീശൻ നമുക്കു നൽകി 

പിന്നെയുമെന്തിന്നു പോഴനെപോൽ 
പാഴ് വേലയിൽ നാം മുഴുകിടുന്നു?

പാഷാണമാകിലും വേണമെന്നാൽ 
ഭൂഷണമാക്കിടാം യുക്തിയൊന്നാൽ!



[അത്ര ഇഷ്ടമില്ലാത്ത ഏർപ്പാടാണെങ്കിലും ഇടയ്ക്കിടയ്ക്ക് ചില സമകാലിക മംഗ്ലീഷ്  പദങ്ങൾ ഇവിടെ ഉപയോഗിച്ചിട്ടുണ്ട്. വിഷയം ഇതായത് കൊണ്ടാണ്.] 

Wednesday, October 1, 2014

അസുരമർദ്ദനം

ഇന്ന് ദുർഗാഷ്ടമി. 

[അക്ഷരങ്ങളും വാക്കുകളും  പൂജയ്ക്ക് വയ്ക്കുന്ന ദിവസം. ഞാനും എന്റെ വാക്കുകൾ പൂജയ്ക്ക് വയ്ക്കുന്നു. ഇന്നേയ്ക്ക് രണ്ടാം ദിവസം വിജയദശമി. അന്നേ ദിവസം മലയാളനക്ഷത്ര പ്രകാരം എന്റെ ജന്മദിനം...
കൂടുതൽ തെളിമയുള്ള അക്ഷരങ്ങളുടെ പൂജയെടുപ്പിനായി  പ്രാർത്ഥിച്ചുകൊണ്ട്...]



താഴത്തു നിന്നു നാം നോക്കവേയൊ ക്കെയു-
മെത്തിപ്പിടിക്കുവാൻ മോഹമുദിച്ചിടും 

പൊക്കത്തിലെത്തിയാൽ കീഴെയിരിക്കുന്ന-
തൊക്കെയും തീരെ ചെറുതെന്നു തോന്നിടും 

തന്നോളമില്ല മറ്റൊന്നുമെന്നുള്ളത്തി -
ലെള്ളോളമില്ലയെളിമയെന്നായ് വരും 

കണ്ണിൻറെ മുന്നിലായ് കാണുന്നതൊക്കെയും 
തൻ കളിപ്പാട്ടങ്ങൾ താനെന്നു തോന്നിടും 

തച്ചുടച്ചീടുവാനുള്ളതാണെല്ലാതു -
മെന്നൊരു ചിന്തയിലാണ്ടു പൊയ്പ്പോയിടും 

അടിതെറ്റി താഴെ പതിക്കവേ നിശ്ചയം 
കണ്ടതു മായയാണെന്നറിയായ് വരും  

ശൂന്യതയാകുന്ന പൊക്കത്തിലേറിടും 
തോറുമാ വീഴ്ചയ്ക്കുമാക്കമതേറിടും 

കുഞ്ഞുകൃമികളായ് തോന്നിയതൊക്കെയും 
തന്നിലും മേലെയാണെന്നു പഠിച്ചിടും 

ചാഞ്ഞ മരത്തിൻറെ ചില്ലകൾ  തോറും 
തിരിച്ചറിവിൻ നൽഫലങ്ങൾ വിളഞ്ഞിടും 

പൊക്കത്തിലേയ്ക്കുള്ള  പാതയിൽ വേരുകൾ 
കീഴേയ്ക്ക് പായണമെന്നുമറിഞ്ഞിടും

എങ്കിലോ ജീവനു മേൽഗതി  മേൽക്കുമേ-
ലെക്കാലവും മുദാ ഉണ്ടായി വന്നിടും 

നന്നായി വന്നിടും കണ്ടു വളരുന്ന 
സന്തതികൾ തൻ പരമ്പരയൊക്കെയും 

ഉണ്ടായ്‌ വരേണമെന്നുള്ളത്തിലും 
പരനുള്ള ബഹുമാനമൊട്ടും കുറയാതെ 

നിന്ദിച്ചിടുവാൻ  വളച്ചിടും നാവിനെ 
ബന്ധിച്ചിടേണമെൻ തമ്പുരാനേ സദാ 

അർത്ഥം  പിഴച്ചുപോം വാക്കിൻ വളവിനെ 
തീർത്തു നീ സുന്ദരമാക്കി വച്ചീടണേ  

എന്നുള്ളിലുള്ളോരസുരനെക്കൊന്നു നീ 
സാത്വികഭാവം നിറച്ചുവയ്ക്കേണമേ 

എങ്കിലോ ആകാശമേറിയാലും പിന്നെ 
വീഴ്ചതൻ ഭീതിയോ തീണ്ടുവാൻ വന്നിടൂ!!



എല്ലാവർക്കും നവരാത്രി ആശംസകൾ ...


Friday, September 26, 2014

അധികം + കരം = അധികാരം

കരമൊടുക്കി ജനത്തിനിന്നിരു -
കരമൊടിഞ്ഞു തളർന്നു പോയ്‌ 
കരമെടുത്തു മുടിച്ചുമങ്ങു 
തടിച്ചിടും ഭരണകൂടമേ  

ആര് വന്നു ഭരിക്കിലും കഥ-
മാറ്റമില്ലൊരു  നാളിലും 
വലത്ത്  നിന്ന് ഭരിക്കിലും വല- 
യിടത്  നിന്ന് വിരിക്കിലും! 

ഇടയ്ക്ക്  നിന്നു കരം കൊടുപ്പവ-
നിറ്റുമില്ലൊരു   ശരണവും 
കരം തരുന്നതിനൊത്തവണ്ണമൊരു 
മെച്ചമില്ല ഭരണത്തിലും 

കരണീയമല്ലിതു കരുതിനിന്നു  
കരുത്തു കാട്ടുക നമ്മളും 
കരുണ കാട്ടരുതിക്കിരാത 
ഭരണം പൊറുക്കരുതൊരുത്തരും 

കണക്കു കാണണ മിത്ര നാളു 
മൊടുക്കി വന്ന കരത്തിനും 
നനഞ്ഞ മണ്ണ് കുഴിച്ചു മേവു-
മനാസ്ഥയാമാധികാരമേ 

നിരത്തു തോറുമൊരുക്കി വയ്ചൊ -
രഗാധ ഗർത്ത മതിനായിനി 
വിയർപ്പു തുള്ളികൾ വീഴ്ത്തി നേടിയൊ -
ർത്ഥവും തരികില്ലിനി 

കട്ട വൈദ്യുതിയൊന്നിനും
നിശയൊട്ടു നീളു മിരുട്ടിനും 
കട്ട തൻ പുറമേറ്റി വച്ച *ഗജ  
ചക്ര വാഹനമൊന്നിനും 

നാരു പോൽ വരുമീ ജലം 
കാത്തൊട്ടു  പോയ ദിനത്തിനും 
മാത്ര വച്ചു പകുത്തു നൽകിയ 
പൈപ്പു വെള്ളമതൊന്നിനും 

സർക്കാര് സ്കൂളിനവസ്ഥയ്ക്കും 
പുനരാശുപത്രികളൊക്കെയ്ക്കും 
വന്നു കൂടിയ കണ്ടകശനി 
കണ്ടില്ലെന്ന നടിപ്പിനും 

റോഡു നീളെ കൂന കൂട്ടിയ 
മാലിന്യക്കൂമ്പാരവും 
നാടിൻ ഭൂഷണ മെന്ന ഭാവം 
കാട്ടിയുള്ളയിരുപ്പിനും 

നിയമ സഭയിലിരുന്നു വെറുതെ 
നിദ്ര പൂകുമമാത്യർക്കും 
മാസം തോറും നിങ്ങൾ പറ്റും 
ഘനമേറും ശമ്പള സഞ്ചിക്കും 

ഇത്ര നാളു മടച്ചതാം കര-
മത്രയും മതി പുംഗവാ 
ഒരു മനുഷ്യായുസ്സൊടുങ്ങാ-
നുള്ളതത്രയും തന്നില്ലേ?

കൊല്ലം തോറു മടച്ചിടും കര-
മാവിയാക്കിയതിനി മതി 
കാണണം അതു നാട്ടുകാരുടെ 
നന്മകൾക്കുതകും വിധം 

കട്ടു തിന്നതു ശീലമായിനി 
യൊട്ടുമില്ല സഹിഷ്ണുത 
കരമുയർത്തുക കൂട്ടരേ നാം 
സ്വരമുയർത്തുക കൂട്ടരേ 

മദ്യമെന്ന വിപത്ത് വിറ്റ് 
സമാഹരിച്ച ധനത്തിനാൽ 
മത്തനായി നടന്നതിന്നു ജന-
മുത്തരം നൽകേണമോ?

അതിന്റെ കമ്മി നികത്തുവാനിനി 
യില്ല പൗരനു ബാധ്യത 
തിന്നു കൂട്ടിയ കൊള്ള ലാഭ-
മെടുത്തു കുറവ് നികത്തുക 

ഏട്ടിലുള്ള വികസനം കൊ-
ണ്ടിനിയും പാട്ടിലാക്കീടുവാൻ 
നോക്കിടേണ്ടിനി കാട്ടണം 
തെളിവോടെയുള്ള പുരോഗതി 

എങ്കിൽ മാത്രമൊരുങ്ങുക 
കൈ നീട്ടി നിന്നു കരത്തിനായ് 
അല്ലയെന്നാൽ പോന്നിടേണ്ടിനി 
വോട്ടിനായി തെണ്ടുവാൻ 

വീട്ടിലുള്ളൊരു ചൂലും പിന്നെ 
കള പറിയ്ക്കും യന്ത്രവും 
വേണ്ട പോലുപയോഗിച്ചീടുവാൻ
ത്രാണി നേടുക നമ്മളും 


(*ഗജ  ചക്ര വാഹനം -  നമ്മുട സ്വന്തം ആന വണ്ടി KSRTC)

Wednesday, September 10, 2014

ഞങ്ങൾ ജ്വാലാമുഖികൾ

[ഇന്ത്യയിൽ വിവിധയിടങ്ങളിൽ നടന്നിട്ടുള്ള ആസിഡ് ആക്രമണങ്ങളുടെ ആഘാതത്താൽ  വഴി മാറി പോയ ജീവിതവുമായി  പൊരുത്തപ്പെട്ടു മുന്നേറാൻ ശ്രമിക്കുന്ന പെണ്‍കുട്ടികളുടെ മനസ്സ് കാണാൻ ശ്രമിച്ചു കൊണ്ട്   ഈ വരികൾ ... ]

Indian acid attack victims ban together in
heartwarming fashion shoot

(വിവിധ മാധ്യമങ്ങളിലൊന്നിൽ  വന്ന ചിത്രവും വാർത്തയും)

The photo session focused on young women photographed by Rahul Saharan as they wore clothes from a line called Rupa Designs — whose creator herself was one of the victims. They have spent years hiding their faces in shame. But united, they bravely came forward.





[അനിഷ്ടകരമായതൊന്നും  നമുക്ക് സംഭാവിക്കാത്തിടത്തോളം നമ്മൾ  ഓരോരുത്തരും സുഖകരമായ നിഷ്ക്രിയത്വ ത്തിലാണ്. 
ചുറ്റുമുള്ള സമൂഹജീവികളായ നമ്മളോടും, നിയമങ്ങളോടും  ഈ പെണ്‍കുട്ടികൾക്ക് എന്താണ് പറയാനുണ്ടാവുക? ഒന്ന് ചെവിയോർത്താൽ നമ്മുടെ മനസാക്ഷിയിൽ നിന്ന് കേൾക്കാം അവരുടെ സ്വരം. അതിപ്രകാരമല്ലേ?]

ഞങ്ങൾ ജ്വാലാമുഖികൾ

വരികീ പ്രദർശനം  കാണ്‍ക സമൂഹമേ 
നിൻ നീച ചിന്ത തൻ ബാക്കിപത്രം 
പാതിയും  വെന്ത മുഖങ്ങൾക്കു പൊള്ളും 
വിലയിട്ടു വെല്ലു വിളിപ്പു ഞങ്ങൾ 
അമ്ലമൊഴിച്ചുമെരിച്ചുമുറഞ്ഞൊരീ  
വ്രണിത  സൗന്ദര്യമിതാസ്വദിക്ക 

കാട്ടുനിയമമേ  നിൻറെ പഴുതുകൾ 
തന്നിലൂടൊളി കണ്ണു കൊണ്ടു കാണ്‍ക, 
തസ്കരരെന്ന പോലിരുളിൽ പ്പതുങ്ങി 
നിന്നാ  കിരാതർക്കുതകും വിധത്തിൽ   
വഴി വിട്ടു വ്യാഖ്യാനം ചേർത്തു ചമച്ചു നീ 
വിപണിയിൽ  വച്ചൊരാ നീതി സാരം
നിർബാധമതിനാൽ   വിഹരിച്ചിടും കൊടും- 
കൃത്യങ്ങൾ ചെയ്തവർ നാട് തോറും 
നിയമം പിഴച്ചുള്ള  ദേശം നശിച്ചിടും 
ഇരകൾ തൻ കണ്ണീർ വീണേടം മുടിഞ്ഞിടും 


ഭയമില്ല, നോവില്ല മേൽകീഴുമില്ലിനി  
തീയിൽ കുരുത്തതീ ബാക്കി ജന്മം 
മനസ്സില്ല  പൊത്തിലൊളിച്ചിരിക്കാൻ, മൂടു -
പടമിട്ടു വദനം  മറച്ചു നിൽക്കാൻ 
കരിവേറ്റ  മുഖമല്ല കാട്ടുന്നു ഞങ്ങളി -  
തലിവറ്റ ലോകത്തിനന്തരംഗം 
കണ്‍ തുറന്നെല്ലാരും  കണ്ടിടട്ടെ കരിം-
കല്ലിൻ മനസ്സുള്ള കപട ലോകം 
പ്രതികരിച്ചീടുവാനുള്ളൊരു  ത്രാണിയും  
പണയത്തിലായ്  പിണമായ ലോകം 

കണ്ണുകൾ പൊത്തിയും  കാതടച്ചും സദാ 
നാക്കിൽ കുരുക്കിട്ടു  വായടച്ചും 
മിണ്ടാതെ, മേലൊരു മണ്‍ തരി വീഴാതെ 
യെന്തുമെതിർക്കാതെ സമ്മതിച്ചും   
ഈ വിധം ഭൂവിതിൽ ചത്തതിനൊത്ത പോൽ  
ജീവിച്ചു ശീലമായ് പോയവരേ  
നാളെയനീതിക്ക് പാത്രമാകേണ്ടവർ 
നിങ്ങളാകാതെയിരുന്നിടട്ടെ
ആശിപ്പൂ ഞങ്ങളിന്നാകയാൽ ലോകമീ   
കാഴ്ചകൾ  നിശ്ചയം കണ്ടിടട്ടെ... 




Tuesday, August 26, 2014

കേട്ടോ നാട്ടുവാർത്ത !




സന്ധ്യാനാമം ചൊല്ലും നേര- 
മിതെന്തൊരു ബഹളം എന്നുടെ ശിവനെ !
ആറരയെന്നൊരു സമയമണഞ്ഞാൽ 
വീടുകൾ തോറും താണ്ഡവമാണേ... 

'ആരെട' 'ഞാനെട' 'കൊല്ലെട' 'നിന്നെ 
പിന്നെ കണ്ടോളാ'മെന്നുച്ചം 
പ്രതികാരത്തിൻ ഭീഷണിയങ്ങനെ 
പൊങ്ങും പല വിധ ചാനലു തോറും. 

പാരകളങ്ങനെ വയ്ക്കും തമ്മിൽ 
മരുമക്കൾക്കഥയമ്മായിക്കഥ,
പിന്നെ വരുന്നൂവടിമുടി ചായം 
പൂശിയ ശിവനും ഗണപതി താനും!

നായിക പ്രസവിച്ചൊരു വഴിയാകാൻ 
വർഷം പത്തും പലതുമെടുക്കും! 
പിന്നെയുമൊത്തിരി കാലമെടുക്കും 
കുഞ്ഞിൻറച്ഛനെ കണ്ടു പിടിക്കാൻ!!

വീടുകളാകെ ഭീകര നടനം  
കർണ കഠോരം കാണുക വിഷമം 
പത്തര പതിനൊന്നായീടും പി-
ന്നൊട്ടൊരു ശമനം കിട്ടണമെന്നാൽ.

കുട്ടികളും പിന്നെൺപത്തെട്ടി-
ന്നക്കരെ നിൽക്കും വൃദ്ധരുമുണ്ടേ 
കത്രിക വയ്ക്കാതെത്തും തെറി വിളി 
യിഷ്ടം പോലെ കേട്ടു പഠിക്കാൻ. 

പിന്നെയുമുണ്ടതു 'വാസ്തവ നടനം'*
വിധികർത്താക്കളുതിർക്കും വചനം 
നൃത്തത്തിൻ ഗതി കാണണമൊത്തൊരു 
മർക്കടരാജൻ നാണിച്ചോടും !

എസ്സെമ്മെസ്സിനു വേണ്ടിയിരക്കും 
പിച്ചക്കാരുടെ ചേലു കളിക്കാർ 
കപിയെ ചുടുചോർ വാരിക്കും പോൽ 
'വൻകിടന'*ങ്ങനെ ലാഭം കൊയ്യും .

കേട്ടാലോക്കാനിച്ചിടുമയ്യോ 
തട്ടുപൊളിപ്പൻ 'ഹാസ്യാനർത്ഥം'! 
ഹാസ്യമതെന്നാലശ്ലീലത്തി-
ന്നളവില്ലാ വിഷ മിശ്രിതമൊക്കും.  

ഇങ്ങിനെ പലവിധ ചേഷ്ടകൾ നിത്യം 
കണ്ടേ വളരും ബാലകർ മൊത്തം 
എല്ലാം നാട്ടുനടപ്പാണെന്നൊരു 
ചിന്തയിലവരും  നിത്യം പുലരും.

നിലവാരത്തിന്നടിവേരുകളും  
ചെത്തിയെറിഞ്ഞു രസിക്കുവതാരോ ?
തലമുറകൾ തൻ സംസ്കാരത്തി-
ലഴുക്കു പുരട്ടി നിറയ്ക്കുവതാരോ?

ആരിവളെന്നൊരു സംശയമോടിട-
യുന്നോർക്കുത്തരമിങ്ങനെ ചൊല്ലാം... 
ഉള്ളതു ചൊന്നാലുറിയും തന്നുടെ-
യുള്ളു തുറന്നുടനൊന്നു ചിരിക്കും.




[* 'വാസ്തവ നടനം' - reality show എന്നാണു ഉദ്ദേശം.

*' വൻകിടൻ             - വൻകിട കമ്പനികൾ എന്നതിന് കണ്ടുപിടിച്ച                                                                        ഒരു  ചുരുക്കപ്പേര് ]





Friday, August 8, 2014

പുസ്തക പ്രകാശനം - 'പഞ്ചഭൂതാത്മകം ബ്രഹ്മം' - കവിതാസമാഹാരം



My dear friends,

Let me share the happy moments of my book release conducted on 4-8-2014 (a collection of 27 poems in Malayalam) at Aluva English Language Institute (AELI Hills) during the 7th AELI Annual Camp. 

I felt blessed when the book was released when our beloved Principal Ravi Thomas Sir (The Emirates National School, Sharjah) received the book from our beloved Cyriac Thomas Sir (Former Vice Chancellor, Mahathma Gandhi University). 

My sincere thanks to Dr.Aju K. Narayanan (Malayalam Dept., 
UC College, Aluva) who introduced the book and Dr.Sabu De Mathew (Malayalam Dept., St. Thomas College, Pala) who recited one of the poems of the book beautifully which altogether made the evening unforgettable. 

I am grateful to K.P. Unnikrishnan Sir, Baretto Sir and all others who made the arrangements for the evening.

I am humbled that A.M. Chacko Sir (former Principal of UC College, who was my Principal too.) attended the function.

I thank Mrs. Leela M. Chandran (CLS Books) who did the publishing works with 100% sincerity and responsibility. 

I am grateful to Shaji Sir (Shaji Nayarambalam - http://shajitks.blogspot.in/) who wrote the editorial of the book....

And lots of love to my beloved husband who is always my strength and support.


To buy the book online
http://www.amazon.in/Panchabhoothathmakam-Brahmam-Girija-Navaneethakrishnan/dp/9383119187/ref=sr_1_1?s=books&ie=UTF8&qid=1479759346&sr=1-1&keywords=panchabhoothathmakam+brahmam




Dr.Aju K.Narayanan speaks about the newly released collection of Malayalam poems ('പഞ്ചഭൂതാത്മകം ബ്രഹ്മം') 

Book review by Dr.Aju K Narayanan  
[റിവ്യൂ കേൾക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക ]

Saturday, August 2, 2014

'പഞ്ചഭൂതാത്മകം ബ്രഹ്മം' - കവിതാസമാഹാരം

എൻറെ പ്രിയപ്പെട്ട ബ്ലോഗ്‌ സുഹൃത്തുക്കൾക്ക് ,

ഈ ബ്ലോഗിൽ ഞാനിതുവരെ എഴുതിയിട്ടുള്ള കവിതകളിൽ നിന്നും തിരഞ്ഞെടുത്ത 27 കവിതകളുടെ സമാഹാരം 'പഞ്ചഭൂതാത്മകം ബ്രഹ്മം' എന്ന പേരിൽ പുസ്തക രൂപത്തിൽ സീയെല്ലെക്സ് ബുക്സ്, തളിപ്പറമ്പ്, കണ്ണൂർ  പ്രസിദ്ധീകരിച്ചിരിക്കുന്നു.


ഈ പുസ്തകത്തിന്‌ ഒരു അവതാരിക എഴുതിത്തരണമെന്ന എന്റെ അപേക്ഷ സ്വീകരിച്ച് അത് വളരെ ഭംഗിയായി ചെയ്തുതന്ന  ഷാജി സാറിനും (ഷാജി നായരമ്പലം), പുസ്തക പ്രസാധനത്തിന്റെ ആദ്യം മുതൽ അവസാനം വരെ ഉള്ള എല്ലാ ഉത്തരവാദിത്തങ്ങളും വളരെ ആത്മാർത്ഥതയോടും, ചിട്ടയായും, സമയബന്ധിതമായും  ചെയ്തുതന്ന  ലീല ടീച്ചറിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി ഞാൻ അറിയിക്കുന്നു.


പിന്നെ കവിതയ്ക്ക് ആസ്വാദന കുറിപ്പ് എഴുതിത്തന്ന,  ഞങ്ങളുടെ വഴികാട്ടിയും ഗുരുനാഥനുമായ സിറിയക് തോമസ്‌ സാറിനും,  എല്ലാ പ്രോത്സാഹനങ്ങളും തന്ന് എന്നെ എന്റെ പുറംതോടിനകത്തു നിന്ന് വെളിയിൽ വരാൻ സഹായിക്കുന്ന എന്റെ സ്കൂൾ പ്രിൻസിപൽ രവി തോമസ്‌ സാറിനും   എന്റെ നിറഞ്ഞ നന്ദിയും സ്നേഹവും. പിന്നെ എന്തിനും എനിക്ക് ധൈര്യവും തണലുമായിരിക്കുന്ന  എന്റെ  ഭർത്താവ് നവനീതകൃഷ്ണനും  എന്റെ  സ്നേഹം.

എന്റെ ബ്ലോഗ്‌ പോസ്റ്റുകൾക്ക് മുടക്കമില്ലാതെ, താമസമില്ലാതെ അഭിപ്രായം പറയുവാനും പ്രോത്സാഹിപ്പിക്കുവാനും ഉള്ള വലിയ മനസ്സ് കാണിക്കുന്ന സി.വി.തങ്കപ്പൻ സാർ, അജിത്‌ സർ, ഗിരീഷ്‌, മധുസൂദനൻ സർ  എന്നിവർക്കും എൻറെ നന്ദി. ബ്ലോഗിൽ സുഹൃത്തുക്കളായിട്ടുള്ള  മറ്റു 23 സുഹൃത്തുക്കൾക്കും ബ്ലോഗംഗങളല്ലാത്ത  വായനക്കാർക്കും ഒരുപാട് നന്ദി.

ഈ സന്തോഷം നിങ്ങളുമായി ഇവിടെ പങ്കു വയ്ക്കട്ടെ. നിങ്ങളുടെ സ്നേഹാനുഗ്രഹങ്ങൾ തുടർന്നും പ്രതീക്ഷിച്ചു  കൊണ്ട്

നന്ദിപൂർവ്വം

ഗിരിജ നവനീത് 


Book Review:
http://www.keralabookstore.com/SelectBook.do?prodId=3006

Saturday, July 19, 2014

"സ്ത്രീകളുടെ സ്വയം പ്രതിരോധത്തിന് കാപ്പിസ് സ്പ്രെ " !!!!!!!!!!!

"സ്ത്രീകളുടെ സ്വയം പ്രതിരോധത്തിന് കാപ്പിസ് സ്പ്രെ "

ഇന്നത്തെ മാതൃഭൂമി ദിനപ്പത്രത്തിലെ ഒന്നാം പേജിൽ കണ്ട വാർത്തയാണിത്‌.
ഈ വാർത്ത വായിച്ച് ചിരിക്കണോ കരയണോ ഭയക്കണോ എന്ത് വേണമെന്നറിയാതെ ഒരു നിമിഷം ഞാൻ അന്തിച്ച് ഇരുന്നുപോയി. ചിരി വന്നത്, രാജ്യത്തെ സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്താൻ നേതൃസ്ഥാനത്തിരിക്കുന്നവർ തല പുകഞ്ഞ് ഇത്രയതികം 'നൂതന ആശയങ്ങൾ' (!) ആവിഷ്കരിക്കുന്നല്ലോ എന്നോർത്തിട്ടാണ്. ആക്രമിക്കപ്പെടുന്ന സ്ത്രീ ഈ സ്പ്രേ ബാഗിൽ നിന്ന് എടുത്ത് അടിക്കുമ്പോൾ അക്രമിയുടെ കൈ മാങ്ങ പറിക്കാൻ പോകുമോ? ബോധം കെടുത്തുന്ന സ്പ്രേയുമായാണ് അക്രമികളിൽ പലരും ഇപ്പോൾ തന്നെ നടക്കുന്നത്. പിന്നെ ഇവിടെ സൂചിപ്പിച്ച സ്പ്രേ സ്ത്രീകൾക്ക് മാത്രം ഉപയോഗിക്കാൻ പാകത്തിൽ പ്രോഗ്രാം ചെയ്തിട്ടുണ്ടോ? ആണുങ്ങൾ തൊട്ടാൽ ഇത് പ്രവർത്തിക്കില്ലേ? ഇത്തരം സംശയങ്ങൾ ആണ് എന്നെ ചിരിപ്പിച്ചത്.
ഇനി കരയണമെന്നു തോന്നാനുള്ള കാരണം.
ഈ സ്പ്രേയുടെ വാർത്ത വായിച്ചപ്പോൾ ക്ഷുദ്രജീവികളെ തുരത്താൻ അടിക്കുന്ന കീടനാശിനികളെ ഓർമ വന്നു. ഒരു രാജ്യത്തെ ആണുങ്ങൾക്ക്അവരുടെ അധമ പ്രവർത്തികളും വികാരങ്ങളും സ്വയം നിയന്ത്രിക്കാൻ കഴിയാത്തതുകൊണ്ട് കീടങ്ങളെ ഓടിക്കുന്നത് പോലെ അവരെ കീടനാശിനി തളിച്ച് ഓടിക്കേണ്ടി വരുന്ന സ്ത്രീയുടെ അവസ്ഥ ഒർത്തിട്ട് കരച്ചിൽ വരാതിരിക്കുന്നതെങ്ങിനെ? മൂല്യബോധത്തോടെ സമൂഹത്തിൽ ജീവിക്കുന്ന പുരുഷന്മാർ ക്ഷമിക്കുക. നിങ്ങളെ കുറിച്ചല്ല ഈ പരാമർശം.
ഭീകരമായ കുറ്റകൃത്യങ്ങളെ പോലും എത്ര ബാലിശമായമായാണ് നമ്മുടെ നേതാക്കൾ സമീപിക്കുന്നത്.
കാര്യങ്ങൾ ഇങ്ങിനെയാണെങ്കിൽ പുരുഷനൊപ്പമോ അതിലും കുപ്രസിദ്ധമായോ ആയി കുറ്റകൃത്യങ്ങളിൽ പ്രതികളാകുന്ന സ്ത്രീകളെ തുരത്താനും സ്പ്രേ വേണമല്ലോ! രാജ്യത്ത് നടന്നിട്ടുള്ള സ്ത്രീ പീഡനങ്ങളിൽ പലതിലും സ്ത്രീകളാണ് പ്രധാന കണ്ണികൾ. അങ്ങിനെ വരുമ്പോൾ സ്ത്രീക്ക് പുരുഷനിൽ നിന്നും രക്ഷ എന്നതല്ല വിഷയം. ഇരകൾക്ക് അക്രമികളിൽ നിന്നുമാണ് രക്ഷ വേണ്ടത്. അക്രമി സ്ത്രീയും പുരുഷനും ആകാം. അവർക്കുള്ള ശിക്ഷ ഒരുപോലെയാണ് വേണ്ടത്.
സ്ത്രീ , പുരുഷൻ എന്ന് വേർ തിരിച്ചല്ല ഈ പ്രശ്നം കൈകാര്യം ചെയ്യേണ്ടത്. ഒരു സമൂഹം ഒന്നായി നിന്ന് പരിഹരിക്കേണ്ടതാണ് ഈ പ്രശ്നങ്ങൾ.
എവിടെയാണ് നമുക്ക് പിഴയ്ക്കുന്നത്?
ജനിക്കുമ്പോഴേ പ്രായപൂർത്തിയായവരായിട്ടല്ല ആരും ഭൂമിയിൽ അവതരിക്കുന്നത്. നിഷ്കളങ്കമായ ബാല്യവും കൌമാരവും എല്ലാം കടന്നാണ് ഓരോരുത്തരും വരുന്നത്. ഇതിനിടയിൽ എവിടെയാണ് പിഴയ്ക്കുന്നത്? തെറ്റുകളിലേ ക്കുള്ള വഴിത്തിരിവ് എവിടെ നിന്ന് തുടങ്ങുന്നു? അതിനു അനുകൂലമായിട്ടുള്ള സാഹചര്യങ്ങളാണ് ഒഴിവാക്കേണ്ടത്. ആ ഉത്തരവാദിത്തം പുരുഷന് മാത്രം ഉള്ളതാണോ? ബാല്യത്തിൽ ഒരു കുട്ടി, അത് ആണായാലും പെണ്ണായാലും കണ്ടു വളരേണ്ടത് അഛനും അമ്മയും അ ടങ്ങുന്ന കുടുംബാംഗങ്ങൾ അനുവർത്തിക്കുന്ന മൂല്യങ്ങളാണ്. അപ്പോൾ ഇവിടെ ഒന്നാമത്തെ വില്ലൻ ശിഥിലമായ കുടുംബ ബന്ധങ്ങളാണ്. കുടുംബനാഥന്റെ മദ്യപാനവും കുടുംബനാഥയുടെ അപഥ സഞ്ചാരവും ധനസമ്പാദനത്തിനുള്ള ആർത്തി മൂലം കുടുംബാംഗങ്ങൾ നടത്തുന്ന കള്ളത്തരങ്ങളും എല്ലാം ചേർന്ന് സംജാതമാകുന്ന അവസ്ഥ.
കുടുംബത്തിനു പുറത്തു വന്നാൽ പിന്നെ കുട്ടിയുടെ ലോകം വിദ്യാലയങ്ങളും കലാലയങ്ങളും ആണ്. അവിടെയും കുട്ടി മത്സരത്തിൻറെ നടുവിലാണ്. വിദ്യാർത്ഥികൾ ഗുരുതരമായ തെറ്റ് ചെയ്‌താൽ പോലും ശിക്ഷിക്കാൻ അധ്യാപകർക്ക് ഇന്ന് ഭയമാണ്. പണ്ട് മക്കളുടെ ഗുരുക്കന്മാരെ എത്ര ബഹുമാനത്തോടെയാണ് മാതാപിതാക്കൾ കണ്ടിരുന്നത്. ഇന്ന് തന്റെയും കുട്ടിയുടെയും ആജന്മശത്രുവാണ് കുട്ടിയുടെ അദ്ധ്യാപകൻ എന്ന മുൻവിധിയോടെയാണ് പല മാതാപിതാക്കളും പെരുമാറുന്നത്. ഫലം, കുട്ടിയിൽ സംശയകരമായ എന്ത് മാറ്റങ്ങൾ കണ്ടാലും ഭൂരിപക്ഷം അധ്യാപകരും കണ്ടില്ലെന്നു നടിക്കുന്നു. എന്തിനു വെറുതെ പൊല്ലാപ്പിനു പോകുന്നു എന്ന് അവർ ചിന്തിക്കുന്നതിനു ആരാണ് ഉത്തരവാദി? അങ്ങിനെ വേണ്ട സമയത്ത് വേണ്ടപ്പെട്ടവർ പലതും അറിയാതെ പോകുന്നത് കൊണ്ട് കുട്ടികൾ തെറ്റിൽ നിന്ന് തെറ്റിലേക്ക് വീണുകൊണ്ടിരിക്കുന്നു. ഇവിടെ മാതാപിതാക്കളും അധ്യാപകരും ഒരുപോലെ കുറ്റക്കാരാകുന്നു.
മതാചാര്യന്മാർക്കും ഇതിൽ വലിയ ഒരു പങ്കുണ്ട്. എല്ലാ മതങ്ങളും പരസ്പരം ബഹുമാനിക്കാനാണ് പറഞ്ഞിട്ടുള്ളത്. ഇന്നത്തെ മതാചാര്യന്മാർ സമൂഹത്തിലേയ്ക്ക് അഴിച്ചുവിടുന്ന സ്പർദ്ദയും, അസഹിഷ്ണുതയും, മതതീവ്രവാദവും ഒരു നാടിനെ ചുട്ടെരിക്കാൻ ശേഷിയുള്ളതാണ്. തലമുറകൾക്ക് ശരിയായ മൂല്യങ്ങൾ പകർന്നുകൊടുക്കുന്നതിൽ പരാജയപ്പെട്ട ഇവർക്കും ഈ മൂല്യച്യുതികളിൽ ഉത്തരവാദിത്തമുണ്ട്.
ഇങ്ങിനെ ആരാലും തിരുത്തപ്പെടാത്ത തെറ്റുകളുമായി സമൂഹത്തിലേ ക്കിറങ്ങുന്ന പ്രായപൂർത്തിയായ ഒരു വ്യക്തിയെ സമൂഹത്തിനു മുഴുവൻ അപകടകാരിയായ ഒരാളാക്കി മാറ്റുന്നതിനു വേണ്ട എല്ലാ ഘടകങ്ങളും അളവിൽ കൂടുതൽ ഉള്ളതാണ് നമ്മുടെ നീതിന്യായ വ്യവസ്ഥ. സാമം ഭേദ്യം ദണ്ഡം എന്നൊരു ചൊല്ലുണ്ട്. സാമവും ഭേദ്യവും വേണ്ട കാലങളിൽ സംഭവിച്ചില്ലെങ്കിൽ പിന്നെ ദണ്ഡം തന്നെയേ രക്ഷയുള്ളൂ. അവിടെയാണ് നമ്മുടെ നിയമനിർമ്മാണത്തിന്റെ അപാകതകൾ മുഴച്ചു നില്ക്കുന്നത്. എത്ര അപരാധികൾ രക്ഷ പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന് നമ്മുടെ നീതിപീഠങ്ങൾ ഉത്ഘോഷിക്കുന്നു. നീതി നടപ്പാക്കുന്നതിലെ പാകപ്പിഴ കൊണ്ട് ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത് എന്ന ഉദ്ദേശത്തോടെയുള്ള ഈ വാക്കുകൾക്ക് ഇന്ന് 'എത്ര അപരാധികൾ രക്ഷ പെട്ടാലും ഒരു നിരപരാധി പോലും രക്ഷപെടരുത്' എന്ന നില വന്നിരിക്കുന്നു. കുടുംബത്തിനും അധ്യാപകർക്കും മതാചാര്യന്മാർക്കും നേർവഴിക്കു നടത്താൻ കഴിയാത്ത ഒരു വ്യക്തിക്ക് തന്റെ കുറ്റവാസനയെ നിയന്ത്രിക്കാൻ ഉള്ള അവസാനത്തെ മരുന്നാണ് നിയമനിഷേധത്തിനു കിട്ടാവുന്ന കടുത്ത ശിക്ഷയെ കുറിച്ചുള്ള ഭയം.നമ്മുടെ നാട്ടിൽ ഏതു കുറ്റവാളിക്കാണ് ആ പേടിയുള്ളത്? അങ്ങിനെ കുറ്റവാളികളെ ഭയപ്പെടുത്തുന്ന ഏതു നിയമമാണ് നമുക്കുള്ളത്? മറിച്ച് നന്നാവാൻ സ്വയം തീരുമാനിച്ച കുറ്റവാളിയെ പോലും വീണ്ടും വീണ്ടും കുറ്റകൃത്യങ്ങളിലേയ്ക്ക് വീഴ്ത്തുന്ന സാഹചര്യങ്ങളാണ് നമുക്കുള്ളത്.
അതുകൊണ്ട് ഇനിയെങ്കിലും പ്രശനപരിഹാരമാണ് നമുക്ക് വേണ്ടത് എങ്കിൽ അതിനു വേണ്ടത് കല്യാണ പ്രായം കുറയ്ക്കലോ, ആണുങ്ങളെ തുരത്തുന്ന സ്പ്രേയോ ഒന്നുമല്ല. സ്വയം തിരുത്താനുള്ള ഒരു സ്പ്രേ ആണ്.ഓരോരുത്തരും അവരവരുടെ ചിന്തകളിലേ യ്ക്ക് മൂല്യബോധത്തിന്റെ സ്പ്രേ അടിക്കുക. അതിന്റെ സുഗന്ധം അടുത്ത തലമുറയിലേയ്ക്ക് പകരുക. നിയമസഭകളിൽ ഘോരഘോരം പോരടിക്കുന്ന നിയമനിർമ്മാതാക്കൾ ജനനന്മയ്ക്കുതകുന്ന നിയമങ്ങൾ നിർമിക്കുകയും തങ്ങൾ നിർമ്മിച്ചു വിടുന്ന നിയമങ്ങളിലെ പഴുതുകൾ കാലാകാലങ്ങളിൽ അടയ്ക്കുകയും ചെയ്യുക.