Followers

Sunday, April 13, 2014

വിഷുമുത്തശ്ശി










കർണ്ണികാരം  സ്വർണ്ണത്തിൻ മണി
മഞ്ഞപ്പട്ടുടയാടയണിഞ്ഞു 
കനകം വിളയും വയലേലകളിൽ 
വിത്തെറിയാൻ  വിഷുവണയാറായ് .

സദ്യയൊരുക്കാനില്ലൊരു  താമസ-
മർക്കൻ രാശി കടക്കാറായ്,
പനസം വെട്ടിയിടുന്നുണ്ടേയെ-
ന്നമ്മാവൻ പിന്നാമ്പുറമേ,

ചക്കയെന്നു വിളിക്കരുതാരും 
'പനസം'* ഞാനിതു വിഷുനാളിൽ!
ഞാനോ കേമൻ എന്നെക്കൂടാ-
തില്ലൊരു വിഭവം വിഷുനാളിൽ .

പുത്തൻ പണിയായുധവും പിന്നെ 
കൈക്കോട്ടും നാം കരുതേണം 
വിളവും വിത്തും ഭൂമീദേവി 
നമ്മൾക്കേകിയ  കൈനീട്ടം. 

മേടച്ചൂടിൻ മടിയാൽ മൂടി- 
യുറങ്ങാതെൻറെ വിഷുക്കിളിയേ  
പൊലികപ്പാട്ടിന്നീണം മൂളി 
പുള്ളുവനൊപ്പം പോകുക നീ. 

വയലുകൾതോറും പാറിപ്പാറി- 
പ്പോകേണം നീ വൈകരുതേ  
കണിവയ്ക്കാനായ്  കായ്കനികൾ നീ 
കൊണ്ടുവരേണം  കൈനിറയെ. 

തേച്ചുമിനുക്കുന്നുണ്ടേ തെക്കേ 
മുറ്റത്തെന്നുടെ മുത്തശ്ശി 
പത്തായത്തിന്നുള്ളിലിരുന്നോ-
രൊളി മങ്ങിടുമോരോട്ടുരുളി.

പണിയുണ്ടനവധി മുത്തശ്ശിക്കി-
ന്നുൽസാഹത്തിൻ ശിവരാത്രി !
കണി വയ്ക്കേണം വർഷം മുഴുവൻ 
പൊൻവിള നല്കും നന്മകളെ .

അരിയും നെല്ലും പാതി നിറച്ചി -
ട്ടതിലായ്  കണിവെള്ളരി വച്ചും, 
കൈതപ്പൂമണമോലും ശുഭ്രാ-
മ്പരമൊന്നിൽ ഞൊറിഞൊറി വച്ചും,

ചെമ്പഴുക്കാച്ചുവടെ വെറ്റില 
പിന്നെക്കരിമഷി, സിന്ദൂരം, 
പൊന്നും പിന്നെ പൊന്നിനെ വെല്ലും 
പൊൻകണിക്കൊന്നപ്പൂങ്കുലയും,

അമ്പിളിവട്ടത്തേ ങ്ങാമുറിയിൽ  
തിരിനീട്ടും എള്ളിൻ കിഴിയും
വാൽക്കണ്ണാടിയും  തുളസിക്കതിരും,
പുണ്യം നിറയും ഓട്ടുരുളി !

എഴുതിരിയിട്ടണിയിച്ചു മിനുക്കിയ 
ലക്ഷണമൊക്കും നിലവിളക്കും 
അരികത്തങ്ങനെ മഞ്ഞപ്പൂന്തുകിൽ 
ചുറ്റിയൊരുണ്ണിക്കണ്ണനെയും 

പലകുറിയുള്ളിൽ കണി കണ്ടിട്ടും 
അകതാരിൽ കുടിവച്ചിട്ടും
കണ്ടിട്ടും മതിയാകുന്നില്ലെൻ 
മുത്തശ്ശിക്കൊരു തരിപോലും.

പുലരാറായ്‌,  തുയിലുണരാറായ്‌  
എല്ലാരേയുമുണർത്താറായ്,
കണ്ണിണപൊത്തിക്കൊണ്ടെയിരുത്തി-
യരുമകളെ നൽക്കണി കാണാൻ

കിഴക്കു ദിക്കിലെ കറുകപ്പുല്ലിൻ 
നാമ്പിനുമീ മാമ്പൂക്കൾക്കും 
കാലിയ്ക്കും പൂങ്കിളികൾക്കും 
സകലചരാചരപ്രകൃതിയ്‌ക്കും 

കണി കാണിയ്ക്കും മുത്തശ്ശി, 
നന്മ വിളങ്ങും മുത്തശ്ശി, 
പ്രകൃതിയുമീശനുമൊന്നാണെ-
ന്നരുളിയ വിഷുവെൻ മുത്തശ്ശി! 

രാവും പകലും തുല്യം* താൻ 
ഈശ്വരനുള്ളിൽക്കുടികൊൾകിൽ 
എന്നൊരു സത്യം പറയാനായ്  
വിഷുമുത്തശ്ശി വന്നെത്തി !!



(* വിഷുസദ്യയിൽ മുൻപനായ ചക്കയെ വിഷു നാളിൽ പര്യായ പദമായ  പനസം എന്നേ പറയാവൂ എന്നാണത്രേ. )

(* വിഷുദിനത്തിൽ എപ്പോഴും രാവിനും പകലിനും തുല്യ നീളമായിരിക്കും)

(* വിഷുദിനത്തിൽ എപ്പോഴും രാവിനും പകലിനും തുല്യ നീളമായിരിക്കും)

6 comments:

  1. വിഷുപ്പാട്ട് നന്നായി!!
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി അജിത്‌ സർ. സന്തോഷകരമായ അവധിക്കാലം ആശംസിക്കുന്നു.

      Delete
  2. വിഷുക്കവിത മനോഹരമായിരിക്കുന്നു. ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ വിഷുആശംസകള്‍

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും പ്രത്യേകം നന്ദി സർ.

      Delete
  3. കവിത ഇഷ്ടമായി.
    വിഷു ആശംസകൾ ടീച്ചർ !

    ReplyDelete