Followers

Monday, April 15, 2019

വിഷുക്കതിർ





















കണ്ണനാമുണ്ണിക്കിടാവിന്നരയിലെ
കൊഞ്ചിക്കിലുങ്ങുന്ന പൊന്നരഞ്ഞാണം 
കണ്ണഞ്ചിടും മഞ്ഞമുത്തണിക്കൊന്നമേൽ  
ഞാലുന്നു മേടമുറ്റം നിറഞ്ഞങ്ങനെ!
മഞ്ഞത്തുകിൽ ചുറ്റി നിൽക്കുന്ന കണ്ണനെ 
ഉൾക്കണ്ണിലെന്നും കണി കണ്ടുണരുവാൻ 
ഭാഗ്യമേകീടുന്ന പൊന്നിൻ വിഷുക്കണി 
കണ്ടിന്നുണരുവാൻ കണ്ണേ തുണയ്ക്കണം!

മണ്ണിൽ കുളിർമണിത്തുള്ളികളായ് മഴ-
വന്നെത്തുവാൻ മനം വെമ്പുന്ന വേനലിൽ 
പൊന്നുരുകും പവൻ മിന്നും കുലകൾ മെയ് 
മൂടിയെങ്ങും കർണ്ണികാരം ഒരുങ്ങവേ  
പീതാംബരം ചുറ്റി നിൽക്കുന്ന ഭൂമിയും 
മഞ്ഞത്തുകിൽ ചാർത്തിടും മേഘവർണ്ണനും  
ഒന്നിച്ചു നൃത്തമാടും വിഷുക്കാലമീ 
മണ്ണിനും വിണ്ണിനുമേകുന്നു പൊൻകണി! 


എങ്ങോ വിളഞ്ഞൊരു നെന്മണിയീ വിഷു-
സദ്യയ്‌ക്കമൃതായ്  വിളമ്പുന്ന വേളയിൽ 
നാടിനാകെയന്നമൂട്ടുവാൻ മണ്ണിതിൽ 
വേലയെടുക്കുവോർക്കൊക്കെയും വന്ദനം! 
വിത്തു വിതച്ചു വർഷം  വരാൻ  കാത്തിടും 
കർഷകർക്കൊക്കെയും  നേരുന്നു നന്മകൾ!  
നിങ്ങൾക്കു പൊൻവിളക്കിൻ മുന്നിൽ നാക്കില- 
യിട്ടു വിളമ്പുന്നുവെൻ വിഷുസദ്യ ഞാൻ...

Sunday, April 14, 2019

നിമജ്ജനം


2018 ആഗസ്റ്റിലെ 'ജലവിപ്ലവം' ഒലിപ്പിച്ചുകൊണ്ടുപോയ ഞങ്ങളുടെ കൃഷ്ണൻ...  ചെറുപ്പം മുതൽ ഞങ്ങൾ വളർന്ന വീട്ടിൽ ആർക്കു മുന്നിലാണോ അമ്മ വർഷം തോറും കണിയൊരുക്കിയിരുന്നത് ആ  കൃഷ്ണനെ ഓർക്കാതെ ഈ വിഷു കടന്നുപോകില്ല. ഉറങ്ങിയെഴുന്നേറ്റാൽ ആ  കൃഷ്ണവിഗ്രഹത്തിനു മുന്നിൽ കൈ കൂപ്പിയ ശേഷം മാത്രം മറ്റു ദിനചര്യകളിലേയ്ക്ക് കിടന്നിരുന്ന ഞങ്ങൾക്ക് ഈ വിഷുവിന് കണി വയ്ക്കാൻ ഞങ്ങളോടൊപ്പം ആ കൃഷ്ണവിഗ്രഹമില്ല, ഒപ്പം അച്ഛനും. പകരം പുതിയ കൃഷ്ണവിഗ്രഹം വന്നു, അച്ഛൻറെ ഛായാചിത്രവും...എങ്കിലും എൻറെ കൃഷ്ണാ...




പണ്ടു ദ്വാരകയാഴിയിൽ
പൂണ്ടുപോയതു പോലെയോ
നാലു നാളുകൾ നീരിൽ നീ
ആണ്ടു പോയതു മൗനമായ്?!
ഇട്ടുപോയവരെത്തിര -
ഞ്ഞുറ്റു നോക്കിയിരുന്നുവോ?
മൃത്യു പോലെ തണുത്തുവോ 
തനു താങ്ങിനിന്നൊരു ഭിത്തികൾ? 
മഞ്ഞു പോലെ കുതിർന്നുവോ? 
നീ മെല്ലെമെല്ലെയലിഞ്ഞുവോ?

നീരു വറ്റിയ വേളയിൽ
ചേറു പൂണ്ട നിലത്തു നിൻ
പാദമറ്റു കിടന്നൊരാ
കാഴ്ചയെങ്ങനെ മാഞ്ഞിടും?
കണ്ണടച്ചു നിനച്ചിടും
നേരമെന്നുടെ മുന്നിൽ വ-
ന്നിന്നുമെന്നെ മയക്കിടും
നിൻറെ കള്ളമൃദുസ്മിതം!!

Tuesday, April 2, 2019

--- കളിമ്പക്കാലം ---

Get a bigger font by clicking the following link 





കളിമ്പക്കാലം 

[അവധിക്കാലമായി. പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, ഞെക്കുയന്ത്രങ്ങളിൽ തല പൂഴ്ത്തി ഈ അവധിക്കാലവും പാഴാക്കല്ലേ. ഉറങ്ങിയുറങ്ങിയുറങ്ങി നേരം മുഴുവൻ കളയല്ലേ. ബാല്യകാലത്തെ കളങ്കമില്ലാത്ത ഓർമ്മകൾ ഒരു ജീവിതകാലത്തേയ്ക്കു മുഴുവനുതകുന്ന മൂല്യമേറിയ ഇന്ധനമാണ്. അതുകൊണ്ട് ആരും മുറിയടച്ച് അകത്തിരുന്ന് ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ബട്ടണുകളിൽ താളം പിടിക്കാതെ പുറത്തിറങ്ങി പ്രകൃതിയ്‌ക്കൊപ്പം താളം പിടിക്കുക. കഴിഞ്ഞുപോയാൽ ഒരിക്കലും തിരിച്ചുകിട്ടാത്ത നിങ്ങളുടെ ബാല്യം ധന്യമാക്കുക!] 

-------------------------------------------------------------------------

കാലമായ്, ഉല്ലാസകാലമായി 
വിദ്യാലയങ്ങൾക്കവധിയായി 
കുഞ്ഞുങ്ങളാർപ്പുവിളികളുമായ
തുള്ളിത്തിമർത്തിടാനോടിവായോ!

രാവിലെ ജാലകപ്പാളി നീക്കി 
സൂര്യനെ നോക്കിച്ചിരിച്ചിടേണം, 
ഉള്ളലിഞ്ഞപ്പൊഴാ സൂര്യദേവൻ 
താപമാനം തെല്ലു താഴ്ത്തിടേണം!

മൂളിവരുന്നൊരു വണ്ടിനൊപ്പം 
പൂക്കളെക്കാണുവാൻ പോയിടേണം, 
തുമ്പികൾ തെന്നിപ്പറന്നുപോകും 
പിന്നാലെ പോയ് കൂട്ടു കൂടിടേണം, 
ചിത്രശലഭങ്ങളെപ്പകർത്താൻ 

ചായങ്ങളൊക്കെക്കരുതിടേണം, 
വീട്ടുതൊടിയിലെപ്പൂവനിയിൽ 
പൂവെത്ര? മൊട്ടെത്ര?യെണ്ണിടേണം! 
പൂവിത്തുകൾ കൂട്ടിവച്ചൊരുനാൾ 
മണ്ണിൽ വിതച്ചു കൺ നട്ടിടേണം, 
വിത്തിൻ പുറംതൊലി തൊപ്പിയാക്കി 
കുഞ്ഞുമുളകളുയർന്നിടുമ്പോൾ 
'കണ്ടുവോ കണ്ടുവോ കൂട്ടരേ'യെ-
ന്നുച്ചത്തിലാർത്തുല്ലസിച്ചിടേണം! 

തൊട്ടാൽ ചുരുളുന്നൊരട്ടവണ്ടി-
യ്ക്കെത്ര കാലെന്നെണ്ണിനോക്കിടേണം! 
കുഞ്ഞുകിളികൾ തൻ ദാഹമാറ്റാൻ 
കണ്ണൻചിരട്ടയിൽ നീർ നൽകണം.

തേക്കുപൂക്കാവടി നൃത്തമാടും 
തേക്കിലപ്പന്തൽക്കുടയ്ക്കിടയിൽ 
പോക്കുവെയിൽ വന്നു ചാഞ്ഞിടുമ്പോൾ 
ചേക്കേറിടാനെത്തിടും കിളികൾ 
ചൊല്ലും കലപില കേട്ടിടേണം.

രാത്രി നിലാവിൽ നിഴൽ വരയ്ക്കും 
വൃക്ഷങ്ങളൊത്തു കാറ്റേറ്റിടേണം 
നക്ഷത്രമുല്ലകൾ പൂത്തുനിൽക്കും 
വാനവും ഭൂമിയും കണ്ടിടേണം. 

മഞ്ഞമുത്തുമണിമാലകളാൽ 
കൊന്ന തൻ മെയ്യാകെ മൂടിടുമ്പോൾ 
പൊന്നുംവിഷുക്കണി കാണുവാനായ് 
ഇത്തിരി മുത്തു കടം തരുവാൻ 
കർണ്ണികാരത്തോടു ചൊല്ലിടേണം.

മീനമാസത്തിലെ ചൂടു പോയി, 
പൊന്നിടവപ്പാതി വന്നണഞ്ഞാൽ 
വഞ്ചിപ്പണിക്കുള്ള കാലമാകും; 
വഞ്ചിയുണ്ടാക്കാൻ പഠിച്ചിടേണം 
പത്രക്കടലാസുതോണികളാൽ 
മുറ്റത്തു വള്ളമിറക്കിടേണം.

വാരമെടുത്തമ്മ നട്ട കടുംകരി-
നീലമണിപ്പയർവള്ളികളിൽ 
തൂങ്ങിയാടും പയർ നുള്ളുവാനായ് 
അമ്മയ്ക്കു കൂട്ടൊന്നു പോയിടേണം, 
ഊതനിറത്തിൽപ്പരന്നുനിൽക്കും 
ചീരത്തടങ്ങൾ നനച്ചിടേണം, 
അച്ഛനോടൊത്തു പറമ്പു നീളേ 
വേലയെടുക്കുവാൻ കൂടിടേണം.

അമ്മൂമ്മമാരെയാ സീരിയലിൻ 
മുന്നിൽ നിന്നും പിടി കൂടിടേണം; 
നല്ല പഴഞ്ചൊല്ലുകൾ രസമായ് 
ചൊല്ലാനവരോടു കൊഞ്ചിടേണം, 
ചർച്ചകൾ കണ്ടു വെറുത്തിരിക്കും 
മുത്തച്ഛനേയും വിളിച്ചിടേണം; 
മുറ്റത്തെ മാങ്കൊമ്പിലാടുവാനായ് 
ഊഞ്ഞാലു കെട്ടിത്തരാൻ ചൊല്ലണം...

അങ്ങനെയോർമ്മയിലോരായിരം
ബാല്യചിത്രങ്ങൾ നിറച്ചിടേണം!! 
മാസങ്ങൾ രണ്ടു കഴിഞ്ഞിടുമ്പോൾ 
തോടും പുഴയും നിറഞ്ഞിടുമ്പോൾ 
പുസ്തകക്കെട്ടും കുടയുമായി 
വീണ്ടും പഠിക്കുവാൻ പോയിടേണം.

കാലം പറന്നുപറന്നു പോകും 
ദേഹം വളർന്നുവളർന്നു പോകും 
കുട്ടിത്തരങ്ങൾ മറന്നുപോകും 
പിന്നെക്കൊതിച്ചിട്ടു കാര്യമുണ്ടോ? 
വെക്കം കിടാങ്ങളിറങ്ങിവായോ, 
തുള്ളിത്തിമർത്തിടാനോടിവായോ!

***********************