Followers

Saturday, October 22, 2016

അപ്പുറം



കൂട്ടിക്കുറച്ചും ഹരിച്ചും പെരുക്കിയും 
കണ്ടെത്തി നാമെന്നുറപ്പിച്ചൊരുത്തരം 
കണ്ടു ചിരിക്കുന്നു തമ്പുരാൻ ഗൂഢമായ്,
ഇപ്രപഞ്ചത്തിൻ ഗണിതം കുറിച്ചവൻ !

തൊള്ളായിരത്തോളമാഗ്രഹമുള്ളത്തിൽ 
നുള്ളിയെറിയുവാനാകാതെ തുള്ളവേ  
ഉള്ളതു കൊണ്ടുള്ളടക്കം വരാഞ്ഞിട്ടു 
കൊള്ളുന്നു ഗദ്ഗദം തെല്ലുള്ള നേരവും 

തങ്ങളിൽത്തന്നെ കറങ്ങിത്തിരിഞ്ഞു നാം 
കൂപമണ്ഡൂകങ്ങളായിച്ചമഞ്ഞു പോയ്‌ 
കൂപത്തിൽ നിന്നു പുറത്തു കടക്കുവാൻ 
കാലപാശച്ചുരുൾ താനേയഴിയണം! 

എന്തെന്തു വേഷങ്ങളാടണം മായയാം 
വേഷങ്ങളൊക്കെയഴിഞ്ഞു വീഴും വരെ 
കാലത്തുണർന്നു മിഴിച്ചിടും കണ്‍കളാൽ 
കാണുവാനെന്തെന്തു കാഴ്ചകൾ ബാക്കിയോ!

"കണ്ടിടാം നാളെ"യെന്നുള്ളോരു വാക്കു കൊ-
ണ്ടിന്നു നാം  ചൊല്ലി യാത്രാമൊഴി  തങ്ങളിൽ 
കാണുമെന്നില്ലായുറപ്പിനി മേലിലെ-
ന്നാകിലും പാഴ്വാക്ക് ചൊല്ലുന്നു പിന്നെയും 

കാലം  കറക്കും കളിപ്പമ്പരമെത്ര 
നേരം കറങ്ങുമെന്നാരഞ്ഞീടുവാൻ!  
കാലൻ വരും വരെ നേരം കളയുവാ-
നെന്തെന്തു കാര്യങ്ങൾ ചിന്തിച്ചിടുന്നു നാം!

കാലമീരേഴുലോകം കടന്നെത്തിടും 
മുമ്പുപടിയാറുമേറിക്കഴിയണം  
കാലനും മായ്ക്കുവാനാകാത്ത ജീവിതം 
കൊണ്ടുനാം നമ്മൾക്കു സ്മാരകം തീർക്കണം. 


Thursday, October 20, 2016

വസന്തം (വിവർത്തനം)

[1567 ൽ  ജനിച്ച് 1593 ൽ നിര്യാതനായ വിവാദകവി ആണ് ഇംഗ്ലീഷ്കാരനായ തോമസ് നാഷ്. ലഘുലേഖകര്‍ത്താവ്‌(pamphleteer), കവി, നാടകകൃത്ത്, ആക്ഷേപഹാസ്യകാരന്‍ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച തോമസ് നാഷ് രാജ്യദ്രോഹക്കുറ്റമടക്കം പല വിവാദങ്ങളിലും ചെന്നുപെട്ട് കുപ്രസിദ്ധി ആർജ്ജിച്ച  വ്യക്തി കൂടിയായിരുന്നു. തോമസ് നാഷിൻറെ 'Spring' എന്ന ചെറു കവിത  ഓക്സ് ഫോർഡ് പുറത്തിറക്കിയ 'The Golden Treasury' (Palgrave's Golden Treasury of the best songs and lyrical poems in the English Language)  എന്ന പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. ആ കവിതയ്ക്ക് ഒരു പരിഭാഷ എഴുതാനുള്ള ശ്രമഫലമാണ്  'വസന്തം' എന്ന ഈ കവിത.

പരിഭാഷ എഴുതുക എന്നത് ക്ലേശകരമായ ജോലിയാണ്. മറ്റൊരു എഴുത്തുകാരൻറെ മനസ്സിലൂടെ കടന്നുപോവുക എന്നത് വളരെ ശ്രദ്ധാപൂർവം ചെയ്യേണ്ട കർമ്മവും. എങ്കിലും എൻറെ ഭാവനാലോകത്തിന് വേണ്ടത്ര വ്യാപ്തി പോരാ എന്ന തിരിച്ചറിവിൽ അന്യഭാഷാ കവികളുടെ ഭാവനാലോകത്തിലേക്ക് ഒന്ന് അതിക്രമിച്ച് കടക്കാമെന്നും   അവയ്ക്ക് ഒരു പരിഭാഷ എഴുതാൻ ശ്രമിക്കാമെന്നും തോന്നി. ഇത് ഒരു വെറും ശ്രമം മാത്രമാണ്. ബാല്യദശയിലുള്ള ഒരു പിച്ച വയ്ക്കൽ.  എഴുത്ത് എന്ന ഭാവനാവിലാസത്തെ സ്നേഹിക്കുന്നതുകൊണ്ട് അതിൽ സ്വയം നന്നാവാനുള്ള വഴികൾ തേടുന്നതിൻറെ ഭാഗമായുള്ള ഒരു അഭ്യാസം! അത്ര മാത്രം]




Spring by Thomas Nash

Spring, the sweet spring, is the year's pleasant king,
Then blooms each thing, then maids dance in a ring,
Cold doth not sting, the pretty birds do sing:
     Cuckoo, jug-jug, pu-we, to-witta-woo!


The palm and may make country horses gay,
Lambs frisk and play, the shepherds pipe all day,
And we hear aye birds tune this merry lay:
     Cuckoo, jug-jug, pu-we, to-witta-woo!


The fields breathe sweet, the daisies kiss our feet,
Young lovers meet, old wives a-sunning sit,
In every street these tunes our ears do greet:
     Cuckoo, jug-jug, pu-we, to-witta-woo!
                Spring, the sweet spring!


വസന്തം

 ഋതുരാജനാം വസന്തം 
മൃദുഹാസമാർന്നണഞ്ഞു 
കുളിരുന്ന കാറ്റിനൊപ്പം 
വിടരുന്നു പൂക്കളെങ്ങും

ഋതുകന്യ നൃത്തമാടും 
കിളികൾ മദിച്ചുപാടും 
ഇഴചേർന്നിടുന്ന വിണ്ണിൽ  
കളകൂജനം മുഴങ്ങും 

കാലിക്കിടാങ്ങളെങ്ങും 
നവഹർഷമായലഞ്ഞും
ചിരിയാർന്ന ഗ്രാമഭംഗി 
പ്രസരിച്ചുയർന്നുവെങ്ങും 

ഇടയൻറെയീറ മൂളും 
ഹൃദയം തുളുമ്പുമീണം 
ചിറകിട്ടടിച്ചുപൊങ്ങും 
ഉയിരിൻ വസന്തമെങ്ങും 

വയലേല പൂത്തുലഞ്ഞും 
ഉന്മാദഗന്ധമാർന്നും 
പാദം മുകർന്നു പൂക്കൾ 
പകരുന്നു ചുംബനങ്ങൾ 

പ്രണയം നിറഞ്ഞുവിങ്ങും 
ഹൃദയങ്ങളെങ്ങുമെങ്ങും 
കൈകോർത്തു മെയ്‌ മറന്നും 
തമ്മിൽ പുണർന്നിടുന്നു 

കാന്തൻറെയോർമ്മ പൂക്കും 
കനവിൻ നിലാത്തുണ്ടുകൾ 
കാർവണ്ടിണകണ്ണിനാൽ 
നുണയുന്നു  കാമിനികൾ  

അലയിട്ടുയർന്നു പൂന്തേൻ 
ചൊരിയും വസന്തഗീതം  
നലമോടു  വീശിയെങ്ങും 
ഗ്രാമങ്ങളെങ്ങുമെങ്ങും 

പുതുപൂക്കളെന്നുമെന്നും 
വിരിയും സുഗന്ധകാലം 
ഹൃദയത്തിലെന്നുമെന്നും  
മധുരം വസന്തകാലം 

Wednesday, October 12, 2016

വീനസ് ഫ്ളൈട്രാപ്പ്

Google image














കണ്ടാൽ മനോഹരി, 
ചേതോഹരമിഴി 
നീണ്ടിടം പെട്ട കൺ-
പീലിയാൾ,ആരിവൾ?

കണ്ടുമോഹിച്ചു വ- 
ന്നെത്തിടും വണ്ടുകൾ
വീണുപോയാക്കട-
ക്കണ്ണിലെ  മായയിൽ 

നീണ്ട കൺപീലികൾ 
നീണ്ടു ദംഷ്ട്രങ്ങളായ് 
ചേർന്നടഞ്ഞുള്ളിലെ 
വണ്ടോ കെണിയിലായ്  

വീണ്ടും മിഴി തുറന്നു-
ള്ളിൽ ചതിയുടെ 
ശോണിമയാൽ  കട-
ക്കണ്ണെറിയുന്നവൾ 

കാട്ടുചെടി,യിര 
കാത്തു കിടപ്പവൾ, 
നോക്കിപ്പഠിച്ചുവോ 
നാട്ടുമനുഷ്യരും! 

Tuesday, October 4, 2016

ശലഭചിന്തകൾ



മരിക്കുമെന്നുറച്ചനാളുറഞ്ഞ മൗനമോടെ ഞാ-

നിരുന്ന വീട് വിട്ടു മേൽ പറന്നുപോയിടട്ടിനി.

സമാധിയിൽ കഴിഞ്ഞ നാൾ സമസ്തമസ്തമിച്ചതായ്

നിനച്ചു,വെൻറെ നാളുകൾ കഴിഞ്ഞുവെന്നു നിശ്ചയം

മരിച്ചതില്ല പിന്നെയോ, വിചിത്രമെൻറെ മേനിയിൽ

പൊടിച്ചുവന്നു പൂവിതൾ കണക്കെയീ  ചിറകുകൾ!

സമാധി തൻ ദിനങ്ങളിൽ സദാ മയക്കമാർന്നൊരെൻ

നനുത്ത മെയ്യിലാകവേ നിറം പകർന്നതാരൊരാൾ?!

പ്രതീക്ഷയറ്റു സർവ്വവും തകർന്നുവെന്ന ചിന്തയിൽ

നിലച്ചുപോയ പ്രാണനെയുയർത്തിവച്ച ദൈവമേ!

നമിച്ചിടുന്നു നിന്നെ ഞാൻ നയിക്കുകെന്നെയെന്നുമേ

നിലച്ചിടാത്ത നന്മയാൽ നിറയ്‌ക്കുകെൻറെ ലോകവും! 



To Watch on You Tube

Monday, August 29, 2016

രൂഢമൂലം

ശാസ്ത്രം പഠിച്ചു ഞാനെന്നുള്ള ഗർവ്വിലോ 
ഈശനെ തള്ളിപ്പറയുന്നു മാനുഷർ? 
ശാസ്ത്രമറിഞ്ഞോരു മർത്ത്യനൊരിക്കലും 
വാഴ്ത്താൻ  മടിക്കില്ലയീശനെ  നിശ്ചയം 
മർത്ത്യന്നതീതമായ് വാഴുന്ന ശക്തിയെ 
പേരെന്തു ചൊൽകിലും, മാനിച്ചിടും ബുധർ 

പൂവിൻ ദളങ്ങളെ യിത്രമേൽ ചേലില-
ങ്ങാരടുക്കീടുവാനിന്നീ പ്രകൃതിയിൽ 
പൂവിൻറെ ശാസ്ത്രം പഠിച്ചവനായിടാ 
ശൂന്യതയിൽ നിന്നലർ വിടർത്തീടുവാൻ 
ഭൂമി തൻ ശാസ്ത്രം പഠിച്ചവനും സ്വയം- 
ഭൂവായ് പിറക്കുവാനാകില്ല ഭൂമിയിൽ 

വൻവൃക്ഷമൊന്നു നാം നട്ടുവെന്നാകിലു-
മാദ്യത്തെ വിത്തിൻ പൊരുളെന്തതിശയം!
സൃഷ്ടിച്ചതാരെന്നറിയാത്ത വസ്തുവിൽ 
നിന്നു നാം സൃഷ്ടിച്ചിടുന്നു മറ്റൊക്കെയും
ആരുയിർ നല്കിയീ പാരിന്നപാരമാം 
പ്രാണൻ തുടിച്ചിടും പ്രാണികൾക്കാദ്യമായ്?

പേരറിയാത്തൊരാ  ശക്തിയാണീശ്വരൻ 
പേരെന്തു ചൊൽകിലും സത്യമാണീശ്വരൻ 
മൃത്യുവിലേക്കുള്ള പാതയിൽ നേർക്കുനേർ 
നിൽക്കവേ മുന്നിൽ തെളിഞ്ഞിടുമീശ്വരൻ 
അത്ര കാതം കടന്നെത്തുന്ന നാൾ വരെ-
ഗർവ്വിൻ സുധാകരം മൂടുന്നു മർത്ത്യനെ 

വാക്കുകൾ, വാളിൻ തലപ്പുകൾ  നാൾക്കുനാൾ 
മൂർച്ചയേറ്റിക്കൊണ്ടിരിന്നിടുന്നൂ  ചിലർ 
വെട്ടം പരത്തും വിളക്കു കെടുത്തിടും  
കെട്ട മനുഷ്യരിരുട്ടു പരത്തിടും 
താനാണ് സർവ്വവുമെന്നു ശഠിപ്പവൻ 
മൂഢനല്ലാതെ മറ്റാരുവാനീ വിധം?




Friday, July 29, 2016

വൈക്രാന്തം




അത്രമേലാശിച്ചുവാ ക്രാന്തദർശിയാ-
മബ്‌ദുൾകലാമിനെക്കാണുവാനന്നു ഞാൻ
മൃത്യു, ഹാ! കഷ്ടമെൻ മോഹം തകർത്തൊരു
നിഷ്ഠയില്ലാതെയാ ജീവൻ കവർന്നുവോ?
മന്നിൽ മനുഷ്യനായ് വന്നുജനിച്ചൊരു
വജ്രനക്ഷത്രമേയങ്ങേക്കു വന്ദനം!
സാർത്ഥകമാകുമാ ജീവിതദർശനം
പൂർണ്ണതയോടെയനുഭവിച്ചീടുവാൻ
ഭാഗ്യമില്ലാതെയായ്പ്പോയീ ജനത്തിനും
മത്സരമില്ലാതൊഴിഞ്ഞു നീ നിൽക്കയാൽ
ഭാരതത്തിൻ പുതുനാമ്പുകൾക്കെത്ര മേ-
ലൂർജ്ജം പകർന്നില്ലയാനല്ല  ജീവിതം!
വാക്കുകൾക്കുള്ളിലുൾപ്രേരണയായിടും
തീക്കനലെന്നും കെടാതെ സൂക്ഷിച്ചൊരാൾ!
കത്തുന്നു  സൂര്യന്‍റെ സ്വർണക്കതിരുപോൽ
ഇന്ത്യതൻ നെഞ്ചിലാവാക്കുകൾ ജ്വാലയായ്
"നിദ്രയിൽ കാണ്മതിൻ പേരല്ല, പിന്നെയോ,
സ്വപ്നമെന്നാൽ നിദ്ര മായ്ക്കുന്നൊരഗ്നിയാം"
കുഞ്ഞുമനസ്സുകൾക്കഗ്നിച്ചിറകുകൾ
തുന്നിപ്പിടിപ്പിച്ച മാന്ത്രികനെങ്ങുപോയ്?
കർമ്മനിരതമാം ജീവിതം കൊണ്ടൊരു
ധർമ്മശാസ്ത്രം വിരചിച്ച മഹാമതേ!
കണ്ണികൾ മെല്ലെയിണക്കുന്ന വിദ്യപോൽ
കുഞ്ഞിനെപ്പോലൊരു പുഞ്ചിരി തൂകി നീ
വിണ്ണിൽ നിന്നൊന്നു തൊടുക്കുമോ ഭൂമിയിൽ
സൗഹൃദം നീളേ വിതറുന്ന  പേടകം?!

Monday, July 18, 2016

എൻ്റെ തൃപ്രയാർ












തീവ്രാനദിക്കരെ വാണരുളീടുമെൻ 
തൃപ്രയാറപ്പനെക്കണ്ടുവണങ്ങണം.
ദ്വാരകയാഴിയിലാഴ്ന്നതിൻ മുൻപു  ശ്രീ-
കൃഷ്ണൻ ഭജിച്ചോരു വിഗ്രഹം കാണണം.

രാക്ഷസനാം  ഖരൻതന്നോടു  യുദ്ധവും 
വെന്നമരും  രാമപാദം നമിക്കണം.  
വില്ലും ശരങ്ങളും ശംഖചക്രങ്ങളും 
ഹാരവുമേന്തിടും ബാഹുക്കൾ കാണണം. 

ചന്ദനം ചാർത്തിയ സുന്ദരരൂപമെൻ 
ചിന്തയിൽ   സന്തതം ശാന്തിയേകീടണം.  
നാരായണൻ, ചതുർബാഹുവാം തേവരെൻ 
മോഹങ്ങളിൽ നിന്നുമുക്തി നല്കീടണം.

അഞ്ജനക്കല്ലിലെചിന്മയരൂപമെൻ
ആത്മാവിലെന്നും തെളിഞ്ഞുനിന്നീടണം. 
ആഞ്ജനേയൻ തൻറെ ശ്രീരാമഭക്തിയിൽ  
ആറാടിനിൽക്കുമോരമ്പലം ചുറ്റണം. 

പൊട്ടും കതിനകൾക്കൊപ്പമെന്നുള്ളിലെ 
തെറ്റായചിന്തകൾ കെട്ടുപോയീടണം. 
രാമത്തുളസിത്തളിരു പോലെന്നുടെ 
ജന്മവും ദിവ്യഗന്ധം വഹിച്ചീടണം. 

നിൻപുണ്യപാദാരവിന്ദത്തിലർച്ചിച്ച 
ധന്യയാം താമരപ്പൂവിതളെന്നപോൽ 
ശ്രീരാമചന്ദ്ര! നമിക്കുന്നു നിൻപാദ-
യുഗ്മങ്ങളെന്നുമെൻ ചിത്തത്തിലേറ്റി ഞാൻ!   

Thursday, July 14, 2016

ഇടപ്പിള്ളി ട്രോൾ !


ഈ അടുത്ത കാലം വരെ കേരളത്തിലെ ഇടപ്പിള്ളി എന്ന സ്ഥലനാമം കേൾക്കുമ്പോൾ മനസ്സിൽ തോന്നിയിരുന്ന വികാരങ്ങൾ, സ്നേഹത്തിനെ കുറിച്ചുള്ള അനശ്വര കാവ്യങ്ങൾ മലയാളി സമൂഹത്തിൻറെ ചുണ്ടിലും മനസ്സിലും പതിപ്പിച്ചുവച്ച ഇടപ്പിള്ളി രാഘവൻ പിള്ള, ചങ്ങമ്പുഴ കൃഷ്ണപിള്ള എന്നീ കവികളോടുള്ള സ്നേഹവും ആദരവുമായി ഇട കലർന്നതായിരുന്നു. എന്നാൽ ഇന്ന് ഇടപ്പിള്ളി എന്ന് കേൾക്കുമ്പോൾ ഈ പ്രദേശം കടന്ന് യാത്ര ചെയ്യേണ്ടവരുടെ മനസ്സിൽ തോന്നുന്നത് കടുത്ത അമർഷവും ദേഷ്യവും മനം മടുപ്പും മാത്രം.
രണ്ടോ മൂന്നോ വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച ലുലു മാൾ എന്ന വൻ പ്രസ്ഥാനം ഇന്ന് അത്യാവശ്യ യാത്രകൾക്കായി വീടുകളിൽ നിന്ന് ഇറങ്ങിത്തിരിക്കുന്ന ജനങ്ങൾക്ക് ഉണ്ടാക്കുന്ന ദുരിതവും കടുത്ത പിരിമുറുക്കവും എത്രയാണെന്ന് പറഞ്ഞറിയിക്കുക വിഷമം. യാത്രക്കാരുടെ ക്ഷമ പരീക്ഷിക്കുന്ന വിധം മണിക്കൂറുകളോളം അവരെ വഴിയിൽ കുടുങ്ങിക്കിടക്കാൻ ഇട വരുത്തുന്ന തരത്തിൽ ഈ മാളിന് ഈ സ്ഥലം തന്നെ അനുവദിച്ചുകൊടുത്തതിന് ആർക്കാണ് ഉത്തരവാദിത്തം? പണി തുടങ്ങിവച്ച കാലങ്ങളിൽ പറഞ്ഞുകേട്ടത് ആ പ്രദേശത്തെ ട്രാഫിക്കിനെ ബാധിക്കാത്ത തരത്തിൽ ഫ്‌ളൈ ഓവറോ പാലമോ മറ്റോ കെട്ടിക്കൊടുക്കാൻ പൈസ മുടക്കുന്നവർ തയ്യാറായിരുന്നു എന്നാണ്. അതിന് അന്ന് ഇടംകോലിട്ടത് ആരൊക്കെയാണ് എന്നും നിശ്ചയമില്ല. എന്തായാലും വർഷങ്ങൾ മുന്നോട്ട് പോകും തോറും ഈ യാത്രാദുരിതം കൂടിവന്നുകൊണ്ടിരിക്കുന്നു.

അയൽ സംസ്ഥാനത്തു പഠിക്കുന്ന മകൻ അവധി കഴിഞ്ഞ് തിരിച്ചുപോകാൻ കഴിഞ്ഞ ദിവസം ആറരയ്ക്ക് ആലുവ ബൈപാസിൽ എത്തേണ്ട കോച്ച് ബസിന് കാത്തുനിന്നു. ആറ് മണിക്ക് വൈറ്റിലയിൽ നിന്നു പുറപ്പെട്ട ബസ് ലുലുവിന്റെ മുന്നിലെ വാഹന കുരുക്കിൽ പെട്ട് ചക്രശ്വാസം വലിച്ച് ആലുവ ബൈപാസിൽ എത്തുന്നത് രാത്രി എട്ടരയോടടുത്ത്. ഈ രാത്രി നേരമത്രയും ആ ബസിൽ പോകാനായി വന്നവർ വഴിയരികിലെ ഷെഡിൽ പൊരിഞ്ഞ മഴയത്ത് സ്വയം ശപിച്ചും പ് രാകിയും നിൽക്കുമ്പോൾ അവിടെ ലുലുമാളിൽ ഡിസ്‌കൗണ്ട് സെയിൽ മഹോത്സവം പൊടിപൊടിക്കുകയായിരുന്നു. ഇതുപോലെ മുന്നോട്ടുള്ള സ്റ്റോപ്പുകളിൽ ഈ ബസിനായി കാത്തുനിന്നവരിൽ വൃദ്ധരും പെൺകുട്ടികളും ഒക്കെ കണുമായിരുന്നിരിക്കാം. ഇതുപോലെ നിത്യേന എത്ര അനുഭവങ്ങൾ. ലുലുവിൽ ഡിസ്‌കൗണ്ട് സെയിൽ എന്ന് കേട്ടാൽ അതുവഴി പതിവായി ജോലിക്കും, പഠിക്കാനും, മറ്റ് അത്യാവശ്യങ്ങൾക്കായും മറ്റും പോകുന്നവർക്ക് സ്വതവേ ഉള്ള മാനസിക സംഘർഷം അതിൻറെ ഉച്ചകോടിയിൽ എത്തും. ടാക്സിക്കാരേയും ഓട്ടോക്കാരേയും ആ വഴിയ്ക്കു ഓട്ടം വരാൻ സമ്മതിപ്പിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്.

അന്യ ജില്ലകളിൽ നിന്ന് മാത്രമല്ല , അന്യ സംസ്ഥാനത്തു നിന്നു വരെ ഈ ലുലു എന്ന ഊരാക്കുടുക്കിനെ കാണാൻ ജനങ്ങൾ എത്തുന്നുണ്ട് എന്നു ഞാൻ പറയുമ്പോൾ അത് ലുലു മാളിന് വേണ്ടിയുള്ള ഒരു പരസ്യവാചകമായല്ല എടുക്കേണ്ടത്. മറിച്ച് ഒരു നഗരത്തിലെ മൊത്തം വാഹനനീക്കത്തിന് ഹാനിയായി തീരുന്നു എന്നറിഞ്ഞിട്ടും ഒരു മനഃസാക്ഷിക്കുത്തും ഇല്ലാതെ കണ്ണുമടച്ച് ഇരിക്കാൻ ഇതിൻറെ തലപ്പത്തിരിക്കുന്നവർക്കും ഈ വകുപ്പെല്ലാം കൈകാര്യം ചെയ്യേണ്ടതായ സർക്കാർ അധികാരികൾക്കും എങ്ങിനെ കഴിയുന്നു എന്ന നിരാശയോടെയാണ് പറയുന്നത്. (കഴിഞ്ഞ മന്ത്രിസഭയിലെയും ഈ മന്ത്രിസഭയിലെയും ഇനി വരാനിരിക്കുന്ന മന്ത്രിസഭകളിലെയും മുഴുവൻ അധികാരികളെയുമാണ് ഉദ്ദേശിച്ചത്) .

കൊച്ചി മെട്രോയുടെ പണി ആണ് എല്ലാ വാഹന കുരുക്കുകൾക്കും കാരണം എന്നു പറഞ്ഞ് എല്ലാ പഴിയും അവരുടെ തലയിൽ കെട്ടി വയ്ക്കാനാണ് പലരുടെയും ശ്രമം. നാടിൻറെ പൊതുവിലുള്ള വികസനത്തിനായി ഉള്ള ഒരു പ്രധാന ചുവടുവയ്പ്പായ മെട്രോയുടെ പണി മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ട് നേരിടുമ്പോഴും ജനത്തിന്റെ മനസ്സിൽ ഒരു പ്രതീക്ഷയുണ്ട്. ഇതിൻറെ പണി കഴിഞ്ഞാലുള്ള യാത്രാ സൗകര്യങ്ങളെ കുറിച്ച്. ഒരു പ്രദേശത്തിൻറെ മുഴുവനും അടിസ്ഥാന യാത്രാ സൗകര്യമാണ് വികസിച്ചുകൊണ്ടിരിക്കുന്നത്. അതും പൊതുജനത്തിനുണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ പരമാവധി കുറയ്ക്കുന്നതിൽ ബദ്ദശ്രദ്ധരാണ് ഇതിൻറെ തലപ്പത്തുള്ളവർ. ബുദ്ധിമുട്ടിൻറെ അളവ് ഇതിലും കുറച്ചുകൊണ്ട് മെട്രോയുടെ പണി മുന്നോട്ടു കൊണ്ടുപോകാൻ നമ്മുടെ നാട്ടിലെ ഇന്നത്തെ അടിസ്ഥാന സൗകര്യങ്ങൾ അനുസരിച്ച് സാധിക്കില്ല തന്നെ. എങ്കിലും പണി കഴിയുന്ന മുറയ്ക്ക് മെട്രോ മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ തീരും എന്നൊരു പ്രതീക്ഷയുണ്ട്. എന്നാൽ ഈ ലുലു മാൾ മൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്കിൽ നിന്ന് എങ്ങിനെ രക്ഷപ്പെടും?

അത്യാസന്ന നിലയിൽ ആശുപത്രിയിലേയ്ക്ക് ചികിത്സയ്‌ക്കോ പ്രസവത്തിനോ അല്ലെങ്കിൽ വിമാനത്താവളത്തിലേക്കോ, പരീക്ഷകൾക്കോ ഒക്കെയായി വീട്ടിൽ നിന്ന് തിരിക്കുന്നവരുടെ മനസ്സിൽ ലുലു മാളിന് വഴിയിൽ നേരിടാനുള്ള ഒരു ഭീകര രാക്ഷസൻറെ രൂപമാണ്. ഈ മാൾ ഇവിടെ പ്രവർത്തനം ആരംഭിച്ച ശേഷം ഇതിലൂടെയുള്ള യാത്ര എത്ര ദുരിതപൂർണമാണ് എന്ന് അനുഭവസ്ഥർക്ക് ഏവർക്കും അറിയാം. ഇതുമൂലം പാഴായിപ്പോകുന്ന ഇന്ധനത്തിനും മനുഷ്യൻറെ സമയത്തിനും ഒരു വിലയുമില്ലേ? ടൗൺ പ്ലാനിംഗിൻറെയും മറ്റും ചുമതല വഹിക്കുന്നവർ ഇത്തരം വരുംവരായ്കകളെ കുറിച്ചൊക്കെ ആഴത്തിൽ പഠിച്ച ശേഷമല്ലേ ഇതുപോലുള്ള വൻ പ്രസ്ഥാനൾക്കൊക്കെ സ്ഥലം അനുവദിക്കാവൂ.

കാര്യം, ഞാനും മുൻപ് ആഹ്ലാദപൂർവ്വം പറഞ്ഞിട്ടുണ്ട്, ലുലുവിലേയ്ക്ക് ഞങ്ങളുടെ വീട്ടിൽ നിന്ന് അധിക ദൂരമില്ല എന്ന്. ലുലു മാളിൽ പോയി സന്തോഷത്തോടെ ഷോപ്പിംഗ് നടത്തിയിട്ടുമുണ്ട്. പക്ഷെ നിത്യേനയുള്ള ഈ യാത്രാദുരിതം കാണുമ്പോൾ ഒരു വീണ്ടുവിചാരം, ബന്ധപ്പെട്ടവർ ഈ ഗതാഗതക്കുരുക്കിന് ഒരു പരിഹാരം കാണുന്നത് വരെ എൻറെ ഷോപ്പിംഗ് ഇനത്തിൽ ഒരു നയാപൈസ പോലും ഇടപ്പിള്ളിയിലെ ഈ മാളിൻറെ പണപ്പെട്ടിയിൽ ഇടില്ല എന്ന്. എൻറെ ഒരാളുടെ പോക്കറ്റിലെ പൈസ കിട്ടാഞ്ഞാൽ ലുലു പാപ്പരാകും എന്ന അതിമോഹമൊന്നും എനിക്കില്ല. എന്നാലും ഇങ്ങനെയെങ്കിലും പ്രതികരിക്കുന്നത് മനസ്സിലെ അമർഷം അടക്കാനെങ്കിലും ഉപകരിക്കും എന്ന് തോന്നുന്നു. ഒരു നിസ്സഹകരണപ്രസ്ഥാനം, അത്ര മാത്രം.താത്പ്പര്യമുള്ളവർക്ക് പരീക്ഷിക്കാം.

ശ്രീ യൂസഫ് അലി അവർകളോട് ഒരു വാക്ക്...

താങ്കളോട് തികഞ്ഞ ബഹുമാനമാണുള്ളത്. ജീവിതത്തിലുടനീളം കടുത്ത പരിശ്രമത്തിലൂടെ താങ്കൾ നേടിയെടുത്തിട്ടുള്ള വിജയങ്ങൾ എല്ലാവർക്കും ഉണർവ് നല്കുന്നതാണ്. താങ്കളുടെ പ്രധാന സ്ഥാപനമായ ലുലു ഞങ്ങൾ വിദേശമലയാളികളുടെ ജീവിതത്തിൻറെ ഒരു ഭാഗം തന്നെയാണ്. ഒരു വൻ മലയാളി സമൂഹത്തിനും മറ്റൊരുപാട് രാജ്യക്കാർക്കും തൊഴിൽ എന്ന കിട്ടാക്കനി നൽകിയ വൻവൃക്ഷമാണ് ശ്രീ യൂസഫ് അലി എന്നതും വളരെ വലിയ കാര്യം. അങ്ങിനെയുള്ള താങ്കൾ ജനങ്ങളുടെ ഇത്തരം ദുരിതങ്ങൾക്ക് ഒരു കാരണക്കാരനാകണം എന്ന വിചാരം വച്ചുപുലർത്തുകില്ല എന്നു തന്നെ ഉറച്ച് വിശ്വസിക്കുന്നു.
ഇന്ത്യയിലെയും മറ്റു രാജ്യങ്ങളിലെയും അധികാരികളുമായി താങ്കൾ പുലർത്തിപ്പോരുന്ന നല്ല ബന്ധം നാട്ടുകാർക്ക് പലപ്പോഴും തുണയായിട്ടുണ്ട്. ആ നല്ല ബന്ധം ഉപയോഗിച്ച്, ജനത്തിനെ വലയ്ക്കുന്ന ഈ തലവേദനയ്ക്ക് ഒരു പരിഹാരം കാണണമെന്ന് അഭ്യർത്ഥിക്കുന്നു.

Monday, July 11, 2016

യു എ ഇ യിൽ നിന്നുള്ള  മലയാളം ചാനൽ ആയ NTV  ഇക്കഴിഞ്ഞ ജൂൺ ആറാം തീയതി ടെലികാസ്റ്റ് ചെയ്ത മിഴിയോരം പരിപാടിയിൽ ഉൾപ്പെടുത്തിയ അഭിമുഖത്തിൻറെ യു ട്യൂബ് ലിങ്ക്   .  ഈ അവസരം തന്നതിന് NTV യോട് പ്രത്യേകം നന്ദി.

NTV UAE Mizhiyoram June 6, 2016 Interview with Girija Navaneethakrishnan

Monday, June 27, 2016

സായാഹ്നഗീതം




ഒരു വിരൽത്തുമ്പിന്നരികെ നീയുണ്ടെന്ന 
തോന്നലിൽ കാലം കടന്നു പോകെ 
പറയുവാൻ നേരമില്ലാതെ നാം മാറ്റി വ-
ച്ചൊന്നല്ലൊരായിരം കുഞ്ഞു കാര്യം 

അരികിലായ് തന്നെയിരിക്കയാലെപ്പൊഴും 
കരഗതമെന്നു നിനക്കയാലെ 
പലകുറി മാറ്റി വച്ചീടുന്നു പങ്കു 
വച്ചീടുവാനാഞ്ഞൊരു ചിന്തകളും 

ഒരു ദിനം തീർന്നു തളർന്നിരവിൻ മടി 
മേലെ മയങ്ങിയുണർന്നിടുമ്പോൾ 
മറവി തൻ  മൂടൽമഞ്ഞാകെ പുതയുന്നു, 
പറയാതെ ചിന്തകൾ മാഞ്ഞിടുന്നു 

കരുതലായ് നീയെന്നുമരികിലുണ്ടെന്നു 
ഞാൻ കരുതിയെൻ നിദ്രയിൽ വീണുപോകെ 
ഒരു നാളമണയുന്ന പോലെ നാമൊരുദിനം   
നിദ്രയിൽ നിന്നുണരാതെ വന്നാൽ 

പറയാതെ,യറിയാതെ തമ്മിൽ ചൊരിയാതെ 
യൊരുവേള പാഴായിടാം വാക്കുകൾ 
ഇട മുറിയാതൊരു മഴ വന്നു പോവുകി-
ലൊഴുകിമാറാം കരിമേഘ ജാലം 

ഒരു തരി നേരവും കളയുവാനില്ല നി-
ന്നരികിലായ് തന്നെയിരുന്നിടട്ടെ 
ഇനിയോരൊഴിവും പറയൊല്ല നാ,മിതു 
ജീവിതത്തിന്നിടവേളയല്ലേ 

ഇളവെയിൽ തീർന്നുവെന്നിതുവഴി  
വന്നോരിണക്കിളി തൻ മൊഴി കേട്ടതല്ലേ 
പലകുറി പറയുവാനോർത്തു മറന്നൊരാ 
പഴയ കാര്യങ്ങൾ പരതിടട്ടെ 

വിരൽ തൊട്ടു നിൽക്കവേയിഴ ചേർന്നു നിന്നിടും 
മധുരമാമോർമ്മകൾ പൂവിടട്ടെ 
ജര വന്നു മൂടിയെന്നാകിലും പ്രണയമേ 
യിനിമയെന്നും നമുക്കിടയിലില്ലേ! 

മരണമേയൊരു വേളയരികത്തു വന്നെന്നെ 
യരുമയായ് തട്ടി വിളിച്ചിടുമ്പോൾ
പ്രിയനോടുരിയാടി മതി വന്നിടാത്തൊരെൻ 
മൊഴി മുഴുമിക്കാനിട തരണേ 

കരതലം ചേർത്തു പിടിച്ചു 'വിട'യെ-
ന്നുരയ്ക്കും വരേക്കൊന്നു കാത്തിടേണേ... 
അതുവരെ കണ്ടു മതി മറന്നങ്ങു നീ
മരണമേ വഴി മാറി നിൽക്കുകില്ലേ?

Thursday, May 26, 2016

ശൂന്യതയ്ക്കു മുമ്പ്


കണ്ണുചിമ്മിത്തുറന്നിടും വേഗത്തിൽ 
വന്നുപോകുന്നിതോരോ ദിനങ്ങളും 
ഇന്നു നേരം പുലരുന്നതിൻ മുമ്പു  
വന്നണയുന്നുവന്തിതൻ രശ്മിയും 
നേരമാരെയും കാത്തിടാതങ്ങിനെ 
മിന്നൽവേഗത്തിലല്ലോ കുതിക്കുന്നു 
ഒട്ടുവിശ്രമമില്ലാതെയിങ്ങനെ 
ചുറ്റിടുന്നുവീ ഭൂമി നിരന്തരം 

സൂര്യനെ വലംവയ്ക്കുന്ന ഭൂമിതൻ 
ആയമൊന്നിനൊന്നേറി വന്നിട്ടൊരു 
നാളതിന്നച്ചുതണ്ടിൽ നിന്നൂറ്റമോ-
ടൂരിയെങ്ങാൻ  തെറിച്ചുവീണീടുമോ?! 
ഉൽക്കയായി നാം കത്തിക്കരിയുമോ?!
വായുവില്ലാത്ത ലോകത്തിലെത്തുമോ?!
എത്ര കോടി പ്രകാശവർഷംകട-
 ന്നെങ്ങുചെന്നു പതിക്കുമോ ഗർത്തമായ്?

എന്തൊരത്ഭുതഗോളമീ ഭൂമിതൻ 
പുറംപറ്റിനിൽക്കുന്നു കീടങ്ങൾ നമ്മളും! 
എത്ര കോടി യുഗങ്ങളായീ ദിശ 
തെറ്റിടാതെ കറങ്ങുന്നു മേദിനി
ദിശ തെറ്റി നീങ്ങുന്ന മാനവരാശിയെ 
തണ്ടിലേറ്റി വലിച്ചുകൊണ്ടീ വിധം... 
ഓർക്കുകിൽ ചിത്രമെത്രയുമൊക്കെയും 
ശൂന്യതയ്ക്കു മുമ്പുള്ളോരു കാഴ്ചകൾ!! 
ശൂന്യതയ്ക്കു മുമ്പുള്ളോരു കാഴ്ചകൾ!! 


Thursday, May 19, 2016

നഷ്ട സുഗന്ധങ്ങളിലൂടെ



എങ്ങു നിന്നുയരുന്നിതു പൂമണം
വന്നു തിങ്ങി നിറയുന്നുവോർമ്മയിൽ
പണ്ടു മുറ്റത്ത് വെൺമെത്ത തീർത്തൊരാ 
പാരിജാതം പൂ വിതറിയോ പിന്നെയും?

വെള്ളി നക്ഷത്രമെല്ലാമടർന്നൊരു 
കുഞ്ഞു കാവിൻറെ  മണ്ണിലേക്കൂർന്ന പോൽ 
പൊന്നിലഞ്ഞി തൻ പൂക്കളേ വീണ്ടുമീ 
വിണ്ട മണ്ണിൻറെ മാറിൽ ചിതറിയോ?

ചൂതമൊന്നിനെ ചുറ്റിപ്പടർന്നൊരു 
മുല്ല വള്ളിയിൽ പൂത്ത പ്രണയമേ 
വെണ്ണിലാവിൻറെ പന്തലിൽ നിങ്ങൾ തൻ 
മംഗലമിന്നു വീണ്ടും നടന്നുവോ?

പച്ചിലച്ചാർത്തിലെത്ര  പവിത്രമാം  
ഗന്ധമേറ്റിടും രാമത്തുളസികൾ 
സന്ധ്യനേരത്ത്‌ ദീപം കൊളുത്തുവാൻ 
മൺ വിളക്കുമായ്‌ വന്നു വിളിച്ചുവോ?

ചെമ്പവിഴമിട കലർന്നുള്ളൊരു 
വെള്ളമുത്തിൻറെ മാലയും ചാർത്തിയാ  
പൊൻപവിഴമല്ലിച്ചെടി  പൂത്തതിൻ 
ഗന്ധമുള്ളൊരു ചിന്ത പരന്നുവോ?

പാതിരാവിലും കണ്ണു ചിമ്മാതെയ-
ന്നാറ്റുനോറ്റിരുന്നോരോ ദളങ്ങളും 
മെല്ലെ മെല്ലെ വിടർത്തിയ  വശ്യയാം 
വെൺ നിശാഗന്ധി തന്നുടെയോർമ്മയോ? 

ദൂരെയുള്ളൊരു വീടിൻ തൊടിയിലെ 
ചെമ്പകം പൂത്തുലഞ്ഞുവെന്നുള്ളൊരു 
ദൂതുമായ്‌ വന്ന തെന്നലിൻ മഞ്ചലെ-
ങ്ങാനുമീ  വഴി പിന്നെയും വന്നുവോ?

പണ്ടു കേട്ടൊരു യക്ഷിക്കഥയിലെ 
പാല പൂത്തതിന്നുന്മാദ ഗന്ധമോ 
ജെണ്ടുമല്ലിയിൽ  ചുണ്ടമർത്തീടവേ 
നാസികത്തുമ്പിലൂർന്നൊരാ ഗന്ധമോ?

ഭൂതകാലത്തിനോർമ്മ തൻ പൂവുകൾ 
പൂത്തു നിൽക്കുന്ന പാതയിലൂടവേ 
കാവ്യദേവത പോയിവന്നീടവേ 
കൊണ്ടുവന്നതാണിന്നീ പരിമളം 
കൊണ്ടു തന്നതാണിന്നീ പരിമളം.

Friday, March 11, 2016

കുട്ടിയും കീരിയും (കുട്ടിക്കവിത)

 [ പ്രശസ്തമായ ഒരു പഞ്ചതന്ത്ര കഥയെ  അവലംബിച്ച് കുട്ടികൾക്കായി എഴുതിയത് ]


പണ്ടൊരു ദേശത്തിലുത്തമനാം 
വിപ്രൻ തൻ പത്നിയുമൊത്തു വാണു 
ഉല്ലാസചിത്തരായ് വാഴും കാലം   
പൂവുപോലുണ്ണി മകൻ പിറന്നു 

നാളുകൾ മെല്ലെക്കടന്നുപോകെ 
വിപ്രനു മോഹമുദിച്ചു നെഞ്ചിൽ 
കുഞ്ഞുമകനു കളിക്കുവാനായ് 
വേണമൊരു കളിക്കൂട്ടുകാരൻ 

ചിന്തിച്ചുനോക്കി ദ്വിജനനിശം 
മെച്ചം വളർത്തുമൃഗമതുതാൻ 
നാടുകൾ നീളെയലഞ്ഞൊരുനാൾ 
നല്ലൊരു കീരിയെക്കൊണ്ടുവന്നു 

"കുഞ്ഞിൻറെകൂടെക്കളിക്കുവാനീ 
കീരിയോ?!" പത്നി മുഖം ചുളിച്ചു  
ആപത്തു കുഞ്ഞിനു വന്നിടുമെ -
ന്നമ്മതന്നുള്ളിൽ ഭയം നിറഞ്ഞു 


കീരിയെ നോക്കി വാൽസല്യമോടെ 
വിപ്രനോയിപ്രകാരം മൊഴിഞ്ഞു,
"മർത്ത്യനേക്കാളിവനെന്തുകൊണ്ടും 
കൂറു പുലർത്തുവാനുത്തമൻതാൻ "

അമ്മയോ അർദ്ധമനസ്സിനാലെ 
സമ്മതം മൂളി, വിഷണ്ണയായി 
കീരിയും കുട്ടിയും കേളിയാടും 
നേരമെല്ലാമമ്മ കാവൽ നിന്നു 

കാലം കടന്നുപോയ് ബാലകനും 
കീരിയുമുറ്റ ചങ്ങാതിമാരായ് 
വിപ്രനും ഭാര്യയ്ക്കുമന്നൊരുനാൾ 
ദൂരെയെങ്ങോ പോകേണ്ടതായ് ഭവിച്ചു

മറ്റുപായങ്ങളും തോന്നിടാതെ
അമ്മയാ  കുഞ്ഞിനെയിണ്ടലോടെ
കീരിതൻ  ചാരത്തു വിട്ടുകൊണ്ടേ 
വിപ്രനോടൊപ്പം നടന്നകന്നു.

ഒട്ടും ഭയം തൊട്ടുതീണ്ടിടാതെ 
കീരിയോടൊപ്പമുല്ലാസമോടെ 
കെട്ടിമറിഞ്ഞു കളിച്ചു ബാലൻ 
നേരവുമൊട്ടു കടന്നുപോയി 

ബാലകൻ മെല്ലേ മയക്കമായി 
കീരിയരികിലോ കാവലായി, 
പെട്ടന്നു കേട്ടു സീൽക്കാരമെങ്ങോ, 
പാമ്പെന്നു കീരി തിരിച്ചറിഞ്ഞു!

കുട്ടിക്കരികിലേയ്ക്കൂറ്റമോടെ 
ചീറ്റിയടുക്കുമാ സർപ്പത്തിനെ 
ഒറ്റയ്ക്കുനിന്നു തടുത്തു കീരി 
മൽപ്പിടുത്തം നേരമൊട്ടു നീണ്ടു 


തമ്മിൽപ്പൊരിഞ്ഞൊരാപ്പോരു മൂക്കെ 
ദേഹം മുഴുവൻ പടർന്നു രക്തം 
യുദ്ധത്തിനന്ത്യത്തിൽ നാഗത്തിനെ 
കൊന്നിട്ടു കീരി തളർന്നിരുന്നു... 

മുറ്റത്തു കാൽപ്പെരുമാറ്റപ്പോൾ 
കേൾക്കവേ കീരിയാമോദമൊടെ 
ഉണ്ടായതൊക്കെയും ചൊല്ലുവാനായ്‌ 
വിപ്രനും പത്നിക്കും മുന്നിലെത്തി 

"അയ്യോ!", വിലപിച്ചു വിപ്രപത്നി 
കൊന്നുവോ നീയെന്‍റെ പൊൻമകനെ?
അന്നേ പറഞ്ഞതാണെൻ  പതിയോ-
ടെൻ മകനാപത്തിവനെന്നു ഞാൻ... 

തെറ്റിദ്ധരിച്ചുവാ ക്രുദ്ധയാം സ്ത്രീ 
കീരിതൻ മേലുള്ള ചോര കാൺകെ  
ക്രോധം കെടുത്തിയ ബോധത്തിനാൽ 
താഢിച്ചവനെയവശനാക്കി 

വീണ്ടുവിചാരം വെടിഞ്ഞ സ്ത്രീതൻ 
ആരോപണങ്ങളെക്കേട്ടുകൊണ്ടേ 
മറ്റൊന്നു ചൊല്ലുവാൻ പറ്റിടാതെ 
ജീവൻ വെടിഞ്ഞുവാ സാധുജീവി... 

അന്നേരമുണ്ണിക്കരച്ചിൽകേട്ടു 
പാഞ്ഞങ്ങിരുവരും ചെന്നുനോക്കേ
നിദ്രവിട്ടുണ്ണിയുണർന്നു മെല്ലേ
തൊട്ടിലിലാടുന്നു താളമോടെ! 

കീഴെക്കിടക്കുന്നു പന്നഗൻ, തൻ 
ദേഹം നിണത്തിൽ കുളിച്ചു കൊണ്ടും. 
"അയ്യോ മഹാപാപം ചെയ്തുപോയ് ഞാൻ" 
എന്നു വിലപിച്ചു വിപ്രപത്നി; 

"കോപാതിരേകത്തിലിന്‍റെ ബോധം 
പാടേ മറഞ്ഞു, ഞാനെന്തു ചെയ്‌വൂ?"
വിപ്രനപ്പോൾ പത്നിയോടു ചൊല്ലി,
"ക്രോധമാപത്തു താനെന്നുമാർക്കും. 


പെട്ടെന്നെടുത്തുചാടും കുഴിയിൽ 
നിന്നു കയറ്റം കഠിനമാകും 
അക്ഷമകൊണ്ടു നാം ജീവിതത്തിൻ 
സ്വസ്ഥതയല്ലോ കളഞ്ഞിടുന്നൂ."  

പലമാത്ര ചിന്തിച്ചു ചെയ്തിടേണം 
ലഘുവെന്നു തോന്നിടും കാര്യങ്ങളും 
കർമ്മം പിഴയ്ക്കാതിരിക്കുമെന്നാൽ 
ധർമ്മം നില നിന്നു പോകുമെന്നും. 

Tuesday, February 16, 2016

പ്രകൃതി പാഠങ്ങൾ


ഗൂഗിൾ ചിത്രം 



















പങ്കമാർന്ന ജലാശയം 
അതിലപങ്കിലം മൃദുപങ്കജം 
തലനീട്ടി നിന്നുചിരിക്കയായ് 
കറയറ്റ ജീവിതചാരുത!

ചെളി തന്നിലാണ്ടൊരു വേരുകൾ 
പകരുന്നതില്ലൊരു തുള്ളിയും 
മാലിന്യമീ സുമറാണിയാം 
ഏടലർദളരാജിയിൽ 

ചുറ്റുമുള്ളൊരഴുക്കിലും 
മന:ശുദ്ധി കാത്തുവയ്ക്കുന്നവൾ 
മലരിട്ടു നില്പു  ജലോപരി 
പരിശുദ്ധിതൻ പര്യായമായ് 

കണ്ടുകൊള്ളുക മാനവാ 
ശുഭചിന്ത കൊള്ളണമേതിലും 
സർവവും ശുഭമായതിൻ 
ശേഷമെന്നു ശഠിച്ചിടാ! 

ഉള്ളതെത്ര മനോഹരം 
എന്നു തോന്നണമെപ്പൊഴും 
ഉള്ളതെങ്ങിനെയെത്രമേൽ 
ചന്തമാക്കാമെന്നതും! 

ഗുണചിന്ത കൊണ്ടു ഗുണിക്കണം 
ഗുണമുള്ളതിൻ ഗണമൊക്കെയും 
ബാക്കിയൊക്കെ ഹരിക്കണം 
ശുഭചിന്ത വന്നുപെരുക്കുവാൻ 

ചുറ്റുമുള്ളവരൊക്കെയും 
ചെയ്തുവെന്നൊരു ഹേതുവാൽ 
തെറ്റിനെ ശരി വയ്ക്കണോ? 
ശരി ചെയ്വതിന്നു  ഭയക്കണോ?

ചുറ്റുമെത്രയിരുട്ടിലും 
വഴി തെറ്റിടാതെ പറക്കുവാൻ 
മിന്നാമിനുങ്ങിനു വേണമോ 
മറ്റുവല്ല വെളിച്ചവും!

കണ്ണിൽ കാണുവതൊക്കെയും 
കുറ്റമെന്നതു തോന്നുകിൽ 
സുഖമുള്ള കാറ്റു തലോടിലും 
കരിമുള്ളതെന്നു കലമ്പിടും 

നല്ല ചിന്തയിൽ നിന്നുമേ 
നല്ല വാക്കുകൾ പൊന്തിടൂ  
നല്ല വാക്കുകൾ പിന്നെയോ 
നല്ല കർമ്മവുമായിടും

ചരാചരങ്ങൾ വസിക്കുമീ 
അഖിലാണ്ഡമണ്ഡലമാകെയും 
ശുഭമായ ചിന്ത നിറയ്ക്കുവാൻ 
അശുഭം കളഞ്ഞുകുളിക്കണം .

കേട്ടുകേട്ടു മടുത്തുവോ 
ഗീർവാണമെന്നുമതിങ്ങനെ ?
എന്നെയൊന്നു നന്നാക്കുവാൻ 
തന്നെയൊന്നു ശ്രമിപ്പു ഞാൻ!


Sunday, February 14, 2016

ഭൂമിയുടെ പാട്ട്

[നമ്മോടൊപ്പം ഇതുവരെ ഈ മണ്ണിൽ ജീവിച്ചിരുന്ന,  മഹാകവി ഇന്നലെ നമ്മെ വിട്ടു പോയിരിക്കുന്നു. അദ്ദേഹം ഇപ്പോൾ മരിച്ചു കിടക്കുകയാണ് എന്ന ചിന്ത മനസ്സിൽ ഭാരം നിറയ്ക്കുന്നു. ഒരിക്കലെങ്കിലും എന്റെ പ്രിയ കവിയെ നേരിൽ കാണണമെന്ന് ഇതുവരെ മനസ്സിൽ കൊണ്ടുനടന്നിരുന്ന ആഗ്രഹം ഞാൻ ഇവിടെ ഇറക്കി വയ്ക്കുന്നു.  ഇന്നാണ്  അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ നടക്കുക. ഇത് അദ്ദേഹത്തിനുള്ള എൻറെ എളിയ ആദരാഞ്ജലി...]




ഭൂമിയുടെ പാട്ട് 

മകനേയെനിക്കു നീ   മകനായ് പിറന്നതിൻ- 
മേലെയെനിക്കു മറ്റെന്തു വേണ്ടൂ!
വിടയെന്നു ചൊല്ലുവാനാകില്ല നീയെൻറെ-
യുദരത്തിലേയ്ക്കു  മടങ്ങിടുമ്പോൾ! 

ഒരു ധന്യജന്മമെൻ മടിയിൽ കഴിഞ്ഞു  നീ- 
യൊരു കാവ്യസന്ധ്യയായ് മാഞ്ഞുപോകെ 
അറിയുന്നു ഞാൻ, നിൻറെ കൂടപ്പിറപ്പുകൾ -
ക്കുള്ളിലെ നേരാർന്ന തേങ്ങലുകൾ 

അടവികൾക്കുള്ളിലെ തെളിനീരു പോലവേ -
യമൃതം തളിച്ചുവെൻ മുറിവാകവേ.  
നിൻ തൂലികത്തുമ്പിൽ നിന്നൂർന്നൊരാ 
ഭൂമിഗീതങ്ങളെൻ ജീവസ്പന്ദനങ്ങൾ 

ഇതുപോലൊരു മകനിനിയെനിക്കുപജാത-
നാകുവാൻ ഭാഗ്യം കനിഞ്ഞിടുമോ!
ഊർദ്ധ്വശ്വാസം വലിച്ചീടുമെന്നുദകവു-
മീ മകനെന്നേ പകർന്നുവെന്നോ!

എൻ മുറിപ്പാടിൽ നീയിത്ര നാൾ പൂശിയോ-
രക്ഷരചന്ദനലേപനങ്ങൾ 
തൻ കുളിരോലും മൃദുവിരലിൻ പരി-
ലാളനമിന്നു നിലച്ചുപോയോ ?

ഇനിയാരു വരുവാനിതുവഴിയിത്രമേ- 
ലിനിമയോലും കാവ്യമെഴുതിവയ്ക്കാൻ? 
കിളികൾതൻ, പൂക്കൾതൻ, പൂന്തേനരുവിതൻ 
ഹൃദയതാളങ്ങൾ  പകർത്തിവയ്ക്കാൻ ?

ഭൂമിതൻ പാട്ടുകാരാ, നിൻറെ വാക്കിലെൻ  
വേദനയെന്നും നിറഞ്ഞിരുന്നു 
നീതിയ്ക്കു  നേർക്കുള്ളൊരമ്പുകൾ നിൻ വാക്കിൻ 
മൂർച്ചയാൽ  മുനയറ്റു വീണിരുന്നു.  

ഗുരുവെന്ന വാക്കിൻറെ തനിമായായ് ജീവിതം 
തപസ്സു പോലർപ്പിച്ച ശ്യാമസൂര്യാ! 
മറ്റൊരു സൂര്യനായുജ്ജ്വലതാരമായ്  
മിന്നിടും നീ വിണ്ണിലെന്നുമെന്നും 

എൻ  മകനാകിലു മൂഴിയാമീയമ്മ-
യുദകം പകർന്നിടട്ടെ നിനക്കായ്! 
എൻ കാലശേഷവുമിപ്രപഞ്ചത്തിൽ നിൻ 
പാട്ടല തല്ലുമനാദികാലം !

എൻ കാലശേഷവുമിപ്രപഞ്ചത്തിൽ നിൻ 
പാട്ടല തല്ലുമനാദികാലം... 

Saturday, January 30, 2016

തർപ്പണം







ഹേ രാമ! യെന്നന്ത്യമന്ത്രം ജപിച്ചു ഞാൻ 
വെടിയേറ്റു വീണതിൻ ശ്രാദ്ധമിന്ന് !
ജീവനുതിർത്തൊരാ  തിരയല്ല തീർത്തതെൻ 
ജീവനിൽ വേദനയന്നുമിന്നും 

മതമെന്ന വെടിയുണ്ട പായുമെൻ നാടിൻറെ 
മുറിവേറ്റ ഹൃദയമെൻ തീവ്രദുഃഖം 
എരിയുമാ തീയിലേക്കെണ്ണ പകരുന്ന 
ഭാരതമക്കളെൻ നിത്യദു:ഖം 

വിരിമാറു കാട്ടിയെൻ നാടിന്നതിർത്തിയിൽ 
പൊലിയുന്ന ജന്മങ്ങളെന്‍റെ ദു:ഖം
അധികാരതിമിരത്തിനമരത്തിരിക്കുന്നൊ -
രലിവറ്റ വർഗ്ഗം വിതച്ച  ദുഃഖം 

അപമാനഭാരത്തിലിരുളാർന്ന കുഴിയിലേ-
ക്കമരുന്നൊരഭയമാരെന്‍റെ ദുഃഖം 
വിപണിയിൽ വിലപേശി വിൽക്കുന്ന ഭാരത
നാരി തന്നൈശ്വര്യമെന്‍റെ  ദുഃഖം 

ഒരു നേരം പശിയടക്കീടുവാനായിന്നു -
മലയുന്ന ബാലകരെന്‍റെ  ദുഃഖം 
അളവറ്റ ലഹരിയിൽ മതികെട്ടു മുങ്ങി-
യലയും യുവത്വമെന്നാത്മ ദുഃഖം 

ഭാരതമാതാവിൻ കണ്ണുനീർ വീഴുന്ന 
നിറമറ്റ ചേരികളെന്‍റെ  ദുഃഖം 
ഉടുതുണിയ്ക്കില്ലാ മറുതുണിയെന്നൊരാ 
കാഴ്ച തന്നെയിന്നുമെന്‍റെ  ദുഃഖം 

ഇടിയുന്ന മൂല്യങ്ങളുടയുന്ന സംസ്കാരം 
പെരുകുമഴിമതിയെന്‍റെ  ദുഃഖം 
വംശനാശം വന്നൊരാദർശധീരർ ത-
ന്നാത്മാവിൻ തേങ്ങലിലെന്‍റെ ദുഃഖം 

കണികാണുവാനൊരു കണികയുമില്ലാത്ത 
നേരും നെറിയുമോർത്തെന്‍റെ ദുഃഖം 
ദിശതെറ്റിയൊഴുകുമെൻ ദേശത്തിൻ ഭാവിതൻ 
ചിന്തയല്ലാതെ മറ്റില്ല ദുഃഖം 

വർഷങ്ങൾ തോറുമെൻ ശ്രാദ്ധം നടത്തുമെൻ 
മക്കളേയെൻ ചൊല്ലു കേൾക്കയില്ലേ?
അറിവിന്‍റെ, യലിവിന്‍റെ, സാഹോദര്യത്തിന്‍റെ-
യമൃതു കൊണ്ടൂട്ടുകയെന്‍റെ  പിണ്ഡം 

ധനമോഹിയല്ല ഞാനഭിലാഷമില്ലയെൻ 
തലവച്ച നോട്ടുകൊണ്ടാദരവും 
പകരമെൻ മക്കളെയനുദിനം പോറ്റുന്ന 
കർഷർ നൽകുന്നെനിക്കാദരം 

ഉറ്റവരെവിട്ടു മഞ്ഞും മഴയുമേ-
റ്റെന്നുമെൻ മക്കൾക്കു കാവൽനിൽക്കും 
ധീരജവാന്മാരെനിക്കു നൽകീടുന്നൊ-
രാദരം തന്നെയെനിക്കാദരം 

പ്രതിമകൾ വേണ്ടെനിക്കിടവഴിതോറുമെൻ 
പ്രജകൾ തന്നൊരുമയാണേറെയിഷ്ടം 
പറയട്ടെ ഞാനെന്‍റെയാത്മാഭിലാഷങ്ങ-
ളെൻ മക്കളേയൊരുമാത്ര കേൾക്ക!

കനവിലെനിക്കുണ്ടു കനലെരിയാത്തൊരുൾ-   
ക്കരുണ വറ്റാത്തൊരു മാതൃരാജ്യം 
പല കൊടിയില്ലാതെ നേർനെറിവിൻ കൊടി -
യതു മാത്രമുയരുമെൻ ജന്മരാജ്യം 

മതമെന്ന മാരകമാകുന്നൊരായുധം 
മതിയിലേറ്റാത്തൊരു ശ്രേഷ്ഠരാജ്യം 
പിടയുന്ന ജീവന്‍റെ വിലകൊണ്ടു നേട്ടങ്ങൾ 
കൊയ്യാത്ത മർത്ത്യർ വാഴുന്ന രാജ്യം 

പല ജാതിയില്ലാതെ  സംസ്കാരമാകുന്നൊ-
രേകജാതി പുലരുന്ന രാജ്യം 
ധർമ്മമൊഴിഞ്ഞൊരു കർമ്മവുമില്ലാത്ത  
നന്മ വഴിയുന്ന പുണ്യരാജ്യം 

ആരാരു തേരാളിയാകിലും സൽക്കീർത്തി 
പാരിൽപ്പരത്തുമെൻ നല്ലരാജ്യം
എന്നും നിരുപമശാന്തി തന്നാനന്ദ-
മലതല്ലു,മെന്നുയിരായ രാജ്യം 

കുടിലായ കുടിലുകൾ, കൊട്ടാരക്കെട്ടുക-
ളെവിടെയും  നീതിയൊന്നായ രാജ്യം 
നിയമങ്ങൾ വഴിതെറ്റി നീങ്ങാത്ത നിശ്ചയ-
ദാർഢ്യം നയിക്കുമെൻ ശക്തരാജ്യം 

കാക്കുകെൻ മക്കളേ നിങ്ങളെ വിശ്വസി-
ച്ചേൽപ്പിച്ചൊരീയിന്ത്യയെന്ന രാജ്യം 
ഒരു തുള്ളി രക്തം പൊഴിച്ചിടാതഭിമാന-
മോടെ നയിക്കുവിൻ നിങ്ങൾ രാജ്യം 

ഇനിയുമീ വൈരമാമന്ധത തീണ്ടാതെ- 
യൊരുമ കൊണ്ടൂട്ടുകയെന്‍റെ പിണ്ഡം  
ഇതു മാത്രമാണിനി മമ രാജ്യമെന്നുടെ 
ബലി നാളിൽ നൽകുവാനുള്ള കർമ്മം

"എന്‍റെ നാടെന്‍റെ നാടെ"ന്നുള്ള മന്ത്ര-
മായിന്ത്യയിലിന്നുമലയുന്നു ഞാൻ  
അഭിലാഷമൊത്തുള്ള ബലി മക്കൾ നൽകിലേ
യെന്നുടെയാത്മാവ് മുക്തി നേടൂ

അതുകൊണ്ടു തരികെനിക്കാത്മശാന്തിയ്ക്കൊരേ 
മനമോടെ മക്കൾതൻ ബലിതർപ്പണം...