Followers

Monday, August 17, 2015

സമീരം



സന്ധ്യനേരത്തു ചൂളംവിളിച്ചൊരു 
തല്ലുകൊള്ളിക്കാറ്റ് മൂളിപ്പറക്കുന്നു 
ചാരിയിട്ടൊരു ജാലകച്ചില്ലിലൂ -
ടൊച്ച വച്ചവനുള്ളിൽ കയറുന്നു 
ഉമ്മറത്തമ്മ കത്തിച്ചു വച്ചൊരു 
ഓട്ടുനിലവിളക്കൂതിക്കെടുത്തിയും 
ഭംഗിയായിട്ടടുക്കിയ പൂമുഖം 
ഒറ്റയോട്ടത്തിനാകെയുലയ്ക്കുന്നു 

കൊച്ചുതെമ്മാടിയെന്നുള്ള പേരിവ -
നുണ്ടു പണ്ടുപണ്ടേയുള്ള നാൾമുതൽ
പാതിരാവിലും കൂടണയാത്തൊരു 
ഊരുതെണ്ടിയീ പേടിയില്ലാത്തവൻ 

പൂത്തുലഞ്ഞ പൂവാടികൾ തോറുമേ
പാത്തുനിന്നു കവരുന്നു  പൂമണം
കട്ടെടുത്തൊരാ ഗന്ധം പരത്തിയും 
ഇന്ദ്രിയങ്ങളെ പാടേ മയക്കിയും 
പൂമ്പരാഗം പറത്തി, പ്രണയത്തി-
ലാണ്ട പൂക്കളിൽ വിത്തുരുവാക്കിയും 
ലാസ്യമോടെ നടക്കും ശുഭാംഗിതൻ 
ചാരുകേശത്തിലോടിക്കളിപ്പവൻ 


മാരിയിൽ നനയാൻ മടിച്ചോടി വ-
ന്നേറുമാടത്തിലേറും കിടാങ്ങളെ
ഏറുകണ്ണാൽ വികൃതി നിറച്ചുകൊ-
ണ്ടാകെയീറനുടുപ്പിച്ചു വീശിയും  
കാട്ടിലെ മുളംകൂട്ടിലൊളിച്ചിരു  -
ന്നീറയൂതുന്ന കാലിച്ചെറുക്കാനായ് 


കള്ളനെന്ന പേരുണ്ടിവനെങ്കിലും 
ഉള്ളലിവേറും  തലോടലീ മാരുതൻ 
അമ്മയാം പ്രകൃതിയ്ക്കൊന്നു നോവുകിൽ 
കാറ്റവൻ  ചുഴലിക്കടലായിടും  
നല്ലവനിവൻ, സഞ്ചരിച്ചീടുന്നു  
പാരിനാകെയും പ്രാണൻ കൊടുക്കുവാൻ 
വേഗമേറിയും മന്ദമായ് വീശിയും 
പാശമോടെയൊഴുകും   സമീരണൻ...  

2 comments:

  1. ഹൃദ്യമായ കവിത
    പണ്ട് ചുറ്റും സുഗന്ധവും,കുളിര്‍മയും പരത്തികൊണ്ടോടുന്ന ആ വികൃതി ചെക്കനില്‍ ഇന്ന് അല്പം മാറ്റംവന്നിട്ടുണ്ട് ടീച്ചര്‍..........
    ആശംസകള്‍

    ReplyDelete
  2. കാറ്റുപോയാല്‍ പിന്നെ എന്തുഗതി!!
    നല്ല കവിത

    ReplyDelete