Followers

Tuesday, December 27, 2022

ഗോകുലസ്മരണ (കൃഷ്ണകാവ്യാർച്ചന.2)

 








"തയിർക്കലം പൊട്ടിച്ചുവോ നീ മുകുന്ദാ?
തരുന്നുണ്ടടിയിന്നു നിൻ തുടമേലെ "
പിന്നാലെയമ്മ വരുന്നതു കണ്ടു
കണ്ണായവൻ, കണ്ണൻ, വികൃതിയിൽ മുമ്പൻ.

പെട്ടന്നുരൽപ്പുറത്തേറിയിരിപ്പായ്ച
ഞ്ചലനേത്രനാം യാദവബാലകൻ,
കണ്ണിൽക്കരിമഷിയ്‌ക്കൊപ്പം കലരും
കുറുമ്പുമായമ്മയെ നോക്കിച്ചിരിച്ചവൻ. 

അമ്മതൻ കയ്യിലെ ദണ്ഡു കണ്ടിട്ടവൻ
ചാടിയിറങ്ങിയോടുന്നുണ്ടു പിന്നെയും.
ചേലെഴും ചെന്താമരക്കണ്ണു രണ്ടും
തിരുമ്മിത്തിരിഞ്ഞൊന്നു നോക്കിക്കൊണ്ടമ്മയെ,

പിന്നെ,യമ്മയ്ക്കു പിടി കൊടുത്തങ്ങനെ
സംഭീതനെന്നു ഭാവിച്ചു നിൽക്കുന്നവൻ.
ശാസിച്ചിടുന്നു യശോദ, "കണ്ണാ നിന്നെ -
യീയുരൽതന്നിൽത്തളയ്ക്കുവതുണ്ടു ഞാൻ."

വിശ്വം മുഴുവൻ നിറഞ്ഞവനെക്കയർ-
കൊണ്ടു ബന്ധിക്കുവാനാർക്കു സാധിച്ചിടും!
അക്കണ്ണനെയുരലിൽ കയർ  കൊണ്ടമ്മ
ബന്ധിക്കുവാൻ ശ്രമിച്ചേറെത്തളർന്നുപോയ്!

രണ്ടംഗുലം കുറവെപ്പൊഴുമെത്രമേൽ
പാശഖണ്ഡങ്ങളെയൊന്നിച്ചു ചേർക്കിലും!
"ഈ വിധമമ്മയെകഷ്ടപ്പെടുത്തരു-
തെന്തൊരു മായയാണെൻ വാസുദേവ!

പാശമെല്ലാം തീർന്നു വാശി മറന്നവ-
ളീശ്വരലീലകൾ കണ്ടമ്പരന്നുപോയ്!
ഗോപാലമായകൾ കണ്ടുചിരിച്ചിടും
ഗോപികൾക്കൊത്തു ചിരിച്ചൂ യശോദയും.

 ക്ലേശിച്ചുനിൽക്കും യശോദയെക്കണ്ടു
കൃപപൂണ്ടു നന്ദനൻ ബന്ധിതനായ് സ്വയം.
തൻമകനായതു നാരായണൻ പര-
നെന്നു ചിന്തിച്ചുകൊണ്ടാടൽ വെടിഞ്ഞവൾ.

വിശ്വനാഥൻ തന്നെ പുത്രനായീടിലു-
മമ്മതന്നുള്ളിലവൻ ചെറുബാലകൻ!
മാനുഷവേഷമെടുത്തുവെന്നാകില -
തീശ്വരനാകിലും കർമ്മമൊഴിയുമോ?!

കൃഷ്ണ! ഹരേ ജയ!
കൃഷ്ണ! ഹരേ ജയ!
കൃഷ്ണ! ഹരേ ജയ!
കൃഷ്ണ! ഹരേ ജയ! 

No comments:

Post a Comment