Followers

Sunday, January 8, 2023

ദ്വാരകാപുരി (കൃഷ്ണകാവ്യാർച്ചന.13)








ജരാസന്ധനാൽ പതിനേഴുവട്ടം 
മഥുരാപുരി സംഗരഭൂമിയായി.
യുദ്ധം ജയിക്കിലുമാ ദേശവാസികൾ-
ക്കൊക്കെയും സ്വസ്ഥത കെട്ടുപോയി. 

ദുഷ്ടരെ സംഹരിച്ചീ ഭൂമിതൻ ഭാര-
മാറ്റും വരെയും രണങ്ങളുണ്ടാം   
ആയതിൽ സജ്ജനങ്ങൾക്കൊരു പീഢ-
യുണ്ടാകിലതു ധർമ്മമല്ലതാനും 

വന്നിടാം താൻ വിട്ടയച്ച ജരാസന്ധൻ   
പിന്നെയും സൈന്യസമേതനായി,  
യാദവരാൽ മരണം ഭവിക്കില്ല-
ല്ലവനന്ത്യമതു  ഭീമനാലെ മാത്രം.
  
ആയതിനാലിനി നേരം കളയാതെ 
ബന്ധുക്കൾ തൻ ജീവൻ കാത്തിടണം. 
ചിന്തിച്ചുവിങ്ങനെയോരോന്നുമച്യുതൻ
ധർമ്മപരിപാലനത്തിനായി. 

യുദ്ധക്കെടുതിയേൽക്കാതെ ബന്ധുക്കളെ 
പാർപ്പിക്കണമെന്നുറച്ചു കൃഷ്ണൻ 
ആയതിനായുത്തമമൊരു കോട്ടയെ-  
ക്കെട്ടുവാൻതന്നെയുറച്ചു ഗോപൻ.   

ദ്വാദശയോജന വിസ്തൃതമാം കോട്ട 
നിർമ്മിച്ചു  സിന്ധുസമുദ്രമദ്ധ്യേ.
കോട്ടമദ്ധ്യംതന്നിലുണ്ടാക്കിയത്ഭുത-
മാർന്നെഴും ദിവ്യനഗരമൊന്ന്!

വിശ്വകർമ്മാവിനാൽ നിർമ്മിതമായൊരു 
പട്ടണമെത്രയും ചിത്രം! ചിത്രം!
തച്ചുശാസ്ത്രത്തിലധിഷ്ഠിതമായ് പണി-
ചെയ്തൊരു  ദ്വാരകയദ്വിതീയം!    

ശിൽപ്പനൈപുണ്യം വഴിഞ്ഞൊഴുകും  പല 
നിർമ്മിതികൾകൊണ്ടതിവിശേഷം, 
പ്രൗഢിയെഴും രാജവീഥികൾ, മുറ്റങ്ങൾ 
മറ്റുപമാർഗ്ഗങ്ങളാപണങ്ങൾ; 

ദേവദ്രുമങ്ങളും ദിവ്യലതകളു-
മെങ്ങുമുപവനനന്ദനങ്ങൾ, 
സ്ഫാടികഗോപുരങ്ങൾക്കുമേലെ തനി-
ത്തങ്കത്തിലാ താഴികക്കുടങ്ങൾ.
 
പിച്ചള, വെള്ളിയിത്യാദി ലോഹങ്ങളാ-
ലുണ്ടന്നശാല, കുതിരലായം; 
ദേവാലയങ്ങളുണ്ടാകാശചന്ദ്രിക-  
യേറ്റിരിക്കാൻ  മട്ടുപ്പാവുകളും, 

ദിവ്യസഭയാം സുധർമ്മയും പാദപ -
ശ്രേഷ്‌ഠനാം പാരിജാതമതൊന്നും     
കൃഷ്ണനു ദേവേന്ദ്രനേകി   സമ്മാനമായ്  
ക്ഷുത്പിപാസാദിയ്ക്കു രക്ഷയായി.

അഷ്ടനിധികളെ നൽകി കുബേരനും 
വരുണനേകി ശുക്ലവാജികളെ  
 ലോകപാലന്മാർ യദുകുലനാഥനു
നൽകി സർവ്വൈശ്വര്യഭൂതികളും 

ഇങ്ങനെ കേൾവി കേട്ടുള്ളൊരു ദ്വാരക 
വാണുവാ കൃഷ്ണൻ നൂറ്റാണ്ടുകാലം! 
ധർമ്മസംസ്ഥാപനത്തിന്നു ശ്രീകൃഷ്ണനെ- 
യെന്നും സ്മരിച്ചീടുന്നേൻ സജ്ജനം! 


No comments:

Post a Comment