Followers

Wednesday, December 28, 2022

വ്രജഭൂമിയിൽ (കൃഷ്ണകാവ്യാർച്ചന.3 )












ബലഭദ്രനൊത്തു വ്രജത്തിലൊക്കെയും

പശുക്കളെ മേച്ചു നടക്കവേ കൃഷ്ണൻ

അതിശയത്തോടെയുരച്ചുവോരോന്നാ

രസമെഴും വനപ്രദേശത്തെ നോക്കി


വയസ്സൊരഞ്ചന്നു കഴിഞ്ഞിരുവർക്കു, -

മവർ പ്രിയർ വൃന്ദാവനത്തിലെങ്ങുമേ

അനന്തനു നീലാംബരമുണ്ടു പീതാം-

ബരമുടുത്തുകൊണ്ടനുജൻ കൃഷ്ണനും.


ബലത്തിൽ ജ്യേഷ്ഠനാം ബലരാമൻ മുന്നിൽ

നയത്തിലച്യുതൻ, ച്യുതിയെഴാത്തവൻ!

അവരിരുവരുമൊരുമിച്ചങ്ങനെ

നടന്നുവാ വൃന്ദാവനത്തിലൊക്കെയും!


തരുലതാദികൾ നിറഞ്ഞനവധി

സുഗന്ധവാഹിയാം കസുമരാജിയും

വടങ്ങൾ തൂങ്ങിടുമാൽമരങ്ങളും

കിളികൾ പാർത്തിടും നീഢജാലവും,


മധു നിറഞ്ഞിടും കുസുമവൃന്ദത്തെ

പരിക്രമിച്ചിടുമളികുലങ്ങളും

സരസ്സുകൾ, നദീതടങ്ങളും ഗിരി -

നിരമുടിയഴിഞ്ഞിടും പ്രപാതവും,


അവയ്ക്കിടയിലൂടതിപ്രസരിപ്പാർ -

ന്നവർ കുമാരക,രൊപ്പമാ  പൈക്കളും

കളിച്ചുമൊന്നിച്ചു രസിച്ചുമങ്ങനെ

പഠിച്ചു വിശ്വമഹാപാഠപുസ്തകം!


ഹരിമുരളിയൽ നിന്നുമേതദ്രിയു-

മലിയുമാ ഹൃദ്യനാദമൂറീടവേ 

പയ്യുകളും  പാൽ കറന്നിടുമംഗന-

മാരുമൊന്നായതിലലിഞ്ഞുപോയ് പ്രിയം!


മതി മറന്നാടിടും  മാമയിലുക-

ളാ വേണുമായയിൽ നിന്നുപോയ്  മാനുകൾ

മധുരിതം, യദുനന്ദനൻ  പൊൻമുള-

മുരളിയൂതുന്ന ബാലനാം മാന്ത്രികൻ!


.സകലപ്രാണിയുമാ  കൃഷ്ണകർഷണം-

കൊണ്ടുള്ളിൽ  ഭക്തിപൂണ്ടെന്തൊരതിശയം! 

കൺകളിലാനന്ദബാഷ്‌പം  പൊടിഞ്ഞിട്ട-

വരിന്ദ്രിയങ്ങളെയാകെ മറന്നുപോയ്!


 ശ്രീകൃഷ്ണപാദങ്ങള്‍ തന്നിലെ രേണുക്കള്‍ 

വീണൊരാ മണ്ണിലോരുദിനം പോകണം 

ചര്‍വ്വിതചര്‍വ്വണമാകും ചരിതങ്ങള്‍

നേരിട്ടുകാണുവാനുള്ളം കൊതിക്കുന്നു.


No comments:

Post a Comment