Followers

Wednesday, March 13, 2013

സ്ത്രീയും പുരുഷനും




പണ്ടുമീ നാടതിലുണ്ടായിപോല്‍ 

നാരിതന്‍ സ്വാതന്ത്ര്യകാഹളങ്ങള്‍ 

മാറു മറയ്ക്കുവാനുള്ളോരവകാശം 

പോരാടി നേടിയോരന്നുള്ള നാരികള്‍ 


"ഏനുണ്ടവകാശമെന്‍റെ തമ്പ്രാ 

ദേഹം മറച്ചിടാനൊന്നുചേലില്‍ 

തമ്പ്രാനു കണ്ടു രസിച്ചിടുവാ-

നിനി മേലില്‍ നിന്നുതരില്ല ഞങ്ങള്‍" 


എന്നവള്‍  ധീരയായ് ചൊല്ലിയപ്പോള്‍ 

തമ്പ്രാന്‍ തല താഴ്ത്തി നിന്നുവത്രെ! 

പൊരുതിയെടുത്തൊരു സ്വാതന്ത്ര്യമാ-

ണിന്നത്തെ നാരിയെറിഞ്ഞുടയ്പ്പൂ  !


ഇന്നുള്ള നാരികള്‍ ചൊല്ലിടുന്നു 

"മാന്യത വസ്ത്രത്തിലല്ല വേണ്ടൂ, 

ദേഹം മറയാത്ത വസ്ത്രമിടാന്‍ 

ഞങ്ങള്‍ക്കവകാശമുണ്ടു പാരില്‍ !


കാണ്മവര്‍ കണ്‍പൊത്തി നിന്നുകൊള്‍ക, 

മിണ്ടാതെ കണ്ടങ്ങുപോയിടുക!

തോന്നിയ വസ്ത്രം ധരിച്ചു ഞങ്ങള്‍ 

തെരുവീഥി തോറും നടന്നുപോകും. 


ഇരുള്‍ വീണ പാതയോരത്തു ഞങ്ങള്‍ 

തോന്നിയ പോലെയിറങ്ങിനില്‍ക്കും 

പുരുഷന്നു മാത്രമായുള്ളതല്ലീ -

യിരുള്‍വീണ ലോകത്തിന്‍ കൌതുകങ്ങള്‍ !"


ആരാരു  മേലെയെന്നുള്ള തര്‍ക്കം 

എന്നവസാനിക്കുമീയുലകില്‍ ?

സ്ത്രീയ്ക്കും  പുരുഷനുമൊന്നു പോലെ 

പാലിച്ചിടാനുള്ളതാണടക്കം . 


തമ്മിലായ്  കൊമ്പുകള്‍ കോര്‍ത്തിടാതെ 

കൈകോര്‍ത്തു നമ്മള്‍ നടക്ക വേണം  

താങ്ങും തണലുമായ് നമ്മള്‍ വേണം 

നന്മ തന്‍ പുതുയുഗം തീര്‍ത്തിടുവാന്‍....        


Tuesday, March 12, 2013

നാശപര്‍വ്വം


നാടുവാഴികള്‍ വിഷം വില്‍ക്കുന്നു .
കഴുതയെന്നു പേരുകേട്ട ജനത 
നികുതി കൊടുത്ത് ആ വിഷം വാങ്ങി മോന്തുന്നു .
ഒരു ജനതയെ വിഷത്തില്‍ മുക്കിക്കിടത്തി 
നാടുവാഴികള്‍ നാടു കട്ടുമുടിക്കുന്നു .

നാടുവാഴികള്‍ മതം വളര്‍ത്തുന്നു .
മതത്താല്‍  മത്തു പിടിച്ച ജനത 
തമ്മില്‍ത്തല്ലുന്നു, കൊല്ലുന്നു, കൊല വിളിക്കുന്നു .
ജനതയുടെ രക്തം ഊറ്റിക്കുടിച്ച് 
നാടുവാഴികള്‍ ചെന്നായയെപ്പോലെ പല്ലിളിക്കുന്നു .

ചത്ത ജനതയുടെ അവശിഷ്ടത്തില്‍ കണ്ണുവച്ച് 
മാദ്ധ്യമക്കഴുകന്മാര്‍ വട്ടമിട്ടുപറക്കുന്നു .
അവര്‍ക്ക് എവിടെയും കയറിച്ചെല്ലാം ,
ആരുടെ ശരീരവും കൊത്തിവലിക്കാം ,
കാരണം അവര്‍ കഴുകന്മാരാണ് ;
അവശിഷ്ടം ഭക്ഷിക്കുന്നവരാണ്. 

പ്രതിഷേധിക്കേണ്ട  യുവത 
മായാ വലയ്ക്കുള്ളിലാടുന്ന 
മയക്കുമരുന്നിന്‍റെ തൊട്ടിലില്‍ 
മദിരാക്ഷിക്കൊപ്പം മയങ്ങുകയാണ് .
അമ്മമാരുടെ കരച്ചില്‍ അവരെ ഉണര്‍ത്തുന്നില്ല .
പിച്ചിച്ചീന്തുന്നത് 
സ്വന്തം മക്കളെയാണെന്ന്‌ 
അവര്‍ അറിയുന്നുമില്ല .

നീതിപീഠങ്ങളില്‍ 
നീതിയുടെ കബന്ധങ്ങള്‍ 
രക്തം വാര്‍ന്നുകിടക്കുന്നു .
ന്യായാധിപന്മാര്‍  
അശുദ്ധിയുടെ നീലച്ചായത്തില്‍ 
വീണ കുറുക്കനെപ്പോലെ ഓലിയിടുന്നു .

സത്യവും മിഥ്യയും തിരിച്ചറിയാനാകാത്ത 
പാവം ഇഴജന്തുക്കള്‍ 
ഗ്രഹണസമയത്തു വിഷംവച്ച 
ഞാഞ്ഞൂലുകളെപ്പോലെ 
ഇല്ലാത്ത പത്തി വിടര്‍ത്തുവാന്‍ ശ്രമിച്ച് 
പത്തിയുള്ളവന്‍റെ കാല്പത്തിയ്ക്കടിയില്‍ 
കുടുങ്ങി ചതഞ്ഞുതീരുന്നു. 

കൊടിയ പാപങ്ങള്‍ മാത്രം 
കാണുന്ന കണ്ണുകളും 
കൊലവിളി മാത്രം 
കേള്‍ക്കുന്ന കാതുകളും 
അസത്യം മാത്രം 
പറയുന്ന നാക്കുമായി 
കലികാലമനുഷ്യന്‍ 
ലോകാവസാനം കാത്തിരിക്കുന്നു.