Followers

Wednesday, February 17, 2021

ആനന്ദപ്പാന

 ഇന്നു പൂന്താനദിനം. 

ഭക്തകവിയും  ഭക്തവത്സലനും ചേർന്നുനല്കുന്ന ആ സച്ചിദാനന്ദത്തെയെങ്ങനെ വർണ്ണിക്കാൻ?!
എങ്കിലും മോഹം കൊണ്ടെഴുതിയതാണീ  വരികൾ...






















ആനന്ദപ്പാന 

കണ്ണനോടിക്കളിക്കുന്നുചുറ്റിലും 
കണ്ടു നിർവൃതികൊണ്ടിരിക്കുന്നു ഞാൻ!
ഉണ്ണിയെക്കൊണ്ടുപോയതെന്തെന്നു ഞാൻ
ഗദ്ഗദം പൂണ്ടുചോദിച്ച വേളയിൽ
കള്ളനോട്ടമെറിഞ്ഞുകൊണ്ടോതുന്നു,
"ഉണ്ണിയായന്നുവന്നതും ഞാനഹോ!
എങ്ങുപോകുവാനങ്ങയെ വിട്ടുഞാൻ
നല്ല ജ്ഞാനപ്പാന സേവിച്ചിടുംവരെ?!
വെണ്ണയെക്കാളുമെന്നെക്കൊതിപ്പിക്ക-
തങ്ങുതിർക്കുന്ന ഭക്തികാവ്യാമൃതം
തുള്ളിതുള്ളിയായിറ്റിയ്ക്കയങ്ങതെൻ 
നല്ല വാണിയിരിക്കും രസനയിൽ.
ഭക്തിതൻ തേൻകഴമ്പു നുകർന്നു മാ-
ലോകർ മേവട്ടെയാനന്ദചിത്തരായ്.
ഉണ്ണിയായെന്നുമങ്ങേയ്ക്കു ചുറ്റിലും 
എന്നുമോടിക്കളിച്ചിടാമിങ്ങനെ..."

കണ്ണനാമുണ്ണി കൊഞ്ചിപ്പറഞ്ഞതും
നല്ല പൂന്തേൻ കൊടുത്തു പൂന്താനവും
"കൃഷ്ണകൃഷ്ണാ മുകുന്ദാ ജനാർദ്ദനാ,
കൃഷ്ണഗോവിന്ദനാരായണാ ഹരേ! "




No comments:

Post a Comment