ദക്ഷിണായനം എന്നാൽ സൂര്യൻറെ തെക്ക് ദിശയിലേക്കുള്ള യാത്ര. സൂര്യൻറെ ഉത്തരായനവും ദക്ഷിണായനവും ഇട മുറിയാതെ സംഭവിച്ചുകൊണ്ടേ ഇരിക്കുന്നു. ജനിച്ചു വീണ നിമിഷം മുതൽ മനുഷ്യനും യാത്രയിലാണ്. നേടി എന്ന അഹങ്കാരവും പോര എന്ന അതൃപ്തിയുമായി, മോഹിപ്പിക്കുന്ന മായാമരീചികയ്ക്കു പിന്നാലെ മനുഷ്യൻറെ തെക്കോട്ടുള്ള യാത്ര. മായയിൽ നിന്ന് പരമ സത്യത്തിലേയ്ക്ക്... മരണമെന്ന പരമ സത്യമാകുന്ന മരുപ്പച്ചയിലേയ്ക്ക്...A Journey From Mirage To Oasis...
Monday, May 25, 2026
ഈ മനഃ സരോവരഭൂവിൽ
Thursday, February 19, 2026
നവീ(ശീ)കരണം
കാടു പോയ്, വേവുന്ന ചൂടാണു ഭാവിയിൽ.
കാടടച്ചുദ്ധരിച്ചാട്ടിക്കളഞ്ഞോരു
കാവിതിൽ നാഗങ്ങൾ കല്ലായിരിക്കുന്നു!
വെട്ടിനിരത്തിപ്പുതുക്കീ ശതകങ്ങ -
ളൂഴിയിലാഴ്ന്നു വേരോടിയ പൈതൃകം.
നൂറ്റാണ്ടുകൾ കണ്ട കാവിതിൽക്കാവലാ-
യിക്കണ്ടകാലം വസിച്ച ചരങ്ങളോ
കാടും കരിയിലച്ചപ്പും തിരഞ്ഞല -
ഞ്ഞെങ്ങോയിഴഞ്ഞുപോയാർക്കുമറിവീല
നാഗബിംബാരാധനയ്ക്കായണഞ്ഞവർ
വാഴ്ത്തുന്നു ജീവൻ നിലച്ചോരു കാവിനെ...
"കാടുപോയപ്പോൾ തെളിച്ചമായ് കാവിതിൽ
വന്നുപോകാനുമെളുപ്പമായ്, മെച്ചമായ് ,
പാമ്പു വരില്ലിനി, നിർഭയം ചെയ്തിടാം
നാഗപ്രീതിക്കായി പൂജാദികർമ്മങ്ങൾ !
കാവിൻ പുന:പ്രതിഷ്ഠോൽസവം കേമമായ് !
കാടിന്നടിയന്തരമഹോ കേമമായ് !
നിത്യം തൊഴാനിനി ചിത്രമായ് തൂക്കിടാം
ചിത്രോടക്കല്ലേയനുഗ്രഹിച്ചീടുക!
ചിത്രോടക്കല്ലേയനുഗ്രഹിച്ചീടുക!"
Before
Sunday, February 15, 2026
ശിവേന സഹ മോദതേ
മുക്കണ്ണൻ, കൂവളപ്രിയൻ
മഞ്ഞിൻ നിറമൊത്തവൻ
മഹാഗൗരീപ്രിയൻ, മനോഹരൻ
മഞ്ഞുമാമലവാസൻ, മന്മഥാരി
മഹാമൗനാന്തർഗതനർത്ഥഗർഭൻ
മയോഭവൻ, മഹാമൃത്യുഞ്ജയൻ
മയസ്ക്കരൻ, മതി ചൂടിയോൻ
മനോമായയാമെൻ മാലൊഴിപ്പാൻ
മംഗളരൂപ! നിൻ പ്രിയമായയോടിരപ്പേൻ!
Thursday, October 2, 2025
നവം നവം നവരാത്രം
നവനവവർണ്ണവിധാനവിരാജിതം
ഭവനടനാലയം വിസ്മയമോഹനം!നവരജനീസുമഗന്ധസുവാസിതം
നലമതിഭദ്രസുഭൂഷിതസുന്ദരം!
ചിത്ക്കമലാത്മജപൂജയിലർപ്പിതം
ശുഭമതിശാന്തമെൻ മാനസമന്ദിരം!
രാഗവിരാഗകരായുധധാരിണി,
ഹര! മമ ചപലവിചാരധുധോരണി!
തവപദസേവനമനുദിനമാശ്രയം
ഭഗവതി! ദുരിതനിവാരിണി! പാലയ!
അയി! ശിവശങ്കരി! ശക്തിപ്രദായിനി !
നൃത്യതു നൃത്യരതേ മമ മാനസേ...
നൂതനനൂതനഭാവസമേത-
ഭവാർണ്ണവതാരിണി, പാലയ സർവദാ!
കലിമലമത്തമനോഭ്രമഹാരിണി,
കുലപരിപാലിനി! കാളി! സദാശിവേ,
ശിവദയിതേ! ശിവദേ! കുരുതേ പ്രിയം!
സകലശ്രിയപ്രദലക്ഷ്മി, ദതാതു മേ
ഋണസകലാമയമോക്ഷവരാഭയം!
മമ ഭവനേ ഭവ! ഭവ! ഭവ! ശ്രീകരി!
ഹരിരസികേ, ഹര! താപത്രയം മമ!
അക്ഷരഹാരസുധാരിണി, വാഗ്മയി!
വാഗ് വിമലാകരി! ബ്രാഹ്മി! സരസ്വതി!
പ്രവഹതു, പാതു! സുവാണി സരസ്വതി!
പ്രവഹതു, പാതു! സുബുദ്ധി സരസ്വതി!|
പ്രവഹതു, പാതു! സുസിദ്ധി സരസ്വതി!
പ്രവഹതു , പാതു! സുവാചി സരസ്വതി!
Wednesday, December 18, 2024
കൃഷ്ണരസം
ചേലതൻ ചേലിൽ കുചേലനില്ലാ പ്രിയം,
ചേലിലാ ശ്രീകൃഷ്ണമൗലിയിൽച്ചേർന്നൊരു
പീലിതൻ ഭാഗ്യം നിനച്ചാലഹോ പ്രിയം!
ധർമ്മദാരങ്ങൾതൻ വാക്കാലെയെങ്കിലും
മിത്രസമാഗമമിച്ഛിച്ചൊരന്തണൻ
ദ്വാരകാനാഥസ്മരണാശ്രുപൂർണ്ണനായ്!
കല്ലും പതിരും നിറഞ്ഞതാം ജീവ-
പൃഥുകോപഹാരമാ ചേലെഴാച്ചേലയിൽ
ലജ്ജിതനെങ്കിലും ഞാത്തിയരുമയായ്!
കൃഷ്ണരസത്തെ നുണഞ്ഞുനുണഞ്ഞുകൊ-
ണ്ടാത്മസുഖാർത്ഥം ഗമിക്കും കുചേലനെ
ചിത്തേ സ്മരിക്കുന്നു കൃഷ്ണാ ഹരേ ജയ!
#കുചേലദിനം
Wednesday, November 20, 2024
പ്രദോഷം
വിടരുന്നിരുളിൻ ലോലദലങ്ങൾ,
ഇരുളിൻ മൗനസമാധിയിലാഴും
ഹൃദയമവിദ്യാലോകം താണ്ടും.
ഉലകാമുടലിൻ ക്ഷണഭംഗുരമാ-
മാശാപൂർത്തിയ്ക്കപ്പുറമുള്ളൊരു
വെളിവായുളവായ് തെളിയുമകംപൊരു-
ളുഷസ്സാമക്ഷരകിരണാവലിയായ്!
വിടരും വിദ്യാഭാതിയിലകലും
മായാനിർമ്മിത കാലം, ദേശം...
പൂർണ്ണം പൂർണ്ണമിതേവമൊരത്ഭുത-
ചൈത്യന്യാത്മകബോധമുദിപ്പൂ!
തത്വമസിപ്പൊരുളുള്ളിലുണർന്നാ-
ലഖിലം സുഖദം, മുദിതം ഹൃദയം!
Wednesday, January 24, 2024
ധർമ്മപാദുകം
രാമനെക്കാണുവാൻ പോകണം വൈകാ-
തയോദ്ധ്യാപുരിയ്ക്കു പോയീടണം
സാകേതബാലനെക്കണ്ടുവണങ്ങുവാൻ
കോസലത്തിൽച്ചെന്നുചേരണം.
പ്രാണപ്രതിഷ്ഠ
സൗരയൂഥങ്ങളും ക്ഷീരപഥങ്ങളു-
മീരേഴുലോകങ്ങളുമതിൽ വാഴുന്ന
നാനാചരാചരജീവജാലങ്ങളും
ആചന്ദ്രതാരകസൂര്യാദിദേവതാ -
മണ്ഡലമാകുമീ മായാപ്രകൃതിയും
വാഴ്ത്തുന്നു ശ്രീരാമചന്ദ്രനെ മോദേന
ഐശ്വര്യമംഗലദീപങ്ങളും പുഷ്പ-
വൃഷ്ടിയും കൊണ്ടു മഹീതലമഞ്ചിതം!
ധന്യമീ വേളയിലെന്നുടെ നാവുകൊ-
ണ്ടാനന്ദരാമൻ്റെ നാമം ജപിക്കുവാൻ
കൈവന്നു ഭാഗ്യമെനിക്കുമിന്നിങ്ങനെ,
മറ്റെന്തു വൈഭവമെന്നുടെ നാവിതിൽ !
ഭഗവാൻ ശ്രീരാമചന്ദ്രനെ വരവേൽക്കുവാൻ പ്രാർത്ഥനയോടെ...🙏
January 22, 2024 - 12.25pm
Sunday, January 21, 2024
അയോദ്ധ്യയിലേയ്ക്ക്...
2024 ജനുവരി ഇരുപത്തിരണ്ട്.
അയോദ്ധ്യ ശ്രീരാമജൻമഭൂമിയിൽ രഘുകുലോത്തമൻ ശ്രീരാമചന്ദ്രനിന്നു പ്രാണപ്രതിഷ്ഠ.
തദവസരത്തിൽ ലോകമെമ്പാടുമുള്ള ഭക്തരുടെ ശുഭസങ്കല്പത്തേടുകൂടിയ പ്രാർത്ഥനയോടൊപ്പം എൻ്റെ പ്രാർത്ഥനകൂടി ചേർത്തുവയ്ക്കുന്നു. രാഷ്ടം മേൽക്കുമേൽ ശക്തവും മൂല്യവത്തുമായിത്തീരട്ടെ! 🙏
**********************************
അയോദ്ധ്യയിലേയ്ക്ക്
🙏🙏🙏🙏🙏🙏🙏🙏🙏
ശ്രീരാമനാമമുഖരിതമെങ്ങുമെൻ
നാടാകെ ദീപപ്രഭാപരിപൂരിതം
ആരണ്യവാസം കഴിഞ്ഞിന്നു ശ്രീരാമ -
ചന്ദ്രനയോദ്ധ്യയ്ക്കെഴുന്നള്ളിടും ദിനം!
വീരേതിഹാസപുരുഷനാം കോദണ്ഡ -
പാണിയ്ക്കിതാ പുനഃപട്ടാഭിഷേകമായ് !
പഞ്ചശതോപരി സംവത്സരങ്ങളായ്
കാനനവാസനായ് മേവിയ രാഘവൻ
വീണ്ടുമയോദ്ധ്യാപുരി പൂകിടുന്ന നാ-
ളെന്നുടെ ഗേഹവും പ്രാസാദതുല്യമായ് !
കൊട്ടും കുരവയും വാദ്യഘോഷങ്ങളും
കേൾക്കുന്നിതെന്നുടെയന്തപ്പുരത്തിലും.
നിത്യവും ശ്രീരാമനാമം ജപിച്ചിടും
വീടുകൾതോറുമിന്നുത്സവമായിതാ !
ധർമ്മമാണെന്നുമീ നാടിൻ്റെ വൈഭവം,
രാമനെന്നും ധർമ്മവിഗ്രഹം, നിശ്ചയം!
പാദുകംവച്ചു ഭരിച്ച ഭരതനും
ഭാരതധർമ്മമറിഞ്ഞ മഹാരഥൻ!
ധർമ്മം വെടിയാത്ത രാജർഷികൾ വാണ
ഭാരതനാടിതു സത്യം! സനാതനം!
നീറിപ്പുകയും കലികാലമെങ്കിലും
രാമപ്രഭാവം വിളങ്ങുന്നു ഭൂമിയിൽ !
ത്രേതായുഗം കടന്നെത്തുന്നു രാഘവൻ
ഭാരതധർമ്മം പുനരെടുത്തീടുവാൻ
രാമരാജ്യത്തിന്നു വേദികയാകുവാൻ
ഭാരതമല്ലാതെയേതുള്ളു സ്ഥാനവും!
ധർമ്മമൂർത്തിയ്ക്കിന്നു പ്രാണപ്രതിഷ്ഠയായ്,
ശ്രീരാമമന്ത്രം ജപിക്കയായേവരും
ശ്രീരാമ രാമേതി മന്ത്രാർപ്പണങ്ങളാ-
ലൂഴിയും വാനവും ഭക്തിസാന്ദ്രാത്മകം!
സത്യയുഗത്തിൻ്റെയാരംഭമോയിതെൻ
സദ്സംഗകർമ്മഫലമോ ഹരേ! ഹരേ!
സത്യപരാക്രമമുള്ള നാഥ ജയ!
നിത്യവും സത്യം ജയിക്കാൻ നമിച്ചിടാം.
എന്നുള്ളിലാനന്ദചിന്മയ! സർവ്വദാ
ആത്മാഭിരാമനായ് വാഴ്ക ഹരേ ജയ!
ശ്രീരാമ രാമ ഹരേ ജനകാത്മജ!
സീതാപതേ! ഹരിരൂപ! മനോഹര!
ഭക്തഹനുമദ്പ്രിയ! പദ്മനാഭനാം
പട്ടാഭിരാമ! ജയ! രാവണാന്തക!
Wednesday, December 20, 2023
കുചേലഗതം
നിർമ്മലഭക്തിയാമവൽ -
പ്പൊതിയുമായ് നിൽക്കയാ -
ണയുതമയുതം കുചേലർ
വരിയായ് ഗുരുപവനപുരിയിൽ ...
അകത്താദ്യമെത്തിയ്ക്കാ -
മയുതം പണം കൊടുത്തൊരു
നെയ് വിളക്കാക്കുകിൽ,
വിളിയ്ക്കയാണമ്പലംവിഴുങ്ങികൾ!
പുലരുംമുമ്പിടം പിടിച്ചുവീ
വരിയിലെന്നാകിലുമാകില്ല
കണി കാണുവാനിക്കുചേലനു
നിൻ നിർമ്മാല്യരൂപം, ഹരേ!
"പത്രം പുഷ്പം ഫലം തോയം"
ഭക്തിയുതമർച്ചനം ചെയ്തിടാം,
കുചേലമിത്രമാം കൃഷ്ണ! നീ -
യറുതി വരുത്തുകീ ദുർഭരണം.
*******************************
#കുചേലദിനം
(ധനുമാസത്തിലെ ആദ്യബുധനാഴ്ച)
Friday, December 8, 2023
ദുഃശകടവിഡംബനം
നാടു ഭരിക്കും നവകൗരവസഭ
നാടു വിറപ്പിച്ചോട്ടം തന്നെ!
മുന്നിൽപ്പെട്ടൊരു പാവം പ്രജകൾ
ജീവൻ പണയം വച്ചതു പോലായ്.
കൗരവമുഖ്യൻതന്നുടെ ദുർമദ-
മേറും നോട്ടം തീണ്ടീടാതെ
ഓടിയൊളിക്കാൻ വെമ്പുന്നോരെ
ഓടിച്ചിട്ടുപിടിക്കുന്നണികൾ.
പോയീടരുതാരാരും മുഖ്യൻ
ചൊല്ലും പൊളികൾ കേട്ടീടാതെ,
കൂച്ചുവിലങ്ങിൽപ്പെട്ടൊരു പൂച്ചക-
ളെന്നതുപോലെ നിന്നൂവണികൾ.
മിണ്ടിപ്പോകരുതാരും വീടിൻ
വെളിയിലിറങ്ങരുതുത്തരവുണ്ടേ,
തീനും കുടിയും നിർത്തണമിനിയറി-
യിപ്പൊന്നുണ്ടാകുന്നതുവരെയും.
തീയിൽ പാചകമരുതവനിതുവഴി
പോകുംനേരം വേണം കരുതൽ,
ഗ്യാസുസിലിണ്ടർ പൂട്ടണമവനുടെ
ഗ്യാസിനു നമ്മൾ കാവലുവേണം!
കടുകു വറുക്കരുതാരും കറിയി-
ലിരട്ടച്ചങ്കൻ ഞെട്ടിവിറയ്ക്കും,
പേടിത്തൊണ്ടൻ നാടു ഭരിച്ചാൽ
നാട്ടാർക്കെന്തൊരു തൊന്തരവമ്പോ!
കൊമ്പുകുലുക്കിപ്പോകും വണ്ടി-
യ്ക്കുള്ളിലിരിയ്ക്കും രാജനു 'കീ ജയ് '
ചൊല്ലാനൊത്തിരി കുട്ടികൾ വേണം
കുട്ടിക,ളവരിലടക്കോം വേണം.
വേദിയ്ക്കരികിലിറങ്ങണമതിനായ്
മലയും മരവും സ്‌കൂളിൻ മതിലും
തച്ചുതകർക്കണ,മാരവിടെ!യെൻ
ദുഃശകടത്തിനു പാതയൊരുക്കിൻ!
ഓടണ വണ്ടിയിലേറീടാനായ്
പൊക്കണ യന്ത്രം വച്ചിട്ടുണ്ടേ,
മൂന്നടി കേറാൻ വേണം കോടികൾ,
പോറ്റണമിവനെ പാവം പ്രജകൾ!
തമ്പ്രാൻ പോകുന്നേഴയലത്തായ്
കണ്ടേക്കരുതു കറുപ്പിൻ രാശി,
അയ്യപ്പന്മാർ മെയ്യിലുടുക്കും
വസ്ത്രത്തിൻ നിറമരചനു ദ്വേഷം.
കലി ബാധിച്ചു മെതിച്ചുനടക്കും
കനിവില്ലാത്തൊരു തസ്ക്കരവർഗ്ഗം,
ആക്രോശിക്കും തസ്‌ക്കരരാജനു
വിടുപണി ചെയ്തിടുമുദ്യോഗസ്ഥർ.
മെച്ചത്തിൽപ്പങ്കിത്തിരി വല്ലതു-
മരചൻ നൽകും പ്രതിഫലമായി,
പിൻ വാതിൽ വഴി വന്നാലണികൾ-
ക്കെല്ലാം മെച്ചം നൽകും സർക്കാർ.
വാല്യക്കാരാം പ്രജകൾ മിണ്ടാ-
തോച്ചാനിച്ചു വളഞ്ഞേപറ്റൂ,
അല്ലാത്തോരുടെ രക്ഷയ്ക്കായ് -
'പ്പൂച്ചട്ടിപ്പദ്ധതി'യുണ്ടീ നാട്ടിൽ!
പൗരപ്രമുഖൻമാരാണെങ്കിൽ
കൗരവസദസ്സിൽ കേറിപ്പറ്റാം,
അല്ലാത്തവരെങ്ങാനും വന്നാൽ
മുഖ്യനു മൂക്കത്തരിശം മൂക്കും.
കൃപയില്ലാത്തൊരു നൃപനെ പോറ്റി-
പ്പോറ്റി ജനങ്ങൾ പെരുവഴിയായി,
ഓസ്സിനു തിന്നുകൊഴുക്കാനരചൻ,
മുണ്ടു മുറുക്കിയുടുക്കാൻ പ്രജകൾ.
നെയ് സേവിച്ചൊരു ഗർഭിണിയെ-
പ്പരിചാരകർ സേവിക്കുന്നതുപോലെ,
തന്നെ നടക്കാൻ കെല്പില്ലാത്തോൻ
ചുമലിൽക്കേറിത്തിന്നു ലസിപ്പൂ!
ഭരണത്തിൻറെ സിരാകേന്ദ്രത്തി-
ലിരുന്നുതടിച്ചൊരു ചാഴികൾ മൊത്തം
ഇരതേടാനായ് വെളിയിലിറങ്ങിയി-
താന മദിച്ചു വരുന്നതുപോലെ!
കാട്ടിലെയരചൻ കുക്ഷി നിറയ്ക്കാൻ
മൃഗയോഗം ചേരുന്നതുപോലെ
തള്ളും വണ്ടിയിലേറിവരുന്നു
ക്കൊള്ളത്തലവൻ! കൊള്ളാത്തലവൻ!!
കണ്ടാൽ മിണ്ടാൻ നിൽക്കണ്ടാരും
നന്നാക്കാനും നോക്കണ്ടാരും
ജീവൻ വേണേൽ മാറിപ്പോണം
നാട്ടാരെല്ലാം സൂക്ഷിക്കേണം!
Thursday, November 23, 2023
അമൃതേത്ത്
ഗുരുവായൂരപ്പാ നിൻ കരുണാകടാക്ഷങ്ങൾ
അളവില്ലാതെന്നും നീയരുളേണമേ,
ഉണരുമ്പോഴുഷസ്സായെന്നിരുൾ നീക്കും നഭസ്സായെൻ
ഹൃദയത്തിൽ പ്രഭയായ് നീ തെളിയേണമേ. (ഗുരുവായൂരപ്പാ നിൻ)
നിൻ പാദം പുണരും നൽതുളസിപ്പൂവിതൾ പോലെൻ
വചസ്സിൽനിന്നമൃതം വന്നുതിരേണമേ,
കറ തെല്ലും കലരാതെ ഭവസാരനടനത്തിൻ
കര കാണാൻ തുഴയുമ്പോൾ തുണയാകണേ,
പലതും വന്നടിയുന്നോരടിയൻ്റെ മനസിങ്കൽ
വിഷമേതും തീണ്ടാതെ സുഖമേകണേ,
വ്യഥകൾ കൊണ്ടുഴറുമ്പോഴൊരുവേള പതറുമ്പോ-
ഴകമേ വന്നൊരു നല്ല വഴി കാട്ടണേ. (ഗുരുവായൂരപ്പാ നിൻ )
എന്നന്തക്കരണങ്ങൾ കലി മൂടാതതിനുള്ളിൽ
കനകത്തിൻ കതിരായ് നീ കളിയാടണേ,
അവിടുത്തെ കളികൾ കണ്ടവിരാമം തളരാതെ-
യതിനൊപ്പം കളിയാടാനറിവേകണേ!
നിറയുന്ന മിഴി രണ്ടും നിൻ നേർക്കു നീളുമ്പോ-
ഴളവില്ലാതാനന്ദം കവിയേണമേ,
അതിൽമീതെ സുഖമില്ലെന്നറിയുമ്പോഴെന്നുള്ളം
പ്രളയംപോൽ നിന്നിൽ ചേർന്നലിയേണമേ! (ഗുരുവായൂരപ്പാ നിൻ)
ഗുരുവായൂരപ്പാ നീ ഗുരുവാതാലയമൊന്നെൻ
ഹൃദയാന്തർഗഗനത്തിൽ പണിയേണമേ,
അവിടെ നിൻ തിരുനാമാവലികൾകൊണ്ടെന്നെന്നും
ഉണ്ണാമമൃതേത്തുണ്ണിക്കണ്ണാ വരൂ!
ഗുരുവായൂരപ്പായെന്നുൾക്കാടിന്നിരുൾ നീങ്ങാൻ
നിത്യം തൃപ്പുകയാലുഴിയേണം ഹരേ!
സാരഥിയായ് സദ്ഗുരുവായ് സന്തതമെൻ സ്നേഹിതനായ്
കൃഷ്ണ! ശ്രീകൃഷ്ണാ നീ വഴി കാട്ടണം! (ഗുരുവായൂരപ്പാ നിൻ)
#ഗുരുവായൂർഏകാദശി2023
Sunday, October 22, 2023
വസതു മമ മാനസേ ( ദേവീസ്തുതി)
മഹാദേവി! മഹാമാത്രേ!
പരാപരാശക്തിരൂപിണി !
മഹാദേവി! ജഗത്ധാത്രീ!
വസതു മമ മാനസേ!
പ്രസീദസ്മേ സദാ ദേവി!
പ്രസീദേ! പരമാത്മികേ!
നവദുർഗ്ഗേ! സ്വധാസർഗ്ഗേ!
സർവ്വമംഗലദായിനി!
അനായാസസുഗതിദ്ദാത്രീ!
ധർമ്മസംരക്ഷണാത്മികേ!
മഹാദേവി! മഹാദുർഗ്ഗേ!
വസതു മമ മാനസേ!
ശ്രീമഹാരുദ്രാർദ്ധാംഗിനി!
ലോകബന്ധുത്വകാരിണി!
സുകുടുംബൈക്ക്യദായിനി!
അവിദ്യാനർത്ഥനാശിനി!
മഹാദേവി! മഹാഗൗരി!
വസതു മമ മാനസേ!
മാതൃരൂപേ! ദയാപൂർണ്ണേ!
ഭക്തിസമ്പദ്പ്രചോദിനി!
നിശ്രേയസ്സപ്രദേ! പത്മേ!
സർവ്വസദ്സംഗദായിനി!
മഹാദേവി! മഹാലക്ഷ്മി!
വസതു മമ മാനസേ!
ദൃശ്യരൂപേ! മഹാമായേ!
അദൃശ്യേ! മാർഗ്ഗദർശ്ശിനി!
തുരീയേ! ജഗദംബികേ! വിദ്യേ!
അതീതേ! സർവ്വകാലികേ!
മഹാദേവി! ശ്രീസരസ്വതി!
വസതു മമ മാനസേ!
കാലകാരണകാരിണി!
കാളികേ! ശക്തിരൂപിണി!
അക്ഷരാക്ഷരഭ്രാമരി!
സർവ്വതന്ത്രസ്സ്വതന്ത്രിണി!
മഹാദേവി! മഹാകാളി!
വസതു മമ മാനസേ!
മഹാദേവി! മഹാമാത്രേ!
പരാപരാശക്തിരൂപിണി !
മഹാദേവി! ജഗത്ധാത്രീ!
വസതു മമ മാനസേ!
പ്രസീദസ്മേ സദാ ദേവി!
പ്രസീദേ! പരമാത്മികേ!
🙏
ഓം മഹാ ദേവ്യൈ നമഃ 🙏
Friday, August 25, 2023
തിങ്കൾമൊഴികൾ
ചന്ദ്രയാൻ മൂന്ന് ദൗത്യം സാർത്ഥകമാക്കിയ ISRO യിലെ ശാസ്ത്രജ്ഞന്മാർക്കു വന്ദനം!
ഭാരതത്തിൻറെ ചന്ദ്രായനപേടകം ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിൽ ചെന്നുതൊട്ടപ്പോൾ സന്തോഷവാനായ ആതിഥേയചന്ദ്രൻ ഭാരതത്തിനായി ഇപ്രകാരം സ്വാഗതഗീതമർപ്പിച്ചിരിക്കാം!
ഭാഗ്യ!മന്നു ഞാൻ ചന്ദ്രശേഖരൻ-
തൻ്റെ മൗലിയിൽ ചേർന്നനാൾ
ചേർത്തുവച്ചതാണെന്‍റെ നെഞ്ചിലും
ഭാരതാംബയെ ഗാഢമായ് !
ദക്ഷിണാമൂർത്തിയായ ശംഭുവെൻ
രക്ഷയെ ചെയ്തതോർക്കവേ
ഭാരതത്തിനിന്നേകിടുന്നുവെൻ
സ്വാഗതം സാമോദമായ് !
ദക്ഷിണാർദ്ധവാതായനങ്ങളി-
ന്നാദ്യമായ് തുറക്കുന്നു ഞാൻ
സാദരം മഹാഭാരതത്തെ-
യെതിരേറ്റിടാനതികേമമായ് !
ഭാനുവിൻ കരമേറ്റിടാതിരു-
ളാഴുമെൻ്റെ നിഗൂഢമാം
ദക്ഷിണാനനമാകെ ഭാരത-
ചിത്പ്രകാശം വീശുവിൻ!
ഭാസിലാണ്ടു രമിയ്ക്ക ഭാരത-
ഭൂമി! ഹൈമവതീ! സതീ!
പാറിടട്ടെനിൻ വൈജയന്തികാ-
കാന്തിയെൻ കുളിർമേനിയിൽ!
Tuesday, August 15, 2023
ജയ! ജയ! ജൻമഭൂമി
Saturday, July 29, 2023
സംമൂഢചിത്തശാന്തിസ്തോത്രം
പരമ്പരാഗതങ്ങളായ ആത്മീയചര്യകളിലൂടെയും ഭാരതീയരായ പൂർവ്വമനീഷികൾ വിഭാവനം ചെയ്തുതന്നിട്ടുള്ള വിവിധങ്ങളായ ആരാധനാപദ്ധതികളിലൂടെയും മനഃശാന്തിയും സന്തോഷവും ഉള്ളതും അത്യാഗ്രഹങ്ങൾ ഇല്ലാത്തതുമായ ധാർമ്മികജീവിതം നയിക്കുന്ന ഒരു വലിയ ജനസമൂഹത്തിനോടുള്ള വെറുപ്പ് പ്രകടമാകുംവിധം തൻ്റെ എല്ലില്ലാത്ത നാക്കുകൊണ്ട് എന്തും പറയാമെന്നു ധരിച്ചിട്ടുള്ള സംസ്ഥാനനിയമസഭാസ്പീക്കറായ എ. എം. ഷംസീറിൻ്റെയും അയാളെ പിന്തുണയ്ക്കുന്നവരുടെയും അധിക്ഷേപകരമായ പ്രസ്താവനകളോട് തികഞ്ഞ അവജ്ഞയും രോഷവും രേഖപ്പെടുത്തുന്നു.
ഒപ്പം എന്താണു ഗണപതിതത്ത്വത്തിൻ്റെ അന്തരാർത്ഥം എന്ന് ഇതേക്കുറിച്ച് ആധികാരികമായ അറിവുള്ള ആചാര്യന്മാരുടെ വാക്കുകളിലൂടെയും എൻ്റെ പരിമിതമായ സ്വാദ്ധ്യായ,മനന,അനുഭവങ്ങളിലൂടെയും മനസ്സിലാക്കിയിട്ടുള്ള പരിമിതമായ ബോദ്ധ്യങ്ങൾ ഇവിടെ എനിയ്ക്കറിയാവുന്ന ഭാഷയിൽ താല്പര്യമുള്ളവർക്കു വായിക്കാനായി പങ്കു വയ്ക്കുന്നു.
പ്രാരംഭപ്രാർത്ഥന
തത്ത്വം പഠിക്കുവാൻ സത്വമതികൾക്കു
വ്യക്തമാം ലിംഗങ്ങളുണ്ടതിയുത്തമം
കേവലം മൂർഖത്വവുമസത് ഭാഷണ -
വാസനയും നശിച്ചർത്ഥം ഗ്രഹിക്കുവാൻ,
സങ്കല്പശുദ്ധി കൈവന്നീടുവാനുള്ള
കാലവിളംബവിഘ്നങ്ങളെ നീക്കുവാൻ
സത്തിനെ "മിത്തെ"ന്നികഴ്ത്തുന്നവറ്റകൾ-
ക്കത്തലും നീങ്ങിയിട്ടുള്ളം തെളിയുവാൻ
വക്രതുണ്ഡമഹാകായൻ തുണയ്ക്കണം!
ബുദ്ധിതൻ വക്രതയൊക്കെയും നീക്കണം!
ആയതിനോംകാരമൂർത്തിയെ ധ്യാനിച്ചു
പത്തി കുനിച്ചു വണങ്ങണമാദ്യമേ!
തത്ത്വസംഗ്രഹം
പക്ഷപാതിത്തമില്ലമ്മയ്ക്കു മക്കൾത-
ന്നാൾത്തലതന്നിലുമാനത്തലയിലും!
ഉത്തമന്മാരിലുമുത്തമരാകുവാൻ
ബന്ധമില്ലാകൃതിയെന്തെന്നിരിക്കിലും!
മർത്ത്യശിരസ്സുപോയ്, ശേഷം ലഭിച്ചൊരു
സത്ത്വരജസ്തമസ്സറ്റ കരിമുഖം,
മർത്ത്യൻ ത്രിഗുണങ്ങളെ ജയിച്ചീടുകെ-
ന്നുള്ളൊരു തത്ത്വമരുളും ഗജാനനം!
ഹസ്തിതൻ മസ്തകം ബുദ്ധിതൻ വൈഭവം
വ്യക്തമാക്കീടുന്ന ലിംഗാർത്ഥസൂചകം.
വിത്തിബ്രഹ്‌മാകാരമായിരിക്കുന്ന സത്-
ചിത്തസ്വരൂപൻ, ദ്വിജൻ, പ്രണവാത്മകൻ!
ഭക്തർ വിളിക്കവേ വിഘ്‌നമകറ്റുവാ-
നെത്തും ചെവിയാട്ടി ശീഘ്രം ഗണേശ്വരൻ!
ശ്രോത്രങ്ങൾതൻ ധർമ്മമാകുന്നതുത്തമ-
ശ്രദ്ധയെന്നോതിടുന്നാനച്ചെവികളാൽ
ഏറ്റം വിശാലമാം കർണ്ണങ്ങൾ വേണമീ
നാനാജഗത്തിൽനിന്നും പുറപ്പെട്ടിടും
ഭദ്രമാം ശബ്ദങ്ങളൊക്കെ ശ്രവിക്കുവാ-
നെന്നുള്ള സൂക്ഷ്മമമാർത്ഥം ഗ്രഹിക്കുവിൻ!
ഭദ്രമല്ലാത്തതാം മൂർഖോക്തികൾ സദാ
ത്യക്തങ്ങളെന്നതുമൊപ്പമറിയണം.
ക്ഷിപ്രവരപ്രദൻ താൻ പ്രസാദിക്കണം
വിത്തും പതിരും തിരിച്ചറിഞ്ഞീടുവാൻ!
ബാഹ്യവിഷയങ്ങളെ വിവേകത്തോടെ
ഘ്രാണിച്ചവലോകനം ചെയ്തറിയുവാൻ
പ്രജ്ഞ വളർന്നവർന്നവർക്കാപത്തകന്നുപോ-
മെന്നു സൂചിപ്പിക്കുമാ വളർനാസിക!
എന്തും മണത്തറിയാനുള്ള വിത്തിയെ-
ക്കാട്ടുന്നു തുമ്പിക്കരത്താൽ ഗണേശ്വരൻ,
വക്രസ്ഥാനത്തൊളിപ്പിച്ച വിപത്തുമാ
വക്രതുണ്ഡംകൊണ്ടു നീക്കുമയത്നമായ്!
കാഴ്ചകൾക്കപ്പുറം കാണേണ്ട കാഴ്ചയാ-
മുൾക്കാഴ്ചയെക്കുറിച്ചീടുന്ന ദൃക്കുകൾ
ഏറ്റവും സൂക്ഷ്മതരമായിരിക്കണം
തന്മാത്രയെയും തുളച്ചകത്തെത്തുവാൻ
നാനാസുഖദുഃഖഭോജ്യങ്ങളും സമം
സ്വീകരിക്കും മഹാകുക്ഷിയെക്കാണുവിൻ!
ലംബോദരംകൊണ്ടു നന്നായ് ദഹിപ്പിച്ചു
സത്തെടുത്താഹാരിക്കുന്നാത്മഭോജനം!
കൊമ്പൊന്നൊടിഞ്ഞുപോയൊപ്പം വികല്പവും,
ശേഷിച്ച കൊമ്പിലുണ്ടദ്വൈതദർശനം!
മൂഷികനോ! പെരുംകായൻ്റെ വാഹനം?!
നിന്ദയോടെച്ചിരിക്കുന്നുവജ്ഞാനികൾ...
ആശയാകുന്നിതു മൂഷികനെന്നതു-
മാശയ്ക്കു വേണം നിയന്ത്രണമെന്നതും-
കാട്ടിത്തരും വിഘ്‌നേശ്വരൻ്റെ കാൽക്കീഴി-
ലിരിക്കുന്ന പൂർണ്ണവിധേയനാം മൂഷികൻ!
ആശകൾ കൊണ്ടു ചലിക്കുന്ന ജീവിത-
വാഹനമേറിപ്പറക്കുമ്പൊഴൊക്കെയും
വേണമതിൻ കടിഞ്ഞാൺ സദാ നമ്മുടെ
കൈപ്പിടിയ്ക്കുള്ളി,ലാ വ്യംഗ്യമറിയണം!
കീർത്തനനാമപ്രിയൻ ക്ഷിപ്രസന്തുഷ്ട-
നർത്തനവാദ്യാദിസത്ക്കലാവല്ലഭൻ
ഭൂതഗണനായകൻ, ശിവപാർവ്വതീ-
പുത്രൻ മഹാതത്ത്വവാഹകൻ വാഴുക!
നിര്‍ണ്ണയം
ഈ വിധം ഭക്തിയും യുക്തിയും ബുദ്ധിയും
ഋദ്ധിയും സിദ്ധിയും ജ്ഞാനവും മുക്തിയു-
മൊന്നിച്ചുചേരുന്ന സമ്പൂർണ്ണവിഗ്രഹ-
തത്ത്വങ്ങളെത്തന്നുപോയ ഋഷീശ്വര-
ശ്രേഷ്ഠരനേകം യുഗങ്ങൾ തപം ചെയ്ത-
റിഞ്ഞു വിഭാവനം ചെയ്ത ശാസ്ത്രങ്ങളെ
ഖണ്ഡിച്ചിടാനുള്ള യോഗ്യതയിന്നലെ
പ്പെയ്ത മഴയ്ക്കു കുരുത്തവർക്കെന്തെടോ?!
എത്രയും ദ്വന്ദ്വങ്ങളെത്രയും ഭിന്നങ്ങ-
ളത്രയുമത്രയും സൂക്ഷ്മതതത്ത്വങ്ങളും!
നിർമ്മലഭക്തിയന്യേയില്ലുപാധികൾ
തത്ത്വബോധംകൊണ്ടു സത്തമരാകുവാൻ.
ശാസ്ത്രമൊന്നെങ്കിലും നിത്യസ്വാദ്ധ്യായവും
ചെയ്‌തതിൻ സോമരസാമൃതസാരവു-
മുള്ളിൽത്തെളിയുവാൻ കർമ്മം തുണയ്ക്കണം,
ഭക്തിയും നിർമ്മലചിത്തവുമൊക്കണം.
മംഗളം
സംസ്ഥാനശ്രീകോവിൽ തന്നുച്ചഭാഷിണി-
'മിത്തായി' മാറാതിരിക്കുവാൻ നല്ലൊരു
നാളികേരമുടച്ചീടുവാൻ ശ്രീപഴ-
വങ്ങാടിനാഥൻ തുണയ്‌ക്കട്ടെ സന്തതം!!
Wednesday, July 26, 2023
മൈക്കിന്റെ മൊഴി 🎤
"വെറുമൊരു മൈക്കാമെന്നെയുമിങ്ങനെ
ഭീതിയോടെന്തിനു നോക്കീടുന്നു?
നിങ്ങടെ നാക്കിൽ നിന്നുതിരുന്നൊരു
കല്ലൻനുണകൾക്കെല്ലാം വർദ്ധിത -
ശബ് ദം നൽകാൻ ദുർഗ്ഗതി വന്നൊരു
പാവം ജഡമാമെൻ്റെ നിയോഗം,
നോക്കുകയെന്തൊരു പരിതാപകരം!
മനസ്സാ വാചാ ഞാനറിയാതൊരു
കൂവൽ വന്നുഭവിച്ചതിനിപ്പോൾ
കാരണമെന്തെന്നറിയുകയില്ല.
പശ്ചാത്താപവുമില്ലതു ബധിരിത -
കർണ്ണങ്ങൾക്കൊരു തുണയാകട്ടെ!" 🎤
ഇത്തരമൊരു മൊഴി വീഥികൾ തോറും
വായുവിലങ്ങനെയൊഴുകി വരുന്നു !🔊🎶
News in connection with the topic of the poem
Friday, July 14, 2023
ഇഴജീവി
നിണമെല്ലാമൊഴികിപ്പോയ്
പണവും പോയ്, പണിയും പോയ്;
തണലില്ലാതൊടുവിൽ കൈ-
ത്തുണയറ്റോനിണയും പോയ്;
അണ വാർന്നലമൊഴുകിപ്പോയ്,
തണവാർന്നൊരു ഭവനം പോയ്...
ഗുണമെന്തിനി? പടുനീതിയി-
തണയുന്നിഴജീവി! 😥🙏
News links
https://www.mathrubhumi.com/news/kerala/tj-jpseph-hand-chopping-case-amputation-1.8727023
Tuesday, July 4, 2023
വിവേകാമൃതം
നിർഭയത്വമുടലാർന്നെഴും
സ്വത്വസുന്ദരമൂർത്തിയായ്
സദ്മതിയ്ക്കവലംബമാ -
മവിവേകനാശനഭാഷിയായ്
ഭാതിയോടു വിവേകവും
ചേരുമുത്തമജ്ഞാനിയായ്
ധൈര്യമൊത്തു സ്വധർമ്മവും
ചേർന്നു ബുദ്ധിസമേതനായ്
വേദസാരവിശാരദം
വിശ്വസമ്മതനായ് ചിരം
വാണ വീരസുകർമ്മിണേ
തവ ഖ്യാതി നാടിനു കാന്തിയായ്!
വാഴ്ക വാഴ്ക മഹാരഥ!
ഭാരതത്തിനു കീർത്തിയായ്
ശ്രീ വിവേകശിഖാമണേ!
നരേന്ദ്രനാഥ! സദാസ്മൃത!🙏
#VivekanandaSamadhi
Wednesday, May 31, 2023
പള്ളിപ്പാട്ടുകാവിലമ്മ
ആലുവയിൽ ദേശം എന്ന പ്രദേശത്താണു പുരാതനമായ പള്ളിപ്പാട്ടുകാവ് ഭഗവതിക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രക്തേശ്വരിയായ ഭദ്രകാളിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ചന്ദനം ചാർത്തി ശ്രീയാർന്ന, ദംഷ്ട്രങ്ങളോടുകൂടിയ വദനത്തിൽ സദാ കരുണാമയമായ പുഞ്ചിരിയോടെ വർത്തിയ്ക്കുന്ന ദേവിയുടെ വിഗ്രഹം ഒന്നു കാണുന്ന മാത്രയിൽത്തന്നെ എത്ര കൊടിയ ദുഃഖം പേറിവരുന്ന ഭക്തരായാലും ഹൃദയത്തിൽ ഒരു കുളിർസ്പർശം അനുഭവപ്പെടും! ജീവിതത്തിന്‍റെ ഓരോ ഏടു മറിയുമ്പോഴും പള്ളിപ്പാട്ടുഭഗവതിയെ പ്രത്യേകം സ്മരിയ്ക്കാതെ കടന്നുപോയിട്ടില്ല. ആ പള്ളിപ്പാട്ടുകാവിലമ്മ തോന്നിച്ചതാണ് ഈ വരികൾ.
Sunday, March 12, 2023
നീലപാദദീക്ഷ
വൃന്ദാവനത്തിലെ പൊൻപുലരി
കണ്ടെൻ മനം മയിലായിളകി,
ഗോരോചനത്തിൻ്റെ ഹൃദ്യഗന്ധം
ചോരുന്ന കാറ്റുമ്മ വച്ച നേരം
ഏകാകിയായിമ പൂട്ടി മെല്ലെ
ചുണ്ടിൽ ഹരേകൃഷ്‌ണമന്ത്രമോടെ
ശാന്തമായേകാഗ്രചിത്തമോടെ
ഗോവിന്ദരൂപം നിനച്ചിരുന്നേൻ,
കണ്ടേനൊരു മാത്ര മിന്നൽ പോലെ
മാധവാ, നിൻ വാമപാദപദ്‌മം!
നീലാരവിന്ദദലാംഗുലികൾ ,
ചിപ്പിത്തിളക്കമോലും നഖങ്ങൾ,
മേലെ നീലാംബരചാരുവർണ്ണം,
പാടലമാം കാലടിപ്രഭയും...!
കണ്ടുകൊതിതീർന്നതില്ല, മാഞ്ഞേൻ
ചിത്തേ തെളിഞ്ഞ നിൻ ദിവ്യപാദം!
നിൻ രമണീയത്രിഭംഗരൂപം
നിത്യവുമുള്ളിൽത്തെളിഞ്ഞുകാണാൻ
കൃഷ്ണാ! ഹരേ! സച്ചിദാനന്ദമേ!
നിൻ ചരണാഗതിയ്ക്കായണഞ്ഞേൻ!
Saturday, March 4, 2023
ഗുരുസന്നിധിയില്‍
26-03-2023
ഇന്ന് ആലുവായയിലെ അദ്വൈതാശ്രമത്തില്‍ പോകുവാന്‍ യോഗമുണ്ടായി. പഠിക്കുന്ന കാലത്തോ മറ്റോ ഒന്നുരണ്ടു തവണ പോയിട്ടുള്ള ഓര്‍മ്മയേയുള്ളൂ ആലുവാ അദ്വൈതാശ്രമത്തെക്കുറിച്ച്. എന്നാല്‍ അവയൊന്നും ഗുരുദേവന്‍റെ മാഹാത്മ്യത്തെക്കുറിച്ചു മനസ്സിലാക്കിയതിന്‍റെ അടിസ്ഥാനത്തിലുള്ള സന്ദര്‍ശനങ്ങളൊന്നുമായിരുന്നില്ല. ബാഹ്യമായ കണ്ണുകള്‍ കൊണ്ടുള്ള വെറും സ്ഥലം കാണല്‍ മാത്രമായിരുന്നു അവയെല്ലാം.
ഈ പ്രപഞ്ചത്തിനു മുഴുവന്‍ നിദാനമായ ശാശ്വതസത്യത്തിന്‍റെ അന്തസത്തയെ ആത്മാവില്‍ അറിഞ്ഞ മന്ത്രദൃഷ്ടാക്കളായ ഭാരതത്തിലെ മഹാഋഷികളുടെ പരമ്പരയുടെ തുടര്‍ച്ചയായ ശ്രീനാരായണഗുരുദേവനെന്ന മഹായോഗി പിറന്ന കേരളത്തിന്‍റെ മണ്ണില്‍ പിറക്കുവാന്‍ ഭാഗ്യം സിദ്ധിച്ചിട്ടും ആ മഹാഗുരുവിന്‍റെ ജീവിതത്തെയോ ദര്‍ശനങ്ങളെയോ കൃതികളെയോ സാമൂഹ്യപ്രവര്‍ത്തനങ്ങളെയോ കുറിച്ചൊന്നും മനസ്സിലാക്കുവാനുള്ള ആഗ്രഹമോ അവസരമോ ചെറുപ്പത്തില്‍ ഉണ്ടായിട്ടില്ല. “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന അദ്ദേഹത്തിന്‍റെ ആപ്തവാക്യം നല്‍കിയ സദ്‌ധാരണയുടെ ഒരു കണിക മാത്രമാണ് അദ്ദേഹത്തെക്കുറിച്ചു വിദ്യാഭ്യാസകാലത്ത് ആര്‍ജ്ജിക്കുവാന്‍ കഴിഞ്ഞിട്ടുള്ള ആകെ അറിവ്. അതും പാഠപുസ്തകങ്ങളില്‍ നിന്നൊന്നും ലഭിച്ചതല്ലെന്നോര്‍ക്കുമ്പോഴാണ് അവനവനെ ശുദ്ധീകരിക്കുന്ന യാതൊന്നും അറിയുവാനുള്ളതല്ലല്ലോ നമ്മുടെ വിദ്യാഭ്യാസം എന്ന നിരാശ തോന്നുന്നത്. എന്നും സ്കൂള്‍വിട്ടു കൂട്ടുകാരുമൊത്ത് നടന്നുവന്നിരുന്നത് ആ ആശ്രമകവാടത്തിന്‍റെ മുന്നിലൂടെയായിരുന്നു എന്നതിനാല്‍ ആ വെളിച്ചത്തിന്‍റെ ചെറുപൊട്ടെങ്ങാന്‍ ഗുരുകൃപയാല്‍ ഞാനറിയാതെതന്നെ ഉള്ളില്‍ കടന്നതാകാമെന്നേ കരുതാനാവൂ!
അവിടുന്നും കാലമെത്ര പിന്നിട്ടു! “പത്തുപന്തീരാണ്ടുണ്ണിയായിട്ടും പോയ്...” എന്ന വരികളില്‍ പൂന്താനം എഴുതിയതുപോലെ ആയുസ്സിന്‍റെ പകുതിയിലധികം കാലവും ബഹ്യലോകത്തിലെ വൈചിത്ര്യങ്ങള്‍ മാത്രം കണ്ടും അനുഭവിച്ചും കഴിഞ്ഞുപോയി. മുജ്ജന്മസുകൃതത്താല്‍ ശേഷിച്ച ജീവിതത്തില്‍ ആത്മാന്വേഷണത്തിനു പ്രാധാന്യം നല്‍കണമെന്നൊരു ജിജ്ഞാസ ഉള്ളില്‍ കയറിക്കൂടിയതു മൂലമാകണം വേദോപനിഷദ്ശാസ്ത്രങ്ങളെ കുറിച്ചുള്ള അടിസ്ഥാനവിജ്ഞാനമെങ്കിലും സമ്പാദിക്കുവാനുള്ള ചെറിയ ശ്രമങ്ങള്‍ ആരംഭിച്ചതും അതിന്‍റെ ഭാഗമായി ശ്രീ ജഗത്ഗുരു ആദിശങ്കരാചാര്യരുടെയും ശ്രീനാരായണരുദേവന്‍റെയുമെല്ലാം കൃതികളിലൂടെ കണ്ണോടിച്ചുതുടങ്ങുന്നതും. അപ്പോള്‍ മുതല്‍ കരുതുന്നതാണ് വീട്ടില്‍നിന്നും അധികമൊന്നും ദൂരത്തല്ലാതെ സ്ഥിതി ചെയ്യുന്ന അദ്വൈതാശ്രമത്തില്‍ ഒരു ദിവസം പോകണമെന്നും ചൈതന്യവത്തായ ഗുരുവിന്‍റെ ബിംബത്തിനു മുന്നില്‍ അല്‍പ്പസമയം മൌനമായി ഇരിക്കണമെന്നും ആ മഹാത്മാവിന്‍റെ പാദം പതിഞ്ഞ മണ്ണിലൂടെ നടന്നും അദ്ദേഹത്തിന്‍റെ മഹദ്ദര്‍ശനങ്ങള്‍ എഴുതിയ ബോര്‍ഡുകള്‍ വായിച്ച് മനനം ചെയ്ത് അവിടുത്തെ വൃക്ഷത്തറകളില്‍ അല്‍പ്പനേരം കണ്ണടച്ചിരുന്ന് ആ ഗുരുകാലത്തെ ഭാവനയില്‍ കാണാന്‍ ശ്രമിക്കണമെന്നുമെല്ലാം.
എന്നാല്‍ ഇതിനെല്ലാമുപരി ഈ ദര്‍ശനത്തിന്‍റെ പ്രധാനലക്ഷ്യം മറ്റൊന്നായിരുന്നു. ഗുരുസന്നിധിയില്‍ ചെന്നുനിന്നുകൊണ്ടൊരു ക്ഷമാപണം നടത്തണമെന്ന ഉള്‍വിളി അനുസരിക്കുക എന്നതായിരുന്നു ആ ലക്‌ഷ്യം! അത്തരമൊരു ചിന്തയ്ക്കു നിദാനമായതെന്ത് എന്നല്ലേ?
ഹാസ്യം, ആക്ഷേപഹാസ്യം, വിനോദം, നേരമ്പോക്ക്, കല, സാഹിത്യം, രാഷ്ട്രീയപ്രവര്‍ത്തനം എന്നുവേണ്ട എന്തിന്‍റെയും പേരില്‍ ഗുരുതുല്യരായവരെക്കുറിച്ചും ദേവീദേവന്മാരെക്കുറിച്ചുമെല്ലാം വിവാദപ്രസ്താവനകളും വാര്‍ത്തകളും മിമിക്രികളും പാരഡിഗാനങ്ങളും സിനിമകളും സാഹിത്യകൃതികളും ഇരട്ടപ്പേരുകളുമെന്നുവേണ്ട പലവിധ അധിക്ഷേപങ്ങളും ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതു ബുദ്ധിജീവികളുടെയും അറിവു കൂടിയവരുടെയും പരിഷ്കാരികളുടെയും ലക്ഷണമാണെന്ന മിഥ്യാധാരണയും അതിനുള്ള അംഗീകാരവും സമൂഹത്തില്‍ ശക്തമായി പ്രചരിക്കാന്‍ തുടങ്ങിയ കാലഘട്ടത്തിലൂടെയാണ് എന്‍റെയും എന്‍റെ സമപ്രായക്കാരുടെയുമൊക്കെ സ്കൂള്‍, കലാലയജീവിതം കടന്നുപോന്നത്. “സജ്ജനങ്ങളെ കാണുന്ന നേരത്തു നാണം വിട്ടു കൈ കൂപ്പി സ്തുതിക്കണം” എന്ന സദ്‌ദര്‍ശനങ്ങള്‍ക്കെല്ലാം ക്ഷയം കൂടിവരാന്‍ തുടങ്ങിയ കാലം. കലാഭവന്‍, ഹരിശ്രീ തുടങ്ങിയവ പോലുള്ള സമിതികളിലൂടെയൊക്കെ വേദികള്‍തോറും അവതരിപ്പിക്കപ്പെട്ട ഹാസ്യപരിപാടികള്‍ അറിഞ്ഞോ അറിയാതെയോ ഇത്തരം ഒരു പ്രവണതയെത്തന്നെയാണ് സമൂഹത്തില്‍ വളര്‍ത്തിക്കൊണ്ടിരുന്നതെന്ന് ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ മനസ്സിലാകുന്നുണ്ട്. അത്തരം സ്റ്റേജ് ഷോകളുടെ കാസറ്റുകളും ജനങ്ങള്‍ക്കിടയില്‍ ചൂടപ്പം പോലെ വിറ്റുപോയിരുന്ന കാലം. തന്‍റെ പ്രജകളോട് ഒരു കുറ്റവും ചെയ്യാത്ത മാവേലിയായിരുന്നു ഇത്തരം ഷോകളിലെ സ്ഥിരം ഹാസ്യകഥാപാത്രം! ഏതാണ്ട് അക്കാലഘട്ടത്തില്‍ത്തന്നെയാണ് ശ്രീനാരായണഗുരുവിനെ പരിഹസിക്കുന്ന പലപല നാമധേയങ്ങള്‍ സമൂഹത്തില്‍ ഉടലെടുത്തതും. നേരമ്പോക്കുസഭകളിലെ ഹസ്യസാമ്രാട്ടെന്നു പെരെടുത്തവരൊക്കെ കൂട്ടുകാരെ ചിരിപ്പിക്കാന്‍ ഇത്തരം ഇരട്ടപ്പെരുകളൊക്കെച്ചേര്‍ത്തു തമാശകള്‍ പറയുക പതിവായിരുന്നു. (ആ പരിഹാസപ്പേരുകള്‍ എന്‍റെ സമകാലീനര്‍ക്കു മിക്കവര്‍ക്കും ഓര്‍മ്മ കാണും. അതിവിടെ എഴുതുന്നത് വീണ്ടും അദ്ദേഹത്തെ നിന്ദിയ്ക്കലാകുമെന്നതുകൊണ്ടുതന്നെ അതു ചെയ്യുന്നില്ല.)
ആക്ഷേപഹാസ്യവും അധിക്ഷേപഹാസ്യവും രണ്ടും രണ്ടാണെന്ന് നമ്മള്‍ ഒരിക്കലും പഠിച്ചിട്ടില്ല. സമൂഹത്തിനാകമാനം ദോഷം ചെയ്യുന്ന വ്യക്തികളെയും വിഷയങ്ങളെയും ഹാസ്യാത്മകമായി വിമര്‍ശിക്കുന്നതാണ് ആക്ഷേപഹാസ്യം. കുഞ്ചന്‍ നമ്പ്യാരടക്കമുള്ള എത്രയോ പേര്‍ അതു ഭംഗിയായി നിര്‍വ്വഹിച്ചിരിക്കുന്നു. സമൂഹത്തിലെ തിന്മകളെ വിമര്‍ശിക്കുക എന്ന ആശാസ്യമായ ധര്‍മ്മമാണ് അവയിലൂടെ നിറവേറ്റപ്പെടുന്നത്. എന്നാല്‍ അധിക്ഷേപഹാസ്യം ചെയ്യുന്നതെന്താണ്? ലോകത്തെ ഭദ്രമായി മുന്നോട്ടു നയിക്കുന്ന സദ്‌ഭാവനകളെയും പൈതൃകങ്ങളെയും ഗുരുക്കന്മാരെയുമെല്ലാം അധിക്ഷേപിക്കുക എന്ന മാപ്പര്‍ഹിക്കാത്ത അധര്‍മ്മം. ജീവിതമൂല്യങ്ങള്‍ പകര്‍ന്നുതന്നവരെ പരിഹസിക്കുന്ന ഇത്തരം തമാശകള്‍ ഏറ്റവും തരം താണതാണെന്നും അവയിലെ നാശോന്മുഖമായ അധാര്‍മ്മികതയെ തിരിച്ചറിഞ്ഞ് അവയെ ജീവിതത്തില്‍നിന്നും അകറ്റിനിര്‍ത്തണമെന്നും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുവാനുള്ള ഭാരതീയമായ മാര്‍ഗ്ഗങ്ങളെല്ലാം അടച്ചുകളഞ്ഞ ഒരു വിദേശനിര്‍മ്മിതവിദ്യാഭ്യാസശൈലിയാണല്ലോ നാം പതിറ്റാണ്ടുകളായി പിന്തുടരുന്നത്. അരുതേയെന്നു വിലക്കുവാന്‍ ആരുമില്ലഞ്ഞതിനാല്‍ത്തന്നെ ഇത്തരം ഹാസ്യവൈകൃതങ്ങളെല്ലാം കേട്ട് ഒപ്പം ചിരിച്ചുകൊണ്ടാണ് അന്നത്തെ ശരാശരി വിദ്യാര്‍ത്ഥിസമൂഹം വളര്‍ന്നുവന്നത്. ഉത്തരവാദിത്തമുള്ള ഉത്തമപൌരന്മാരാകേണ്ടിയിരുന്ന അന്നത്തെ വലിയൊരു പങ്കു ചെറുപ്പക്കാരടങ്ങുന്ന തലമുറയുടെ ആ അശ്രീകരമായ പരിഹാസച്ചിരിയും വകതിരിവില്ലയ്മയും വിലയില്ലായ്മയും ഇന്നു കേരളം അനുഭവിക്കുന്ന അരാജകാവസ്ഥയിലേയ്ക്കുള്ള ചെറുതും വലുതുമായ പാലങ്ങളായി മാറിയിട്ടുണ്ടെന്നതില്‍ ആര്‍ക്കും സംശയം വേണ്ട.
മനപ്പൂര്‍വ്വം ഗുരുനിന്ദയെ ചെയ്തു എന്ന തോന്നല്‍ കൊണ്ടല്ല, എന്നിരുന്നാലും ലോകഗതിയില്‍ ചിലപ്പോഴെങ്കിലും ആ തരം താണ ചിരിയില്‍ പങ്കു ചേര്‍ന്നിട്ടുണ്ടെന്ന കുറ്റബോധം തന്നെയാണ് ഗുരുസന്നിധിയില്‍ ചെന്നു പൊറുക്കണമേയെന്നപേക്ഷിക്കണമെന്ന ചിന്തയെ എന്നില്‍ ഉയര്‍ത്തിയത്. ആ ചിന്തയെ അന്തരാത്മാവിന്‍റെ നിര്‍ദ്ദേശമായി കണക്കാക്കി അതനുസരിക്കുകയായിരുന്നു.
മഹാത്മാക്കളുടെ സാന്നിധ്യം നിറഞ്ഞ ഏതൊരു സവിധത്തിലും എത്തിച്ചേരുവാന്‍ നമ്മുടെ ആഗ്രഹത്തിനും ശ്രമത്തിനുമെല്ലാമുപരി ആ സവിധത്തില്‍നിന്നുതന്നെയുള്ള വിളിയെത്തണം. ഇന്നാ മഹാഗുരുവിന്‍റെ കൃപയും അനുവാദവും ലഭിച്ചതിനാലാകണം മറ്റുചില ആവശ്യങ്ങളുമായി വീട്ടില്‍നിന്നിറങ്ങിയ ഞാന്‍ ആശ്രമത്തിനു മുന്നിലെത്തിയപ്പോള്‍ ഇന്നിവിടെക്കയറിയിട്ടാകാം ബാക്കി എന്ന പെട്ടന്നുള്ള തോന്നലിനെ മാനിച്ച് ആശ്രമത്തില്‍ ചെന്നെത്തിയത്!
ഓം ശ്രീ ഗുരവേ നമഃ











































