Followers

Friday, December 29, 2017

പുനർഭവം



വൃക്ഷമാകട്ടെ ഞാൻ, വരുംജന്മമെങ്കിലും, 
തപം മുറ്റിടും കൊടുംവേനലിൽ   ധരിത്രിയ്ക്കല്പം 
ഇളവേൽക്കാൻ കുളിർത്തെന്നൽ തീർക്കുന്ന ശാഖിയിൽ 
വരും പക്ഷികൾക്കൊക്കെയും നീഢമാകട്ടെ ഞാൻ!

ശൈലമാകട്ടെഞാൻ, കൊടുങ്കാറ്റിൻറെ കൈകളെ
ചേർത്തുബന്ധിച്ചു മേഘമാക്കിയും, വർഷമായ് 
പേർത്തുപെയ്തിറങ്ങീടുവാൻ ശീർഷവും ചായ്-
 ച്ചെപ്പൊഴും ജാഗരൂഗനാം  കാവലാളാട്ടെ   ഞാൻ!

സ്വപ്നമാകട്ടെഞാൻ, മർത്ത്യനിദ്രയെ ശാന്തമായ് 
തൊട്ടുപോകുന്നൊരുൾപ്രകാശമാകട്ടെ, യിരുട്ടിലേ-
ക്കിറ്റുവെട്ടം വിതറിപ്പറന്നിടും  സൂക്ഷ്മ- 
ജൈവദീപ്തിയാം മിന്നാമിന്നിയാകട്ടെ ഞാൻ! 

മണ്ണായിടട്ടെഞാൻ, ഒന്നായ് സർവ്വചരാചങ്ങളെ-
ത്തൻമാറോടുചേർക്കും പുണ്യസ്ഥാനമാകട്ടെയി- 
പ്പാഴ്മരുഭൂമിയിൽ പാന്ഥൻറെ നാവിനെക്കോരി- 
ത്തരിപ്പിക്കും കുളിർമരുപ്പച്ചയാകട്ടെ ഞാൻ!

സൂര്യനാകട്ടെ ഞാൻ, വൃദ്ധിക്ഷയങ്ങൾതൻ 
നേർ പഠിപ്പിക്കുന്നൊരുജ്ജ്വല തേജസ്സിൻ, കൃത്യ-
നിഷ്‌ഠമാം നിത്യചൈതന്യധാരയെപ്പേറിടും 
കൊച്ചുരശ്മിയായെങ്കിലും കത്തിനിൽക്കട്ടെഞാൻ!

ബുദ്ധനാകട്ടെ ഞാൻ, സുഖം മുറ്റിടും ലോകത്തിങ്കൽ 
സക്തിയില്ലാത്ത ഭിക്ഷുവാകട്ടെ,  ഹർമ്മ്യവും 
കൈവിട്ടൊഴിഞ്ഞിജ്ജഗത്തിന്നനന്തമാം 
സ്വച്ഛശാന്തഹൃദന്തമായ്‌ക്കൊള്ളട്ടെ ഞാൻ!  

കാഴ്ചയാകട്ടെഞാൻ, വെട്ടം കാണാത്ത കൺകളി-
ന്നുൾക്കാഴ്ചയാം  ദിവ്യനേത്രമാകട്ടെ, ധരിത്രിയിൽ 
വീർത്തുവന്നിടും വൈരാഗ്യചിന്തയെത്തീർ,ത്തു-
യർത്തെണീക്കുന്ന വിശ്വസ്നേഹമാകട്ടെ ഞാൻ!  

തീപറത്തും മതവ്യാളീമുഖങ്ങൾ തൻ തീഷ്ണമാം 
അഗ്നിജിഹ്വയെ നീർതളിച്ചാർദ്രം അണച്ചിടും  
തീർത്ഥമാകട്ടെയെന്നക്ഷരത്തുണ്ടുകൾ, പാരിനെ 
ഒറ്റയൊന്നാക്കിമാറ്റുമദ്വൈതമാകട്ടെ ഞാൻ!! 

4 comments:

  1. നമുക്ക്‌ നല്ല മനുഷ്യരാകാം.

    ReplyDelete
  2. നാവിനെ കോരിത്തരിപ്പിക്കും കുളിർ മരുപ്പച്ച? ഞാൻ എന്ന ആവർത്തനം അത്ര സുഖ പ്രദമായി അനുഭവപ്പെട്ടില്ല. കവിത നന്നായി.

    ReplyDelete
    Replies
    1. മരുഭൂമിയും കുളിരും - ആശയപരമായി വിരോധാഭാസമാണെങ്കിലും അങ്ങനെ എഴുതാനാണ് തോന്നിയത്. വരണ്ട നാവിനെ കോരിത്തരിപ്പിക്കുന്ന മരുപ്പച്ചക്കുളിർ !

      Delete
  3. സര്‍വ്വചരാചരങ്ങള്‍ക്കും നന്മയും ഐശ്വര്യവുണ്ടാവാന്‍ പ്രാര്‍ത്ഥിക്കുന്ന മനസ്സ്‌.....
    നന്മകള്‍ നേരുന്നു ടീച്ചര്‍

    ReplyDelete