Followers

Monday, November 19, 2018

പുനർനവം പുരാണം!


ദുര മൂത്ത രാജനുലകേഴും  ഭരിപ്പതിനു
കൊതി മൂത്തു കാട്ടുമിഹ ക്രൗര്യങ്ങളെന്തു കഥ!
പക മൂത്ത ചിത്തമതിനകമേ നിറച്ച മല-
മതിൽ നിന്നുയർന്നിടുമശുദ്ധാണു സംഗരവും. 

അണുബാധയേറ്റു സുഖമകമേ നശിച്ചരചൻ 
ചെയ്യുന്നു കർമ്മമവയോരോന്നധർമ്മവഴി, 
ചെയ്യിച്ചിടുന്നതുമധർമ്മങ്ങളാജ്ഞ നിറ-
വേറ്റാൻ വിധിച്ചവരെ വച്ചും, ജയിപ്പതിനായ്‌.

അരുതാരുമഖിലേശ്വരൻ തൻറെ നാമമിനി 
മേലാൽ ജപിക്കരുതുരയ്ക്കുന്നു  രാജനിഹ!
ഭജനങ്ങളൊക്കെയുമെനിക്കുള്ളതാകണ-
മതല്ലാത്തതൊക്കെയുമടക്കും, സ്മരിക്ക പ്രജ!

പണ്ടോരു രാക്ഷസനവൻ  തൻറെ പുത്രനൊടു-
രച്ചൂ നിറുത്തിടുക നിൻ വിഷ്ണുനാമജപം 
ഹരിനാമകീർത്തനമതല്ലാതെയില്ല ഗതി- 
യെന്നത്രെയന്നു ഭയമില്ലാതെ ചൊന്നു സുതൻ!

എന്നാലതൊന്നറിയതന്നേ,യുടൻ തരിക 
ദൃഷ്ടാന്തമിത്തരുണമല്ലായ്കിലന്ത്യമുടൻ,   
കോപാഗ്നി കൊണ്ടു മതി കെട്ടോരു രാക്ഷസ-
നവൻ തൻറെ പുത്രനെയൊടുക്കാനുറച്ചുടനെ. 

കാണട്ടെ, നിൻറെ ഹരി തൂണിൽ, തുരുമ്പിലു-
മതുണ്ടെങ്കിലിന്നിവിടെയിത്തൂൺ പിളർന്നുടനെ... 
ചൊല്ലേണ്ടതാമസമതാ തൂൺ പിളർന്നുടനെ 
കാണായി വിഷ്ണു നരസിംഹം കണക്കെ, ഹര! 

ശേഷം നടന്ന കഥ ചൊല്ലേണ്ടതില്ല, ഹരി-
നാമം ജപിക്കുമവരൊക്കെയറിഞ്ഞ കഥ.
ഭുവനത്തിലെത്ര മനുഭാവങ്ങളത്ര  വിധ-
മോരോന്നുമുണ്ടു കഥയാചാര്യഭാവനയിൽ!

ഇന്നും ജഗത്തിലിഹ കാണായ്‌ വരുന്നു ചില 
ജന്മങ്ങളിത്തരമഹങ്കാരരൂപികളായ് 
ബാഹ്യേ നടിച്ചിടുമവർ ധൈര്യശാലികൾ പോ-
ലെന്നാൽ ഭയം തൻ നിഴൽ പോലുമെന്ന ഗതി! 

ഏറുന്നു ചിന്തയവനും ഭാരമുള്ള മടി-
ശീലയ്ക്കു വന്നുപെടുമൂനം നിനച്ചിടവേ, 
കൈവിട്ടു പോകുമൊരു സൗഭാഗ്യജീവിതവു-
മോർത്താൽ മതിയ്ക്കു ഭ്രമമല്ലെങ്കിലെന്തു വഴി?  

തൂണും തുരുമ്പുമൊരു പുല്ലിൻറെ തുമ്പുമൊരു 
നാളെൻറെയന്തകനതായീടുമെന്ന ഭയം 
വർദ്ധിച്ചിടുന്നളവിലൂണും ഉറക്കവു -
മൊഴിഞ്ഞങ്ങിരിക്കുമൊരു ഭ്രാന്തൻ കണക്കുമിതി!! 


Thursday, November 15, 2018

അന്തഃകരണം













ഏതൊന്നു ചെയ്യണമെന്നുള്ള  സങ്കല്പ-
വൃത്തിയെ ചെയ്തിടുന്നെൻ  മാനസം സദാ. 
വേണ്ടതേതെന്നു  വിവേചനം ചെയ്തിടു- 
മുത്തമബോദ്ധ്യമെൻ ബുദ്ധിയെന്നും തഥാ. 
ചെയ്യുന്നതൊക്കെയുമോർത്തുവയ്ക്കുന്നൊരുൾ- 
ചൈതന്യസിദ്ധിയെൻ ചിത്തമെന്നും മുദാ.
ഇമ്മൂന്നിനും സൂക്ഷ്മഹേതുവായെന്നുള്ളി-
ലാങ്കാരബോധം സ്ഫുരിക്കുന്നു സർവ്വഥാ.  
ഇത്ഥം മനോബുദ്ധിയാങ്കാരചിത്തങ്ങൾ 
ചേരുമെന്നന്തഃകരണമേ വന്ദനം!


ആരവിടെ?



























"തൃപ്തിയുമില്ലൊരുഭക്തിയുമില്ലെനി-

ക്കെങ്കിലും നിൻ പടി കേറണമയ്യപ്പ!

നിൻ വ്രതമൊന്നു മുടക്കണമെന്നതേ-

യെൻ ജന്മലക്ഷ്യം, തടുക്കരുതെന്നെ നീ.

ഞാൻ വന്നു നിങ്ങടെ ലിംഗസമത്വ-

സർവ്വസ്വം ശരിയാക്കിടുമതു  നിർണയം.

പക്ഷേങ്കി സർക്കാരു തന്നെത്തരേണമെൻ

കേറ്റിറക്കക്കൂലിയിന്നേ പറഞ്ഞിടാം

പിന്നെക്കശപിശയൊന്നും പറയരു-

തെല്ലാം ശരിയാക്കിടുന്നവർ കേൾക്കണം.

എന്നെക്കിടത്തിയുറക്കിയെണീപ്പിച്ച്

പൊന്നുപടി കേറിടാൻ കൊണ്ടുപോകണം

നീലിമലയിലുമപ്പാച്ചിമേട്ടിലു-

മുള്ള കൽപ്പാതകൾ "സ്മൂത്താക്കി" വയ്ക്കണം

എൻ കാലിൽ മുള്ളുകൾ കൊള്ളാതിരിക്കുവാൻ

സർക്കാരുപോലീസു  കാവലു നിൽക്കണം."


ദേശായി നമ്മുടെ  ദേശത്തിറങ്ങിയാ-

ലമ്പോ! നവോത്ഥാനമാണന്നു നിശ്ചയം!!

ഭേഷായി വമ്പു പറയും രസികത്തി-

യെന്തൊക്കെയുമിനിച്ചൊല്ലുമെൻറയ്യനേ ?!