Followers

Friday, December 30, 2022

യദാ സ്മരതി ശ്രീകൃഷ്ണം (കൃഷ്ണകാവ്യാർച്ചന.5 )

 























വൃന്ദാവനത്തിലെ ഗോപികൾക്കൊക്കെയും
തോന്നുന്നു കേശവൻ തന്നോടുകൂടെയെ-
ന്നഞ്ഞൂറു ഗോപികൾക്കഞ്ഞൂറു കേശവ -
രയ്യായിരത്തിനയ്യായിരം പ്രത്യക്ഷം!

ആരു മനംനിറഞ്ഞൊന്നു വിളിക്കിലും 
ആ  മനസ്സിന്നനുരൂപമവൻ വരും!
കുഞ്ഞായ്ക്കരുതിയാൽക്കുഞ്ഞാകു-
മാനന്ദരൂപനായ്ക്കണ്ടാലവൻ സച്ചിദാനന്ദം!

ഗുരുവെന്നറിഞ്ഞാൽ ഗുരുവായിടുമതേ-
നേരത്തു കാമിനിമാർക്കവൻ കാമുകൻ!
മിത്രമായ്ക്കണ്ടാൽ പ്രിയമിത്രമായിടും,
ശത്രുത്വമിച്ഛിപ്പവർക്കതായ്ത്തീർന്നിടും.

സാരഥിയെന്നു നിനച്ചാൽ നയിക്കുമീ
ജീവിതത്തേരിനെ ഭദ്രമായ് സന്തതം,  
ഏകാഗ്രചിത്തർക്കവൻ പരബ്രഹ്മമാ-
യെത്തും  സഹസ്രാരചക്രത്തിലങ്ങനെ!

സംശയമന്യേ വിളിച്ചാശ്രയിക്കുവോർ-
ക്കത്ഭുതജീവിതസംശയഹാരകൻ ! 
യുക്‌തിയെ മോഹിച്ചു സംഭ്രമിക്കുന്നവർ-
ക്കേകാന്തഭക്തിയോടൊപ്പം തെളിഞ്ഞിടും. 

ഇല്ല സ്ത്രീപൂരുഷനാപുംസകഭേദ- 
മാരു വിളിക്കിലുമോടിയണഞ്ഞിടും,
നിർമ്മലചിത്തത്തിലുത്തമഭക്തി-
യതൊന്നേയവനിഷ്ടസൽക്കാരമോർക്കണം!

നിർമ്മലചിത്തം ലഭിക്കുന്നതിനൊരു 
മാർഗ്ഗമതു ധർമ്മബോധം യഥോചിതം, 
ഭക്തിയോടായതിനായ് ക്കൊണ്ടു നിത്യവും 
സങ്കല്പമന്തരംഗത്തിലുണ്ടാകണം.  

No comments:

Post a Comment