Followers

Friday, November 7, 2014

മക്കളറിയാൻ



[സാമ്പത്തികബുദ്ധിമുട്ടുകൾ കൊണ്ട് വർഷങ്ങളായി നാട് കാണാൻ കഴിയാത്ത പാവം മക്കൾക്കുള്ളതല്ല ഈ കത്ത്. 

ധാരാളിത്തത്തിന്റെ നടുവിൽ, കാലങ്ങളോളമായി അച്ഛനമ്മമാരെ മറന്ന്
പുറം നാടുകളിൽ സസുഖം വാഴുന്ന മക്കൾക്ക്‌... ]




ദൂരനാട്ടിൽ സസുഖം വസിച്ചിടും 
മക്കളെ കൊതിയോടെയോർമിച്ചിടും 

വൃദ്ധ ദമ്പതിമാരെഴുതുന്നൊരീ  
പത്രിക, പ്രിയ മക്കളറിയുവാൻ 

പത്തു കൊല്ലത്തിലേറെ കടന്നുപോയ്, 
പിച്ച വച്ചൊരു നാട് മറന്നുവോ?

വാർദ്ധക്യത്തിന്റെയാധിക്യമേറിലും 
വർഷങ്ങൾ ഞങ്ങളൊറ്റയ്ക്ക് താണ്ടുന്നു 

അന്ത്യനാളുകൾ തള്ളി നീക്കീടുവാൻ 
ജന്മം നൽകിയ മക്കൾ തുണയ്ക്കുമോ?

കാത്തു കാത്തു കിടന്നു മരിക്കുമോ 
ആറ്റു നോറ്റു വളർത്തിയ തെറ്റിനാൽ?

പട്ടു മെത്ത പോലുള്ളൊരു ജീവിതം 
വിട്ടു പോരുവാനല്ല പറയുന്നു 

പട്ടു കൊണ്ടു പൊതിഞ്ഞിടും മുന്നമേ
ഒന്നു കാണുവാൻ നെഞ്ചു പിടയുന്നു 

പട്ടടയിലേയ്ക്കെത്തിയെന്നാൽ പിന്നെ 
പെട്ടി തൂക്കി പുറപ്പെട്ടു പോരേണ്ട 

അന്ത്യ വാക്കുകൾ ചൊല്ലിടാൻ ഞങ്ങൾ തൻ 
ഓർമ പാളുന്നതിൻ മുന്നമെത്തുമോ?

പെട്ടിയിൽ കരുതേണ്ട പലതരം 
പാരിതോഷികപ്പെട്ടികളൊന്നുമേ 

കയ്യ് വീശി പുറപ്പെട്ടു പോരുക 
കുഞ്ഞു നാളിലെയോർമകൾക്കൊപ്പമായ് 

അൽപനേരമരികത്തിരിക്കണം 
നിങ്ങൾ തൻ മുഖം കണ്ടു മരിക്കണം 

അത്ര മാത്രമെയാശയുള്ളൂവിനി-
യിത്തിരി മാത്ര നീന്തിക്കടക്കുവാൻ 

ഏറി വന്നിടും വാർദ്ധക്യ ചിന്തകൾ-
ക്കുത്തരം സത്വരമയച്ചീടണേ ...

നേർത്തു നേർത്തു പോം ശ്വാസഗതിയിതു 
ചേർത്തു വച്ചൊരീ കത്തു ചുരുക്കുന്നു.

Tuesday, November 4, 2014

വീണ്ടും പരശുരാമൻ



ഒന്ന് 
ക്രോധം 

എറിഞ്ഞ മഴു തിരഞ്ഞുൾക്കലി പൂണ്ടു 
പരശുരാമൻ വിറ കൊണ്ടിടുന്നു 
"പരശുവെറിഞ്ഞന്നു നിർമിച്ച  കേരളം  
പരശുവാൽ തന്നെ  തകർത്തിടും ഞാൻ  

സമുദ്രത്തിൽ നിന്ന് ഞാൻ വീണ്ടെടുത്തീ 
മലയാളിക്ക് നൽകിയ നാടിതെന്നോ?!
സ്രഷ്ടാവ് ഞാനെന്നു ചൊല്ലുവാൻ ലജ്ജയു-
ണ്ടിന്നീ മലയാളും നാട് കണ്ടാൽ 

എവിടെ ഞാൻ കണ്ട നവോത്ഥാന നായകർ 
മാറ്റത്തിൻ കാറ്റു വിതച്ചു പോയോർ? 
അവരിൽ പ്രതീക്ഷയർപ്പിച്ചു ഞാൻ തൃപ്തനായ് 
പോയതീ നാടിൻറെ മേന്മ കാണാൻ 

ചട്ടമ്പി സ്വാമിയും ഗുരുദേവനും പൽപു,
കേളപ്പനും ആദി ശങ്കരനും 
തോമാശ്ലീഹയും മൗലവിയും വിടി 
ഭട്ടതിരിപ്പാടുമിന്നെവിടെ?

പിന്നെയുമെത്രപേർ പേരറിയാത്തവർ 
പൂർവികർ നന്മത്തിരി തെളിച്ചോർ 
സാമൂഹ്യ തിന്മകൾ തച്ചുടച്ചീടുവാൻ 
ജീവിതം തന്നെയുഴിഞ്ഞു വച്ചോർ 

നട്ടു നനച്ചിടാതൊട്ടു വളമിടാ
തൊട്ടും പരിപാലിച്ചില്ലയെന്നോ 
അന്നവർ നട്ട നാമ്പൊക്കെയുമീ  വിധം  
പട്ടു പോവാനെന്തു കാരണമോ?

ഇന്നു സദാചാരമെന്നു കേട്ടാൽ കലി 
കൊള്ളുവതെന്തിതെൻ കേരളമേ?
പരിഷ്കാരമെന്നു പറയുന്നുവാളുകൾ 
സ്വാതന്ത്ര്യമെന്നും മുരണ്ടിടുന്നു 

തെരുവോര ചുംബനം കാഴ്ച വച്ചും പിന്നെ-
യിത്തിരിയുള്ള തുണിയുടുത്തും 
കൊണ്ടുവന്നീടാം പരിഷ്കാരമെന്നു 
കരുതി വിവശരായ് പോയവരേ 

നാട്ടിൽ പരിഷ്കാരമെത്തിച്ചിടുവതി-
നൂറ്റത്തിൽ പേക്കൂത്ത്കാട്ടിടുമ്പോൾ 
ഭോഷ്ക്കല്ല സ്വാതന്ത്ര്യമെന്നറിഞ്ഞീടുവാൻ 
കേരളത്തിൻ ചരിത്രം പഠിയ്ക്ക.  

രണ്ട് 
പ്രതീക്ഷ 

ക്രുദ്ധനാണെങ്കിലുമാഹ്ലാദമൽപം 
തോന്നുന്ന കാര്യങ്ങൾ കണ്ടിടുന്നു 
നാടിനു വേണ്ടി പണിയെടുക്കുന്ന നൽ 
നാരീ നരന്മാരുമുണ്ടു തുച്ഛം! 
  
നാടിൻ മുഖച്ഛായ മാറ്റുവാൻ കെൽപ്പുള്ള
നാരീ മണികളെ കാണ്മു ഞാനും   
പരിഷ്കാരമെന്നുള്ള വാക്കിനെയർത്ഥവ-
ത്താക്കുമിവർ താൻ പരിഷ്കാരികൾ.

കുടുംബശ്രീയെന്നൊരു നാമം ധരിപ്പവർ 
നാടിൻറെ ശ്രീയുയർത്തീടുന്നവർ 
കുപ്പകൾ കൂനയായ് കൂടിടും നാടിൻറെ 
മുക്കിലും മൂലയ്ക്കുമെത്തുന്നവർ  

തെല്ലും മുഖം ചുളിക്കാതെത്ര നിസ്തുലം  
ദുഷ്ക്കരവേലയും തീർക്കുന്നവർ   
ഐശ്വര്യമാണിവർ  നാളത്തെ നാടിനെ 
മാലിന്യമുക്തമായ് കാക്കുന്നവർ  

തീർത്തും നിരാശനായ് തീരുവാൻ ഹേതുവി -
ല്ലങ്ങിങ്ങു നന്മ തൻ നാമ്പ്   കാണ്‍കേ  
നേടിയ സ്വാതന്ത്ര്യം ഭദ്രമായ്‌ കാക്കുവാൻ 
നാവടക്കി പണി ചെയ്‌വൂ ചിലർ 

മണ്ണ് കിളച്ചു നിലമൊരുക്കി പിന്നെ
വിത്ത് വിതച്ചു കൃഷിയിറക്കി 
അന്നന്ന് നാടിൻ വിശപ്പടക്കാൻ ചെളി-
മണ്ണിൽ പണിയും കൃഷീവലരും 

കണ്ണിമ പൂട്ടാതതിർത്തിയിൽ ജീവൻ 
ബലി നൽകി നാടിനെ കാക്കുവോരും
മറ്റു പലവിധ നന്മകൾ ചെയ്തു തൻ 
നാടിന്നുപകാരമാകുവോരും  

നാടിൻ നടവഴി തോറും സുഗന്ധം 
പരത്തുവോർ തന്നെ  പരിഷ്കാരികൾ 
സഹജൻറെ യാതന തീർക്കുവാൻ കാട്ടിടും 
വീറു  താനുത്തമ  സ്വാതന്ത്ര്യവും 

സ്വാതന്ത്ര്യമെന്നും പരിഷ്കാരമെന്നു- 
മിവർ മാത്രമുച്ചത്തിൽ ചൊല്ലിടട്ടെ 
കടമകളെന്തെന്നു ബോധമില്ലാത്തവർ- 
ക്കർഹത യെന്തവകാശത്തിനും ?