Followers

Monday, May 25, 2026

ഈ മനഃ സരോവരഭൂവിൽ

ശ്രീമഹാദേവൻറെ കടാക്ഷത്താലും   പിതൃപരമ്പരയുടെ പുണ്യത്താലും    പൂർവ്വജന്മത്തിലെന്നോ ചെയ്ത സത്ക്കർമ്മത്താലും  കുടുംബാംഗങ്ങളുൾപ്പെടെ  ഒരുപാടു പേരുടെ പിന്തുണയോടെയും ലഭിച്ച ഈ  കൈലാസമാനസസരോവരദർശനസൗഭാഗ്യത്തെ വീണ്ടും വീണ്ടും ഹൃദയത്തിൽ അനുഭവിച്ചുകൊണ്ട്, ആ അനുഭവം വാക്കുകളിൽ ചുരുക്കാൻ ആകില്ലെന്നറിഞ്ഞാലും മാഹേശ്വരസൂത്രമാകുന്ന അക്ഷരമാലയെ സമാശ്രയിച്ചുകൊണ്ട്    ആ ദർശനമാഹാത്മ്യത്തെ എന്നാലാകുംവിധം  പുറത്തേയ്ക്കു പ്രവഹിപ്പിക്കുവാൻ കഴിയണമേ എന്ന പ്രാർത്ഥനയോടെ കൈലാസമനസസരോവരദർശനശ്രേണിയിലെ ആദ്യത്തെ അക്ഷരനിവേദ്യമായി ഒരു കവിത... ]


ഈ യാത്രയെ ഏറ്റവും ഭംഗിയായും ഉത്തരവാദിത്തത്തോടെയും സമർപ്പണബുദ്ധിയോടെയും മുന്നിൽനിന്നു  നയിച്ച മോചിതാസ് മോക്ഷയ്ക്കു ഹൃദയപൂർവ്വം നന്ദി, നമസ്കാരം 🙏🙏






നീലവാനവിതാനമോ,
മനതാരണിഞ്ഞ തടാകമോ ?
അകതാരിലോയിഹ പാരിലോ ?
നിലയെങ്ങിതെന്നു ഭ്രമിപ്പു ഞാൻ!

ചഞ്ചലേന്ദ്രിയവൃന്ദവും
സ്തബ്ദ്ധരായ് ക്ഷണമാത്രയിൽ,
സരസ്സേതിതിൽ? നഭസേതഹോ!
മനസ്സാകെ നിശ്ചലമാകയോ!

മാനസ്സസരസ്സാകുമീ
പരിശുദ്ധനീലജലാശയം
കണ്ടുനിൽപ്പതിനെന്തു പുണ്യ-
മിതെന്നു ചെയ്തതു ഞാനഹോ!

ഘനമൗനനീലതടാകമെന്നുടെ
യുൾത്തടത്തിലലിഞ്ഞതോ?
നിറവാർന്നു വീണു പരന്നതോ
മനഃശാന്തി തന്നുടെ നീലിമ ?!

ബോധമാം സരസീരുഹം
വിരിയുന്ന നീലസരസ്സിതിൽ
കലരുന്നുവെൻ മതിവെണ്ണിലാ
കരിവാവുടച്ച തടില്ലതാ!

പോകതില്ലിവിടം മറന്നെ-
ന്നോർമ്മകൾ പുനരെങ്ങുമേ,
ദേഹമിന്നിവിടം വിടാ,മെൻ
ദേഹിതൻ ഗൃഹമിങ്ങുതാൻ!

പൂർവ്വജൻമകൃതംപ്രതി
ഗതിയേറിയങ്ങനെ പോകവേ -
ജൻമഗേഹമണഞ്ഞിതോ?
ഹൃദി മൃത്യുഭീതിയൊഴിഞ്ഞതോ?!

ശിവപാർവ്വതീസഹിതം ചിരം
വാഴുവാനിഹ വന്നു ഞാൻ,
സർവ്വജീവചരാചരം ജഢ-
മോഹമറ്റുയരുന്നിടം!

വീണ്ടുമെന്നെ വരുത്തണേ
ശിവബോധമാം സരസ്സിൽ പരം;
മതി വീണലിഞ്ഞുണരുംവരെ,
ശിവമോദമാർന്നുയരും വരെ!

ശിവപാദധൂളി പതിഞ്ഞൊരീ
ഹിമഭൂമി വിട്ടകലുമ്പൊഴും
ശിവനാഭി തന്നിലടക്കണേ
മമ ചിത്തവൃത്തികൾ ഭദ്രമായ്!

ഹര! പാർവ്വതീപതയേ നമഃ !
ശിവ! ഗൗരവർണ്ണ നമോ നമഃ !
ഗളനാഗധാര! നമോ നമഃ !
ഭവരോഗഹാര! നമോ നമഃ !

ഓം നമഃ ശിവായ 🙏


# കൈലാസമാനസസരോവരയാത്ര 2026
    (11-05-2026   to   24-05-2026)



Thursday, February 19, 2026

നവീ(ശീ)കരണം


ആത്തണലില്ലിനിമേലിലാക്കാവിലെ
കാടു പോയ്, വേവുന്ന ചൂടാണു ഭാവിയിൽ. 
കാടടച്ചുദ്ധരിച്ചാട്ടിക്കളഞ്ഞോരു
കാവിതിൽ നാഗങ്ങൾ കല്ലായിരിക്കുന്നു!
വെട്ടിനിരത്തിപ്പുതുക്കീ ശതകങ്ങ -
ളൂഴിയിലാഴ്ന്നു വേരോടിയ പൈതൃകം.
നൂറ്റാണ്ടുകൾ കണ്ട കാവിതിൽക്കാവലാ-
യിക്കണ്ടകാലം വസിച്ച ചരങ്ങളോ
കാടും കരിയിലച്ചപ്പും തിരഞ്ഞല -
ഞ്ഞെങ്ങോയിഴഞ്ഞുപോയാർക്കുമറിവീല
നാഗബിംബാരാധനയ്ക്കായണഞ്ഞവർ
വാഴ്ത്തുന്നു ജീവൻ നിലച്ചോരു കാവിനെ...
"കാടുപോയപ്പോൾ തെളിച്ചമായ് കാവിതിൽ
വന്നുപോകാനുമെളുപ്പമായ്, മെച്ചമായ് ,
പാമ്പു വരില്ലിനി, നിർഭയം ചെയ്തിടാം
നാഗപ്രീതിക്കായി പൂജാദികർമ്മങ്ങൾ !
കാവിൻ പുന:പ്രതിഷ്ഠോൽസവം കേമമായ് !
കാടിന്നടിയന്തരമഹോ കേമമായ് !
നിത്യം തൊഴാനിനി ചിത്രമായ് തൂക്കിടാം
ചിത്രോടക്കല്ലേയനുഗ്രഹിച്ചീടുക!
ചിത്രോടക്കല്ലേയനുഗ്രഹിച്ചീടുക!"


Before

 



After 


Sunday, February 15, 2026

ശിവേന സഹ മോദതേ

 


മുക്കണ്ണൻ, കൂവളപ്രിയൻ
മുപ്പുരം വെന്ന കാളവാഹനൻ
മഞ്ഞിൻ നിറമൊത്തവൻ
മഹാഗൗരീപ്രിയൻ, മനോഹരൻ
മഞ്ഞുമാമലവാസൻ, മന്മഥാരി
മഹാമൗനാന്തർഗതനർത്ഥഗർഭൻ
മയോഭവൻ, മഹാമൃത്യുഞ്ജയൻ
മയസ്ക്കരൻ, മതി ചൂടിയോൻ
മനോമായയാമെൻ മാലൊഴിപ്പാൻ
മംഗളരൂപ! നിൻ പ്രിയമായയോടിരപ്പേൻ!


#ശിവരാത്രി2026