Followers

Saturday, December 31, 2022

ഉദ്ധവോക്തി (കൃഷ്ണ കാവ്യാർച്ചന.6)













ഗോകുലം വിട്ടിങ്ങു വന്നിട്ടു നാൾ കുറ-
ച്ചേറെയായോർത്തു ഗോവിന്ദൻ,
ഉദ്ധവ! എൻപ്രിയമിത്രമേ പോക നീ
അമ്പാടിയോളമെനിക്കായ്;

എന്നുടെ താതനാം നന്ദഗോപർക്കു-
മെന്നമ്മ,  പ്രിയയശോദയ്ക്കും
സൗഖ്യമല്ലേയെന്നറിയണം, നീ-
യവർക്കേകണമെൻ്റെ സാമീപ്യം.

എന്നുറ്റ ഗോപിമാർക്കും കൃപയോടെ നീ
നൽകണമെൻ്റെ സന്ദേശം.
എന്നുടെ ഗോക്കളെയൊക്കെയും കണ്ടുനീ
സന്താപമാറ്റിവരേണം.


ഉദ്ധവനേറ്റമുത്സാഹമോടേറ്റുവാ 
ദൗത്യമതാത്മമിത്രാർത്ഥം.
തേരിൽക്കരേറിത്തിരിച്ചവൻ ഗോകുല
ദേശത്തിലേക്കു ക്ഷണത്തിൽ.

പൈക്കുളമ്പേറ്റുയർന്നീടുന്ന ധൂളിയാൽ 
പാടേ മറഞ്ഞ രഥത്തിൽ
വന്നുചേർന്നന്തിയിലാവ്രജഭൂമിയാം 
നന്ദനപൂങ്കാവനത്തിൽ.

ഓടുന്നു ചാടുന്നകിടു ചുരത്തുന്നു
കാലികൾ നന്ദാവനിയിൽ,
രാമകൃഷ്ണാമൃതവീചികൾ കാറ്റി -
ലൊഴുകിവന്നെത്തുന്നു കാതിൽ;

കുമുദോൽപ്പലങ്ങൾ വിടർന്ന സരസ്സുകൾ,
തിങ്കളെക്കാത്തിളകുന്നു,
കണ്ണൻ്റെ കാലൊച്ചയോർത്തു രാഗാർദ്രം
മരുവുന്നു ഗോപികാവൃന്ദം,

ദീപധൂപാവൃതസന്ധ്യാദിവന്ദന-
മംഗളശബ്ദങ്ങളെങ്ങും.
പക്ഷികൾ കൂട്ടമായ് ചേക്കേറുമാരവം,
പൂക്കൾ വിടരും സുഗന്ധം...

ഹൃദ്യമീ ഗോപീവനത്തിലെക്കാഴ്ചകൾ,
കണ്ണുകൾക്കെന്തു സുകൃതം!
ആരും കൊതിക്കുമീ ദിവ്യനന്ദാവന-
ഭൂമിയിൽ വന്നുജനിക്കാൻ

എങ്ങനെ വിട്ടുവന്നെന്നുടെ മിത്രമീ
പുണ്യപൂങ്കാവനഭൂമി ?
നാരയണനുമിന്നാർദ്രനായ്ത്തീർന്നതി-
ലത്ഭുതമില്ലതു സത്യം!


Friday, December 30, 2022

യദാ സ്മരതി ശ്രീകൃഷ്ണം (കൃഷ്ണകാവ്യാർച്ചന.5 )

 























വൃന്ദാവനത്തിലെ ഗോപികൾക്കൊക്കെയും
തോന്നുന്നു കേശവൻ തന്നോടുകൂടെയെ-
ന്നഞ്ഞൂറു ഗോപികൾക്കഞ്ഞൂറു കേശവ -
രയ്യായിരത്തിനയ്യായിരം പ്രത്യക്ഷം!

ആരു മനംനിറഞ്ഞൊന്നു വിളിക്കിലും 
ആ  മനസ്സിന്നനുരൂപമവൻ വരും!
കുഞ്ഞായ്ക്കരുതിയാൽക്കുഞ്ഞാകു-
മാനന്ദരൂപനായ്ക്കണ്ടാലവൻ സച്ചിദാനന്ദം!

ഗുരുവെന്നറിഞ്ഞാൽ ഗുരുവായിടുമതേ-
നേരത്തു കാമിനിമാർക്കവൻ കാമുകൻ!
മിത്രമായ്ക്കണ്ടാൽ പ്രിയമിത്രമായിടും,
ശത്രുത്വമിച്ഛിപ്പവർക്കതായ്ത്തീർന്നിടും.

സാരഥിയെന്നു നിനച്ചാൽ നയിക്കുമീ
ജീവിതത്തേരിനെ ഭദ്രമായ് സന്തതം,  
ഏകാഗ്രചിത്തർക്കവൻ പരബ്രഹ്മമാ-
യെത്തും  സഹസ്രാരചക്രത്തിലങ്ങനെ!

സംശയമന്യേ വിളിച്ചാശ്രയിക്കുവോർ-
ക്കത്ഭുതജീവിതസംശയഹാരകൻ ! 
യുക്‌തിയെ മോഹിച്ചു സംഭ്രമിക്കുന്നവർ-
ക്കേകാന്തഭക്തിയോടൊപ്പം തെളിഞ്ഞിടും. 

ഇല്ല സ്ത്രീപൂരുഷനാപുംസകഭേദ- 
മാരു വിളിക്കിലുമോടിയണഞ്ഞിടും,
നിർമ്മലചിത്തത്തിലുത്തമഭക്തി-
യതൊന്നേയവനിഷ്ടസൽക്കാരമോർക്കണം!

നിർമ്മലചിത്തം ലഭിക്കുന്നതിനൊരു 
മാർഗ്ഗമതു ധർമ്മബോധം യഥോചിതം, 
ഭക്തിയോടായതിനായ് ക്കൊണ്ടു നിത്യവും 
സങ്കല്പമന്തരംഗത്തിലുണ്ടാകണം.  

Thursday, December 29, 2022

വന്ദേ ലീലാമുകുന്ദം (കൃഷ്ണകാവ്യാർച്ചന.4)


തുമ്പിക്കരത്താൽ ഗജം പങ്കജത്തെ -

യുയർത്തും കണക്കു ഗോവർദ്ധനപർവ്വതം

ഒറ്റക്കരത്താലുയർത്തിയ ബാല-

മുകുന്ദ! മുരാരേ! ഭജേഹം ഭജേഹം!


മാമല പോലുള്ള പൂതനതൻ വിഷ-

പ്പാൽ കുടിച്ചന്നാ നിശാചരിയെ ക്ഷണം

മോക്ഷമാർഗ്ഗത്തിലേക്കെത്തിച്ച  ബാല-

മുകുന്ദ! മുരാരേ! ഭജേഹം ഭജേഹം!


കംസഭൃത്യൻ തൃണാവൃത്തൻ കുമാരനെ 

കട്ടെടുത്താകാശമാർഗ്ഗം കടക്കവേ

നിഗ്രഹിച്ചില്ലേയവനെ നീ ബാല-

മുകുന്ദ! മുരാരേ! ഭജേഹം ഭജേഹം!


മരുത്തുവൃക്ഷങ്ങളിരുവർക്കിടയിലൂ-

ടെത്തിയുരൽ വലിച്ചോടവേയന്നുനീ, 

സദ്ഗതിയേകിയവർക്കഹോ! ബാല

മുകുന്ദ! മുരാരേ! ഭജേഹം ഭജേഹം!


കൊറ്റിരൂപം പൂണ്ട സത്വമവൻ ബകൻ,

അച്ച്യുതനെക്കൊന്നിടാനടുത്തീടവേ

കൊക്കുപൊളിച്ചവനെക്കൊന്ന ബാല-

മുകുന്ദ! മുരാരേ! ഭജേഹം ഭജേഹം!


ഗോപരേയും പൈക്കളേയും വിഴുങ്ങിയ 

സർപ്പാസുരനാമഘനെ വധിച്ചുതൻ

മിത്രജനങ്ങളെ രക്ഷിച്ച ബാല-

മുകുന്ദ! മുരാരേ! ഭജേഹം ഭജേഹം!



കാളിന്ദിയിൽ വിഷം ചീറ്റിടുമാ ദുഷ്ട-

സർപ്പമാം കാളിയൻതന്നുടെ ശീർഷത്തിൽ 

മർദ്ദനനൃത്തം നടത്തിയ ബാല-

മുകുന്ദ! മുരാരേ! ഭജേഹം ഭജേഹം!


കണ്ണൻ്റെ ലീലകൾ ചൊല്ലാൻ തുടങ്ങുകിൽ

 ജന്മം നമുക്കു പലതു തികയുമോ!

എങ്കിലുമിന്ദ്രിയശുദ്ധിയ്ക്കു ബാല-

മുകുന്ദ! മുരാരേ! ഭജേഹം ഭജേഹം!




Wednesday, December 28, 2022

വ്രജഭൂമിയിൽ (കൃഷ്ണകാവ്യാർച്ചന.3 )












ബലഭദ്രനൊത്തു വ്രജത്തിലൊക്കെയും

പശുക്കളെ മേച്ചു നടക്കവേ കൃഷ്ണൻ

അതിശയത്തോടെയുരച്ചുവോരോന്നാ

രസമെഴും വനപ്രദേശത്തെ നോക്കി


വയസ്സൊരഞ്ചന്നു കഴിഞ്ഞിരുവർക്കു, -

മവർ പ്രിയർ വൃന്ദാവനത്തിലെങ്ങുമേ

അനന്തനു നീലാംബരമുണ്ടു പീതാം-

ബരമുടുത്തുകൊണ്ടനുജൻ കൃഷ്ണനും.


ബലത്തിൽ ജ്യേഷ്ഠനാം ബലരാമൻ മുന്നിൽ

നയത്തിലച്യുതൻ, ച്യുതിയെഴാത്തവൻ!

അവരിരുവരുമൊരുമിച്ചങ്ങനെ

നടന്നുവാ വൃന്ദാവനത്തിലൊക്കെയും!


തരുലതാദികൾ നിറഞ്ഞനവധി

സുഗന്ധവാഹിയാം കസുമരാജിയും

വടങ്ങൾ തൂങ്ങിടുമാൽമരങ്ങളും

കിളികൾ പാർത്തിടും നീഢജാലവും,


മധു നിറഞ്ഞിടും കുസുമവൃന്ദത്തെ

പരിക്രമിച്ചിടുമളികുലങ്ങളും

സരസ്സുകൾ, നദീതടങ്ങളും ഗിരി -

നിരമുടിയഴിഞ്ഞിടും പ്രപാതവും,


അവയ്ക്കിടയിലൂടതിപ്രസരിപ്പാർ -

ന്നവർ കുമാരക,രൊപ്പമാ  പൈക്കളും

കളിച്ചുമൊന്നിച്ചു രസിച്ചുമങ്ങനെ

പഠിച്ചു വിശ്വമഹാപാഠപുസ്തകം!


ഹരിമുരളിയൽ നിന്നുമേതദ്രിയു-

മലിയുമാ ഹൃദ്യനാദമൂറീടവേ 

പയ്യുകളും  പാൽ കറന്നിടുമംഗന-

മാരുമൊന്നായതിലലിഞ്ഞുപോയ് പ്രിയം!


മതി മറന്നാടിടും  മാമയിലുക-

ളാ വേണുമായയിൽ നിന്നുപോയ്  മാനുകൾ

മധുരിതം, യദുനന്ദനൻ  പൊൻമുള-

മുരളിയൂതുന്ന ബാലനാം മാന്ത്രികൻ!


.സകലപ്രാണിയുമാ  കൃഷ്ണകർഷണം-

കൊണ്ടുള്ളിൽ  ഭക്തിപൂണ്ടെന്തൊരതിശയം! 

കൺകളിലാനന്ദബാഷ്‌പം  പൊടിഞ്ഞിട്ട-

വരിന്ദ്രിയങ്ങളെയാകെ മറന്നുപോയ്!


 ശ്രീകൃഷ്ണപാദങ്ങള്‍ തന്നിലെ രേണുക്കള്‍ 

വീണൊരാ മണ്ണിലോരുദിനം പോകണം 

ചര്‍വ്വിതചര്‍വ്വണമാകും ചരിതങ്ങള്‍

നേരിട്ടുകാണുവാനുള്ളം കൊതിക്കുന്നു.


Tuesday, December 27, 2022

ഗോകുലസ്മരണ (കൃഷ്ണകാവ്യാർച്ചന.2)

 








"തയിർക്കലം പൊട്ടിച്ചുവോ നീ മുകുന്ദാ?
തരുന്നുണ്ടടിയിന്നു നിൻ തുടമേലെ "
പിന്നാലെയമ്മ വരുന്നതു കണ്ടു
കണ്ണായവൻ, കണ്ണൻ, വികൃതിയിൽ മുമ്പൻ.

പെട്ടന്നുരൽപ്പുറത്തേറിയിരിപ്പായ്ച
ഞ്ചലനേത്രനാം യാദവബാലകൻ,
കണ്ണിൽക്കരിമഷിയ്‌ക്കൊപ്പം കലരും
കുറുമ്പുമായമ്മയെ നോക്കിച്ചിരിച്ചവൻ. 

അമ്മതൻ കയ്യിലെ ദണ്ഡു കണ്ടിട്ടവൻ
ചാടിയിറങ്ങിയോടുന്നുണ്ടു പിന്നെയും.
ചേലെഴും ചെന്താമരക്കണ്ണു രണ്ടും
തിരുമ്മിത്തിരിഞ്ഞൊന്നു നോക്കിക്കൊണ്ടമ്മയെ,

പിന്നെ,യമ്മയ്ക്കു പിടി കൊടുത്തങ്ങനെ
സംഭീതനെന്നു ഭാവിച്ചു നിൽക്കുന്നവൻ.
ശാസിച്ചിടുന്നു യശോദ, "കണ്ണാ നിന്നെ -
യീയുരൽതന്നിൽത്തളയ്ക്കുവതുണ്ടു ഞാൻ."

വിശ്വം മുഴുവൻ നിറഞ്ഞവനെക്കയർ-
കൊണ്ടു ബന്ധിക്കുവാനാർക്കു സാധിച്ചിടും!
അക്കണ്ണനെയുരലിൽ കയർ  കൊണ്ടമ്മ
ബന്ധിക്കുവാൻ ശ്രമിച്ചേറെത്തളർന്നുപോയ്!

രണ്ടംഗുലം കുറവെപ്പൊഴുമെത്രമേൽ
പാശഖണ്ഡങ്ങളെയൊന്നിച്ചു ചേർക്കിലും!
"ഈ വിധമമ്മയെകഷ്ടപ്പെടുത്തരു-
തെന്തൊരു മായയാണെൻ വാസുദേവ!

പാശമെല്ലാം തീർന്നു വാശി മറന്നവ-
ളീശ്വരലീലകൾ കണ്ടമ്പരന്നുപോയ്!
ഗോപാലമായകൾ കണ്ടുചിരിച്ചിടും
ഗോപികൾക്കൊത്തു ചിരിച്ചൂ യശോദയും.

 ക്ലേശിച്ചുനിൽക്കും യശോദയെക്കണ്ടു
കൃപപൂണ്ടു നന്ദനൻ ബന്ധിതനായ് സ്വയം.
തൻമകനായതു നാരായണൻ പര-
നെന്നു ചിന്തിച്ചുകൊണ്ടാടൽ വെടിഞ്ഞവൾ.

വിശ്വനാഥൻ തന്നെ പുത്രനായീടിലു-
മമ്മതന്നുള്ളിലവൻ ചെറുബാലകൻ!
മാനുഷവേഷമെടുത്തുവെന്നാകില -
തീശ്വരനാകിലും കർമ്മമൊഴിയുമോ?!

കൃഷ്ണ! ഹരേ ജയ!
കൃഷ്ണ! ഹരേ ജയ!
കൃഷ്ണ! ഹരേ ജയ!
കൃഷ്ണ! ഹരേ ജയ! 

Monday, December 26, 2022

ബാലം മുകുന്ദം മനസ്സാ സ്മരാമി (കൃഷ്ണകാവ്യാർച്ചന.1)

അരയാലേ നിന്നിലകൾ  
മർമ്മരമോടിളകുമ്പോൾ
അതിലോരോന്നിലുമോമൽ
മണിവർണ്ണൻതൻ രൂപം!

വിരലുണ്ടും ചെഞ്ചുണ്ടിൽ
വിടരും നറുചിരിപൂണ്ടും
യദുനന്ദനനെൻ ഹൃത്താം
പൊന്നാലിലയാട്ടുന്നു!

ഇലകൾ സുഖമന്ദാനില-
നോടൊത്തിളകും താളം
യമുനാനദിയായെന്നുൾ -
ത്തടമാകെയൊഴുകുന്നു.

വൃന്ദാവനവർണ്ണനകൾ
ചൊല്ലും ഗോപികളെപ്പോൽ
തരളം, കിലുകിൽനാദം
പൊഴിയും ദലസല്ലാപം!

കാൽവിരലുണ്ടരയാലില -
നടുവിൽ സുഖശയനം ചെ-
യ്തടരാതെൻ ചിത്തത്തിൽ
കളിയാടുക കാർവർണ്ണാ!

ഭവസാഗരവൃക്ഷത്തി -
ലൊരിലയാം മമ ജന്മത്താ-
ലിളകാത്തൊരു തല്പം തീർ-
ത്തതിൽ വാഴുക നീ കൃഷ്ണ!




Sunday, December 4, 2022

ഏകാദശി


 











ഗുരുവായൂരപ്പാ നിൻ കരുണാർദ്രനേത്രങ്ങൾ  

ച്യുതികൂടാതെൻ നേർക്കു നീട്ടേണമേ,   

നിറയുമീ സംസാരദുരിതങ്ങൾതൻ മദ്ധ്യേ 

നിലവിട്ടുപോകാതെ കാക്കേണമേ, 

ഗുരുവായൂരമരും നിൻ തിരുനാമമെന്നുമെൻ 

അധരങ്ങൾക്കമൃതായിട്ടണയേണമേ, 

അതിനൊപ്പമവിടുത്തേയകതാരിലടിയൻ്റെ 

നിറയുന്ന മിഴി രണ്ടും  പതിയേണമേ, 

അഴലിൻ്റെയലമാല വന്നാലുമിളകാതെ  

ഹൃദയത്തിൽ നീ വന്നു നിറയേണമേ, 

ഗുരുവായൂരപ്പാ, നിൻ ശരണാലയം തന്നി-

ലഭയത്തിനായ് വന്നു നിൽക്കുന്നു ഞാൻ, 

ഗുരുവായൂരുണ്ണിയായ് വാഴും മഹാവിഷ്ണു, 

ഗുരു,വായുമാരുമനുഗ്രഹിയ്ക്ക! 

കൃഷ്ണാ ഹരേ ജയ! കൃഷ്ണാ ഹരേ ജയ!

കൃഷ്ണാ ഹരേ ജയ! കൃഷ്ണാ ഹരേ!

Thursday, November 17, 2022

അയ്യപ്പദർശനം














മണ്ഡലമായ്, നഭോമണ്ഡലമാകെ-

യുയരും ശരണമന്ത്രധ്വനികൾ, 

വിണ്ടലസീമകൾ ഭേദിച്ചു പൊന്തിടും 

മംഗളമന്ത്രലക്ഷാർച്ചനകൾ! (2)


കണ്ടതെല്ലാം സ്വാമിദർശനങ്ങൾ! 

കേട്ടതെല്ലാം സ്വാമികീർത്തനങ്ങൾ! 

പഞ്ചഭൂതങ്ങളിൽ നിന്നുമുണരുന്നു

അയ്യപ്പനാമമന്ത്രാക്ഷരങ്ങൾ!  (മണ്ഡലമായ് )


തുമ്പമെല്ലാമകന്നുള്ളിൽത്തെളിയുന്നു 

വൃശ്ചികമാസവ്രതപ്പുലരി, 

നിശ്ചയദാർഢ്യമോടയ്യരണിയുന്നു 

ദിവ്യമാം പൊന്മണിമാല മാറിൽ! (മണ്ഡലമായ്)


താണ്ടുവാനേറെയുമാടലേറും 

കാനനം തിങ്ങിടും പാത നീളെ,

കല്ലിലും മുള്ളിലുമുള്ളു പതറാതെ-

യെത്തിയ്ക്ക നിന്‍ മുന്നിലേവരേയും. (മണ്ഡലമായ്)


സ്വാമീ ശരണം ശരണമപ്പാ 

നീയേ ശരണം ശരണമപ്പാ 

സ്വാമീ തരണം ശരണമെന്നും

ശരണാഗതർക്കാശ്രയമാകുമപ്പാ 

Friday, November 4, 2022

ഭൂതചരിതം


മാമലനാട്ടിലെ മാരണഭൂതനു

മാരകബാധകൾ വന്നുപിണഞ്ഞൂ 

നാക്കു വളച്ചാൽ സത്യവിരോധം

മാത്രമുരയ്ക്കും ജനനായകനുടെ

ആശീർവാദം ഏറ്റൊരു മാത്രയി-

ലാർക്കും ശേഷം ചിന്ത്യമതത്രെ!

മിന്നലടിച്ചു കരിഞ്ഞൊരു തെങ്ങിൻ

മണ്ട കണക്കവനഭിനന്ദിച്ചോർ!

എന്തൊരു രോഗമിതെന്നറിയാനോൻ

ലോകം മുഴുവൻ സന്ദർശിച്ചു,

ചെന്നിടമെല്ലാം ശകുനപ്പിഴകൾ

കണ്ടു ജനങ്ങളടക്കം ചൊല്ലി,

സത്യവ്രതൻമാരാശംസിച്ചാൽ

നിത്ത്യൈശ്വര്യമതെന്നതു പോലെ

വൻനുണ മാത്രം ചൊല്ലും നാക്കാ-

ലാശംസിച്ചാലെതിരു ഭവിയ്ക്കും! 

വീട്ടിലെയുറ്റവർ തന്നുടെ തലയിൽ 

തൊട്ടാലവരുടെ ഗതിയും ചിന്ത്യം!

തൊട്ടതു മുഴുവൻ സ്വർണ്ണമതാക്കാൻ 

വരമാശിച്ചൊരു മണ്ടച്ചാരുടെ 

കഥ നാം പണ്ടേ കേട്ടിട്ടുണ്ടതു 

നേരിൽക്കാണുവതിപ്പോൾ മാത്രം! 


ഭാരതനാടിന്നിങ്ങേയറ്റ-

ത്തൊരു ചെറുനാടകണക്കു കിടക്കും 

കേരളമിവനുടെ മേൽനോട്ടത്തിൽ   

തെമ്മാടിപ്പുരയായിപ്പോയി.

കൊള്ളരുതായ്മയ്‌ക്കെന്നും മുന്നിൽ,   

ഇവനുടെ കാലം കലിയെ വെല്ലും!

 

മാങ്ങാക്കള്ളൻ പോലീസായി,  

പട്ടാളത്തെക്കള്ളനുമാക്കി. 

അക്കരെനിന്നും ആകാശം വഴി 

സ്വർണ്ണച്ചെമ്പുമിടയ്ക്കു കടത്തി.

ഈന്തപ്പഴവിത്തെല്ലാമത്ഭുത-

മയ്യോ! കനകക്കുരുവായ് മാറി! 

വാഴക്കുല പോൽ വെട്ടീ  തലകൾ, 

ഇന്നോവകളിന്നിടിവണ്ടികളായ്.

വീട്ടിൽക്കേറി വെട്ടിക്കൊല്ലും   

'അതിഥി'കളിവിടം ഒളിയിടമാക്കി.    

അവയവമോഷണസംഘം  പെരുകി,   

നരബലിയെന്നൊരു കഥയും ചൊല്ലി. 

'അന്ധത' മാറ്റും ബില്ലുണ്ടാക്കാ-

നമ്പലവൈരി  ആജ്ഞയിറക്കി! 

'പാർട്ടിയ്ക്കുള്ളിൽ  ബലിയും കാമ്യം'

എന്നൊരുപാധി ബില്ലിൽ ച്ചേർക്കും! 


വൺ... ടു... ത്രീ... മണി മുക്കിയ നാട്ടിൽ 

വാർത്തകൾ നീന്തിനടക്കുന്നിനിയും. 


അക്ഷരവൈരികൾ വിലസുന്നിടമായ്

മാറ്റി  സർവ്വകലാശാലകളും

വിദ്യാഭ്യാസത്തലവൻസ്ഥാന-

'ത്തഭ്യാസി'യ്ക്കവനവസരമേകി,   

വിപ്ലവമൂർത്തികളിവനെ വാഴ്ത്താൻ

മത്സരപൂർവ്വം ഭ്രമണം ചെയ്തു. 

പിൻവാതിൽവഴികയറിക്കൂടിയൊ-

രണലികളെല്ലാം  കൂടെക്കൂടി.      

മാദ്ധ്യമജംബൂകൻമാരിവനുടെ-

യാജ്ഞയെടുക്കാൻ കാത്തുകിടന്നു. 

അവനു വെളുക്കുംവരെയും കക്കാൻ 

പറ്റിയ വാർത്താഗുളികയിറക്കി.  

ഗുളിക വിഴുങ്ങി മയങ്ങും നാടിൻ 

ഘടനയുമടിമുടി മാറിപ്പോയി.  

കേരളനിർമ്മിതപരമോന്നതമാം

'കെ.ശ്രീ'യൊന്നുണ്ടാക്കീ രാജൻ. 

ലഹരിയ്‌ക്കെതിരായ് ശപഥം ചെയ്യാൻ 

നാട്ടാരോടരുൾ ചെയ്തതിനൊപ്പം  

വരിയായ് മദ്യം വാങ്ങാൻ നിൽക്കും 

കുടിയന്മാർക്കൊരു വാക്കും നൽകി, 

വഴിയിൽ വന്നിനി വരി നിൽക്കേണ്ടതു 

വീട്ടുപടിക്കൽത്തരുമീ ഞങ്ങൾ!

എന്തൊരു കരുതൽ! എന്തു പ്രബുദ്ധത

കണ്ടാൽക്കണിൽകണ്ണീർ പൊടിയും!

കേരളമിപ്പോളിവനുടെ കാലിൻ-

കീഴിൽപ്പെട്ട ചവിട്ടിയ്‌ക്കൊപ്പം. 

നാടിനെയാകെ വിഴുങ്ങിയ ഭൂത-

പ്പെരുവയറിൽ ഇടയിനിയും ബാക്കി!  

ഭരണം തന്നുടെ ഘടനയുമൊന്നിവ-

നിഷ്ടം പോലെ മെനഞ്ഞുണ്ടാക്കി. 

ലളിതൻ, സുമുഖൻ ന്യായാധിപനും  

ഭയമാണിവനുടെ പേരു  വിളിക്കാൻ! 

 

ഇങ്ങനെ പദ്ധതിയൊന്നൊന്നായിരു- 

ചെവിയറിയാതെ നടത്തിവരുമ്പോൾ    

വന്നൊരു സിംഹം, ഇവനുടെയഴിമതി

പൊതുമദ്ധ്യത്തിൽ പിച്ചിച്ചീന്താൻ.

തന്നുടെ ധർമ്മം നന്നായറിയും 

സിംഹത്താനിവിൻ, പഴയവനല്ല!!


ആയതിനാലേ ക്രോധം പൂണ്ടൊരു 

കാരണഭൂതനു സമനില തെറ്റി, 

നാട്ടിലെ നിയമം പാടെ മറന്നി-

ട്ടലറി  നരകാസുരനെപ്പോലെ!

'എന്നുടെ തലയുടെ മുകളിലിരിപ്പാ-

നിവിടൊരു ഖാനും തുനിയരുതിപ്പോൾ!

ആരു ഗവർണർ, നോമുള്ളപ്പോൾ?

"പിപ്പിടി" കാട്ടാൻ ഞാനേ മുമ്പൻ.

എന്നുടെയധികാരത്തിൻ  മേലെ- 

യാരുടെ 'പ്രീതി'യുമിവിടെ വേണ്ട. 

ഓർത്താൽ നന്നിതു തെങ്ങളമാണേ... 

ഞങ്ങൾക്കഴിമതി പുത്തരിയല്ല!

ആരവിടെ!?യെൻ മാർഗ്ഗം തടയും 

ഇവനുടെ മാർഗ്ഗം തടയണമിപ്പോൾ,   

അണികളെ വഴിയിലിറക്കണമിപ്പോൾ,

കേസരിഭവനം വളയണമിപ്പോൾ.'   

ചൂണ്ടുവിരൽത്തുമ്പിട്ടു കറക്കി 

ത്തുള്ളുന്നമ്പോ ഗുണ്ടാത്തലവൻ! 

പകയാൽ പുകയും വദനം മുഴുവൻ

തെളിയുന്നശ്രീകരമാം ധാർഷ്ട്യം.


അധികാരത്തിൽക്കയറിയിരുന്നാ-

ലറിയാതാർത്തി വളർന്നുപെരുക്കും. 

നാടിനു സേവകൾ ചെയ്യാൻ വന്നോൻ 

നാലണ കിട്ടാൻ നാടും വിൽക്കും.

അരുതെന്നോതാൻ ബാദ്ധ്യതയുള്ളൊരു

പ്രിയതമയാർത്തിയിലവനും മേലെ!


ഇതിനിടെ നായകനൊപ്പം നാടു -

ഭരിക്കാൻ കൂടിയ മുഖ്യർ  പലരും 

സ്വപ്നാടനരോഗത്തിന്നടിമക -

ളായതുലോകമറിഞ്ഞതുമില്ല.

കഷ്ടപ്പെട്ടിവർ  നാടു ഭരിക്കുക-

യാണെന്നല്ലോ നമ്മൾ നിനച്ചു! 

അൽപ്പം സ്വൽപ്പം കള്ളത്തരമേ 

കാണൂവെന്നും കരുതീ വെറുതെ.   

കൗമാരം പോകാത്തവരാണീ 

പരവശജളരെന്നിന്നറിയുന്നു!  


വോട്ടു കൊടുത്ത ജനങ്ങൾക്കിപ്പോൾ 

ഒരുമാതിരിയെല്ലാം ശരിയായായി!

ഇനിയും നേരം പുലരാതണികൾ 

വാലുചുരുട്ടിവിളിപ്പൂ, 'കീ ജയ്' 

'ഞങ്ങടെ രാജൻ, തസ്‌ക്കരവീരൻ,  

കള്ളന്മാർക്കൊരു മാതൃക ഭൂതൻ 

കിറ്റു തരുന്നോൻ  കട്ടുമുടിച്ചാൽ 

ഞങ്ങൾക്കതിലഭിമാനം മാത്രം!' 


'ഞാനും ഭാര്യയുമെന്നുടെ മകളും 

പിന്നവൾ തന്നുടെ പുതുമാപ്പിളയും 

കൂടിച്ചേർന്നാലതു കേരളമായ്'

എന്നൊരു ഭാവം മുറ്റിയ മുഖ്യൻ.  

'വേലക്കാരായ് വേണം ചിലരും  

മറ്റുള്ളോരു 'കടക്കു പുറത്ത്' !


ഈ വിധമീ മലനാടിൻ മാനം 

കെട്ടൊരു കാലം കണ്ടിട്ടില്ല 

അനുശോചനമീ കേരളനാടിനെ-

യപമാനിച്ചു ഭരിക്കുന്നവരേ. 

അനുശോചനമീ ഭൂതം തിന്നൊരു 

നാടിന്നുള്ളിൽപ്പെട്ട നമുക്കും.


Wednesday, October 26, 2022

ഗ്രഹണാനന്തരസൂര്യൻ 🌇



പടകൂട്ടിയണയട്ടെ ഗ്രഹണങ്ങളിനിയും,

സത്യത്തിനൊളി കർമ്മയോഗിയ്ക്കു മാർഗ്ഗം!

സ്വയമേവ നിറയുന്നൊരഖിലപ്രകാശ-

പ്പൊരുളായിരിക്കുന്നവർക്കെന്തു ഗ്രഹണം?!


#SolarEclipse 

25-10-2022

Tuesday, October 25, 2022

അക്ഷരം എന്ന സത്യം

 


06-09-2022

അക്ഷരം സത്യമാണ്. അക്ഷരങ്ങളെ ചേർത്തുവച്ചു പദങ്ങളും വാക്യങ്ങളും ഖണ്ഡികകളും ജൻമസിദ്ധമായ കഴിവോടെ ചമയ്ക്കുമ്പോൾ ഇടയിലെവിടെയെങ്കിലും അറിഞ്ഞുകൊണ്ട്, അല്പം കുത്സിതലക്ഷ്യത്തോടെ, ഒരു ചെറിയ-അത്ര ഗൗരവമല്ലാത്ത അസത്യത്തെപ്പോലും ഉൾക്കൊള്ളിക്കാൻ ശ്രമിക്കാതിരുന്നാൽ ഏതൊരു എഴുത്തുകർമ്മവും ധന്യമായി. തികച്ചും മനസ്സറിവില്ലാതെ സംഭവിക്കുന്ന വാസ്തവവൈരുദ്ധ്യം എഴുത്തിലെ നൈസർഗ്ഗികസിദ്ധിയെയും അതിനു കാരണമായ ഈശ്വരകടാക്ഷത്തെയും അത്രമേൽ ബാധിക്കുകില്ലായിരിക്കാം. എന്നാൽ  മനഃപ്പൂർവ്വമായുള്ള ആശയവൈരൂപ്യവൽക്കരണത്തിന് അക്ഷരത്തെ ഉപയോഗിക്കുന്നത് തീർച്ചയായും ആത്മനാശത്തിലേയ്ക്കു നയിക്കും. 

നമ്മുടെ മുന്തിയ എഴുത്തുകാരിൽ പലരും വളർച്ചയുടെ പടവുകൾ കുറെ കയറിക്കഴിയുമ്പോൾ അവരുടെ  നൈസർഗ്ഗികചേതനയിൽ ഒരു ലോപം ഭവിക്കുന്നത് അവർക്കു സ്വയവും അവരെ വായിക്കുന്നവർക്കും അനുഭവപ്പെടാറുണ്ടല്ലോ. എഴുത്തിൽ അസത്യത്തിൻ്റെയും അധർമ്മത്തിൻ്റെയും ആത്മനിഷേധത്തിൻ്റെയും അളവു കൂടിക്കൂടിവരുന്നതിൻ്റെ ലക്ഷണമാണത്. എഴുത്തുകാർ മാത്രമല്ല, ഏതൊരു കലയെ ഉപാസിക്കുന്നവരും ഇത്തരം ശോച്യാവസ്ഥയിലൂടെ കടന്നുപോകാറുണ്ട്. ഒരു ആത്മപരിശോധനയ്ക്കു വിധേയരാകേണ്ട സമയമായി എന്നു സ്വയം മനസ്സിലാക്കുവാനുള്ള അവസരമാണത്.

അക്ഷരത്തിൻ്റെ ദുരുപയോഗം, പ്രത്യേകിച്ചും ആശയപരമായ ദുരുപയോഗം, (ഏതു രംഗത്തായാലും) അതുപയോഗിക്കുന്നവരുടെയും അതുമായി താദാത്മ്യം പ്രാപിക്കുന്നവരുടെയും ദുര്യോഗത്തിനു കാലക്രമേണ കാരണമാകുമെന്ന ചിന്ത സഹൃദയരുമായി പങ്കു വയ്ക്കാനാണ് ശ്രമിച്ചത്. എഴുത്തും വായനയും കലോപാസനയും ശ്രദ്ധയോടെ അനുഷ്ഠിക്കാൻ നാം പ്രാപ്തരാവട്ടെ.

നവരാത്രി 2022


ഇച്ഛാശക്തി ജ്ഞാനശക്തി ക്രിയാശക്തി പ്രദായകം, നവരാത്രിസമാരോഹം നവജീവപ്രദായകം! 26 . 08 . 2022 നവരാത്രി ആരംഭം ************************ നമാമി ദുർഗ്ഗാം ------------------------- വന്ദേഹമംബേ വിജ്ഞാനരൂപേ, വിദ്യാവിനയവിവേകജ്വാലേ, വീണാധരീ വിമലകമാലാധിവാസേ, വന്നാലുമെന്നുള്ളമേറി നിത്യം. 🙏 #Durgashtami 03.09.2022 നമാമി മഹാലക്ഷ്മിം🙏 ------------------------------------- മഹിതേ മഹാലക്ഷ്മി, മഹാവിഷ്ണുമനോരമേ, മഹാനവമി, മഹിഷഘ്നി, മാമവ! മമ മനോമഥനി! 🙏🙏🙏 #MahaNavami 04. 09. 2022 *************************************** നമാമി സരസ്വതിം🙏 ---‐--------------------------------- വിദ്യാവിശാരദേ, വരവീണാധരീ, അയി! സൗന്ദര്യവാരിധീ വാഗ്ദേവതേ, വൈഖരീവല്ലിമൂലാധിവാസിനീ, ക്ഷരലോകമായാരവശാന്തിദാത്രീ, അക്ഷരീ! മയ സഹ വസതു കൃപയാ അബ്ജോത്ഫുല്ലസഹസ്രാരദീപ്തേ... ത്വാം സ്മരാമി നിത്യ,മവിഘ്നമസ്തു! ഹേ! പരാപരാശക്തി, പാഹി പാഹി!🙏 #vijayadashami 05. 09. 2022 ****************************************


വിശ്വകർമജയന്തി (17.08.2022)

 

September 17, 2022
വിശ്വമാകെയും വിഗ്രഹത്തിങ്ക -
ലുത്തമം കൊത്തിവയ്ക്കുവാൻ
കെല്പെഴും വിശ്വശില്പിയെ
കൈവണങ്ങുന്നു നിത്യവും!

അടയാർ അനന്തപത്മനാഭസ്വാമി തൃക്കോവിൽ

 അവിചാരിതമായും ആദ്യമായും ലഭിച്ച അനുഗ്രഹം! അടയാർ അനന്തപത്മനാഭസ്വാമി തൃക്കോവിൽ ദർശനം. 




സ്ഥലപരിചയമില്ലാത്തവർക്ക് പുറമേ നിന്നു നോക്കിയാൽ അത്ര പെട്ടന്ന് നോട്ടമെത്താനിടയില്ലാത്ത ഒരു സ്ഥാനത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിൻ്റെ പ്രധാനകവാടത്തിൻ്റെ നിർമ്മിതി ചോളരാജവംശശൈലിയിലുള്ളതാണ്. അകത്തു കയറുമ്പോൾ തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലേതിനു സമാനമായ ഭഗവാൻ്റെ പൂർണ്ണകായബിംബം നമ്മുടെ കണ്ണിനും മനസ്സിനും സായൂജ്യമായി അനന്തശായിയായി അങ്ങനെ പള്ളി കൊള്ളുന്നു! തിരുവിതാംകൂർ രാജവംശത്തിലെ അവസാനത്തെ മഹാരാജാവായ ശ്രീചിത്തിരത്തിരുനാൾ ബാലരാമവർമ്മത്തമ്പുരാൻ ദാനമായി നൽകിയ ഭൂമിയിൽ 1962 ൽ നിലവിൽ വന്നതാണ് ഈ ക്ഷേത്രം. മദിരാശിയിലെ മലയാളി സമൂഹത്തിനായി പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രമെന്നു പറയപ്പെടുന്നു. തിരുവനന്തപുരത്തെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രനടയ്ക്കലെത്തിയാൽ ഭക്തരുടെ തിക്കും തിരക്കും മൂലം ഭഗവാനെ തൃപ്തിയാകുവോളം ദർശിക്കാൻ കഴിയാത്തതിൻ്റെ ഖേദം മുഴുവനും തീർക്കാം നമുക്കിവിടെ. ഒരേ നിരയിൽ മൂന്നു പാളി വാതിലുകളുള്ള തിരുനടയും തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിലേതുപോലെതന്നെ. വിഗ്രഹത്തിൻ്റെ വലിപ്പവും നിറവും എല്ലാം അതേപോലെ. ഉപദേവതകളായി ഗണപതി, നവഗ്രഹങ്ങൾ, ഗരുഡൻ, ആഞ്ജനേയൻ, എന്നിവരും ഈ ക്ഷേത്രത്തിലുണ്ട്. വൈകുണ്ഠദ്വാരം എന്ന സങ്കല്പത്തിൽ നിർമ്മിച്ചിരിക്കന്ന, മച്ചു വരെ ഉയരമുള്ള കതകിനെ പൊതിഞ്ഞിരിക്കുന്ന സ്വർണ്ണത്തകിടിൽ വിശ്വരൂപദർശനമുൾപ്പെടെ അനേകം ദേവതാസങ്കല്പങ്ങളെയും ആരാധനാ ബിംബങ്ങളെയും കൊത്തിയിരിക്കുന്നു. കോവിലിൻ്റെ വിസ്തീർണ്ണം താരതമ്യേന കുറവാണെങ്കിലും അതിനകത്തെ ദർശനാനുഭവം അത്ഭുതാവഹമാണ്. ക്ഷേത്രത്തിനകം വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. ക്ഷേത്രത്തിനകത്ത് മൊബൈൽ/ ക്യാമറ റെക്കോർഡിംഗ് അനുവദനീയമല്ല. രാവിലെ ആറരമണി മുതൽ ഉച്ചയ്ക്കു 12 മണി വരെയും വൈകുന്നേരങ്ങളിൽ നാലര മുതൽ ഏഴരമണി വരെയുമാണ് ദർശനസമയം. ഭക്തർക്കു ശ്രീകോവിലിനു നേരെയിരുന്നുകൊണ്ട് ദീപാരാധന തൊഴാനും ഭഗവാനെ മനസ്സുനിറയെ ധ്യാനിക്കാനുമായി തടിയിൽ തീർത്ത നീണ്ട ഒരു ഇരിപ്പിടവുമുണ്ട്. സെക്യൂരിറ്റി ജീവനക്കാർ എഴുന്നേൽപ്പിച്ചുവിട്ടേക്കുമോ എന്ന സംശയമൊന്നുമില്ലാതെ ക്ഷേത്രം തുറന്നിരിക്കുമ്പോൾ എത്രനേരം വേണമെങ്കിലും ഭക്തർക്ക് അവിടെയിരുന്ന് ഭഗവാനെ കൺകുളിർക്കെ കാണുകയും യഥേഷ്ടം ധ്യാനിക്കുകയുമാവാം. 🙏

Thursday, September 8, 2022

തുമ്പയുടെ തിരോധാനം

ഏവർക്കും തിരുവോണാശംസകൾ 

വർഷങ്ങൾക്കു ശേഷം നാട്ടിലൊരു ഓണക്കാലം കൂടാൻ  അവസരം ലഭിച്ചതിനാൽ  ഓണം വെറും സദ്യയിലൊതുക്കാതെ മുമ്പത്തെപ്പോലെ  ശരിയായ ചിട്ടവട്ടങ്ങളോടെ  ആചരിക്കാൻ ആഗ്രഹം തോന്നി.  അത്തം മുതൽക്ക് ഒമ്പതു ദിവസവും വീട്ടുമുറ്റത്തുള്ള പൂക്കൾകൊണ്ടുതന്നെ കളമിട്ടു.  പത്താംദിവസത്തെ ഒരുക്കങ്ങൾക്കായി തുമ്പയെ അന്വേഷിച്ചപ്പോഴാണ് നാട്ടിൽ  മരുന്നിനുപോലും തുമ്പച്ചെടിയില്ല എന്ന  സത്യം വേദനയോടെ അറിഞ്ഞത്. നമ്മുടെ മുറ്റത്തില്ലെങ്കിലും നമ്മുടെ ചുറ്റുവട്ടത്തുള്ള പുഴവക്കത്തുനിന്നോ, വഴിയരികിൽനിന്നോ, ധാരാളം പറമ്പുള്ള പരിചയക്കാരുടെ വീടുകളിൽനിന്നോ ഒക്കെ നമുക്കാവശ്യത്തിനുള്ള തുമ്പ കിട്ടിയിരുന്നു വർഷങ്ങൾക്കു  മുമ്പുവരെ. എന്നാൽ തുമ്പയ്ക്ക് ഇത്രമേൽ വംശനാശം സംഭവിച്ചു എന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നത്.  പൂക്കടകളിലും പൂജാദ്രവ്യങ്ങൾ കിട്ടുന്ന കടകളിലും നീളെ നടന്നന്വേഷിച്ചു. എല്ലാവരും കൈ മലർത്തി. ചിലർ കിട്ടുവാൻ സാദ്ധ്യതയേയില്ലെന്നു പ്രഖ്യാപിച്ചു. മറ്റു ചിലർ ഏതോ അന്യഗ്രഹജീവിയെക്കണ്ടതുപോലെ 'ഇക്കാലത്തു തുമ്പയോ! ഭ്രാന്തുണ്ടോ' എന്ന മട്ടിൽ എന്നെ  അത്ഭുതത്തോടെ നോക്കി. അവസാനം ഒരു പൂക്കടക്കാരൻ മാത്രം ഒരു ചെറിയ പ്രതീക്ഷ നൽകി. "നോക്കട്ടെ, ഞാൻ ഉറപ്പു പറയുന്നില്ല. കിട്ടിയാൽ അറിയിക്കാം" എന്നു വാഗ്ദാനവും നൽകി. പിറ്റേ ദിവസം പൂക്കടക്കാരൻ വിളിച്ചു, "തുമ്പ എത്തിയിട്ടുണ്ട്. എത്ര കെട്ടു വേണം?" കെട്ടൊന്നിന് 100 രൂപ! ഒരു കെട്ടിൽ ഏഴെട്ടു കട തുമ്പയുണ്ടാകും. മറ്റേതോ ജില്ലയിൽ നിന്നു പറിച്ചുകൊണ്ടുവന്നതാണത്രേ. ആ തുമ്പച്ചെടികളെ  തൊഴിലുറപ്പുകാർക്കു കാണിച്ചുകൊടുക്കാതിരുന്ന   അന്നാട്ടുകാർക്കു നന്ദി. നടേതാണെന്നു പറയുന്നില്ല. അവിടുത്തെ അമൂല്യസസ്യങ്ങൾ ഇനിയും ആവശ്യക്കാർക്കുപകരിക്കട്ടെ.

ഞാനടക്കമുള്ള  മലയാളിയുടെ  ഇന്നത്തെ അവസ്ഥയാണ് മുകളിൽ പറഞ്ഞത്. ഓണക്കാലത്താണ് തുമ്പയ്ക്ക് ആവശ്യം കൂടുതലുള്ളതെങ്കിലും അല്ലാത്തപ്പോഴും ഉപകാരിയും വളരെയധികം  ഔഷധവീര്യങ്ങളുള്ളതുമായ   സസ്യമാണ് തുമ്പ എന്ന് ഏതു മലയാളിക്കും അറിയാത്തതല്ല. എന്നാലും മലയാളി അങ്ങനെയാണ്. 

ഔഷധച്ചെടികളാകട്ടെ, ഫലവൃക്ഷങ്ങളാകട്ടെ, എന്തും വിളയുന്ന പൊന്നുപോലുള്ള മണ്ണും അതിനുതകുന്ന കാലാവസ്ഥയും കനിഞ്ഞനുഗ്രഹിച്ച  സംസ്ഥാനമാണ് കേരളം. എന്നാൽ നമ്മൾ കേരളീയർ നമ്മുടെ  അശ്രദ്ധകൊണ്ടും നാട്ടിൽ ധാരാളമായി ലഭ്യമായവയോടുള്ള  അവഗണനകൊണ്ടും അതിനും  പുറമേ  പൂർവ്വികരുടെ അനുഭവസമ്പത്തിനോടുള്ള ഒരുതരം പരിഹാസം കലർന്ന അവിശ്വാസം കൊണ്ടും ആ  സൗഭാഗ്യങ്ങൾ പകുതിയിലധികവും  നശിപ്പിച്ചു.  കാലാവസ്ഥ ഇതിനോടകം നമ്മോടു കാലുഷ്യത്തിലായിക്കഴിഞ്ഞു. പുഴകളിൽ പലതും വറ്റി. എന്നിട്ടും ഈ മണ്ണ് ഇപ്പോഴും നമ്മളെ കൈവിട്ടിട്ടില്ല. ഭാഗ്യം കൊണ്ട് അതിലെ ജൈവവൈവിധ്യത്തിനും പൂർണ്ണമായി വംശനാശം സംഭവിച്ചിട്ടില്ല. പ്രകൃതിയെയും പ്രകൃതിസമ്പത്തുക്കളെയും ഒരിക്കലും ഉപയോഗിക്കാതിരുന്നതുകൊണ്ടോ പകരം കൃത്രിമവസ്തുക്കൾ ഉപയോഗിച്ചതുകൊണ്ടോ  അവ സംരക്ഷിക്കപ്പെടുമെന്ന മണ്ടൻ ആശയം അടുത്തകാലത്തു പൊന്തിവന്നതാണ്.  മര്യാദാമസൃണവും ഔചിത്യപൂർണ്ണവുമായ ഒരു കൊടുക്കൽ വാങ്ങൽ സംസ്ക്കാരമാണ് നമ്മുടെ പൂർവ്വികരും പ്രകൃതിയും തമ്മിൽ ഉണ്ടായിരുന്നത്. ആ വിവേകമാണ് നമുക്ക് കൈമോശം വന്നിരിക്കുന്നത്. അതു തുമ്പച്ചെടിയുടെ കാര്യത്തിൽ മാത്രമല്ല, നമ്മുടെ അദ്ധ്വാനമേതുമില്ലാതെതന്നെ നമുക്ക് ലഭ്യമായ  സർവ്വ  അനുഗ്രഗങ്ങളോടും, അതിലൊരുപങ്ക്  ഒട്ടും കുറയാതെ  ലഭിക്കേണ്ടവരായ വരുംതലമുറകളോടും അതേ  മൗഢ്യത്തോടെ  നാം ഈ ഉത്തരവാദിത്തമില്ലായ്മ തുടരുകയും ചെയ്യുന്നു. 

 ആറുകെട്ടു തുമ്പ അറുനൂറു രൂപ കൊടുത്ത് വാങ്ങുമ്പോൾ പൂക്കടക്കാരനോട് അൽപ്പം പോലും പേശിനോക്കാമെന്നു  തോന്നിയില്ല. ആ പൂക്കടക്കാരൻ പറഞ്ഞയച്ചിട്ടാണല്ലോ   ആ പെരുമഴയത്ത് പല വഴിയും  തോടും പറമ്പുമെല്ലാം താണ്ടി തുമ്പയുള്ളയിടം കണ്ടുപിടിച്ച് ഒരാൾ കെട്ടുകണക്കിന് തുമ്പ കൊണ്ടുവന്നു തിരുവോണം കൊള്ളാൻ ആഗ്രഹിച്ചവർക്ക് കൃത്യമായി വിതരണം ചെയ്തത്. ആ പരിശ്രമത്തെ മാനിക്കുന്നു.

ഏട്ടിലെ പശു പുല്ലു തിന്നില്ല. പ്രവർത്തിയാണാവശ്യം.
അതിനാൽ തുമ്പയെത്തേടിയുള്ള അലച്ചിൽ  
ഇനിയൊരോണക്കാലത്തുമുണ്ടാവാതിരിക്കട്ടെ എന്ന ആഗ്രഹത്താൽ  ഓരോ തുമ്പച്ചെടിയുടെയും തണ്ട് കളത്തിലിടാൻ മുറിച്ചുമാറ്റിവച്ചശേഷം കടഭാഗം  മണ്ണിൽ നട്ടുവച്ചു. അടുത്ത തിരുവോണവും  നാട്ടിലാഘോഷിക്കാൻ ഭാഗ്യമുണ്ടായാൽ അതിനാവശ്യമുള്ള തുമ്പചെടികൾ  വീട്ടുവളപ്പിൽനിന്നുതന്നെ ലഭിക്കാനിടവരണമെന്നാണ് സങ്കല്പം. 

തുമ്പയുടെ  തിരോധാനത്തെക്കുറിച്ചാണ് ഈ കവിത. കുട്ടികൾക്കുകൂടി വേണ്ടിയെഴുതിയ കവിത. ഈ കവിതയ്ക്ക് ആമുഖമായിട്ടാണ് ഇത്രയും പറഞ്ഞതും. 

ഒരിക്കൽക്കൂടി എല്ലാവർക്കും  തിരുവോണാശംസകൾ. 




മലയാളി:  

തുമ്പയെക്കണ്ടവരുണ്ടോ?

നാട്ടുവെണ്മയെകണ്ടവരുണ്ടോ?

ഈ മലനാടിൻറെ പുത്രി, 

അവൾ നിന്നിരുന്നെൻതൊടി നീളെ.  

വെൺനിലാത്തുണ്ടുകൾ ചാർത്തി  

നിന്നു പാടവരമ്പുകൾ തോറും  

ആറ്റിറമ്പിൽക്കണ്ടു പിന്നെ, 

നാട്ടിലമ്പലമുറ്റത്തുമേറെ,

നിർഭയം നിൽക്കുമവളെ- 

ക്കണ്ടു നാട്ടുവഴികളിലെങ്ങും.

എങ്ങുമിന്നില്ലവൾ, കണ്ടോ? 

എൻ്റെ മാതേവരേ, പറയാമോ?

തൃക്കാക്കരത്തേവരല്ലേ,

നിനക്കുണ്ടാമറിവതു ചൊല്ലൂ. 

 

മാതേവർ: 

ഇത്രനാളെങ്ങുപോ,യിപ്പോൾ 

നാട്യമെന്തിനു, ലജ്ജയുമില്ലേ?  

നാടിൻറെ നന്മകളെല്ലാം 

പാടെയാട്ടിക്കളഞ്ഞിട്ടു നിങ്ങൾ 

വന്നിരിക്കുന്നുവോ ക്ഷിപ്ര-

സ്വാർത്ഥകാര്യസാദ്ധ്യത്തിനായിപ്പോൾ? 

    

തുമ്പ, മുക്കുറ്റി, കയ്യോന്നി,      

തഴുതാമ, കീഴാർനെല്ലി, ബ്രഹ്മി, 

മുത്തങ്ങ, പിന്നെപ്പുളിയാറില,

കറുക, കച്ചോലം, മുയൽച്ചെവിയൻ... 

ഒക്കെയുമേറെയീ മണ്ണിൽ   

എത്ര സ്വൈര്യമായ് നിന്നിമ്പമോടെ! 

ആർത്തിയില്ലാഞ്ഞൊരു കാലം, 

ആർക്കുമാരോഗ്യമുണ്ടായ കാലം! 

ഓർമ്മയുണ്ടാകണമാർക്കും, 

അല്പം നാണവും തോന്നുക വേണം.



നാട്ടുവഴിനീളെയിപ്പോൾ 

കാഴ്ചയെന്നും തൊഴിലുറപ്പല്ലോ!

ചെത്തിമിനുക്കിമിനുക്കി-

യൊരൊറ്റമൂലിത്തുമ്പു പോലും 

കണ്ടുകിട്ടാനില്ല സത്യം!

തല പൊന്തിയാൽ വെട്ടിനിരത്തും.

 

കുട്ടികൾ തൻ തിരോധാനം 

പോലുമാരുമോർക്കാത്തൊരു നാട്ടിൽ 

തുമ്പയെയാരോർത്തിരിക്കാ-

നവൾക്കില്ല വശീമന്ത്രസിദ്ധി!



സംസ്ക്കാരസമ്പത്തിനേക്കാൾ 

പ്രിയം നിങ്ങൾക്കു സംസാരമെന്നും.

സസ്യശാസ്ത്രം വളർന്നത്രേ, 

ഹരിതവിപ്ലവം പൂക്കുന്നുവത്രേ! 

ഓടിട്ടുതീർന്നുവോ മുറ്റം? 

ചെളി പറ്റാത്ത  പാദം മിനുത്തോ?  

കാവും കുളവും തെളിച്ചോ?

കൂടെ നാട്ടുമരങ്ങൾ മുറിച്ചോ?

കാടുണക്കാൻ നടപ്പില്ലേ 

പൊടിക്കൈകളുമായ്പ്പലർ നാട്ടിൽ?

എന്നിട്ടു നിർലജ്ജരായി 

വന്നുനിൽക്കുന്നു തുമ്പയെക്കാണാൻ! 



ഉണ്ടവളെൻറെയരികിൽ 

നല്ല വെണ്മതൻ  പാലാഴിയായി. 

നല്ലവർതൻ  ഗൃഹംതന്നിൽ. 

വന്നുകൂടുമുപദ്രവിക്കാഞ്ഞാൽ.

ചെത്തിപ്പുറത്താക്കിടല്ലേ, 

ഇവളൈശ്വര്യമീ നാടിനെന്നും!

തുമ്പയില്ലാതെന്തു ചന്തം, 

തിരുവോണത്തിനാവണി നാളിൽ?

          ആർപ്പുവിളികൾക്കിടയിൽ  

         ചേർക്ക വീണ്ടുവിചാരമൊരല്പം. 
 


 

Tuesday, August 30, 2022

മംഗളവിഘ്‌നേശ്വരം  

നമ്മുടെ പൂർവ്വഋഷിപ്രജ്ഞയിലുണർന്ന സൂക്ഷ്മവും നിഗൂഢവുമായ പ്രതീകാത്മകസങ്കേതങ്ങളും തത്വങ്ങളുമെല്ലാം ശാസ്ത്രീയമായ അടിത്തറയും ചിട്ടയുമുള്ളതാണ്. അവ ലോകത്തിൻറെ 
ആത്മീയവും  മാനസികവുമായ ഉത്ക്കർഷത്തിനുതകുന്നതും 
ദീർഘവീക്ഷണത്തോടുകൂടിയതുമാണ്.
ഉയർന്ന സങ്കല്പശക്തിയുടെ ഉചിതമായ  പ്രയോജനപ്പെടുത്തൽകൊണ്ട് വൈവിദ്ധ്യസുന്ദരങ്ങളും സദ്‌സന്ദേശവാഹികളുമാണ് സനാതനധർമ്മത്തിലെ ഓരോ ദേവതാസൃഷ്ടിയും. എന്നാൽ ആത്മാന്വേഷണത്തിലോ അതിനുള്ള പ്രധാനമാർഗ്ഗമായ  സ്വാദ്ധ്യായമനനങ്ങളിലോ ഗുരുവചനങ്ങളിലോ സ്വന്തം ഉള്ളിലുള്ള ചൈതന്യത്തിൽപ്പോലുമോ  ഒരുറപ്പും താല്പര്യവുമില്ലാത്തവർക്ക്  ഇവയെല്ലാം പുറമേനിന്നുനോക്കുമ്പോൾ  അബദ്ധജടിലങ്ങളായി തോന്നിയേക്കാം. 

 ഉദാഹരണത്തിന് അജ്ഞന്മാരാൽ എല്ലായിപ്പോഴും വളരെയേറെ പരിഹസിക്കപ്പെടുന്നതാണ് നമ്മൾ ഏറെ മംഗളകരമായി കരുതുന്ന ഗണപതിഭഗവാൻ്റെ രൂപം. ആനത്തലയും ഒറ്റക്കൊമ്പും കുടവയറും...  പരിഹസിക്കുന്നവർക്ക് അങ്ങനെ ഏറെ അബദ്ധധാരണകൾ ഉണ്ട്.  അറിവില്ലായ്മ കൊണ്ടു പരിഹസിക്കുന്നവരെ നമുക്ക്  മാറ്റിനിർത്താം. എന്നാൽ ജ്ഞാനവഞ്ചകന്മാർ എന്ന് മറ്റൊരു വിഭാഗമുണ്ട്. അവർക്ക്  ദേവതാസൃഷ്ടികളിലെ സദ്ഭാവനാസമ്പന്നമായ സങ്കൽപ്പത്തെക്കുറിച്ച്  അറിയാഞ്ഞിട്ടല്ല.   അന്ധവിശ്വാസനിർമ്മാർജ്ജനം, ശാസ്ത്രചിന്ത തുടങ്ങി പൊതുസ്വീകാര്യതയുള്ള വിഷയങ്ങൾ അവതരിപ്പിക്കുന്നു എന്ന ഭാവേന മനഃപൂർവ്വം തെറ്റായ വ്യാഖ്യാനങ്ങൾ നൽകി തലമുറകളെ വഴിതെറ്റിക്കുന്ന  ഇവരുടെ വലയിൽ പെടാതിരിക്കാനെങ്കിലും നമ്മൾ നമ്മുടെ ആദ്ധ്യാത്മികഗ്രന്ഥങ്ങൾ സ്വായത്തമാക്കുകയും അതിലെ ദേവതാസങ്കൽപ്പത്തിലെ യഥാർത്ഥ വിവക്ഷകളെക്കുറിച്ച് ബോധവാന്മാരാകുകയും വരുംതലമുറയ്ക്ക് തന്നാലാവുംവിധം  പറഞ്ഞുകൊടുക്കുകയും വേണം.  

ഒരു 1950- 60 -70 കാലഘട്ടത്തിൽ ജനിച്ച നമ്മുടെ തലമുറയുടെ തലച്ചോറ് ആ കാലഘട്ടത്തിൻ്റെ പ്രത്യേകതയായ അരാജകവിപ്ലവത്തിൻ്റെയും പാശ്ചാത്യസംസ്കാരഭ്രമത്തിത്തിൻ്റെയും സദാചാരനിഷേധത്തിൻ്റെയുമെല്ലാം  പിടിയിൽപ്പെട്ട് നാടിനും വീടിനും ഗുണമില്ലാത്ത രീതിയിൽ  സ്വാധീനിക്കപ്പെട്ടിട്ടുണ്ട്.  അധികാരത്തോടും  നിയമവിരുദ്ധമായ സ്വത്തുസമ്പാദനത്തിനോടും  സുഖലോലുപതയോടുമുള്ള അതിരറ്റ  ഭ്രമത്തിൽ കാലം ചെല്ലുന്തോറും  ഭരണകർത്താക്കൾ  മുങ്ങിപ്പോവുകയും   നിയമപാലകരെയും നിയമജ്ഞരെയുംപോലും  വിശ്വാസയോഗ്യമല്ലാതാക്കുംവിധം അച്ചടക്കരാഹിത്യം എല്ലാ രംഗങ്ങളിലും പ്രബലമാകുകയും ചെയ്തു. ഇവയുടെയെല്ലാം  ദംശനത്താൽ  നമ്മുടെ ബുദ്ധി വിഷലിപ്തമാക്കപ്പെ ട്ടപ്പോൾ  നമ്മളാൽ ശ്രദ്ധയോടെ പരിപാലിക്കപ്പെടേണ്ടിയിരുന്ന നമ്മുടെ  മക്കൾക്കും ആ വിഷബാധയേറ്റു. നമ്മളതിനെ ഇത്രയുംകാലം പരിഷ്ക്കരമെന്നു കരുതി അഭിമാനിച്ചു. ഇപ്പോൾ തിരിച്ചറിവിൻറെ ഒരു നേർത്ത  വെളിച്ചം വീശിത്തുടങ്ങിയിട്ടുണ്ട്.  ഇനി വരുന്ന തലമുറകളുടെ തലച്ചോറിലെങ്കിലും നമ്മെ ബാധിച്ച   അച്ചടക്കരാഹിത്യത്തിൻ്റെയും,  ആത്മാഭിമാനമില്ലായ്കയുടെയും സ്വധർമ്മനിഷേധത്തിൻ്റെയും  വിഷം തീണ്ടാതിരിക്കട്ടെ. അതിന് ഏറ്റവും അത്യാവശ്യം ഭാരതീയമൂല്യങ്ങളെ നമ്മുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരികയെന്നതാണ്. നമ്മുടെ പൈതൃകമായ ആഘോഷങ്ങളും ആചരണങ്ങളുമെല്ലാം നമ്മുടെ പൂർവ്വികർ കാണിച്ച അതേ കരുതലോടെ നമുക്ക് തിരിച്ചുപിടിക്കാം.   നല്ല ശീലങ്ങൾ വ്യക്തിയിൽ ഉറപ്പിക്കാനാണ്  ആചാരങ്ങൾ അനവധി ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇനിയുള്ള കുട്ടികളെങ്കിലും  അതുകണ്ടും ഉൾക്കൊണ്ടും ചിട്ടയോടെ  വളരട്ടെ. ആവർത്തിച്ചുള്ള ആചാരണങ്ങളിലൂടെയാവണം ശീലങ്ങൾ ഉറക്കേണ്ടത്. അല്ലാതെ കഷ്ടി നാലിഞ്ച് നീളവും രണ്ടിഞ്ച് വീതിയും ഉള്ള സ്മാർട്ട് ഫോൺ എന്ന ദീർഘചതുരത്തിനുള്ളിലേയ്ക്കു മനുഷ്യമസ്തിഷ്ക്കത്തിൽ നിന്നും തിരിച്ചും പ്രായഭേദമന്യേ പ്രവഹിക്കുന്ന വികൃതമായ ആശയങ്ങളിലൂടെയും കാഴ്ചകളിലൂടെയും ആകാതിരിക്കട്ടെ. മനസ്സ് ധർമ്മത്തിൽ ഉറച്ചശേഷമാണെങ്കിൽ  ഏതു മുന്തിയ സാങ്കേതികവിദ്യയും അവ അടിച്ചേൽപ്പിക്കുന്ന  പ്രലോഭനങ്ങൾക്കടിപ്പെടാതെതന്നെ  ലോകനന്മയ്ക്കായി അനായാസേന ഉപയോഗപ്പെടുത്താനാവും. 

സനാതനധർമ്മത്തിൻ്റെ അടിസ്ഥാനമൂലമായ വേദോപനിഷദ്‌തത്ത്വങ്ങൾ കാലംചെല്ലുന്തോറും സാമാന്യജനത്തിന് ഗ്രഹിക്കുവാൻ ക്ലിഷ്ടതരമായതിനാലാണ്  പുരാണങ്ങളിൽ കഥാരൂപത്തിൽ അവയെ ലളിതമായും സരസമായും ധാരാളം പ്രതീകങ്ങളും ഉപമകളുമെല്ലാമുപയോഗിച്ച് അല്പം അതിഭാവുകത്വം കലർത്തിയുമൊക്കെ നമ്മുടെ പൂർവ്വികാചാര്യന്മാർ നമുക്കായി കുറിച്ചിട്ടത്.  സൂക്ഷ്മവും അർത്ഥഗർഭവും പ്രായോഗികജീവിതവുമായി ഇഴചേർന്നുകിടക്കുന്നതും  എന്നാൽ അത്യഗാധവും  അതിവിശാലവുമായ  അന്തരാർത്ഥങ്ങളുടെ അമൂല്യഖനിയെ  ഒളിപ്പിച്ചിരിക്കുന്നുവയാണ് നമ്മുടെ പ്രാചീനഗ്രന്ഥങ്ങൾ. ആത്മലാഭത്തിനായി സങ്കൽപ്പിച്ച് പ്രാർത്ഥിച്ച്  ക്ഷമയോടെയും ശ്രദ്ധയോടെയും അവയെ  തേടിപ്പോകുന്ന അന്വേഷികൾക്കുമാത്രം ലഭിക്കുന്നതാണ് ആ ഖനി. അവനവൻ്റെ  സ്വരൂപത്തെയാണ് തേടുന്നത് എന്ന ബോധത്തോടെയാവണം ആ തേടൽ. ആത്മലാഭത്തിന് എളുപ്പവഴികളൊന്നുമില്ലെന്ന തിരിച്ചറിവോടെ ആ തേടൽ പൂർത്തിയാക്കുവാൻ സ്വാദ്ധ്യായമനനങ്ങളിലൂടെയും ശ്രേഷ്ഠരായ ഗുരുക്കന്മാരുടെ സഹായത്തോടെയും  ഓരോരുത്തർക്കുമാവട്ടെയെന്നും ഓരോ ആഘോഷങ്ങളും ആവർത്തിച്ചുള്ള ആചരണങ്ങളും അതിനു നമ്മെ പ്രാപ്തരാക്കട്ടെയെന്നും സങ്കൽപ്പിച്ചു പ്രാർത്ഥിക്കുന്നു. ആ ലക്ഷ്യത്തിലേക്കായി എന്നാലാവുന്നത് യഥാശക്തി ഞാനും ശ്രമിക്കുന്നു. 

നാം ധർമ്മത്തെയും ധർമ്മം നമ്മെയും സദാ രക്ഷിക്കുമാറാകട്ടെ.

ഏവർക്കും മൂല്യവത്തായ വിനായകചതുർത്ഥി ആശംസകൾ.   

 

മംഗളവിഘ്‌നേശ്വരം                                                                                 -ഗിരിജനവനീതകൃഷ്ണൻ 

ഓം 

ഗണ ഗണ ഗണ ഗണനായകനേ
ശുഭസർവ്വാരംഭസുപൂജിതനേ 
 
ണൻമകനാകുമിഭാനനനേ  
ഗിരിനന്ദിനിനന്ദനസുന്ദരനേ! 

പങ്കജപാണി! സുമോദകനേ 
ഗജതുമ്പിക്കര! തുന്തോദരനേ 

തിഥിനാഥാടോപാന്തകനേ 
രദിമുഖനേ ദന്തവിലോപിതനേ 
  
മംഗളദീപാരാധിതനേ  
ശിവശങ്കരഭൂതഗണാധിപനേ 

ഗതിശരണപ്രണവാത്മകനേ  
പ്രിയകേരഫലാന്നസുപോഷിതനേ
 
ളത്വമതിത്വഗുണപ്രദനേ    
വരതത്ത്വസ്വരൂപവിനായകനേ 

മൂഷകക്രൗഞ്ചനിയാമകനേ
ഛിദിപാശകശസ്ത്രാഭൂഷണനേ 
 
ഓംകാരപ്രണവാകൃതനേ  
ഭോ! ഓംകാരായ നാമാമി സദാ.    

മംഗളം 

മംഗളസംഭവ ഗംഗണപാലക വാരണരൂപിത വിഘ്നഹരേ 
മുരുഗസഹോദര മണികണ്ഠാനുജ ശുഭഗൃഹദായക പാതു സദാ
ഗം ഗണ ഗണ  ഗണമണിരവപൂജിത സുന്ദര ശംഭുസുതായ നമഃ 
സങ്കടഹര നമഃ ശങ്കരസുത നമഃ നിർമ്മലശാന്ത നമോസ്തു സദാ    



പദങ്ങളുടെ അർത്ഥവും വിവരണവും 

  1.  ഗണനായകൻ 
    ശിവൻ്റെ ഭൂതഗണങ്ങളുടെ നായകൻ, സർവഭൂതങ്ങളുടെയും നായകൻ 
  2. ശുഭസർവ്വാരംഭസുപൂജിതൻ
    സർവ്വ ശുഭകാര്യങ്ങളുടെയും ആരംഭത്തിൽ   പൂജിക്കപ്പെടുന്നവൻ (കാര്യങ്ങൾക്ക് തടസ്സം വരാതെ ആദ്യന്തം ശുഭമാകാൻ)
  3. ണൻമകൻ
    ണൻ + മകൻ (ണൻ = ശിവൻ) = പരമശിവൻ്റെ മകൻ 
  4. ഇഭാനനൻ
    ആനയോടു സദൃശമായ  തലയുള്ളവൻ
    ( ഇഭം= ആന, ആനനം =മുഖം ) 
  5. ഗിരിനന്ദിനിനന്ദനൻ 
    ഗിരിയുടെ നന്ദിനിയുടെ നന്ദനൻ = ശ്രീപാർവ്വതിയുടെ മകൻ=ഗണപതി 
    ( ഗിരിനന്ദിനി= പർവ്വതപുത്രി = പാർവ്വതി, നന്ദനൻ=പുത്രൻ)
  6. പങ്കജപാണി = താമരപ്പൂവേന്തിയ കയ്യുള്ളവൻ
    (  മനസ്സ്, ബുദ്ധി, അഹംകാരം, ചിത്തം എന്നിവയടങ്ങിയ  അന്തഃകരണത്തെയാണ്  ഗണപതിയുടെ നാലു കൈകൾ പ്രതിനിധാനം ചെയ്യുന്നത്. വലതുഭാഗത്തു പുറകിലെ കയ്യിലെ താമരപ്പൂവ്   ധ്യാനാവസ്ഥയിലെ പരമാനന്ദപദത്തെ സൂചിപ്പിക്കുന്നു.)
  7. സുമോദകൻ = നല്ലവണ്ണം സന്തോഷിപ്പിക്കുന്നവൻ
    ( ഭഗവാൻറെ വലതുഭാഗത്തെ മുൻകൈയിൽ പ്രിയഭക്ഷണമായ മോദകം പിടിച്ചിരിക്കുന്നതിനാൽ സുമോദകൻ. ഭക്തന്മാരിൽ വളരെ വേഗം  പ്രസാദിക്കുന്നതിൽ  പ്രസിദ്ധനാണ് ഗണപതിഭഗവാൻ)  
  8. ഗജതുമ്പിക്കരൻ = ആനയുടെ തുമ്പിക്കൈ പോലുള്ള അംഗത്തോടുകൂടിയവൻ  (ഗജം= ആന) 
  9. തുന്ദോദരൻ = കുടം പോലെവീർത്ത വയറോടു കൂടിയവൻ
    ( തുന്ദം = എടുത്തുനിൽക്കുന്നത്, ഉന്തിനിൽക്കുന്നത്)
  10. തിഥിനാഥാടോപാന്തകൻ
    തിഥി+നാഥ+ആടോപ+അന്തകൻ = ചന്ദ്രൻ്റെ അഹങ്കാരം  ശമിപ്പിച്ചവൻ       
    (  തിഥിനാഥൻ= തിഥിയുടെ നാഥൻ=ചന്ദ്രൻ, ആടോപം=അഹങ്കാരം, അവിവേകം)   
     ഗണപതി ഒരിക്കൽ ചന്ദ്രൻ്റെ അഹങ്കാരം തീർക്കുന്ന കഥ  പുരാണത്തിൽ  പ്രതിപാദിച്ചിട്ടുണ്ട്. വിനായകചതുർത്ഥിയുടെ പ്രാധാന്യം   ഈ കഥയുമായി ബന്ധിപ്പിച്ചുപറയുന്നു.)  
  11. രദിമുഖൻ = ആനയുടേതു പോലുള്ള മുഖത്തോടു കൂടിയവൻ രദി = ആന 
  12. ദന്തവിലോപിതൻ = ദന്തത്തിനു ലോപം സംഭവിച്ചവൻ ഗണപതിക്ക്  വലതുവശത്ത് ഒടിഞ്ഞ  കൊമ്പാണുള്ളത്.  ഗണപതിയുടെ കൊമ്പ് നഷ്ടമാകാൻ കാരണമായ ഒരു കഥ  പുരാണത്തിൽ  പറയുന്നുണ്ട്. സകല ദ്വന്ദഭാവവും ഉപേക്ഷിച്ച് അദ്വൈതവും പരമവുമായ പൊരുളിനെ  അറിയുന്നവൻ്റെ പ്രതീകമാണ് ഗണപതിയുടെ ഒടിഞ്ഞ കൊമ്പ്.)
  13. മംഗളദീപാരാധിതൻ = മംഗളകരമായ അഗ്നിദീപത്താൽ ആരാധിക്കപ്പെടുന്നവൻ 
  14. ശിവശങ്കരഭൂതഗണാധിപൻ = പരമശിവൻ്റെ സേനയായ  ഭൂതഗണങ്ങളുടെ അധിപൻ 
  15. ഗതിശരണപ്രണവാത്മകൻ = പ്രപഞ്ചഗതിയ്ക്കാകെ  ശരണമായ പ്രണവം (ഓംകാരം) ആത്മാവായിട്ടുള്ളവൻ 
  16. പ്രിയകേരഫലാന്നസുപോഷിതൻ - ഇഷ്ടഫലമായ നാളികേരത്താൽ നന്നായി സൽക്കരിക്കപ്പെട്ടവൻ    
    കേരഫലം=നാളികേരം (ഗണപതി നാളികേരപ്രിയനാണ്)
  17. ളത്വമതിത്വഗുണപ്രദൻ - ദിവ്യത്വമാർന്ന ബുദ്ധിയാകുന്ന ഗുണത്തെ പ്രദാനം ചെയ്യുന്നവൻ 
    (ളത്വം = ദിവ്യത്വം , മതി= ബുദ്ധി) 
  18. വരതത്ത്വസ്വരൂപവിനായകൻ = ശ്രേഷ്ഠമായ തത്വത്തെ (പ്രണവതത്വം) സ്വരൂപമാക്കിയ വിനായകൻ  
  19. മൂഷകക്രൗഞ്ചനിയാമകൻ = ഗണപതിയുടെ വാഹനമായ എലിയുടെ പേരാണ് ക്രൗഞ്ചൻ.
    നിയാമകൻ= നിയന്ത്രിക്കുന്നവൻ
    (പുരാണത്തിൽ പ്രദിപാദിച്ചിരിക്കുന്നതിൻപ്രകാരം ക്രൗഞ്ചൻ ഒരു അസുരരാജാവായ താരകൻ്റെ സൈന്യത്തിൽ ഉള്ള രാക്ഷസനായിരുന്നു. ഗണപതിയുടെ സഹോദരനായ കാർത്തികേയനുമായുള്ള  യുദ്ധത്തിൽ ക്രൗഞ്ചൻ ഒരു വൻപർവ്വതമായി നിലകൊണ്ടു.    താരകാസുരനിഗ്രഹത്തിനുശേഷം  പർവ്വതാകാരനായ  ക്രൗഞ്ചനെ പിളർന്ന് അതിൻ്റെ ഒരു ഭാഗത്താൽ ഒരു മൂഷികനെ സൃഷ്ടിച്ച് കാർത്തികേയൻ തൻ്റെ  സഹോദരനായ ഗണേശനുനല്കി.)   സർവ്വത്ര ഓടിനടന്നു നാശം ചെയ്യുന്ന ഒരു ചെറുജീവിയായ എലി ഇവിടെ പ്രതിനിധാനം ചെയ്യുന്നത് അടക്കമില്ലായ്മ കൊണ്ട് നാശം വിളിച്ചുവരുത്തുന്ന നമ്മുടെ മനസ്സിനെയാണ്. സംസാരമായയിൽ പെട്ടങ്ങുമിങ്ങും ഓടുന്ന ഭക്തൻറെ മനോരഥമാകുന്ന ആ എലിയെ ഗണപതിഭഗവാൻ ആശ്വസിപ്പിച്ച് നിയന്ത്രിച്ച്  തന്നിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി തൻ്റെ മേൽനോട്ടത്തിൽ ഇരുത്തിയിരിക്കുന്നു  എന്നതാണ്  സങ്കൽപ്പം.)
  20. ഛിദിപാശകശസ്ത്രാഭൂഷണൻ -  ഛിദി+പാശക+ശസ്ത്ര+ആഭൂഷണൻ =  ഛിദി, പാശകം എന്നീ ആയുധങ്ങൾ ഭൂഷണമാക്കിയവൻ 
    ഛിദി= കോടാലി, വജ്രായുധം
    ( അനുചിതവും, അശ്രീകരവും ആപത്ക്കരവുമായ ഇന്ദ്രിയപ്രേരണകളുടേയും  ലൗകികഭോഗങ്ങളുടേയും ബന്ധനം വെട്ടിമാറ്റി മനസ്സിനെ സ്വതന്ത്രവും നിർഭയവുമാക്കാനുള്ള  ആയുധമായി ഇതിനെ വിവക്ഷിക്കുന്നു.)

  21. പാശകം =കയറു കൊണ്ടുള്ള ആയുധം - ബന്ധിക്കാനോ നിയന്ത്രിക്കാനോ  ഉപയോഗിക്കുന്നത് (ഗണപതിയുടെ  വലതുഭാഗത്തു പുറകിലെ കയ്യിൽ പിടിച്ചിരിക്കുന്ന കയർ ബുദ്ധിയെയും വിവേകത്തെയും പ്രതിനിധീകരിക്കുന്നു. വിവേകമുപയോഗിച്ച് നാം നേരിടുന്ന വിഘ്നങ്ങളെ  വരിഞ്ഞുബന്ധിക്കാനുള്ള ആയുധമാണ് അത്.
    ശസ്ത്രം = ആയുധം,
    ആഭൂഷണം = ആഭരണം, അലങ്കാരം 
  22. ഓംകാരപ്രണവാകൃതൻ = പ്രണവമന്ത്രമായ   ഓംകാരത്തിൻ്റെ സ്വരൂപമായിട്ടുള്ളവൻ.  (മഹാഗണപതിയുടെ ശരീരം  ഓംകാരരൂപമായി സങ്കല്പിച്ചിരിക്കുന്നു. ഓംകാരത്തിൻ്റെ  ദേവതയായും ഗണപതിയെ പൂജിക്കുന്നു. ഓംകാരരൂപനായ ഗണപതിയെ ചിത്രീകരിക്കുമ്പോൾ  പാദങ്ങൾ അകാരവും  ഉദരം  ഉകാരവും  ശിരസ്സ്  മകാരവുമായി സങ്കൽപ്പിച്ചുകാണാറുണ്ട്.)
  23. ഭോ! = 'ഹേ' എന്നു ബഹുമാനപൂർവ്വം സംബോധന ചെയ്യാനായി സംസ്കൃതത്തിൽ ഉപയോഗിക്കുന്ന വാക്ക്. 
  24. ഓംകാരായ നമാമി സദാ = ഞാൻ സദാ ഓംകാരനെ നമസ്കരിക്കുന്നു.
  25. മംഗളസംഭവൻ = മംഗളങ്ങളെ  സംഭവിപ്പിക്കുന്നവൻ 
  26. ഗം = ബീജമന്ത്രം 
  27. ഗണമണിരവപൂജിതൻ = കൂട്ടത്തോടെയുള്ള മണിയടിശബ്ദത്താൽ പൂജിക്കപ്പെടുന്നവൻ
    ( ഗണം = കൂട്ടം, രവം = ശബ്ദം)
  28. മുരുകസഹോദരൻ = ഗണപതി, ശ്രീ സുബ്രഹ്മണ്യൻ്റെ സഹോദരൻ   
  29. മണികണ്ഠാനുജൻ = ശ്രീ അയ്യപ്പൻ്റെ  സഹോദരൻ 
  30. ശുഭഗൃഹദായകൻ = ശുഭവും ഭദ്രവുമായ ഗൃഹം  നൽകുന്നവൻ.
    ശുദ്ധമായ ഭക്തിയോടെയും ഭദ്രമായ സങ്കല്പത്തോടെയും ശിവശക്തിമാരുടെ വത്സലപുത്രനായ ഗണപതിയെ ഏതു കർമ്മം ചെയ്യുമ്പോഴും സ്മരിക്കുകയും  സ്തുതിച്ചുപ്രാർത്ഥിക്കുക്കുകയും ചെയ്യുന്നത് ഗൃഹത്തിൽ തീർച്ചയായും മംഗളം കൊണ്ടുവരുന്നു.
    ( ഗണപതിഭഗവാൻ്റെ മാതാപിതാക്കളായ പരമശിവനെയും   ശ്രീപാർവ്വതിയെയും സനാതനധർമ്മാനുസാരികൾ  ജഗത്പിതാവും ജഗത്മാതാവുമായിട്ടാണ്  ആരാധിക്കുന്നത്. ശിവനും ശക്തിയും ചേർന്നുപരിപാലിക്കുന്ന ഈ മഹാപ്രപഞ്ചത്തിൻ്റെ പ്രതീകം തന്നെയാണ് ശിവകുടുംബം. ശിവപാർവ്വതിമാരും സൽസന്താനങ്ങളും ശിവഭൂതഗണങ്ങളുമൊക്കെയടങ്ങിയ ആ കുടുംബം തന്നെയാണ് സുദൃഢവും സുഭദ്രവുമായ ഭാരതീയകുടുംബസങ്കല്പത്തിൻ്റെ അടിത്തറ. ശിവനും ശക്തിയും എന്നപോലെ  ദമ്പതിമാർ ഒന്നിച്ച് ശ്രേയസ്സിനും ലോകമംഗളസൃഷ്ടിക്കുമായി മത്സരമില്ലാതെ പരസ്പരപൂരകമായി  പ്രവർത്തിക്കുമ്പോൾ കുടുംബങ്ങളിലും പ്രപഞ്ചത്തിലൊന്നാകെയും ഭദ്രതയുണ്ടാകുന്നു.)    
  31. പാതു സദാ = എപ്പോഴും രക്ഷിക്കണേ എന്ന അപേക്ഷ  
  32. വാരണരൂപിതൻ = ആനയുടെ രൂപമുള്ളവൻ 
    വാരണം= ആന 
  33.  വിഘ്നഹരേ = വിഘ്നങ്ങളെ ഹരിക്കുന്നവനേ
  34. സങ്കടഹരൻ = സങ്കടങ്ങളെ ഇല്ലാതാക്കുന്നവൻ 
  35.  ശംഭുസുതൻ, ശങ്കരസുതൻ  = ശിവപുത്രൻ = ഗണപതി 
  36. നിർമ്മലശാന്തൻ = നിർമ്മലനും ശാന്തനുമായ പരബ്രഹ്മസ്വരൂപൻ 

അഭ്യർത്ഥന 
(ഏറെ പഴക്കമില്ലാത്തതും  പരിമിതമായതുമായ  വായനയിലൂടെ ലഭിച്ച അറിവുകളേയുള്ളൂ. അതിനാൽ  ഇതു വായിക്കുമ്പോൾ  അവതരണത്തിലോ അക്ഷരങ്ങളിലോ ഋഷിപ്രോക്തങ്ങളായ ആശയങ്ങൾക്കു  വിപരീതമായ അബദ്ധങ്ങൾ  വല്ലതും കടന്നുകൂടിയിട്ടുണ്ടെന്നുതോന്നിയാൽ തീർച്ചയായ്യും അഭിപ്രായത്തിൽ കുറിക്കുക.)