Followers

Monday, June 3, 2019

തപ്തബാഷ്പം

ഇന്ന് മഹാകവി ജി ശങ്കരക്കുറുപ്പിൻറെ നൂറ്റിപ്പതിനെട്ടാംജന്മദിനം. ആ ഹൃദയാകാശദർശനങ്ങൾ ആലേഖനം ചെയ്ത അനേകം  സൽകാവ്യങ്ങളുടെ പിറവിയ്ക്ക് സാക്ഷ്യം വഹിച്ച  അദ്ദേഹത്തിൻറെ ജന്മഗൃഹം ഇന്ന് ആരാലും അറിയപ്പെടാതെ ജീർണ്ണിച്ചുകൊണ്ടിരിക്കുമ്പോഴും ആത്മനിന്ദ തോന്നാത്ത പുത്തൻ മലയാളസാഹിത്യലോകമേ, നിനക്കെന്തു സൽഗതി പാരിൽ? 

-----------------------------------------------------------------------------------------------------------------

[തപ്തബാഷ്പം എന്ന ഈ കവിത എഴുതാൻ എനിക്കു പ്രേരകമായ ലേഖനത്തിൻ്റെ ലിങ്ക് - ലേഖനം എഴുതിയത് ശ്രീ വിജയ് സി. എച്ച്. 

https://www.facebook.com/vijay.ch.585/posts/1560613607408135     ]

-----------------------------------------------------------------------------------------------------------------

തപ്തബാഷ്പം

Photo Credit: Vijay CH


ലജ്ജ കൊണ്ടിന്നു ചൂളുന്നു ഞാൻ ഗുരോ... 
നിന്ദയാമഘം പേറുന്ന ഹൃത്തുമായ് 
ഞങ്ങൾതൻ നന്ദികേടിൻ വിളംബരം 
പോലവേയിന്നു നിൽക്കുന്നു നിൻ ഗൃഹം 
വന്ദനം ചെയ്തു പാലിച്ചിടേണ്ടവർ  
പിന്തിരിഞ്ഞുപോകുന്നു കൃതഘ്നരായ് 
നിദ്രയിൽപ്പെട്ടുപോയതിനാ,ലതോ 
നിദ്ര ഭാവിച്ചു നിൽക്കയാലോ സദാ? 

ഈ മഹാബ്രഹ്മസത്യവുമീ ജഗത്-
മിഥ്യയുമുള്ളു കൊണ്ടങ്ങു കണ്ടുവോ?
ആ മഹാബോധശൃംഗോന്നതങ്ങളിൽ 
നിന്നുമെത്രയോ കാവ്യനിപാതങ്ങൾ!
ആ  പ്രവാഹത്തിൻ ചോട്ടിൽ നിന്നല്ലയോ 
ആർത്തിയോടെ നുകർന്നു നീർത്തുള്ളികൾ!
ആ  മഹാവിശ്വദർശനം  തന്നെയാ
തുള്ളികൾക്കുള്ളിലൊക്കെത്തെളിഞ്ഞതും, 
"മങ്ങൽ പറ്റാതെയന്തരംഗത്തിനെ"-
യെന്തു ഭംഗിയായ് പോറ്റിയെന്നോ ഭവാൻ!
ചെന്നു തൊട്ടതുമന്നെൻ്റെയുള്ളിലായ്  
മിന്നൽ പോലൊന്നു മിന്നിമറഞ്ഞുവോ!

കാവ്യനീതിയെ കൈ വിടാതെപ്പൊഴും 
പൂത്തുലഞ്ഞുനിന്നാ  സർഗ്ഗവാടിക, 
കാലമാം മഹാകാവ്യമേ നീ വരും- 
കാലവും കാത്തിടേണമീ വേദിക!
ഈ വിഭൂതിയെ വേണ്ടപോൽ പോറ്റുവാ-
"നെൻ്റെ നാടൊന്നുണരണേ"യീശ്വരാ! 

1 comment: