Followers

Saturday, December 31, 2022

ഉദ്ധവോക്തി (കൃഷ്ണ കാവ്യാർച്ചന.6)













ഗോകുലം വിട്ടിങ്ങു വന്നിട്ടു നാൾ കുറ-
ച്ചേറെയായോർത്തു ഗോവിന്ദൻ,
ഉദ്ധവ! എൻപ്രിയമിത്രമേ പോക നീ
അമ്പാടിയോളമെനിക്കായ്;

എന്നുടെ താതനാം നന്ദഗോപർക്കു-
മെന്നമ്മ,  പ്രിയയശോദയ്ക്കും
സൗഖ്യമല്ലേയെന്നറിയണം, നീ-
യവർക്കേകണമെൻ്റെ സാമീപ്യം.

എന്നുറ്റ ഗോപിമാർക്കും കൃപയോടെ നീ
നൽകണമെൻ്റെ സന്ദേശം.
എന്നുടെ ഗോക്കളെയൊക്കെയും കണ്ടുനീ
സന്താപമാറ്റിവരേണം.


ഉദ്ധവനേറ്റമുത്സാഹമോടേറ്റുവാ 
ദൗത്യമതാത്മമിത്രാർത്ഥം.
തേരിൽക്കരേറിത്തിരിച്ചവൻ ഗോകുല
ദേശത്തിലേക്കു ക്ഷണത്തിൽ.

പൈക്കുളമ്പേറ്റുയർന്നീടുന്ന ധൂളിയാൽ 
പാടേ മറഞ്ഞ രഥത്തിൽ
വന്നുചേർന്നന്തിയിലാവ്രജഭൂമിയാം 
നന്ദനപൂങ്കാവനത്തിൽ.

ഓടുന്നു ചാടുന്നകിടു ചുരത്തുന്നു
കാലികൾ നന്ദാവനിയിൽ,
രാമകൃഷ്ണാമൃതവീചികൾ കാറ്റി -
ലൊഴുകിവന്നെത്തുന്നു കാതിൽ;

കുമുദോൽപ്പലങ്ങൾ വിടർന്ന സരസ്സുകൾ,
തിങ്കളെക്കാത്തിളകുന്നു,
കണ്ണൻ്റെ കാലൊച്ചയോർത്തു രാഗാർദ്രം
മരുവുന്നു ഗോപികാവൃന്ദം,

ദീപധൂപാവൃതസന്ധ്യാദിവന്ദന-
മംഗളശബ്ദങ്ങളെങ്ങും.
പക്ഷികൾ കൂട്ടമായ് ചേക്കേറുമാരവം,
പൂക്കൾ വിടരും സുഗന്ധം...

ഹൃദ്യമീ ഗോപീവനത്തിലെക്കാഴ്ചകൾ,
കണ്ണുകൾക്കെന്തു സുകൃതം!
ആരും കൊതിക്കുമീ ദിവ്യനന്ദാവന-
ഭൂമിയിൽ വന്നുജനിക്കാൻ

എങ്ങനെ വിട്ടുവന്നെന്നുടെ മിത്രമീ
പുണ്യപൂങ്കാവനഭൂമി ?
നാരയണനുമിന്നാർദ്രനായ്ത്തീർന്നതി-
ലത്ഭുതമില്ലതു സത്യം!


No comments:

Post a Comment