Followers

Tuesday, August 17, 2010

തറവാട്
















വേറിട്ടുനിന്നൊരാ വീടിന്നു   മണ്ണിലായ്   
വേരറ്റു വീണുകിടക്കുന്നു മൂകമായ്!
തലമുറകൾക്കു  തണലായ്‌ ചിരകാലം
 നിന്നൊരാ വന്മരം  വേരറ്റു കിടക്കുന്നു
വേദനയില്ലെന്നു ഭാവിച്ചിടുകിലും
വേദനിച്ചീടുന്നു വ്യർത്ഥമെൻ  മാനസം
എത്ര തിരുവോണമെത്രവിഷുക്കാല -
മെത്രയവധികളെത്ര വികൃതികൾ !കുളിരോലുമിറയത്തിരിയ്ക്കുന്നുവോർമ്മകൾ 
കാറ്റിലിളകുന്നു തെങ്ങോലത്തുമ്പുകൾ 
കറ്റക്കതിരുകൾ  കൊയ്തുനിറച്ചിട്ട
തെക്കോറത്തിണ്ണയിലൊറ്റയ്ക്കിരുന്നതും
കശുമാവു പൂത്തതിൻ  ഗന്ധമെന്നിന്ദ്രിയ-
മാകവേയനുഭൂതി വാരിനിറച്ചതും
സർപ്പങ്ങൾ   വാഴുന്ന കാവിലിലഞ്ഞിതൻ 
പൂക്കളാൽ മാലകൾ കോർത്തുനടന്നതും
ഭജനമുറിയിലെ ദൈവങ്ങളെന്നുള്ളിൽ 
നന്മതൻ  നാമങ്ങളോതിനിറച്ചതും....
ഓർമ്മകൾതൻ  നിര നീളുന്നുവെങ്കിലും
വേദനിച്ചീടുവാനില്ലെനിക്കർഹത
പൈതൃകം ബാധ്യതയെന്നു കരുതുന്നോ-
രിന്നിൻ പ്രതിനിധിയാകുന്നു ഞാനും...



No comments:

Post a Comment