Followers

Wednesday, October 2, 2013

ഊഴം


1/10/2013
ഇന്നു  ലോക വൃദ്ധദിനം . 'വൃദ്ധ' എന്നു വിളിക്കപ്പെടാൻ ഇനി അധികനാൾ വേണ്ട എന്ന തിരിച്ചറിവിൽ നിന്ന് ...



കേട്ടുമറന്ന പഴമൊഴിയൊന്നു ഞാ-
നോർക്കുന്നുവീ ലോകവൃദ്ധദിനമതിൽ 
പഴുത്തൊരു പ്ലാവില കാറ്റിൽ വിറച്ചിടും-
നേരം ചിരിച്ചിടും പച്ചയാം പ്ലാവില. 

കൈവിരൽത്തുമ്പു പിടിച്ചുനടത്തിയോ-
രിന്നു സായന്തനത്തീക്കടൽ ചെല്ലവേ 
ഇറ്റു  നേരം പോലുമില്ലപോലൊന്നരി -
കത്തണഞ്ഞിത്തിരി നേരമിരിക്കുവാൻ! 

എത്തുമെൻ മക്കളിന്നല്ലെങ്കിൽ നാളെയെ -
ന്നോർത്തു  കാത്തോരോ ദിനവും കഴിച്ചിടും 
ജീവിതചക്രം തിരിക്കും തിരക്കില-
ണയില്ലൊരിക്കലും മക്കൾ തുണയുമായ്. 

കാത്തുകാത്തോർമകൾ മാഞ്ഞുപോയീടവേ, 
ചിന്തകൾ പോലുമങ്ങില്ലാതെയാകവേ; 
തങ്ങളിലേയ്ക്കൊതുങ്ങീടുമങ്ങേകാന്ത- 
ചിത്തരായ് വീട്ടിലെ കട്ടിലിൻ മൂലയിൽ. 
കണ്ടു ചരിച്ചിടും പിന്മുറക്കാർക്കൊരു 
പേച്ചു പറയുവാനുള്ള വിശേഷമായ്. 

വാർദ്ധക്യമേകുമവശത മൂലമ-
ങ്ങേറെത്തളരും തനവും  മനവുമായ്‌. 
വേച്ചു പോകുന്നൊരു വൃദ്ധമനസ്സിലെ 
നോവറിയാനെന്തേ  തോറ്റുപോകുന്നു നാം?

വയസ്സേറിവന്നാലതിലേറെ ദോഷങ്ങൾ 
നമ്മൾക്കുമുണ്ടായിവന്നിടും ചിന്തയിൽ, 
അന്നു  പതം പറഞ്ഞീടുവാനാരുമേ -
യുണ്ടായ്കൊലായെന്നറിയുന്നിതു ഞാനും. 

ഈ വിധം ചിന്തകളുണ്ടായ് ഭവിക്കവേ 
പച്ചപ്പിലാവില പശ്ചാത്തപിച്ചുപോയ്‌ ...



5 comments:

  1. ഇല്ല രിപുഗണങ്ങള്‍ക്കധികാര-
    മല്ലല്‍ പെടുത്തിടുവാന്‍

    ReplyDelete
  2. വരികൾ ഇഷ്ടമായി. നല്ല കവിത !
    ആശംസകൾ !

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. എല്ലാവർക്കും നന്ദി, ഇതിലെ വന്നുപോയതിന് .

    ReplyDelete