Followers

Sunday, July 21, 2019

കാലം തളിർത്തുപൂത്തുപൊഴിയുന്ന കാവുകൾ





visit https://www.youtube.com/watch?v=3th2CaO1gkk&feature=youtu.be

കൊല്ലവർഷം 1194, കർക്കിടകം 1,
ഉത്രാടം നക്ഷത്രം 
2019 ആഗസ്ത് 17 

കൃത്യം എത്ര വർഷത്തെ പഴക്കമുണ്ടെന്ന് അറിയില്ലെങ്കിലും ഇരുന്നൂറു വത്സരങ്ങളടുത്തു പ്രായമുണ്ട് അമ്മയുടെ തറവാട്ടിലെ ഈ സർപ്പക്കാവിന് എന്നറിയാം. സർപ്പക്കാവുകൾ കണ്ടുവളർന്നവർക്കും  കാവിനുള്ളിലെ  ഓരോ വൃക്ഷവും തളിർക്കുന്നതും പൂക്കുന്നതും കൊഴിയുന്നതുമായ കാലങ്ങളും ആ കാലത്തിനുണ്ടാകുന്ന ചാക്രികമായ ഭാവഭേദങ്ങളും അതിലൂടെ ഈ മഹാപ്രപഞ്ചപ്രകൃതിയെത്തന്നെയും ഹൃദിസ്ഥമാക്കാൻ ശ്രമിച്ചവർക്കും  കാവിലെ മണ്ണിൽ വീഴുന്ന കരിയിലകൾ തീർത്ത സുഖകരമായ തണുപ്പിൽ, ആരും ഉപദ്രവിക്കാത്ത സുരക്ഷിതവലയത്തിൽ പരമാവധി ആരുടേയും കണ്ണിൽപ്പെടാതെ  ഇഴഞ്ഞുനടക്കുന്ന  വലുതും ചെറുതുമായ പാമ്പുകളും മറ്റിഴജന്തുക്കളും 
ഒട്ടനവധി പക്ഷികളുമെല്ലാം ചേർന്ന ആ  മഹാജൈവവൈവിധ്യം നിറഞ്ഞ ആവാസവ്യവസ്ഥയെ  അത്യധികം ആദരവോടെ, സ്നേഹത്തോടെ പവിത്രമായ കരുതലോടെ നെഞ്ചേറ്റിയവർക്കുമൊക്കെ അറിവും അനുഭവവുമുണ്ടാകും ഇത്തരം സർപ്പക്കാവുകളിൽ നിന്നു നമ്മിലേക്കു പ്രവഹിക്കുന്ന പ്രകൃതിദത്തവും അനുകൂലവുമായ  ഊർജ്ജം എത്രത്തോളമാണെന്ന്.  നമ്മൾ വസിക്കുന്ന പുരയിടത്തിൻറെ ചെറിയൊരു ഭാഗം ഭൂമിയിലെ മറ്റു ജീവജാലങ്ങൾക്കു സ്വതന്ത്രമായി ജീവിക്കാൻ കരുതിവയ്ക്കുക എന്ന സദ് മനോഭാവത്തെ  കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും വളർന്നവരാണ് കേരളീയരിൽ ഭൂരിപക്ഷം പേരും. 
കേരളത്തിലെ പഴയ തറവാടുകളിലും ക്ഷേത്രങ്ങളിലും അങ്ങോളമിങ്ങോളമുണ്ടായിരുന്ന  
സർപ്പക്കാവുകൾ ഭൂമിയിലെ അന്തരീക്ഷത്തിൻ്റെ താപനില നിയന്ത്രിക്കുന്നതിൽ  വലിയ പങ്കു വഹിച്ചിട്ടുണ്ട്. കാവ് എന്ന സങ്കൽപ്പവും കാവുകളുമായി ബന്ധപ്പെട്ടു നിലനിന്നിരുന്ന ആചാരങ്ങളും എല്ലാം തന്നെ സമസ്തപ്രകൃതിയുടേയും നന്മയെ കരുതിയുള്ളതായിരുന്നു. സർവ്വചരാചരങ്ങളും ഭൂമിയുടെ അവകാശികൾ ആണെന്നും അവയ്‌ക്കെല്ലാം അവരവരുടേതായ ആവാസവ്യവസ്ഥ ഉണ്ടെന്നും ആ ആവാസവ്യവസ്ഥകൾ ഏറെ കരുതലോടെ പരിപാലിക്കാനുള്ളതാണെന്നുമുള്ള പ്രകൃതിയുടെ അലിഖിതനിയമത്തിനെ ഭക്തി,യുക്തിപൂർവ്വം പരിപാലിക്കാൻ തലമുറകളെ പഠിപ്പിച്ച പ്രകൃതിപാഠപുസ്തകങ്ങളാണ് കാവുകൾ.  ചുറ്റുപാടുമുള്ള ജീവജാലങ്ങൾ സന്തോഷിച്ചാൽ ആ സന്തോഷം പ്രവഹിക്കുക നമ്മിലേയ്ക്കുകൂടിയായിരിക്കുമെന്ന അറിവ് ഈ കാവുകൾ വിഭാവനം  ചെയ്ത
പൂർവ്വികർക്കുണ്ടായിരുന്നു.  നമുക്കിന്നില്ലതായിപ്പോയതും ആ സദ് ഭാവന തന്നെ. ഇന്നു നമ്മൾ  അവനവനു മാത്രം അനുഭവിക്കാൻ കഴിയുന്ന ഏതോ സാങ്കൽപ്പികസന്തോഷത്തെ കണ്ടെത്താനുള്ള തത്രപ്പാടിലാണ്‌. കാവുകളെ വേണ്ടപോലെ നോക്കിനടത്താൻ അറിവും അനുഭവവും താൽപ്പര്യവും ഉള്ള വ്യക്തികൾ തറവാടുകളിൽ ഇല്ലാതായപ്പോൾ പല കാവുകളും  കാലാന്തരത്തിൽ അന്യം നിന്നുപോയി. ചിലർ ക്ഷമാപണത്തോടെ ആചാരപൂർവ്വം അവയിലെ ശക്തിയെ നാഗക്ഷേത്രങ്ങളിലേയ്ക്ക് ആവാഹിച്ചുമാറ്റി, കാവു നോക്കിനടത്തുക എന്ന ഏറെ പവിത്രമായി ചെയ്യേണ്ട ഉത്തരവാദിത്തത്തിൽനിന്നും ഒഴിവായി. മറ്റുചിലർ ഭക്തിയും യുക്തിയും കുറ്റബോധവുമില്ലാതെ അവയെ വെട്ടിനശിപ്പിച്ച് അവിടം വാണിജ്യപരമായി ലാഭമുള്ള കാര്യങ്ങൾക്കും മറ്റുമായി ഉപയോഗപ്പെടുത്തി.  പ്രകൃതിയുടെ നന്മയോർത്താണെങ്കിൽ  ഇതിൽ ആദ്യം പറഞ്ഞ പ്രവർത്തിയ്ക്കു രണ്ടാമതു പറഞ്ഞ പ്രവൃത്തിയിൽ നിന്നും ഭേദമായി ഒന്നും സംഭാവന ചെയ്യാനില്ല. കാവ് അന്യം നിന്നതിനു കാരണക്കാരനാകുക എന്ന മനസികവ്യഥയിൽ നിന്നു ഒരു ആശ്വാസം ലഭിക്കാൻ ആദ്യം പറഞ്ഞ പ്രവൃത്തിയ്ക്കു ഒരു പരിധി വരെ കഴിഞ്ഞേക്കും എന്നുമാത്രം.

നമ്മുടെ നാടിൻ്റെ പരിസ്ഥിതിയ്ക്കും പരിതഃസ്ഥിതിയ്ക്കും ദോഷം ചെയ്യുന്ന പരിഷ്‌കാരങ്ങളും വ്യവസായങ്ങളുംകൊണ്ട് പ്രകൃതി വീർപ്പുമുട്ടുമ്പോഴും വളരെ ആദരവോടെ പരിപാലിച്ചുപോരുന്ന കാവുകളും കുളങ്ങളും  ഇന്നും കേരളത്തിൽ ധാരാളമുണ്ട് എന്നത് ആശ്വാസകരമാണ്. അത്തരത്തിൽ പരിപാലിക്കപ്പെട്ടുപോരുന്ന കാവുകളുൾപ്പെടെയുള്ള പ്രകൃതിയുടെ ശേഷിച്ച ഊർജ്ജസ്രോതസ്സുകളെങ്കിലും നശിപ്പിക്കപ്പെടാതെ എക്കാലത്തേയും തലമുറകൾക്കുവേണ്ടി  ഭൂമിയിൽ  നിലനിർത്തണേ  എന്ന ഒരേയൊരു പ്രാർത്ഥനയോടെ, മണ്ണിലേയ്ക്കു തുള്ളിയ്‌ക്കൊരുകുടം എന്നപോലെ ജീവജലം വർഷിച്ചിറങ്ങുന്ന  കർക്കടകമാസത്തിലെ ഒന്നാംതീയതി, ബ്രാഹ്മമുഹൂർത്തതിനു മുമ്പ് നടന്ന ഭാഗികമായ ചന്ദ്രഗ്രഹണത്തിനും സാക്ഷ്യം വഹിച്ചുനിൽക്കുന്ന   ഈ സർപ്പക്കാവിനു മുന്നിലെ കൽച്ചെരാതിൽ എൻ്റെ ജന്മനക്ഷത്രം കൂടിയായ ഇന്ന് ഇതാ ഒരു തിരി തെളിയിക്കുന്നു. മനുഷ്യശക്തിയ്ക്കും പ്രവചനങ്ങൾക്കും അതീതമായ പ്രകൃതിശക്തികളോടുള്ള  വിശ്വാസവും ആദരവും ഒരു അന്ധവിശ്വാസിയുടെ ലക്ഷണമാണെങ്കിൽ...അതെ, ഞാനും കറ കളഞ്ഞ  ഒരന്ധവിശ്വാസിയാണ്!   

अधारयतं पृथिवीमुत द्यां मित्रराजाना वरुणा महोभिः ।
वर्धयतमोषधिः पिन्वतं गा अव वृष्टिं सृजतं जीरदानू ॥
                                                             -Rig Vedam  5. 62. 3 

[O Mitra-Varuna, you who are the kings, hold the Earth and Heaven(dyulokam) by your might; You (i.e. your Cosmic Order) are the prompt givers (of the gifts of Nature to man) - you make the vegetation grow, you make the cattle flourish and you make the rains shower downwards.]      

സർപ്പക്കാവിൻ്റെ ദൃശ്യങ്ങൾ  
https://www.youtube.com/watch?v=3th2CaO1gkk&feature=youtu.be

Sunday, July 14, 2019

ക്ഷേത്രങ്ങളിലൂടെ...

14-07-2019
അവധിക്കാലത്തു നാട്ടിലെത്തുമ്പോൾ സ്ഥിരമായി സന്ദർശിക്കുന്ന ക്ഷേത്രങ്ങളുടെ ഒരു പട്ടിക പ്രത്യേകമുണ്ട്. എന്നാൽ  ആ പട്ടികയ്ക്കു പുറമേ, ആഢംബരങ്ങളിലും വാണിജ്യവൽക്കരണത്തിൻ്റെ
കെട്ടുകാഴ്ചകളിലും മുങ്ങിപ്പോകാത്ത, തിക്കും തിരക്കും ബഹളവുമൊഴിഞ്ഞ്  സമാധാനം കളിയാടുന്ന ക്ഷേത്രങ്ങൾ തേടിപ്പോയി അവിടുത്തെ ഗാംഭീര്യം തുളുമ്പുന്ന നിശ്ശബ്ദതയും നൈർമല്യവും പറ്റാവുന്നിടത്തോളം അകത്താക്കുക എന്നതിനേക്കാൾ ആനന്ദകരമായി മറ്റൊന്നുമില്ല.
ഉളിയന്നൂർ മഹാദേവക്ഷേത്രം 















അത്തരമൊരു ക്ഷേത്രദർശനമായിരുന്നു  ഇന്നു ഉളിയന്നൂർ മഹാദേവക്ഷേത്രദർശനത്തിലൂടെ സാധ്യമായത്.















പറയി പെറ്റ പന്തിരുകുലത്തിലെ പതിനൊന്നാ-
മനായി കരുതിപ്പോരുന്ന പെരുന്തച്ചൻ്റെ
തച്ചുശാസ്ത്ര-
വൈദഗ്ദ്ധ്യ-
ത്തിൻ്റെ

ഉത്തമദൃഷ്ടാന്തമാണ്  അദ്ദേഹം നിർമ്മിച്ച
ഉളിയന്നൂർ
മഹാദേവക്ഷേത്രം.
അദ്ദേഹത്തിൻ്റെ  ജന്മംകൊണ്ടു
കൂടി

പ്രസിദ്ധിയാർജ്ജിച്ച ദേശമാണ് ഉളിയന്നൂർ.  ആലുവാ പെരിയാർ രണ്ടു കൈവഴികളായി
പിരിഞ്ഞതിനിടയിലുള്ള സ്ഥലത്തു  രൂപപ്പെട്ട  ഒരു ചെറിയ ദ്വീപാണ് കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽപ്പെട്ട  ഈ ചെറിയ ഗ്രാമം.  നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്
ഉളിയന്നൂർ മഹാദേവക്ഷേത്രം. വൃത്താകാരമാണ് ഇവിടുത്തെ ശ്രീകോവിൽ. 
കിഴക്കോട്ടു ദർശനമായി പരമശിവനും പടിഞ്ഞാട്ടു ദർശനമായി പർവ്വതീദേവിയും ദേശത്തെ മുഴുവൻ അനുഗ്രഹിച്ചുകൊണ്ട് ഈ ക്ഷേത്രത്തിൽ വിളങ്ങുന്നു.  നാലമ്പലത്തിനകത്തു കടക്കാതെ  വെളിയിൽ നിന്നു നോക്കിയാൽ ഭഗവാൻറെ വിഗ്രഹവും വിളക്കും ഒന്നും  ദർശിക്കാൻ കഴിയില്ല. അത്തരത്തിലാണു
കിഴക്കേ നടയ്ക്കലേക്കു കടക്കുന്നിടത്തെ  
വാതിൽ മുഴുവൻ  മറച്ചുകൊണ്ടു വലിയ ബലിക്കല്ലു സ്ഥിതി ചെയ്യുന്നത്.  ശ്രീകോവിലിൻറെ വൃത്തകൂമ്പാരസമാനമായ മേൽക്കൂരയിൽ പാകിയിരിക്കുന്ന ത്രികോണാകൃതിയിലുള്ള
ഓടുകൾ 
ക്ഷേത്രനിർമ്മിതിയുടെ ഭംഗി ഒന്നുകൂടി
വർദ്ധിപ്പിക്കുന്നുണ്ട്.  കേരളത്തിലെ പ്രാചീനങ്ങളായ ക്ഷേത്രങ്ങളിലാണ് പൊതുവേ ഇത്തരത്തിലെ ഓടു പാകിയതും 
വൃത്താകാരവുമായ 
ശ്രീകോവിലുകൾ കണ്ടിട്ടുള്ളത്. 


പരിഷ്‌കാരം മൂത്തു ടൈലുകൾ പാകി
ഭൂമിയുടെ വായടച്ചിട്ടില്ലാത്ത ക്ഷേത്രമുറ്റം 



പടിഞ്ഞാറേ നട വഴി പുറത്തേയ്ക്ക് 
മാടത്തിലപ്പൻ 
ഈ ക്ഷേത്രത്തിൽ നിന്നും അല്പം കാൽനടയായി പോകാവുന്ന  ദൂരമേയുള്ളൂ മാടത്തിലപ്പൻ ക്ഷേത്രത്തിലേയ്ക്ക്. ഇതായിരുന്നത്രേ  ഉളിയന്നൂരിൽ ആദ്യമുണ്ടായിരുന്ന ശിവക്ഷേത്രം. മഹാദേവക്ഷേത്രം പിന്നീടു  പണി കഴിപ്പിച്ചതാണ്.  മാടത്തിലപ്പൻ്റെ പ്രതിഷ്ഠ  ഏതാണ്ട് പത്തടിയ്ക്കു
മുകളിൽ പൊക്കമുള്ള,  വളരെ പഴക്കം ചെന്ന ഒരു ചെങ്കൽത്തറയ്ക്കു മുകളിലെ  നാൽച്ചുമരിനുള്ളിലാണ്  സ്ഥിതി ചെയ്യുന്നത്.  അതിനു മുന്നിലെ അഴിവാതിലിലൂടെ മാടത്തിലപ്പനെ കണ്ടുതൊഴാം.  മുകളിലേയ്ക്കു കയറാൻ  തറയ്ക്കിരുവശവുമായി പടവുകൾ കാണാമെങ്കിലും ഭക്തർ മുകളിലേയ്ക്കു കയറാതെ താഴെനിന്നു വേണം തൊഴാൻ. ഈ ചെങ്കൽത്തറയും അതിനു മുകളിൽ മാടത്തിലപ്പൻ വാഴുന്ന നാൽച്ചുമരും
പണ്ടിവിടെയുണ്ടായിരുന്ന
ക്ഷേത്രത്തിൻറെ ഇപ്പോഴും നശിക്കാത്ത അവശേഷിപ്പായിരിക്കണം. മാടത്തിലപ്പൻ പ്രതിഷ്ഠയുടെ താഴെ ഇടതുവശത്തായി ഒരു  സ്വയംഭൂഗണപതി കൂടി ഇവിടെയുണ്ട്. 

കടുങ്ങല്ലൂർ ശ്രീനരസിംഹസ്വാമിക്ഷേത്രം 

കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ തന്നെയുള്ള പ്രശസ്തവും ഗാംഭീര്യമാർന്നതുമായ
മറ്റൊരു ക്ഷേത്രമാണ് കടുങ്ങല്ലൂർത്തേവരായ
ശ്രീനരസിംഹമൂർത്തിയുടെ ക്ഷേത്രം.
ക്ഷേത്രകവാടം (പടിഞ്ഞാറേ നട)
വിശാലമായ നാലമ്പലത്തിൻ്റെ മധ്യത്തിലുള്ള  വൃത്താകാരമായ
ശ്രീകോവിലിൻ്റെ നിർമ്മിതി ഏതാണ്ട് ഉളിയന്നൂർ ക്ഷേത്രത്തിനോടു സമാനമായ രീതിയിൽ തന്നെയാണ്. ഉളിയന്നൂർ ക്ഷേത്രത്തിൻ്റെ ശ്രീകോവിലിനേക്കാൾ അല്പം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന രീതിയിലാണ് നരസിംഹസ്വാമിയുടെ  
ശ്രീകോവിലിൻ്റെ നിർമ്മിതി.  
ഹിരണ്യകശിപുവിനെ നിഗ്രഹിച്ച
സംഹാരമൂർത്തിയായ നരസിംഹാവതാരമാണ് ഇവിടുത്തെ പ്രതിഷ്ഠയെങ്കിലും ആ വിഗ്രഹം ദർശിക്കുന്ന ഭക്തർക്ക് രൗദ്രഭാവത്തിനു പകരം ഭക്തവത്സലനായി തങ്ങളെ നോക്കി പുഞ്ചിരി പൊഴിച്ചുകൊണ്ടിരിക്കുന്ന സാക്ഷാൽ വിഷ്ണുഭഗവാൻ്റെ രൂപമാണ് ഉള്ളിൽ തെളിയുക.
ശാന്തമായി പുഞ്ചിരിക്കുന്ന  ഭാവം വരുത്തുമാറ് ഭഗവൽവിഗ്രഹത്തിൻ്റെ മുഖത്ത്   അതിസുന്ദരമായി ചന്ദനം ചാർത്തിപ്പോരുന്ന അവിടുത്തെ പൂജാരിമാരുടെ ദൈവീകമായ
കൈപ്പുണ്യം തന്നെയാണ് ഈ ദിവ്യദർശനത്തിനു നിദാനം. വളരെ കൃത്യതയോടെയാണു നിത്യപൂജകളും ആണ്ടുതോറുമുള്ള വിശേഷദിവസങ്ങളുമെല്ലാം ഈ ക്ഷേത്രത്തിൽ
ആചരിച്ചുവരുന്നത്. 
വിശേഷദിവസങ്ങളിൽ പതിവിലും തിരക്കനുഭവപ്പെടുമെങ്കിലും സാധാരണ ദിവസങ്ങളിൽ വളരെ ശാന്തമാണ് ഈ ക്ഷേത്രാന്തരീക്ഷവും. 















ശാന്തിയും സമാധാനവും നിറഞ്ഞുവാഴുന്ന ഇത്തരം ക്ഷേത്രങ്ങളുടെ പവിത്രത ഭാവിയിലും 
അനാവശ്യമായ പരിഷ്‌ക്കാരങ്ങളും വാണിജ്യ-
വൽക്കരണവും മൂലം നഷ്ടപ്പെടാതിരിക്കട്ടെ എന്നൊരു പ്രാർത്ഥന മാത്രം.
ആൽത്തറ 
(വിശദമായും വലുപ്പത്തിലും നടയ്ക്കു നേരെ നിന്നും  മറ്റും ചിത്രങ്ങൾ പകർത്തുന്നത് ക്ഷേത്രത്തിൻറെ  ശാന്തവും ഭക്തിസാന്ദ്രവുമായ അന്തരീക്ഷത്തിനു ഭംഗം വരുത്തുമെന്നതിനാൽ ദൂരെ മാറി നിന്നാണ് ചിത്രങ്ങൾ പകർത്തിയത്.)


Thursday, July 4, 2019

വിവേകാനന്ദം


വിവേകത്തിലൂടെയുദയം 
വിവേകം തന്നെ മാർഗ്ഗദീപവും 
വിവേകമാണഭ്യുന്നതി
വിവേകമാണാത്മസത്യവും 
വിവേകം താൻ സാരസർവ്വസ്വവും 
വിവേകൈകമിദം പരമാനന്ദം! 
വിവേകോപരി കിം ആനന്ദം?!
വന്ദനം വിവേകാനന്ദശ്രേഷ്‌ഠൻ! 🙏



#July4വിവേകാനന്ദസമാധി#