Followers

Monday, March 16, 2015

മാ മാനുഷാ !



തമ്മിൽ തല്ലി മരിക്കും തലമുറ 
തൻ ദു:സ്വപ്നം  നിത്യം കാണ്‍കെ 
ഭീതിതമോർത്താൽ ലോകത്തിൻ ഗതി 
കാണാൻ നമ്മൾ ശേഷിച്ചിടുമോ?

പുത്തൻ തലമുറ സംസ്ക്കാരത്തിൻ 
മുത്തു പെറുക്കാനെത്തും നേരം 
ചിപ്പിക്കുള്ളിൽ ചപ്പും ചവറും 
കുത്തി നിറച്ചു കൊടുപ്പൂ നമ്മൾ

മുത്തച്ഛൻമാർ നൽകിയ നന്മ-
പ്പത്തരമാറ്റിൻ മുത്തുകളായിര 
മല്ലോ നമ്മൾ പോരും വഴികളി-
ലെത്രയലക്ഷ്യം വിറ്റു തുലച്ചു 

പകരം വാങ്ങിയ തീക്കട്ടകളോ 
മാറിപ്പോയീ ചാമ്പൽക്കരിയായ്  
മിന്നുന്നതു കണ്ടെത്ര കൊതിച്ചൂ 
സമ്പത്താണെന്നന്നു നിനച്ചു 

നൽകുവതെന്തിനി തലമുറകൾക്കായ്  
പരതുവതെവിടെ പാരമ്പര്യം?
കൈ വിട്ടതിനെ കണ്ടു പിടിക്കാൻ 
മോഹിക്കുന്നൂ തിരികെ നടക്കാൻ 

നല്ല പിതാമഹർ നട്ടു നനച്ചു 
വളർത്തിയ തണലിൻ പന്തൽക്കുടകൾ 
കൊത്തിനുറുക്കി കീശയിലാക്കി 
കത്തും വൈരക്കോട്ടകൾ കെട്ടി 

കോട്ടയ്ക്കുള്ളിൽ പെട്ടിട്ടുഴറും 
എട്ടും പൊട്ടും തിരിയാ തലമുറ 
കണ്ണു മിഴിച്ചവർ കാണുന്നൂ നാം 
കാട്ടും നാണക്കേടിൻ ചരിതം 

മൂത്തവർ ചൊല്ലും മുതുനെല്ലിക്കയിൽ
പാഷാണ ത്തിന്നംശമിരുന്നാൽ 
ഭക്ഷിച്ചിടുമൊരു  തലമുറകൾക്കും 
പോകെ പോകെ മധുരം തോന്നും !

പക്ഷം ചേർന്നൊരു  വിഷവൃക്ഷത്തിൻ 
വിത്തു കിളിർപ്പിച്ചീടരുതിനിയും 
വിളയും നിലമിതു പാകണമിവിടെ 
തണൽ വൃക്ഷത്തിൻ വിത്തുകളധികം  

നന്മക്കനികൾ തിന്നാൻ കിളികൾ 
വന്നണയേണം  നിത്യം നിത്യം 
നൽകും മരമായ്‌ തലമുറയിവിടെ 
പടരണമെന്നും വിശ്വം നിറയെ 

കാണണമെന്നും കണ്ണിൻ മുന്നിൽ 
പിഞ്ചുമുഖങ്ങൾ കർമ പഥത്തിൽ 
അച്ചിൽ വച്ചൊരു കളിമണ്ണ,വരുടെ 
ചിത്തം കുത്തി മുറിക്കരുതാരും 

യുദ്ധക്കളമായ് തീർക്കരുതിവിടം 
ലോകത്തറവാടിൻ നൽമുറ്റം 
നമ്മൾക്കാരോ ദാനം തന്നൊരു 
നന്മകൾ കാക്കാൻ നാം ബാധ്യസ്ഥർ 

സംസ്കാരത്തിൻ ലോപം കൂടാ-
തുള്ളൊരു ജനസമ്പത്താണനിശം 
നിത്യം നാടിൻ നാമമുയർത്തും
നിർണായകമാം സ്വത്തതു കണിശം 

പണിയണമതിനായ്,വൈകരുതിനിയും 
വിദ്വേഷത്തിൻ മതിലുകൾ നീക്കാം  
മറ്റൊന്നെന്നൊരു വേർതിരിവില്ലാ -
തെല്ലാമൊന്നെന്നുള്ളൊരു മനസ്സായ്...