Followers

Sunday, September 5, 2010

നേർക്കാഴ്ച

മറക്കുവാനാവില്ലൊരിയ്ക്കലുമക്കാഴ്ച,
അന്ധരാം കുഞ്ഞുങ്ങൾ  തന്നൊരു നേർക്കാഴ്ച...
അന്നു ഞാൻ  കണ്ടൊരു പൈതലിൻ  പൂമുഖ-
മിന്നുമെൻ  നെഞ്ചിൽ  നെരിപ്പോടെരിയ്ക്കുന്നു.

അന്ധവിദ്യാലയം തന്നിലെ ബെഞ്ചിലായ്

ഭക്ഷണമേശതൻ  മുന്നിലിരിപ്പവൾ.
ഭക്ഷണം കാത്തിരിപ്പാണവൾ  മൂകമായ്
അന്ധകാരമുറയും മിഴിയുമായ്...
ചോറു വിളമ്പിയെന്നായമ്മ ചൊല്ലവേ
തെളിയുന്നിതാ മുഖം കൈതവമെന്നിയേ,
ഭക്ഷണം നീട്ടിയോരായമ്മതൻ  വിരൽ 
ചുണ്ടിൽ  സ്പർശിക്കവേ വായ്‌ തുറക്കുന്നവൾ,
സ്പർശനം കാഴ്ചയായ് മാറുന്ന വേളകൾ 
സ്പർശനത്തിൻ  നേരറിയുന്നു പൂമകൾ !

കൃഷ്ണമണികളിളകുന്നു നിർജ്ജീവം,

കൺപോളയിടെയിടെ ചിമ്മിയടയുന്നു.
കൺകൾ  മിഴിയ്ക്കുന്നു, കാഴ്ചയ്ക്കു പരതുന്നു
അന്നം നുണയവേയാ പിഞ്ചുപൈതൽ .

വീണ്ടുമന്നത്തിനായ് വായ്‌ തുറക്കുന്നവൾ 

ആയമ്മ വേറെങ്ങോ പോയതറിയാതെ
തൻതല ചായ്ച്ചും ചെരിച്ചുമാപ്പെൺപൈതൽ 
അന്നമൂട്ടുന്നൊരാ കൈകൾ  തിരയവേ
ചുണ്ടുകൾ  മേശമേൽ  സ്പർശിച്ചിടുന്നുവാ
സ്പർശനം അന്നമാണെന്നു നിനച്ചവൾ  
മേശതന്നരികു കടിച്ചുചവയ്ക്കുന്നു,
തെറ്റിയേന്നോർത്തങ്ങു ഞെട്ടി മാറുന്നു!
അന്നമല്ലെന്നറിയുന്ന  നേരത്തു
ഖിന്നയായ്ച്ചുണ്ടുകള്‍ പിൻവലിച്ചീടുന്നു...
പിന്നെയും തന്നിരുൾ  മൂടിയ മിഴികളാൽ ,
കൈകളാലന്നം തിരയുന്നിതാ പൈതൽ ...

ജീവിതത്തിന്‍റെയാ നേർക്കാഴ്ച കാൺകവേ-
യൊരു മാത്ര ഞെട്ടിത്തരിച്ചു ഞാൻ  നിന്നുപോയ്!
ആർ ചെയ്ത പാപമീ പിഞ്ചുപൈതങ്ങൾ  തൻ 
പൊൻ നിറക്കാഴ്ച്ചകൾ  തട്ടിപ്പറിച്ചിതോ? 
കൈതവം കാണാത്ത ജന്മങ്ങളാകുവാൻ 
ഈശ്വരനേവമറിഞ്ഞു സൃഷ്ടിച്ചതോ!

നേരിന്‍റെ നേർക്കെന്‍റെ മിഴികളെയിറുകെ-
പ്പൂട്ടി ഞാൻ  പോരുന്നു മൂകം, നിശബ്ദം!
ജീവിത്തിന്‍  പാത താണ്ടുന്ന വേളയില്‍
കാണുമീ  നേര്‍ക്കാഴ്ചകള്‍ വിസ്മരിക്കുമോ?

No comments:

Post a Comment